ആലപ്പുഴയിൽ നാളെ അവധി; പിഎസ് സി പരീക്ഷകളും മാറ്റി

ആലപ്പുഴയിൽ നാളെ അവധി; പിഎസ് സി പരീക്ഷകളും മാറ്റി

ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ നാളെ അവധി. ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. നാളെ വൈകീട്ട് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് വി എസ് അച്യുതാനന്ദന്റെ സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്.

തിരുവനന്തപുരത്തെ പൊതുദർശനം പൂർത്തിയാക്കി രാത്രിയോടെ വി എസിന്റെ ഭൗതികദേഹം ആലപ്പുഴ പുന്നപ്ര പറവൂരിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

പിഎസ്‍സി പരീക്ഷകൾ മാറ്റി

പിഎസ്‍സി നാളെ (2025 ജൂലൈ 23 ബുധനാഴ്ച) നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗ്ഗക്കാർക്കു മാത്രം – കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ – 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം നാളെ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പിഎസ്‍സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.

പാവങ്ങളുടെ പടത്തലവാ… കണ്ണേ കരളേ വിയെസ്സേ….; അനന്തപുരിയോട് വിട ചൊല്ലി ജന്മനാട്ടിലേക്ക്, വിലാപയാത്ര

പാവങ്ങളുടെ പടത്തലവാ… കണ്ണേ കരളേ വിയെസ്സേ….; അനന്തപുരിയോട് വിട ചൊല്ലി ജന്മനാട്ടിലേക്ക്, വിലാപയാത്ര

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കേരളത്തിന്റെ സമരനായകനുമായ വി എസ് അച്യുതാനന്ദന്‍ അനന്തപുരിയോട് വിട ചൊല്ലി. ദര്‍ബാര്‍ ഹാളിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച് ഉച്ചയ്ക്ക് ശേഷം 2.25 ഓടെയാണ് വിലാപയാത്രയ്ക്കായി മൃതദേഹം പ്രത്യേകം അലങ്കരിച്ച കെഎസ്ആര്‍ടിസി ബസിലേക്ക് മാറ്റിയത്. ദര്‍ബാര്‍ ഹാളില്‍ നിന്നും വിഎസിന്റെ ഭൗതികദേഹം ബസിലേക്ക് മാറ്റുമ്പോഴും, വിപ്ലവനായകനെ ഒരുനോക്കു കാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനുമായി ആയിരക്കണക്കിന് ആളുകളാണ് കാത്തു നിന്നിരുന്നത്.

‘കണ്ണേ കരളേ വിയെസ്സേ… ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ.. പാവങ്ങളുടെ പടത്തലവാ… ആരു പറഞ്ഞു മരിച്ചെന്ന്…. ജീവിക്കുന്നു ഞങ്ങളിലൂടെ…’ എന്നിങ്ങനെ പ്രവര്‍ത്തകരുടെയും അനുയായികളുടെയും മുദ്രാവാക്യം വിളികള്‍ ദര്‍ഹാര്‍ വളപ്പില്‍ കടലിരമ്പം പോലെ മുഴങ്ങിക്കൊണ്ടിരുന്നു. ദര്‍ബാര്‍ ഹാളില്‍ രാവിലെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലാപയാത്രയ്ക്കായി മൃതദേഹം ബസിലേക്ക് മാറ്റുന്നതുവരെ ഇരുന്നു. ദര്‍ബാര്‍ ഹാളില്‍ അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പൊതുദര്‍ശനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, രമേശ് ചെന്നിത്തല തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

ദര്‍ബാര്‍ ഹാളില്‍ നിന്നും ദേശീയപാത വഴിയാണ് വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര പോകുന്നത്. വിലാപയാത്ര കടന്നുപോകുന്ന വഴികളില്‍ തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായി നിലകൊണ്ട വിപ്ലവനായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ജനസഹസ്രങ്ങളാണ് കാത്തു നിന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് മുതിര്‍ന്ന നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് 27 പ്രധാന ഇടങ്ങളില്‍ വിഎസിന്റെ ഭൗതികദേഹം പൊതുജനങ്ങള്‍ക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊല്ലത്ത് ഏഴിടങ്ങളിലും പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ട്.

വിലാപയാത്ര കടന്നുപോകുന്ന വഴികള്‍ –

പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങല്‍, കച്ചേരിനട, ആലംകോട്, കടുവയില്‍, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈല്‍, കടമ്പാട്ടുകോണം എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് അവസരമൊരുക്കിയിരിക്കുന്നത്.

കൊല്ലം ജില്ലയില്‍ പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ് ബേ, കാവനാട്, ചവറ ബസ് സ്റ്റാന്‍ഡ്, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.

ആലപ്പുഴയില്‍ കെ പി എ സി ജങ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, കരിയിലക്കുളങ്ങര, നങ്ങ്യാരകുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഠാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെളളി, ശനി ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെളളി, ശനി ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതിയ മുന്നറിയിപ്പ് പ്രകാരം ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറയിപ്പുള്ളത്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

അടുത്ത അഞ്ച് ദിവസവും മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ആഴ്ചയുടെ അവസാനം തീവ്രമഴയക്കുള്ള സാധ്യതയുമുണ്ട്. വെളളി,ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ 22/07/2025 (ഇന്ന്) മുതല്‍ 26/07/2025 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം 25/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ 26/07/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. മഞ്ഞ അലര്‍ട്ട് 22/07/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 23/07/2025:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 24/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 25/07/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 26/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

വർക്കല മൈതാനം ജംഗ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാരെയും കച്ചവടക്കാരെയും ദുരിതത്തിലാക്കുന്നു

വർക്കല മൈതാനം ജംഗ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാരെയും കച്ചവടക്കാരെയും ദുരിതത്തിലാക്കുന്നു

വർഷങ്ങളായി വർക്കല മൈതാനം ജംഗ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാരെയും കച്ചവടക്കാരെയും ഗുരുതരമായി ബാധിക്കുന്നതായി പരാതി. ടൗണിലെ വെള്ളക്കെട്ടിൽ ജനങ്ങളും വ്യാപാരികളും ഒരുപോലെ ദുരിതത്തിലാണ്. മഴപെയ്താൽ വെള്ളക്കെട്ട് മൂലം റോഡിലൂടെ നടക്കാനോ ബസിൽ പോലും കയറാൻ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ.

കൊതുക് ജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ പിടിപെടാൻ പാകത്തിൽ മലിനമാകും വിധത്തിലാണ് പ്രദേശത്തെ റോഡിലെ വെള്ളക്കെട്ട്. കെട്ടിക്കിടക്കുന്ന വെള്ളം കൊതുകിന്റെ പ്രജനന കേന്ദ്രമായി മാറുന്നു. നഗരസഭയുടെ കൊതുക് വളർത്തൽ കേന്ദ്രമാണെന്ന് പരിഹാസരൂപേണ പരക്കെ ആക്ഷേപമുണ്ട്. ടൗണിലെ പ്രധാന കാത്തിരിപ്പു കേന്ദ്രങ്ങൾക്ക് മുന്നിലും വെള്ളക്കെട്ടാണ് വില്ലൻ. വർക്കല മൈതാനത്തെ ബസ് സ്‌റ്റോപ്പിന് മുന്നിലും എതിർവശത്തുമാണ് സ്ഥിരമായി വെള്ളക്കെട്ടുള്ളത്.

ബസുകൾവളരെ വേഗത്തിൽ വെള്ളത്തിലിറക്കിയാൽ യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കും. ബസിൽ നിന്ന് യാത്രക്കാർ നേരെ ചെളിവെള്ളത്തിലേക്കാണ് ഇറങ്ങേണ്ടത്. ബസിൽ കയറാനും ഇതേ ബുദ്ധിമുട്ട് സഹിക്കണം. റോഡിന്റെ ചരിവ് ഓടയുള്ള ഭാഗത്തേയ്ക്ക് കൃത്യമായി ക്രമീകരിച്ച് വെള്ളം ഒഴുകുന്ന രീതിയിൽ പുനർനിർമ്മാണം ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.

മാസങ്ങൾക്ക് മുൻപ് കിഫ്‌ബി ഫണ്ടിൽ റോഡ് നവീകരണം നടത്തിയിട്ടും വെള്ളക്കെട്ട് പരിഹരിക്കാത്താത് അധികൃതരുടെ അനാസ്ഥയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. റോഡിന്റെ പകുതി ഭാഗത്തോളം വെള്ളക്കെട്ട് ആയതിനാൽ മദ്ധ്യഭാഗത്തു കൂടിയാണ് കാൽനടയാത്രക്കാർക്ക് സഞ്ചരിക്കേണ്ടി വരുന്നത്. കാർ-ബൈക്ക് ഗതാഗതം വഴിമാറുന്നതിനും റോഡിൽ ഗതാഗത കുരുക്ക് സംജാതമാകുന്നതിനും വെള്ളക്കെട്ട് പലപ്പോഴും കാരണമാകുന്നുണ്ട്.

വെള്ളക്കെട്ടിൽ വാഴ നട്ടുള്ള പ്രതിഷേധസമരം പലപ്പോഴായി ജനങ്ങൾ നടത്തിയിട്ടും അധികൃതർ വിഷയം മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നും ആരോപണം ഉണ്ട്. പരിഹരിക്കാം എന്ന് അധികൃതർ ഉറപ്പ് നല്കുന്നതല്ലാതെ പ്രശ്നത്തിന് ശാശ്വതപരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല. സമീപത്തെ സ്ഥാപനങ്ങളിലും യാത്രക്കാരുടെ മേലേയ്ക്കും അമിതവേഗതയിൽ പോകുന്ന വാഹനങ്ങൾ ചെളിവെള്ളം അടിച്ചു തെറിപ്പിക്കുന്നതായും പരാതിയുണ്ട്.നടപ്പാത നിർമ്മാണത്തിലെ അശാസ്ത്രീയതയും അപാകതയുമാണ് മൈതാനത്തെ വെള്ളക്കെട്ടിന് കാരണമായത്.

വെള്ളക്കെട്ടിന് സമീപത്തെ സ്ഥാപനഉടമ പ്രശ്നം ചൂണ്ടിക്കാട്ടി പലവട്ടം അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. റോഡിന്റെ താഴ്ന്ന ഭാഗം കൗൺസിലറുടെ അനുമതിയോടെ മണ്ണിട്ട് പൊക്കി താൽക്കാലിക പരിഹാരം കണ്ടെങ്കിലും റീടാറിംഗ് ജോലികൾ നടന്നപ്പോൾ ഈ മണ്ണ് അധികൃതർ നീക്കം ചെയ്തു. സ്ഥാപനത്തിലേക്ക് കയറുന്നതിനായി മണൽച്ചാക്കുകളും കല്ലുകളും ഉപയോഗിച്ച് കടഉടമ വഴി കണ്ടെത്തേണ്ട ഗതികേടിലാണെന്നും പരാതിപ്പെടുന്നു. പരാതിക്ക് ആറ് വർഷത്തിലധികം പഴക്കമുണ്ട് .

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്, ഉഷ്ണക്കാറ്റ് മുന്നറിയിപ്പ്

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്, ഉഷ്ണക്കാറ്റ് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് അധികൃതർ. താപനില 52 ഡിഗ്രി സെൽഷ്യസ് ഉയരാനും,മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ഉഷ്ണക്കാറ്റ് വീശാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ച പരിധി കുറഞ്ഞേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ ആഴ്ച ഉയർന്ന താപനില 49 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെയും, കുറഞ്ഞത് 32 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ ആഴ്ചയുടെ അവസാനം താപനില വീണ്ടും ഉയരും. ജനങ്ങൾ മതിയായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

പൊടിക്കാറ്റ് വീശുന്നതോടെ കാഴ്ചാ പരിധി 1,000 മീറ്ററിൽ താഴെയാകും. അത് കൊണ്ട് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും, കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം മാത്രം യാത്രകൾ ആരംഭിക്കണമെന്നും കുവൈത്ത് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

ശക്തിയായായ ഉഷ്ണക്കാറ്റ് വീശുന്ന സാഹചര്യത്തിൽ കടലിൽ പോകുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരമാലകൾ ആറ് അടിക്ക് മുകളിൽ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. വിനോദ സഞ്ചാരികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചു മാത്രമേ കടലിൽ ഇറങ്ങാൻ പാടുള്ളു എന്നും കാലവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.