കേരള ബാങ്കിന്റെ ജപ്തി ഭീഷണി; ഗൃഹനാഥന്‍ ജീവനൊടുക്കി

കേരള ബാങ്കിന്റെ ജപ്തി ഭീഷണി; ഗൃഹനാഥന്‍ ജീവനൊടുക്കി

കൊച്ചി: എറണാകുളം കുറുമശ്ശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ (46) ആണ് ജീവനൊടുക്കിയത്. കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ് നല്‍കിയത്.

ഇന്നലെ കേരള ബാങ്ക് മധുവിന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുകയായിരുന്നു. 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശ്ശിക ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.ജപ്തി ഭീഷണിയെ തുടര്‍ന്നാണ് മധു ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു. ഡ്രൈവിങ് ജോലി ചെയ്യുന്ന മധു മോഹനന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

ദേശീയ പണിമുടക്ക് തുടരുന്നു, കേരളത്തിലും ഡയസ്‌നോണ്‍, പരീക്ഷകള്‍ മാറ്റി

ദേശീയ പണിമുടക്ക് തുടരുന്നു, കേരളത്തിലും ഡയസ്‌നോണ്‍, പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. പത്ത് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്കില്‍ വിവിധ മേഖലകളിലെ 25 കോടിയിലധികം തൊഴിലാളികള്‍ ഭാഗമാകും. സര്‍ക്കാര്‍ അനുകൂല ട്രേഡ് യൂണിയനായ ബിഎംഎസ് പണിമുടക്കിന്റെ ഭാഗമല്ല.

പണിമുടക്കിനോട് രാജ്യം സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. പണിമുടക്ക് ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഹര്‍ത്താലിന്റെ പ്രതീതി നല്‍കുന്നുണ്ടെങ്കിലും മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ സാധാരണ നിലയിലാണ്. അതേസമയം, ബിഎംഎസ് ഉള്‍പ്പെടെ ഏകദേശം 213 യൂണിയനുകള്‍ രാജ്യവ്യാപക പൊതു പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം അവകാശപ്പെട്ടു.

ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എല്‍പിഎഫ്, യുടിയുസി യൂണിയനുകളാണ് പണിമുടക്കിനു നേതൃത്വം നല്‍കുന്നത്. റെയില്‍വേ, ഗതാഗതം, ഇന്‍ഷുറന്‍സ്, ബാങ്കിങ്, തപാല്‍, പ്രതിരോധം, ഖനി, നിര്‍മാണം, ഉരുക്ക്, ടെലികോം, വൈദ്യുതി മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും എന്നാണ് സംഘടനകള്‍ അവകാശപ്പെടുന്നത്.

സര്‍ക്കാര്‍ അനുകൂല ഇടത് സംഘടനകള്‍ ഉള്‍പ്പെടെ പണിമുടക്കിന്റെ ഭാഗമാകുന്നതിനാല്‍ പണിമുടക്ക് കേരളത്തില്‍ പൂര്‍ണമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഇന്ന് അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാല്‍ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്നു ചീഫ് സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കി. കെഎസ്ഇബിയിലും കെഎസ്ആര്‍ടിസിയിലും ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടത്തിന്റെ പശ്ചാത്തലത്തില്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

ഉത്തരവ് കൈമാറി; നിമിഷ പ്രിയയുടെ വധശിക്ഷ തീയതി നിശ്ചയിച്ചു; ജൂലൈ 16ന്

ഉത്തരവ് കൈമാറി; നിമിഷ പ്രിയയുടെ വധശിക്ഷ തീയതി നിശ്ചയിച്ചു; ജൂലൈ 16ന്

ഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി.അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.

തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലില്‍ എത്തിയതായും സൗദിയിലെ എന്ത്യന്‍ എംബസിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ സാഹിര്‍ അറസ്റ്റില്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ സാഹിര്‍ അറസ്റ്റില്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ സാഹിര്‍ അറസ്റ്റില്‍. ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തില്‍ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ പ്രതികരിച്ചിരുന്നു.

പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന്‍ പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ പറഞ്ഞു.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

അതേസമയം ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

ഒന്നും മനഃപൂര്‍വം ചെയ്തതല്ല’; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍

ഒന്നും മനഃപൂര്‍വം ചെയ്തതല്ല’; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍

ഷൂട്ടിങ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ഇരുവരും മാധ്യമങ്ങളെ കണ്ടപ്പോഴാണ് സംഭവം. ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്നും പരസ്പരം പറഞ്ഞ് തീര്‍ത്തെന്നും ഇരുവരും പറഞ്ഞു.

ആളുകളെ എന്റര്‍ടൈന്‍ ചെയ്യാനായി ഫണ്‍ തീരിയിലുള്ള സംസാരങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവരെ ഹേര്‍ട്ട് ചെയ്യുന്നത് പലപ്പോഴും അറിയാറില്ലെന്നും എല്ലാവരും ഒരേ പോലെയല്ല കാണുന്നതും മനസിലാക്കുന്നതെന്നും ഷൈന്‍ പറഞ്ഞു. പിന്നാലെ വിന്‍സിയോട് മാപ്പ് പറഞ്ഞു. താന്‍ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായതുകൊണ്ടാണ് പരാതിയുമായി എത്തിയതെന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും വിന്‍സിയും പറഞ്ഞു.

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. എന്നാല്‍ സിനിമയ്ക്ക് പുറത്തേയ്ക്ക് ഇത് കൊണ്ടുപോകുന്നില്ലെന്നും വിന്‍സി അന്ന് പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഷൈനും വിന്‍സിയും ഒരുമിച്ച് വേദി പങ്കിടുന്നത്. മനപൂര്‍വമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഷൈനിന്റെ തുറന്നുപറച്ചില്‍.