ബഷീർ ദിനത്തിൽ പുസ്തകത്തൊട്ടിലൊരുക്കി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂൾ

ബഷീർ ദിനത്തിൽ പുസ്തകത്തൊട്ടിലൊരുക്കി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂൾ

ആറ്റിങ്ങൽ: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൻറ്റെ ഭാഗമായി ഗവണ്മെന്റ് ഹൈസ്കൂൾ കുടവൂർക്കോണത്ത് കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകത്തൊട്ടിലൊരുക്കി. പുസ്തകത്തൊട്ടിലിന്റെ ഉദ്ഘാടനം ബഷീർ കഥാപാത്രങ്ങൾ നിറഞ്ഞ സ്കൂൾമുറ്റത്ത് റിട്ടയേർഡ് അധ്യാപകൻ രാധാകൃഷ്ണൻ കുഞ്ഞുങ്ങൾക്ക് പുസ്തകങ്ങൾ നൽകി നിർവ്വഹിച്ചു.

കുട്ടികൾക്ക് സ്വതന്ത്രമായി വായിക്കുന്നതിന് നിരവധിയായ പുസ്തകങ്ങൾ സ്കൂളിലെ മരച്ചില്ലകളിൽ തൂക്കിയ പുസ്തകത്തൊട്ടിലിൽ ഒരുക്കിയിട്ടുണ്ട്. ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീറിന്റെ നോവലുകളിലെ കഥാസന്ദർഭങ്ങൾ സ്കിറ്റ് രൂപത്തിലും നാടക രൂപത്തിലും കുട്ടികൾ അവതരിപ്പിച്ചു. സ്കുൾ വിദ്യാർത്ഥി നവീൻ വരച്ച ബഷീർ ചിത്രത്തിന്റെ പ്രകാശനവും നടന്നു. ഹെഡ്മാസ്റ്റർ സജികുമാർ.എസ്, സീനിയർ അധ്യാപകൻ ജോയി.ജി എന്നിവർ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി പരിപാടിക്ക് നേതൃത്വം നൽകി.

ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ വക്കം നടരാജൻ സ്മാരക ഗ്രന്ഥശാലയുടേയും കുന്നുവാരം യു.പി.എസിന്റേയും സംയുക്താഭിമുഖ്യത്തിൽ ഐ.വി ദാസ് അനുസ്മരണവും വായനാപക്ഷാചരണത്തിന്റെ സമാപനവും നടത്തി.

ഉദ്ഘാടനം കവിയും സാഹിത്യകാരനും അധ്യാപകനുമായ റ്റി.ആർ ബാലമുരളീ കൃഷ്ണ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് അഡ്വ. എസ് ലെനിൻ അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ആറ്റിങ്ങൽ മുനിസിപ്പൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഷീജ, സ്കൂൾ മാനേജർ എ ശശിധരൻ നായർ, പി.റ്റി.എ പ്രസിഡന്റ് രമ്യ രാജേഷ്, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ബി.ജി ഷീജു, ഗ്രന്ഥശാല ഭരണസമിതി അംഗം എസ് സതീഷ് കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് റീന പി സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി എം മുരളീധരൻ നന്ദിയും പറഞ്ഞു.

എസ്. ഗോമതി അമ്മ (84) അന്തരിച്ചു

എസ്. ഗോമതി അമ്മ (84) അന്തരിച്ചു

ആറ്റിങ്ങൽ: കോരാണി പതിനെട്ടാം മൈലിൽ ശിവ സദനത്തിൽ പരേതനായ ജി. സദാശിവൻ പിള്ളയുടെ സഹധർമ്മിണി എസ്. ഗോമതി അമ്മ (84) അന്തരിച്ചു.

മക്കൾ: ജി.എസ് ബീന (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് ഗവ:എൽ.പി.എസ്, പോങ്ങനാട്), ജി.എസ് ബിന്ദു (ഹെഡ്മിസ്ട്രസ്സ്, ഗവ.എൽ.പി.എസ്, ആറ്റിങ്ങൽ).
മരുമക്കൾ: പി. വരദൻ രാജൻ പിള്ള (റിട്ടയേർഡ് അധ്യാപകൻ, ഗവ:എൽ.പി.എസ് അണ്ടൂർ), എം. എസ് പ്രസാദ് (റിട്ടയേർഡ് അസിസ്റ്റൻ്റ് എഞ്ചിനീയർ, കെ.എസ്.ഇ.ബി കഴക്കൂട്ടം)
സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30 ന്

കണ്ണടയില്‍ രഹസ്യകാമറയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍; ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍

കണ്ണടയില്‍ രഹസ്യകാമറയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍; ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ണടയില്‍ രഹസ്യകാമറയുമായി എത്തിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷായെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അതിസുരക്ഷാമേഖലയില്‍ ചിത്രീകരണത്തിന് ശ്രമിച്ചതിന് കേസെടുത്തിട്ടുണ്ട്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. തീര്‍ഥാടക സംഘത്തില്‍ സുരേന്ദ്ര ഷായ്‌ക്കൊപ്പം അഞ്ചു സ്ത്രീകളും ഉണ്ടായിരുന്നു. മധുര, രാമേശ്വരം എന്നിവ സന്ദര്‍ശിച്ച ശേഷമാണ് തീര്‍ഥാടക സംഘം തിരുവനന്തപുരത്ത് എത്തിയത്. കൗതുകത്തിന് വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് സുരേന്ദ്ര ഷാ നല്‍കിയ മൊഴിയെന്ന് ഫോര്‍ട്ട് പൊലീസ് പറയുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് സുരേന്ദ്ര ഷായ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ണട കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷാ പരിശോധന കഴിഞ്ഞ് മുന്നോട്ടു നടന്നുപോകുമ്പോഴാണ് സുരേന്ദ്ര ഷായുടെ കണ്ണടയില്‍ ഒരു ലൈറ്റ് തെളിയുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കണ്ണട പരിശോധിച്ചു. തുടര്‍ന്ന് സുരേന്ദ്ര ഷായെ ഫോര്‍ട്ട് പൊലീസിന് കൈമാറുകയായിരുന്നു. വിശദമായ പരിശോധനയില്‍ മെറ്റ ഗ്ലാസ് ഉപയോഗിച്ച് ചിത്രീകരണം നടത്തുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് മെറ്റ ഗ്ലാസ് ഇന്ത്യയില്‍ എത്തിയത്. വ്യക്തമായി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് മെറ്റ ഗ്ലാസില്‍.

നഷ്ടപ്പെട്ട ഫോണുകള്‍ തേടിപ്പിടിച്ച് കേരള പൊലീസ്

നഷ്ടപ്പെട്ട ഫോണുകള്‍ തേടിപ്പിടിച്ച് കേരള പൊലീസ്

കണ്ണൂര്‍: നഷ്ടപ്പെട്ടതും മോഷണം പോയതുമായ മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കുന്നതില്‍ മികവ് തുടര്‍ന്ന് കേരള പൊലീസ്. നഷ്ടപ്പെട്ട 33 മൊബൈല്‍ ഫോണുകളാണ് കണ്ണൂര്‍ സിറ്റി സൈബര്‍ സെല്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി.

നഷ്ടപ്പെട്ടെന്ന് പരാതി ലഭിച്ച ഫോണുകള്‍ കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമെ തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ കണ്ടെത്തിയ ഫോണുകളില്‍ ചിലത് കൈവശമുണ്ടായിരുന്നവര്‍ നേരിട്ട് എത്തിച്ചു നല്‍കി. മറ്റുള്ളവ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ വഴിയും കൊറിയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുമാണ് തിരിച്ചെത്തിച്ചത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജ്. പി ഐപിഎസ് ഫോണുകള്‍ യഥാര്‍ഥ ഉടമസ്ഥര്‍ക്ക് കൈമാറി. ലഭിച്ച ഫോണുകള്‍ സൈബര്‍ സെല്‍ ഉടമസ്ഥര്‍ക്ക് അണ്‍ബ്ലോക്ക് ചെയ്തു നല്‍കി.

സിഇഐആര്‍ പോര്‍ട്ടലിന്റെ സഹായത്തോടെയാണ് നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്തിയത്. ഇതിന്റെ നടപടി ക്രമങ്ങളും കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വിശദീകരിച്ചു. സൈബര്‍ സെല്‍ എഎസ്‌ഐ എം ശ്രീജിത്ത് സിപിഒ ദിജിന്‍ രാജ് പികെ, എന്നിവരുടെ നേതൃത്വത്തിലാണ് ഫോണുകള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സൈബര്‍ സെല്‍ 300 ഓളം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് തിരിച്ച് നല്‍കിയിട്ടുണ്ട്.