ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് അകത്തുള്ള കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ

ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് അകത്തുള്ള കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ

ആറ്റിങ്ങൽ: അര നൂറ്റാണ്ടിലധികം പഴക്കമുള്ള ആറ്റിങ്ങൽ നഗരസഭ ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ. കാത്തിരിപ്പ് കേന്ദ്രത്തിന്റെ കോൺക്രീറ്റ് പാളി നിരവധി സ്ഥലത്ത് ഇതിനകം പൊട്ടി പൊളിഞ്ഞു. തൂണുകൾക്കും ബലക്ഷയമുണ്ട്. വിദ്യാർത്ഥികളടക്കം ആയിരക്കണക്കിനാളുകൾ വന്നുപോകുന്നതാണിവിടെ. കാത്തിരിപ്പ് കേന്ദ്രത്തിന് 60 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് വിവരം. ദേശീയപാതയുടെ ഓരത്ത് നഗരസഭാ ബസ് സ്റ്റാൻഡിന്റെ മദ്ധ്യഭാഗത്തെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇരു വശങ്ങളിലുമായി 8 വീതം തൂണുകളിലായാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിന് ബലക്ഷയം കണ്ടെത്തിയതോടെ 20 വർഷം മുമ്പ് തൂണുകളുടെ ചുവട്ടിൽ കോൺക്രീറ്റ് കൂനനിർമിച്ചു. മഴയത്ത് കെട്ടിടം നശിക്കാതിരിക്കാൻ പിന്നീട് ഷീറ്റുകൊണ്ട് മേൽക്കുരയും നിർമ്മിച്ചു. എന്നാൽ ഇതൊന്നും കാത്തിരിപ്പ് കേന്ദ്രത്തെ സംരക്ഷിക്കാൻ പര്യാപ്തമല്ല.

 മേൽക്കൂരയും അടരുന്നു

കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കുര അടർന്നു വീണു. അതും അറ്റകുറ്റപണികൾ ചെയ്ത ശേഷം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചെങ്കിലും വീണ്ടും മേൽക്കൂര ഇടിയാൻ തുടങ്ങി. ഇത് യാത്രക്കാരുടെ മേൽ പതിക്കുന്ന തരത്തിലാണിപ്പോൾ. നാമമാത്രമായ ബസുകൾക്ക് വേണ്ടി നിർമിച്ച ബസ് സ്റ്റാൻഡിലിപ്പോൾ രണ്ട് ജില്ലകളിൽ നിന്നുള്ള സ്വകാര്യ ബസ് സർവീസ് നടത്തുന്നുണ്ട്. ബസുകൾ കടന്നുപോകുമ്പോൾ ഇവിടെ കുലുക്കവും പതിവാണെന്ന് യാത്രക്കാർ പറയുന്നു. സ്ഥല പരിമിതിയിൽ വീർപ്പ് മുട്ടിയിട്ടും ബസ് സ്റ്റാൻഡ് നവീകരിക്കാൻ അധികൃതർക്കായിട്ടില്ല.

 നവീകരണം വേണം

പൊതുമരാമത്ത് വകുപ്പ് നിലവിലെ കാത്തിരിപ്പ് കേന്ദ്രം അപകടകരമാണന്ന വിലയിരുത്തൽ നടത്തിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. സ്റ്റാൻഡിനുള്ളിലെ റോഡ് തകർന്ന് വെള്ളക്കെട്ടും രൂപപ്പെട്ടു. കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിലവിലെ സ്ഥിതി മാറ്റി നവീകരിച്ചാൽ കൂടുതൽ ബസുകൾക്ക് പാർക്ക് ചെയ്യാം. അടിയന്തരമായി കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചില്ലെങ്കിൽ വൻ ദുരന്തമാകുമെന്നാണ് വിലയിരുത്തൽ.

മൊബൈൽ റീചാർജ് ഇനി കൂടുതൽ ചിലവേറും; മൊബൈൽ താരിഫ് വർദ്ധിപ്പിക്കാൻ ടെലികോം ഓപ്പറേറ്റർമാർ

മൊബൈൽ റീചാർജ് ഇനി കൂടുതൽ ചിലവേറും; മൊബൈൽ താരിഫ് വർദ്ധിപ്പിക്കാൻ ടെലികോം ഓപ്പറേറ്റർമാർ

രാജ്യത്ത് മൊബൈൽ റീചാർജ് ഇനി കൂടുതൽ ചിലവേറും. ഈ വർഷം അവസാനത്തോടെ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ 12 ശതമാനം വരെയാണ് പ്രതീക്ഷിക്കുന്ന നിരക്ക് വർധനവ്. ഇടത്തരം മുതൽ ഉയർന്ന റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. അതേസമയം കുറഞ്ഞ റീചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്താന് ആലോചനയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മെയ് മാസത്തിൽ സജീവമായ വരിക്കാരുടെ വളർച്ചയാണ് വർദ്ധനവിന് കാരണമായി പറയുന്നത്.

നിമിഷപ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസും കെ രാധാകൃഷ്ണനും

നിമിഷപ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസും കെ രാധാകൃഷ്ണനും

തിരുവനന്തപുരം: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനും കത്തയച്ചു. സിപിഎം എംപിമാരായ ജോണ്‍ ബ്രിട്ടാസും കെ. രാധാകൃഷ്ണനുമാണ് കത്തയച്ചത്.

നിമഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കുന്നതിനാല്‍ നടപടി ഒഴിവാക്കാനുള്ള ഇടപെടല്‍ നിര്‍ണായകമാണെന്ന് ജോണ്‍ ബ്രിട്ടാസ് അയച്ച കത്തില്‍ പറയുന്നു. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്റെ ജീവന്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ വേഗത്തില്‍ ഇടപെടുമെന്ന് വിശ്വസിക്കുന്നുവെന്ന് കെ. രാധാകൃഷ്ണന്‍ കത്തില്‍ ആവശ്യപ്പെട്ടു.

ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. നിമിഷപ്രിയ തടവില്‍ കഴിയുന്ന സനായിലെ ജയില്‍ അധികൃതര്‍ക്കാണ് വധശിക്ഷ നടപ്പാക്കാന്‍ നിര്‍ദേശിച്ചുള്ള കത്ത് നല്‍കിയത്. അതിനാല്‍ ഒരാഴ്ച മാത്രമാണ് ഇനി മുന്നിലുള്ള സമയം. ഈ ഘട്ടത്തില്‍ മോചനമോ ശിക്ഷാ ഇളവോ ആവശ്യപ്പെട്ട് കേന്ദ്രം ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം. നയതന്ത്ര ഇടപെടലിലൂടെ യെമെന്‍ അധികൃതരുമായി ചര്‍ച്ച നടത്തണമെന്നും കത്തില്‍ പറയുന്നു.

‘സാധനം എടുത്തുവച്ചോ, ഇപ്പോ മീനില്‍ മണ്ണെണ്ണ ഒഴിക്കും’; ഭീഷണിയുമായി സിപിഎം നേതാവ്

‘സാധനം എടുത്തുവച്ചോ, ഇപ്പോ മീനില്‍ മണ്ണെണ്ണ ഒഴിക്കും’; ഭീഷണിയുമായി സിപിഎം നേതാവ്

കോഴിക്കോട്: മത്സ്യവില്‍പ്പന നിര്‍ത്തിയില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന ഭീഷണിയുമായി മുക്കം മാര്‍ക്കറ്റിലെത്തി പണിമുടക്ക് അനുകൂലികള്‍. അഖിലേന്ത്യാ പണിമുടക്കില്‍ എല്ലാവരും പങ്കെടുക്കുന്നുണ്ടെന്നും അതിനിടെ കട തുറക്കാന്‍ ആരുപറഞ്ഞെന്നും ചോദിച്ചാണ് പണിമുടക്ക് അനുകൂലികള്‍ എത്തിയത്.

സിപിഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമായ ടി വിശ്വനാഥന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വില്‍പന നിര്‍ത്തിയില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മണ്ണെണ്ണ കയ്യിലുണ്ട് ഒഴിക്കാന്‍ മടിക്കില്ലെന്ന ഭീഷണി കൂടി ഉയര്‍ന്നതോടെ വ്യാപാരി മീനുകള്‍ തട്ടില്‍ നിന്ന് എടുത്തുമാറ്റി.

‘ഈ നാട് മുഴുവന്‍ ഇന്ന് സമരത്തില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ മാത്രം ലാഭം ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുകയാണോ?. സാധനം എടുത്തുവച്ചോ?. ഇല്ലെങ്കില്‍ ഇപ്പോ മണ്ണെണ്ണ ഒഴിക്കും. നിനക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത?. നീ മാത്രം ഒരു പോക്കിരി. തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഈ സമരം. നിന്നെപ്പോലത്തെ ചെറ്റകള്‍ കരിങ്കാലി പണിയെടുക്കുകയാണോ?. തിരിച്ചുവരുമ്പോഴെക്കും കട പൂട്ടിയില്ലെങ്കില്‍ മേശമേല്‍ ഒന്നും കാണില്ല’ എന്നായിരുന്നു സിപിഎം നേതാവിന്റെ ഭീഷണി.

മുക്കത്തെ മിനി സിവില്‍ സ്റ്റേഷനും പ്രദേശത്ത് തുറന്ന മാളും സമരാനുകൂലികളുടെ പ്രതിഷേധത്തില്‍ രാവിലെ പൂട്ടിയിരുന്നു. പൊലീസ് നോക്കി നില്‍ക്കെയാണ് സമരാനുകൂലികള്‍ മാളുകള്‍ അടപ്പിച്ചത്. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചു. ബംഗളൂരുവില്‍നിന്നടക്കം വന്ന ദീര്‍ഘദൂര ബസുകളും തടയുന്ന സ്ഥിതിയുണ്ടായി.

‘യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണയുള്ളയാള്‍’; സര്‍വേ ഫലം ഷെയര്‍ ചെയ്ത് ശശി തരൂര്‍

‘യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണയുള്ളയാള്‍’; സര്‍വേ ഫലം ഷെയര്‍ ചെയ്ത് ശശി തരൂര്‍

കൊച്ചി: യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണ ശശി തരൂരിനെന്ന സര്‍വേഫലം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓണ്‍ലൈന്‍ സൈറ്റിലെ വാര്‍ത്ത തരൂര്‍ എക്‌സില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 28.3 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ പിന്തുണച്ചത്.

വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേഫലം അനുസരിച്ച് നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെക്കാള്‍ ബഹുദൂരം മുന്നിലാണ് തരൂര്‍. സതീശന് 15.4 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവും കൂടിയായ രമേശ് ചെന്നിത്തലയെ 8.2 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെ 6 ശതമാനം പേരും കെ സുധാകരനെ 5 ശതമാനം പേരും സര്‍വേയില്‍ പിന്തുണയ്ക്കുന്നു.കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാലിനെ 4.2 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നു. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയെ 4 ശതമാനം പേരും ഉയര്‍ത്തിക്കാട്ടുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ 2 ശതമാനം ആളുകളാണ് പിന്തുണച്ച് രംഗത്തു വന്നിട്ടുള്ളത്.

മറ്റു നേതാക്കള്‍/ അഭിപ്രായം പറയാനില്ല എന്ന് രേഖപ്പെടുത്തിയത് 27.1 ശതമാനം ആളുകളാണ്. ഭാവി കേരളത്തിന്റെ വികസനത്തില്‍ ഏതു മുന്നണിയെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, യുഡിഎഫിനെയാണ് കൂടുതലും പേര്‍ പിന്തുണച്ചിട്ടുള്ളത്. 38.9 ശതമാനം പേരാണ് യുഡിഎഫിനെ അനുകൂലിച്ചത്. എല്‍ഡിഎഫിനെ 27.8 ശതമാനം പേരും, എന്‍ഡിഎയെ 23.1 ശതമാനം പേരും പിന്തുണച്ചു. മറ്റുള്ളവയെ 4.2 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍, ആറു ശതമാനം പേര്‍ അഭിപ്രായം പറയാനില്ലെന്ന് രേഖപ്പെടുത്തി.