by Midhun HP News | May 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വിവാദമായ ‘നവകേരള സദസ്സിനിടെ’ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് പുതിയ യുഡിഎഫ് സർക്കാർ. പ്രമുഖ പോലീസ് ഉദ്യോഗസ്ഥനായ എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക അന്വേഷണ സംഘമാണ് (Special Investigation Team) കേസ് പുനരന്വേഷിക്കുക. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എസ്പി ഷൗക്കത്തലിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. ടിപി വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് ഷൗക്കത്തലി.
അധികാരത്തിലെത്തിയാൽ അന്ന് തങ്ങളുടെ കുട്ടികളെ വഴിയിലിട്ട് ക്രൂരമായി വേദനിപ്പിച്ച ഒരൊറ്റ ഉദ്യോഗസ്ഥനെയും വെറുതെ വിടില്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ വി.ഡി. സതീശൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പദവിയിലെത്തിയ ഉടൻ തന്നെ ആ വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര വകുപ്പിന്റെ ഈ ദ്രുതഗതിയിലുള്ള നീക്കം. ആദ്യം കേസെടുക്കാൻ മടിക്കുകയും പിന്നീട് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കർശന ഉത്തരവിനെ തുടർന്ന് മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്ത മുൻകാല പോലീസ് നടപടികൾ കൂടിയാണ് പുതിയ അന്വേഷണത്തോടെ തിരുത്തപ്പെടുന്നത്.
പൊതിരെ തല്ലിയ ഗൺമാൻമാരും പിണറായിയുടെ ‘രക്ഷാപ്രവർത്തന’ ന്യായീകരണവും
നവകേരള സദസ്സിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജനറൽ ആശുപത്രി ജങ്ഷനിൽ വെച്ച് വിവിഐപി ബസ്സിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയോ ചെയ്തു. പ്രതിഷേധിച്ച യുവാക്കളെ അവിടെയുണ്ടായിരുന്ന ലോക്കൽ പോലീസ് ഉദ്യോഗസ്ഥർ തടയുകയും സുരക്ഷിതമായി പിടിച്ചുമാറ്റുകയും ചെയ്തിരുന്നു. എന്നാൽ, മന്ത്രിസംഘം സഞ്ചരിച്ച ബസിനു പിന്നാലെ പ്രത്യേക ഔദ്യോഗിക കാറിലെത്തിയ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ്. സന്ദീപും വണ്ടിയിൽ നിന്നിറങ്ങി ലാത്തിയുമായി പ്രതിഷേധക്കാരെ വളഞ്ഞിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. വൻ ജനരോഷമാണ് അന്ന് ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനത്തുടനീളം ഉയർന്നത്.
ഗൺമാൻ അനിൽ കുമാർ ഒന്നാം പ്രതിയും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് രണ്ടാം പ്രതിയുമായാണ് നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ അക്കാലത്ത് ഈ ക്രൂരതയെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ്ണമായും ന്യായീകരിക്കുകയാണ് ചെയ്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തന്റെ ഗൺമാൻമാർ മർദ്ദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് ഉത്തരമായി പിണറായി വിജയൻ വ്യക്തമാക്കിയത്. എന്ന് മാത്രമല്ല, വിവിഐപി ബസ്സിന് മുന്നിലേക്ക് ചാടിയ പ്രതിഷേധക്കാരിൽ നിന്ന് തന്നെ രക്ഷിക്കാനുള്ള ഗൺമാൻമാരുടെ ആത്മാർത്ഥമായ ‘രക്ഷാപ്രവർത്തനം’ മാത്രമായിരുന്നു അതെന്ന വിചിത്രമായ ന്യായീകരണവും അദ്ദേഹം അന്ന് ജനങ്ങൾക്ക് മുന്നിൽ ഉയർത്തിപ്പിടിച്ചിരുന്നു.
എസ്പി ഷൗക്കത്തലിയിലേക്ക് എത്തുമ്പോൾ കേസ് മുറുകും
ഉദ്യോഗസ്ഥ തലത്തിൽ ഏറെ മുൻപരിചയവും ആർജ്ജവവുമുള്ള എസ്പി ഷൗക്കത്തലിയുടെ കൈകളിലേക്ക് അന്വേഷണം എത്തുന്നതോടെ കേസ് കൂടുതൽ ശക്തമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. മുൻ ഭരണകൂടം ഉപയോഗിച്ച് സംരക്ഷിച്ചു നിർത്തിയ ഉദ്യോഗസ്ഥർക്ക് പുതിയ സർക്കാരിന്റെ ഈ പുനരന്വേഷണ നീക്കം വലിയ തിരിച്ചടിയാകും. സംഭവസ്ഥലത്തുണ്ടായിരുന്ന സാക്ഷികളുടെ മൊഴികളും മാധ്യമ ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും വീണ്ടും ശാസ്ത്രീയമായി പരിശോധിച്ചുകൊണ്ട് പ്രതികളായ ഗൺമാൻമാർക്കെതിരെ കടുത്ത നിയമനടപടികളിലേക്ക് കടക്കാനാണ് പ്രത്യേക സമിതിയുടെ തീരുമാനം.

by Midhun HP News | May 19, 2026 | Latest News, ദേശീയ വാർത്ത
2026ലെ നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ പരീക്ഷയ്ക്ക് പത്ത് ദിവസം മുൻപേ തന്നെ ചോർന്നതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ അറസ്റ്റിലായ ശിവരാജ് മോട്ടെഗാവ്കറിന് ചോദ്യങ്ങൾ നേരത്തേ ലഭിച്ചിരുന്നുവെന്നും, ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ചോർന്ന ചോദ്യങ്ങൾ കണ്ടെത്തിയതായും അന്വേഷണസംഘം അറിയിച്ചു. ചോദ്യോത്തരങ്ങളുടെ പകർപ്പുകൾ നിരവധി ആളുകൾക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോടതി പത്ത് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2024ലെ വിവാദങ്ങൾക്ക് ശേഷം സുരക്ഷ ശക്തമാക്കിയെന്ന അവകാശവാദങ്ങൾ നിലനിൽക്കെയായിരുന്നു 2026ൽ വീണ്ടും നീറ്റ് പരീക്ഷാ പേപ്പർ ചോർന്നത്. ഇതോടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും വീണ്ടും പ്രതിസന്ധിയിലാക്കി.

by Midhun HP News | May 19, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തി പ്ലേ ഓഫിലേക്ക് മുന്നേറി സണ്‍റൈസേഴ്സ് ഹൈദരാബാദ്. തോല്‍വിയോടെ ചെന്നൈയുടെ സാധ്യത ഏറെക്കുറെ അവസാനിച്ചു.
13 കളിയില്‍ നിന്ന് ഹൈദരാബാദിനും ഗുജറാത്തിനും 16 പോയിന്റായി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 18 പോയിന്റുമായി നേരത്തെ തന്നെ പ്ലേ ഓഫില്‍ കടന്നിരുന്നു. അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായി. പഞ്ചാബ് കിങ്സ്, രാജസ്ഥാന് റോയല്‍സ് ടീമുകളാണ് മത്സരിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 180 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് 19 ഓവറില്‍ അഞ്ച് വിക്കറ്റിന് 181 റണ്‍സെടുത്ത് ലക്ഷ്യത്തിലെത്തി. 47 പന്തില്‍ 70 റണ്‍സ് നേടിയ ഇഷാന് കിഷന്റെ ഇന്നിങ്സാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. 26 പന്തില്‍ 47 റണ്‍സടിച്ച ഹെന് റിച്ച് ക്ലാസന് ഇഷാന് മികച്ച പിന്തുണ നല്കി. സഞ്ജു സാംസണിന്റെ മിന്നല്‍ സ്റ്റംപിങ്ങില്‍ ക്ലാസന് പുറത്തായപ്പോള്‍ ചെന്നൈക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇഷാന് വമ്പന്‍ ഷോട്ടുകളുമായി ടീമിന് തുണയായി. ഇഷാന് ഏഴ് ഫോറും മൂന്ന് സിക്സും നേടി. അഭിഷേക് ശര്‍മ (26),ട്രാവിസ് ഹെഡ് (ആറ്), നിധീഷ് കുമാര്‍ റെഡ്ഡി (11) എന്നിവര്‍ക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല.
27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. കാര്‍ത്തിക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ് 13 പന്തില്‍ 27 റണ്‍സടിച്ചു. ശിവം ദുബെ(23 പന്തില്‍ 26), നായകന് ഋതുരാജ് ഗെയ്ക്വാദ്(21 പന്തില്‍ 15), ഊര്‍വില്‍ പട്ടേല്‍(8 പന്തില്‍ 13 എന്നിവര്‍ക്കും കാര്യമായ ഇംപാക്ട് ഉണ്ടാക്കാനായില്ല. ഹൈദരാബാദിനായി നായകന് പാറ്റ് കമിന്‍സ് നാലോവോറില്‍ 28 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന് രണ്ട് വിക്കറ്റെടുത്തു.
ടോസ് ജയിച്ച് ക്രീസിലിറങ്ങിയ ചെന്നൈക്ക് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സഞ്ജുവിന്റെ സിക്സിന്റെയും രണ്ട് ബൗണ്ടറികളുടെയും മികവില്‍ ചെന്നൈ 15 റണ്‍സടിച്ചു. പ്രഫുല്‍ ഹിംഗെ എറിഞ്ഞ രണ്ടാം ഓവറില്‍ സഞ്ജു ഹാട്രിക്ക് ബൗണ്ടറി നേടിയതോടെ രണ്ടോവറില്‍ ചെന്നൈ 27 റണ്‍സിലെത്തി.
പാറ്റ് കമിന്‍സ് എറിഞ്ഞ മൂന്നാം ഓവറില്‍ സഞ്ജുവിനെ(13 പന്തില്‍ 27) മടക്കി. ഉര്‍വില്‍ പട്ടേല്‍ രണ്ട് തവണ സിക്സിന് പറത്തിയെങ്കിലും തന്റെ രണ്ടാം ഓവറില്‍ ഊര്‍വില്‍ പട്ടേലിനെയും കമിന്‍സ് മടക്കി. ഇതോടെ പവര്‍ പ്ലേയില്‍ ചെന്നൈക്ക് 57 റണ്‍സാണ് നേടാനായത്.

by Midhun HP News | May 19, 2026 | Latest News, കേരളം
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തില്‍ ചാണ്ടി ഉമ്മന്‍ നേരിട്ട അവഗണനയില്‍ നീരസം പ്രകടിപ്പിച്ച് ഉമ്മന്‍ചാണ്ടിയുടെ കുടുംബം വിഡിഎസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിട്ടുനിന്നു. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകള്‍ മറിയ ഉമ്മനും ചടങ്ങില്‍ പങ്കെടുക്കാത്തത് ഈ നീരസം മൂലമാണെന്നാണ് സൂചന.
സത്യപ്രതിജ്ഞയ്ക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് എ കെ ആന്റണിയെ ചാണ്ടി ഉമ്മനും മറിയാമ്മയും വീട്ടിലെത്തി കണ്ട് പരാതി പറഞ്ഞു. എന്നാല്‍ പ്രത്യേക കാരണങ്ങളാലല്ല സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് മകള്‍ മറിയ ഉമ്മന്‍ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ സഹോദരിയുടെ പുത്രനൊപ്പമാണ് ചാണ്ടി ഉമ്മന്‍ എത്തിയത്. പൊതുജനത്തിനുള്ള ഗേറ്റിലൂടെയാണ് ഉള്ളില്‍ പ്രവേശിച്ചത്. ഉമ്മന്‍ചാണ്ടിയുടെ സ്മരണ ഈ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നത് കണക്കിലെടുത്ത് ചാണ്ടി ഉമ്മനെ മന്ത്രിസഭയിലെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. ഇക്കാര്യത്തില്‍ തുടക്കം മുതല്‍ അനുകൂല സൂചനകളാണ് ലഭിച്ചിരുന്നത്. എ കെ ആന്റണിയും ചാണ്ടി ഉമ്മനെ മന്ത്രിസഭയിലെടുക്കണമെന്ന അഭിപ്രായം നേരത്തെ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
കേരളത്തിന്റെ മകന് എന്ന സ്ഥാനം ഉണ്ട്
സ്നേഹ സന്ദര്‍ശം മാത്രമാണ്. ഇന്ന് അനുഭവിച്ച സ്നേഹം വളരെ വലുതാണ്. ആര്‍ക്കും കിട്ടാത്ത ഒരു സ്ഥാനം എനിക്കുണ്ട്. കേരളത്തിന്റെ മകന് എന്ന സ്ഥാനമാണത്, എ കെ ആന്റണിയെ വീട്ടിലെത്തി കണ്ടയുടന്‍ ചാണ്ടി ഉമ്മന്റെ പ്രതികരണമാണിത്.
ജനം നല്കുന്ന പിന്തുണയ്ക്ക് നന്ദി. ജനങ്ങള്‍ക്ക് ഒപ്പം നില്ക്കും. മന്ത്രിസ്ഥാനത്തേയ്ക്ക് തുടക്കം മുതലേ തന്റെ പേരുണ്ടായിരുന്നില്ല. എല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്. മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം. ജനം വെറുത്തിട്ട് എന്ത് സ്ഥാനം കിട്ടിയിട്ട് എന്ത് കാര്യമെന്ന പിതാവിന്റെ വാക്കുകള്‍ ഓര്‍ക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പുതുപ്പള്ളിയുടെ മന്ത്രി. പുതുപ്പള്ളിക്ക് അദ്ദേഹത്തിലൂടെ നീതി ലഭിക്കും, ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ശിഷ്യന് സ്ഥാനമേല്ക്കുമ്പോള് ഉമ്മന്‍ചാണ്ടിക്ക് മുദ്രാവാക്യം
ഉമ്മന്‍ചാണ്ടിയുടെ വിയോഗശേഷം ആദ്യമായി യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സത്യപ്രതിജ്ഞാ സദസില്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കും ആദരം. ഉമ്മന്‍ചാണ്ടിയുടെ ശിഷ്യനായ പി സി വിഷ്ണുനാഥ് മന്ത്രിയായി സത്യപ്രതിജ്ഞയ്ക്ക് എഴുന്നേറ്റപ്പോള്‍ സദസിലെ ആള്‍ക്കൂട്ടം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചു.
സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി വിഷ്ണുനാഥ് ഒപ്പുവെക്കുമ്പോഴും മുദ്രാവാക്യം മുഴങ്ങിക്കൊണ്ടേയിരുന്നു. ഇല്ലാ, ഇല്ല മരിച്ചിട്ടില്ല, ഉമ്മന്‍ചാണ്ടി മരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി നേതാവേ, ആയിരമായിരം അഭിവാദ്യങ്ങള്‍…എന്നിങ്ങനെയായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ആരവം. ചാണ്ടി ഉമ്മന്‍ എത്തിയപ്പോഴും ഇതേ ആരവം ഉണ്ടായി.

by Midhun HP News | May 19, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 90 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വില വര്‍ധനയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും വില വര്‍ധിപ്പിച്ചതെന്നാണ് എണ്ണ വിതരണ കമ്പനികള്‍ പറയുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില 109.73 രൂപയായി. 98.63 രൂപയാണ് പുതുക്കിയ ഡീസല്‍ വില.
ദേശീയ തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 97.77 രൂപയില്‍ നിന്ന് 98.64 രൂപയായി ഉയര്‍ന്നു. ഡീസലിന് മുന്‍പുണ്ടായിരുന്ന 90.67 രൂപയില്‍ നിന്ന് ഇപ്പോള്‍ 91.58 രൂപയായാണ് വര്‍ധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിറ്ററിന് 3 രൂപ വീതം വര്‍ദ്ധിപ്പിച്ചത്. മുംബൈയില്‍ പെട്രോള്‍ വില 91 പൈസ വര്‍ദ്ധിച്ച് ലിറ്ററിന് 107.59 രൂപയായും ഡീസല്‍ വില 94 പൈസ വര്‍ദ്ധിച്ച് 94.08 രൂപയായും ഉയര്‍ന്നു.
കൊല്‍ക്കത്തയില്‍ 96 പൈസയാണ് വര്‍ധിച്ചത്. പെട്രോള്‍ വില ലിറ്ററിന് 109.70 രൂപയായി. ഇവിടെ ഡീസല്‍ വില 94 പൈസ വര്‍ദ്ധിച്ച് 96.07 രൂപയിലെത്തി. ചെന്നൈയില്‍ പെട്രോള്‍ വില 82 പൈസ വര്‍ദ്ധിച്ച് ലിറ്ററിന് 104.49 രൂപയായും ഡീസല്‍ വില 86 പൈസ വര്‍ദ്ധിച്ച് 96.11 രൂപയായും ഉയര്‍ന്നു.

Recent Comments