ഓടിച്ച് നോക്കാന്‍ ഉടമ താക്കോല്‍ കൈമാറി, ബൈക്കുമായി 24 കാരന്‍ കടന്നു കളഞ്ഞു; ഒടുവില്‍ പൊലീസ് പൊക്കി

ഓടിച്ച് നോക്കാന്‍ ഉടമ താക്കോല്‍ കൈമാറി, ബൈക്കുമായി 24 കാരന്‍ കടന്നു കളഞ്ഞു; ഒടുവില്‍ പൊലീസ് പൊക്കി

കൊച്ചി: വാഹനം വാങ്ങുമ്പോള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. വില്‍ക്കുമ്പോഴും ശ്രദ്ധിക്കണം. അങ്ങനെ ബൈക്ക് വില്‍ക്കാന്‍ ശ്രമിച്ച് അമളി പറ്റിയിരിക്കുകയാണ് കൊച്ചിയില്‍ സ്ഥിര താമസമാക്കിയ ബിഹാര്‍ സ്വദേശി വിയജ് കുമാറിന്. ബൈക്ക് വാങ്ങാനെത്തിയ ആള്‍ക്ക് വാഹനത്തിന്റെ കണ്ടീഷന്‍ അറിയാന്‍ വേണ്ടി താക്കോല്‍ കൊടുത്തതോടെയാണ് ട്വിസ്റ്റ്. വിരുതന്‍ കിട്ടിയ അവസരം മുതലെടുത്ത് ബൈക്ക് ഓടിച്ച് പോയി. രണ്ട് ദിവസം കഴിഞ്ഞ് കുറുപ്പംപടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

പരാതി കിട്ടി രണ്ട് ദിവസത്തിനുള്ളില്‍ കുന്നത്തേരി സ്വദേശിയായ 24 വയസുള്ള റിഫാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെക്കന്റ് ഹാന്‍ഡ് യമഹ ആര്‍എക്‌സ് 135 മോഡല്‍ ബൈക്കാണ് വില്‍ക്കാനായി കേരളത്തിലേയ്ക്ക് കൊണ്ടു വന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വിജയകുമാര്‍ വെട്ടെക്കാട്ടുപടിയിലാണ് താമസിച്ചിരുന്നത്. ഓണ്‍ലൈനില്‍ പരസ്യം കണ്ട് നിരവധി ആളുകള്‍ വാഹനം വാങ്ങുന്നതിനായി ഇയാളെ സമീപിച്ചു. പരസ്യം കണ്ട് വാട്‌സ് ആപ്പ് കോളില്‍ ഒരാള്‍ വിളിച്ച് വാഹനത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ബിഹാര്‍ രജിസ്‌ട്രേഷനില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും നേരിട്ടെത്തി പരിശോധിച്ചിട്ട് മതിയെന്ന് വിജയ്കുമാര്‍ വിളിച്ചയാളോട് പറയുകയും ചെയ്തു. നേരിട്ടെത്തിയ റിഫാസിന് ബൈക്ക് ഓടിച്ച് നോക്കാനായി വിജയ്കുമാര്‍ താക്കോല്‍ കൈമാറി. എന്നാല്‍ കുറച്ച് മിനിറ്റുകള്‍ കാത്തിരുന്നിട്ടും ഇയാള്‍ തിരികെ വന്നില്ല. സംശയം തോന്നി ഫോണില്‍ വിളിച്ചു നോക്കിയപ്പോള്‍ ബന്ധപ്പെടാനും കഴിയുന്നില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് വിജയ്കുമാര്‍ കുറുപ്പുംപടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

രേഖകളും വാഹനവും വിശദമായി പരിശോധിച്ച ശേഷമാണ് ഇയാള്‍ വാഹനം ഓടിച്ച് നോക്കാനായി താക്കോല്‍ വാങ്ങിയത്. എസ്എച്ച്ഒ വിഎം കെന്‍സണിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടിച്ച ബൈക്ക് കണ്ടെത്താന്‍ ശ്രമിച്ചു.

ബൈക്കിന് ഉയര്‍ന്ന വില ലഭിക്കുമെന്ന് കരുതിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ആയതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിനും അത് ട്രാക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടാകുമെന്ന് കരുതി. ഇയാള്‍ക്ക് മറ്റ് മോഷണക്കേസുകളിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ക്യാമറാമാൻ എ.ആര്‍.സുഭാഷ് അന്തരിച്ചു

ക്യാമറാമാൻ എ.ആര്‍.സുഭാഷ് അന്തരിച്ചു

ചേലക്കര: വെങ്ങാനെല്ലൂര്‍ കുടജാദ്രിയിൽ വീട്ടിൽ പരേതനായ കെ. ആറുമുഖൻ ചെട്ടിയാരുടെ മകൻ
എ.ആര്‍.സുഭാഷ്(47) അന്തരിച്ചു. നിരവധി സിനിമ, ഹ്രസ്വ ചിത്രങ്ങളിൽ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്.

അമ്മ: രത്നം
ഭാര്യ: മനോരഞ്ജിത
മക്കള്‍: നന്ദിനികൃഷ്ണ (യു.കെ. എംബിബിഎസ് വിദ്യാര്‍ഥിനി), അരുണ്‍ കൃഷ്ണാ(ബാംഗ്ലൂർ), വൈഗാകൃഷ്ണ
സഹോദരങ്ങൾ: സുരേഷ്, സുധീഷ്

പാന്‍ കാര്‍ഡിന് ആധാര്‍, റെയില്‍വേ ടിക്കറ്റ് വര്‍ധന, തത്കാല്‍ ബുക്കിങ്…; അറിയാം ഇന്നുമുതലുള്ള അഞ്ചുമാറ്റങ്ങള്‍

പാന്‍ കാര്‍ഡിന് ആധാര്‍, റെയില്‍വേ ടിക്കറ്റ് വര്‍ധന, തത്കാല്‍ ബുക്കിങ്…; അറിയാം ഇന്നുമുതലുള്ള അഞ്ചുമാറ്റങ്ങള്‍

ഡല്‍ഹി: സാമ്പത്തിക രംഗത്ത് ഇന്നുമുതല്‍ നിരവധി മാറ്റങ്ങളാണ് വരുന്നത്. രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചതും പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയതും തത്കാല്‍ ടിക്കറ്റ് ബുക്കിങ് പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രമാക്കിയതും അടക്കമുള്ള മാറ്റങ്ങളാണ് നിലവില്‍ വന്നത്. ഈ മാറ്റങ്ങള്‍ ചുവടെ:

പാന്‍ കാര്‍ഡിന് ആധാര്‍

ഇന്നു മുതല്‍ വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സേഷന്റെ പുതിയ നിയമപ്രകാരമാണിത്. ഇതുവരെ ഏതെങ്കിലും ഒരു അംഗീകൃത ഐഡന്റിറ്റി കാര്‍ഡും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റുമുണ്ടെങ്കില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാമായിരുന്നു.

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം

2025-26 അസസ്‌മെന്റ് വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മുന്‍പ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സേഷന്‍ നിശ്ചയിച്ചിരുന്നത് ജൂലൈ 31 ആയിരുന്നു. എന്നാല്‍ പിന്നീട് സെപ്റ്റംബര്‍ 15 വരെ സമയം നീട്ടി. എന്നാല്‍, റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതികളില്‍ വെബ്‌സൈറ്റിലെ തിരക്കുമൂലം സാങ്കേതിക തകരാറുകള്‍ക്കു സാധ്യതയുള്ളതിനാല്‍ ഈ മാസം തന്നെ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതാണ് ഉചിതം.

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രം

ജൂലൈ 1 മുതല്‍, വെരിഫൈ ചെയ്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമുള്ളൂ എന്ന് ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചു. കൂടാതെ, തത്കാല്‍ ബുക്കിങ്ങുകള്‍ക്കായി ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷന്‍ നടപ്പിലാക്കുന്നത് ജൂലൈ അവസാനം മുതല്‍ ആരംഭിക്കും.

തത്കാല്‍ ടിക്കറ്റുകള്‍ക്കുള്ള ഓതന്റിക്കേഷന്‍ പ്രക്രിയ വിപുലീകരിക്കാന്‍ റെയില്‍വേ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആധാര്‍ അല്ലെങ്കില്‍ ഡിജിലോക്കര്‍ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റു വാലിഡ് ആയിട്ടുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ട്.

ജൂലൈ 1 മുതല്‍ ആധാര്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിജിലോക്കറില്‍ രേഖകള്‍ ഉള്‍പ്പെടുത്തുന്നതിനായി അതിന്റെ വ്യാപ്തി ഇപ്പോള്‍ വിപുലീകരിച്ചിരിക്കുകയാണ്.

കൊല്ലത്ത് ബിരിയാണിയിൽ കുപ്പിച്ചില്ല്, തൊണ്ടയിൽ കുടുങ്ങി മുറിഞ്ഞു; ചികിത്സ തേടി യുവാവ്

കൊല്ലത്ത് ബിരിയാണിയിൽ കുപ്പിച്ചില്ല്, തൊണ്ടയിൽ കുടുങ്ങി മുറിഞ്ഞു; ചികിത്സ തേടി യുവാവ്

കൊല്ലം ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്. ചിതറ എൻആർ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശി ആശുപത്രിയിൽ ചികിത്സ തേടി. ചിതറ ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ സൂരജിനെയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നൽകി.

നാല് ബിരിയാണി പാഴ്‌സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് ലഭിച്ചതെന്ന് യുവാവ് പറഞ്ഞു. ഭക്ഷണത്തിൽ കട്ടിയായി തടഞ്ഞപ്പോൾ എല്ല് ആണെന്ന് കരുതി എന്നാൽ ചില്ല് വായിൽ നിന്ന് പൊട്ടിയപ്പോൾ ആണ് മനസിലായത്. കുറച്ചു ഭാഗം പുറത്ത് കിട്ടുകയും ചെയ്തു. തുടർന്ന് ചിതറ പഞ്ചായത്തിലെ കിളിത്തട്ട് സ്വദേശി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്നും യുവാവ് പറഞ്ഞു.അധികാരികൾ കൃത്യമായി പരിശോധന നടത്താതത് മൂലം അനാസ്ഥ പതിവാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.

ട്രെയിനിൽ മൊബൈൽ മോഷ്ടിച്ചതിന് പിടിയിൽ; ജില്ലാ ജയിലിൽ നിന്നും പ്രതി കടന്നുകളഞ്ഞു

ട്രെയിനിൽ മൊബൈൽ മോഷ്ടിച്ചതിന് പിടിയിൽ; ജില്ലാ ജയിലിൽ നിന്നും പ്രതി കടന്നുകളഞ്ഞു

കോട്ടയം: മോഷണക്കേസ് പ്രതി കോട്ടയം ജില്ലാ ജയിലിൽ നിന്നും രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുൾ ഇസ്ലാമാണ് ജയിൽ ചാടിയത്. തിങ്കളാഴ്ച വൈകിട്ടാണ് ജയിലിൽ നിന്നും പ്രതി രക്ഷപ്പെട്ടത്. രണ്ടു ദിവസം മുൻപാണ് ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അമിനുൽ ഇസ്ലാമിനെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി എങ്ങനെ ജയിലിൽ നിന്നും രക്ഷപ്പെട്ടു എന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

പ്രതിയെ പിടികൂടാൻ ജില്ലയിലുടനീളം വ്യാപക തിരച്ചിൽ നടത്തിവരികയാണ്. പ്രതി ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.