by Midhun HP News | May 17, 2026 | Latest News, കേരളം
ആലപ്പുഴ: ടിപ്പർ ലോറിയുടെ ഉയർത്തിവച്ച ഡംപ് ബോക്സ് അബദ്ധത്തിൽ താഴേക്കു വീണ് യുവാവ് മരിച്ചു. കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രൻ പിള്ളയുടേയുടേയും രാധാമണിയുടേയും മകൻ ഉണ്ണികൃഷ്ണൻ (38) ആണ് മരിച്ചത്. കാരാഴ്മ ദേവീ ക്ഷേത്രത്തിലെ അൻപൊലി- അരീപ്പറ മഹോത്സവത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്.
ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ ഡംപ് ബോക്സ് ഉയർത്തി നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ അടിയിൽ മഴ നനയാതിരിക്കാൻ കയറി നിന്നതായിരുന്നു ഉണ്ണിക്കൃഷ്ണൻ. ഇതിനിടെ അബദ്ധത്തിൽ ലിവറിൽ തട്ടി ഡംപ് ബോക്സ് താഴേക്കു പതിക്കുകയായിരുന്നുവെന്നാണ് വിവരം.
ഉടൻ തന്നെ പൊലീസും നാട്ടുകാരും ചേർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: അജിതാദേവി. മക്കൾ: അനുഷ്, ആരുഷ്.

by Midhun HP News | May 17, 2026 | Latest News, കേരളം
മലപ്പുറം: തിരുവനന്തപുരത്ത് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഉറപ്പിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. യുഡിഎഫ് നേതൃത്വവുമായി നടത്തിയ ദീർഘമായ ചർച്ചകൾക്കൊടുവിലാണ് 2011-ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൈവശമുണ്ടായിരുന്ന അഞ്ച് മന്ത്രിസ്ഥാനങ്ങളും പ്രധാന വകുപ്പുകളും നിലനിർത്താൻ ലീഗിന് സാധിച്ചത്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മന്ത്രിമാരുടെ അന്തിമ പട്ടികയ്ക്ക് രൂപം നൽകാൻ പാർട്ടിക്യൂള്ളിൽ ചർച്ചകൾ തുടരുകയാണ്.
പ്രാദേശിക സന്തുലനത്തിന് മുൻഗണന
ഇത്തവണ മന്ത്രിസഭയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രാതിനിധ്യം രണ്ട് എംഎൽഎമാരായി പരിമിതപ്പെടുത്താനാണ് പാർട്ടി തീരുമാനം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഉറപ്പാണെന്നിരിക്കെ, രണ്ടാമത്തെ സ്ഥാനത്തിനായി വേങ്ങര എംഎൽഎ കെ.എം. ഷാജിയും ഏറനാട് എംഎൽഎ പി.കെ. ബഷീറും തമ്മിലാണ് പ്രധാന മത്സരം. തന്റെ പേര് പട്ടികയിൽ സുരക്ഷിതമാണെന്ന് ഷാജിയോട് അടുത്ത വൃത്തങ്ങൾ അവകാശപ്പെടുമ്പോൾ, തങ്ങൾ തങ്ങളെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബഷീറിനെ അനുകൂലിക്കുന്നവർ.
അതേസമയം, പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീനും കോഴിക്കോട് ജില്ലയിൽ നിന്ന് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയും മന്ത്രിസ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. അബ്ദുള്ളയുടെ പേരിനെതിരെ പാർട്ടിയിൽ ആദ്യഘട്ടത്തിൽ എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും, അഞ്ച് എംഎൽഎമാരുള്ള കോഴിക്കോട് ജില്ലയ്ക്ക് അർഹമായ പരിഗണന നൽകണമെന്ന നിലപാടിലാണ് നേതൃത്വം എത്തിയത്.
അബ്ദുൽ ഗഫൂർ എന്ന രാഷ്ട്രീയ തന്ത്രം
ലീഗിന്റെ പരമ്പരാഗത കോട്ടയായ മലബാറിന് അപ്പുറത്തേക്ക് പാർട്ടിയുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കളമശ്ശേരിയിൽ നിന്നുള്ള കന്നി എംഎൽഎ വിഇ അബ്ദുൽ ഗഫൂറിനെ അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ലീഗിന്റെ വലിയൊരു രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ലീഗ് വെറുമൊരു മലബാർ പാർട്ടി മാത്രമാണെന്ന വിമർശനം മറികടക്കാൻ തെക്കൻ കേരളത്തിൽ നിന്നുള്ള പ്രാതിനിധ്യം സഹായിക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ പക്ഷം. മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ കൂടിയാണ് അബ്ദുൽ ഗഫൂർ. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫിന്റെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും നിലവിൽ ഗഫൂറിനാണ് സാധ്യത. എന്നാൽ ഒരു കന്നി എംഎൽഎയ്ക്ക് സീനിയർ നേതാക്കളെ മറികടന്ന് മുൻഗണന നൽകുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.
വകുപ്പുകളിൽ ഘടനപരമായ മാറ്റം വന്നേക്കാം
പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം, വിവരസാങ്കേതികവിദ്യ (IT) വകുപ്പുകൾ നിലനിർത്താനാണ് സാധ്യത. പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ഒരൊറ്റ വകുപ്പായി ലയിപ്പിച്ച് എൻ. ഷംസുദ്ദീന് നൽകിയേക്കും. വി.ഇ. അബ്ദുൽ ഗഫൂർ മന്ത്രിസഭയിലെത്തിയാൽ പിതാവ് കൈകാര്യം ചെയ്തിരുന്ന പൊതുമരാമത്ത് വകുപ്പ് തന്നെ ലഭിച്ചേക്കും. പാറക്കൽ അബ്ദുള്ളയെ നഗരവികസന വകുപ്പിലേക്കും കെ.എം. ഷാജിയെ തദ്ദേശസ്വയംഭരണ വകുപ്പിലേക്കുമാണ് പരിഗണിക്കുന്നത്.
കഴിഞ്ഞ രണ്ട് എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് നടന്ന ഭരണപരമായ പുനഃക്രമീകരണങ്ങൾ കണക്കിലെടുത്ത്, 2011-ലെ യുഡിഎഫ് സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ വകുപ്പ് വിഭജനത്തിൽ ഘടനപരമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് സാദിഖ് അലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനുപുറമെ മുതിർന്ന നേതാക്കളായ എം.കെ. മുനീർ, കെ.പി.എ. മജീദ് എന്നിവർക്ക് ക്യാബിനറ്റ് പദവിയുള്ള തസ്തികകളും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് നേതാക്കളുമായുള്ള ഞായറാഴ്ചത്തെ അന്തിമ ചർച്ചയ്ക്ക് ശേഷം സാദിഖ് അലി തങ്ങൾ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക പ്രഖ്യാപിക്കും.

by Midhun HP News | May 17, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ പതിനെട്ടാമത് വാർഷികാഘോഷം ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഓഡിറ്റോറിയത്തിൽ വർണ്ണാഭമായി നടന്നു. ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലകൻ സമ്പത്ത് വി. അധ്യക്ഷത വഹിച്ച പൊതുസമ്മേളനം തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ കുട്ടികളിലെ അമിതമായ സ്ക്രീൻ ടൈം അവരെ ‘ബ്രെയിൻ റോട്ട്’ എന്ന അവസ്ഥയിലേക്ക് നയിക്കുന്നതായി കളക്ടർ അഭിപ്രായപ്പെട്ടു. ഇത് കുട്ടികളുടെ ചിന്താശേഷിയും ശ്രദ്ധയും കുറയ്ക്കുന്നതായും അവർ പറഞ്ഞു. പുതിയ പഠനങ്ങൾ പ്രകാരം, മുൻ തലമുറകളെ അപേക്ഷിച്ച് ജനറേഷൻ ആൽഫ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിൽ കുറവുണ്ടാകുന്നതായും, ഡോപമിൻ ലഹരിയോടുള്ള അടിമത്തവും സാമൂഹിക ഇടപെടലുകളുടെ കുറവും വർധിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.
കുട്ടികളെ വെർച്വൽ ലോകത്തിൽ നിന്ന് യഥാർത്ഥ ലോകത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആറ്റിങ്ങൽ കരാട്ടെ ടീം പോലുള്ള സംഘടനകൾ കൂടുതൽ സജീവമായി പ്രവർത്തിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ചടങ്ങിൽ പ്രമുഖ കായിക നേതാവ് നജുമുദ്ദീൻ, ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി വിജു വർമ്മ, നുജൂം, ശ്രീനാഥ് കുറുപ്പ്, ലാലു ടി., അമൽ അശോക് എന്നിവർ സംസാരിച്ചു.
ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി, സൗത്ത് വെസ്റ്റ് ഇന്റർ യൂണിവേഴ്സിറ്റി മെഡൽ ജേതാക്കളെയും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ആറ്റിങ്ങൽ കരാട്ടെ ടീമിലെ രക്ഷകർത്താക്കളെയും, പരിശീലകരെയും ചടങ്ങിൽ അനുമോദിച്ചു. കൂടാതെ റൈഫിൾ ഷൂട്ടിംഗ് താരങ്ങൾ, ജില്ലാ-സംസ്ഥാന തലങ്ങളിലെ മെഡൽ ജേതാക്കൾ എന്നിവർക്കും അനുമോദനം നൽകി.
ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനവും ജില്ലാ കളക്ടർ നിർവഹിച്ചു. ഈ വർഷം ബ്ലാക്ക് ബെൽറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ കരാട്ടെ ടീം അംഗങ്ങളുടെ കരാട്ടെ പ്രകടനവും വിവിധ കലാപരിപാടികളും അരങ്ങേറി. സുധീർ, അഖിൽ, സൂരജ് സന്തോഷ്, സൂരജ്, വിഷ്ണു, ഷാജു, മഹീൻ, അനർഘ, ഹംദാൻ, സ്വാതി, ഷജിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

by Midhun HP News | May 17, 2026 | Latest News, കേരളം
വയനാട്: മുണ്ടക്കൈ ചുരല്‍മല ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ ആദ്യ കുടുംബം ഇന്ന് താമസം ആരംഭിക്കും. ചൂരല്‍മല സ്‌കൂള്‍ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ആദ്യ താമസക്കാര്‍. ബാക്കിയുള്ള കുടുംബങ്ങളും അടുത്ത ദിവസങ്ങളിലായി ടൗണ്‍ഷിപ്പിലേക് താമസം മാറ്റും.
ഒന്നാം സോണിലെ, ഡി-ക്ലസ്റ്ററിലുള്ള എഴുപത്തിയെട്ടാം നമ്പര്‍ വീട്ടിലാണ് വിജയനും കുടുംബവും ആദ്യ താമസക്കാരായി മാറുന്നത്. രാവിലെ പത്തരയ്ക്കാണ് പാലുകാച്ചല്‍ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക.
ടൗണ്‍ഷിപ്പില്‍ ഫെയ്‌സ് ഒന്നിലെ ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ 178 വീടുകളാണ് നല്‍കുന്നത്.ഇതില്‍ 159 വീടുകളും സാങ്കേതികമായി കൊടുത്തു കഴിഞ്ഞു. ബാക്കിയുള്ള വീടുകളുടെ കൈമാറ്റം വരുംദിവസങ്ങളില്‍ നടക്കും. കിഫ്‌കോണ്‍- ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് കോണ്‍ട്രാക്ട് സൊസൈറ്റി (യുഎല്‍സിസിഎസ്.) അധികൃതരുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തി സംയുക്ത പരിശോധനയും പൂര്‍ത്തിയാക്കിയശേഷമാണ് വീടുകള്‍ നല്‍കുന്നത്. പരിശോധ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വീടിന്റെ പൂര്‍ണമായ ഉടമസ്ഥാവകാശം ഗുണഭോക്താക്കള്‍ക്കാവും.

by Midhun HP News | May 17, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എറണാകുളം ജങ്ഷന്‍ യാര്‍ഡിലെ ജോലികള്‍ കാരണം ആലപ്പുഴ വഴി രാത്രിയുള്ള ചില ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തും. ഈ മാസം 27 മുതല്‍ ജൂണ്‍ 3 വരെയാണ് റൂട്ട് മാറ്റം.
ഗുരുവായൂര്‍ ചെന്നൈ എക്‌സ്പ്രസ് (16128) കോട്ടയം വഴി സര്‍വീസ് നടത്തും. കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു അന്ത്യോദയ എക്‌സ്പ്രസാണ് കോട്ടയം വഴി സര്‍വീസ് നടത്തുന്ന മറ്റൊരു വണ്ടി. ഈ മാസം 28, 30 തീയതികളിലാണ് ട്രെയിന്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്നത്.
Recent Comments