by Midhun HP News | Jun 25, 2025 | Latest News, കേരളം
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം പ്രഖ്യാപനം മുതൽ തന്നെ വാർത്തകളിലിടം നേടിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മലയാളത്തിന്റെ താരരാജാക്കന്മാര്‍ക്ക് പുറമേ, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍, ഗ്രേസ് ആന്റണി അടക്കം നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിന്റെ എട്ടാം ഷെഡ്യൂള്‍ ചിത്രീകരണം ശ്രീലങ്കയില്‍ തുടങ്ങിയിരുന്നു.
ചിത്രത്തിന്റെ പേര് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും അതിനെ ചുറ്റിപ്പറ്റി ഏറെ നാളായി ചര്‍ച്ചകള്‍ തുടരുകയാണ്. രാജ്യത്ത് എത്തിയ മോഹന്‍ലാലിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള ശ്രീലങ്കന്‍ ടൂറിസത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റും വൈറലായി മാറിയിരുന്നു. അവരുടെ പോസ്റ്റില്‍ ‘പേട്രിയറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര് എന്ന് പരാമര്‍ശിച്ചിരുന്നു. ഇതിപ്പോള്‍ മോഹന്‍ലാല്‍ തന്നെ സ്ഥിരീകരിക്കുകയാണ്.
ഒരു ശ്രീലങ്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. ഷൂട്ടിങ്ങിനെത്തിയ മോഹന്‍ലാലിന് വൻ സ്വീകരണമാണ് ശ്രീലങ്കയില്‍ ലഭിച്ചത്. ശ്രീലങ്കന്‍ പാര്‍ലമെന്റ് അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒരു ശ്രീലങ്കന്‍ മാധ്യമത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖം വന്നത്. ഇതിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്.
ശ്രീലങ്കയില്‍ എത്തിയതിന്റെ അനുഭവം ചോദിച്ചപ്പോഴാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. ഇതെന്റെ രണ്ടാമത്തെ സന്ദര്‍ശനമാണ്. നേരത്തെ ഒരു ഷെഡ്യൂളിന് ഇവിടെ വന്നിരുന്നു. ഒരു വലിയ ചിത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. താരനിരയുടെ കാര്യത്തിലാണ് ചിത്രം വലുതാവുന്നത്. ഞാന്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ അടക്കം നിരവധിപ്പേര്‍.
‘പേട്രിയറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രം സംഭവിക്കുന്നത്. ഇന്ത്യ, ബാക്കു, യുകെ, ഗള്‍ഫ് എന്നിവിടങ്ങളിലും ഏതാനും ഭാഗങ്ങള്‍ ശ്രീലങ്കയിലുമായാണ് ചിത്രീകരണം’, എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മോഹന്‍ലാൽ പറഞ്ഞത്. എന്തായാലും മോഹൻലാലിന്റെ ഈ വാക്കുകൾ ആരാധകരെ തെല്ലൊന്നുമല്ല സന്തോഷത്തിലാക്കിയിരിക്കുന്നത്.
by Midhun HP News | Jun 25, 2025 | Latest News, കേരളം
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 950-ലധികം പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ. പ്രതികളുടെ പക്കല്‍ നിന്നും ഈ ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, അന്‍സാര്‍ കെ പി, സഹീര്‍ കെ വി എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തു.
കേസിലെ 51-ാം പ്രതി സിറാജുദ്ദീനില്‍ നിന്ന് പിടിച്ചെടുത്ത എട്ട് രേഖകളില്‍ മറ്റ് സമുദായങ്ങളില്‍ നിന്നുള്ള 240 പേരുടെ പട്ടികയാണുള്ളതെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആലുവയിലെ പെരിയാര്‍ വാലി കാമ്പസില്‍ നടത്തിയ പരിശോധനയില്‍, നിലവില്‍ ഒളിവില്‍ കഴിയുന്ന 15-ാം പ്രതി അബ്ദുള്‍ വഹാദിന്റെ പഴ്സില്‍ നിന്ന് ലക്ഷ്യമിട്ട അഞ്ച് പേരുടെ വിവരങ്ങള്‍ കണ്ടെടുത്തു. ഈ പട്ടികയില്‍ ഒരു മുന്‍ ജില്ലാ ജഡ്ജിയുടെ പേരും ഉള്‍പ്പെടുന്നു.
പ്രതികളില്‍ ഒരാളില്‍ നിന്ന് പിടിച്ചെടുത്ത രേഖയില്‍ 232 പേരുടെ പേരുകള്‍ അടങ്ങിയ ഹിറ്റ് ലിസ്റ്റ് ഉണ്ടായിരുന്നു. ഇയാള്‍ പിന്നീട് മാപ്പുസാക്ഷിയായി. 69-ാം പ്രതിയായ അയൂബ് ടി എയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഏതാണ്ട് 500 പേരുടെ പേരുകള്‍ അടങ്ങിയ ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. ആലുവയിലെ പെരിയാര്‍ വാലി കാമ്പസ് പി.എഫ്.ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നു. അത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം കണ്ടുകെട്ടിയെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടിനെതിരായ ആദ്യ കേസ്, 2022-ല്‍ ബിഹാറിലെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ്. ആ കേസിലെ പ്രതിയായ മുഹമ്മദ് ജമാലുദ്ദീനില്‍ നിന്ന് ‘ഇന്ത്യ 2047’ എന്ന ആറ് പേജുള്ള ഒരു രേഖ, കേസ് അന്വേഷിച്ച എന്‍ഐഎ ന്യൂഡല്‍ഹി യൂണിറ്റ് കണ്ടെടുത്തിരുന്നു. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ് ആ രേഖയിലെ മുഖ്യ അജണ്ടയെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ഇന്ത്യ 2047 പദ്ധതിയെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പുകള്‍ ഓഡിയോ ക്ലിപ്പുകളിലൂടെ പ്രചരിച്ചതായി വെളിപ്പെടുത്തുന്ന ശബ്ദ ക്ലിപ്പുകളും സാക്ഷി മൊഴികളും തങ്ങളുടെ കൈവശമുണ്ടെന്നും എന്‍ഐഎ അവകാശപ്പെട്ടു.
പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം ഈ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എന്‍ഐഎ വാദിച്ചു. രാജ്യത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം, 2022 മെയ് മാസത്തിലാണ് പിഎഫ്ഐയ്ക്കെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 ഡിസംബറില്‍ പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക അന്വേഷണവും എന്‍ഐഎ ഏറ്റെടുത്തു.
പിന്നീട് കൊലപാതക കേസ് പിഎഫ്ഐ കേസുമായി ലയിപ്പിക്കുകയായിരുന്നു. പിഎഫ്ഐക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ സംഘടനയുടെ ‘റിപ്പോര്‍ട്ടര്‍ വിങ്’ കണ്ടെത്തുന്നു. സംഘടനയുടെ സര്‍വീസ് വിങ്/ഹിറ്റ് ടീമുകള്‍ എതിരാളികളെ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നു. അതിനായി കേഡര്‍മാര്‍ക്ക് ശാരീരിക, ആയുധ പരിശീലനം നല്‍കുന്നതിനുള്ള വിഭാഗവും പോപ്പുവര്‍ ഫ്രണ്ടിനുണ്ട് എന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. തങ്ങള്‍ നിരപരാധികളാണ്. മൂന്ന് വര്‍ഷത്തിലേറെയായി കസ്റ്റഡിയിലാണ്. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. വിചാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നതിനാല്‍, ജാമ്യം അനുവദിക്കണമെന്ന് നാലു ഹര്‍ജിക്കാരും ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ച കോടതി, ഹര്‍ജിക്കാര്‍ക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് നിരീക്ഷിച്ചു.
ഹര്‍ജിക്കാര്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഇതിനകം ഫയല്‍ ചെയ്തിട്ടുണ്ട്. കേസ് വിചാരണയ്ക്ക് മാറ്റിവെച്ചിരിക്കുന്നു. യുഎപിഎയിലെ സെക്ഷന്‍ 43ഉ(5) പ്രകാരമുള്ള വ്യവസ്ഥ ഈ കേസില്‍ ബാധകമാണ്. ആയതിനാല്‍ ഈ ഘട്ടത്തില്‍ ഹര്‍ജിക്കാര്‍ക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ല. അതിനാല്‍ ഹര്‍ജി തള്ളിക്കളയുന്നതായി എന്‍ഐഎ കോടതി ഉത്തരവിട്ടു.
by Midhun HP News | Jun 25, 2025 | Latest News, ദേശീയ വാർത്ത
ജി മെയില്‍ പാസ്‌വേഡുകള്‍ ഉള്‍പ്പെടെ, ആഗോള തലത്തില്‍ വലിയ ഡാറ്റ ചോര്‍ച്ച ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് ഗൂഗിള്‍. ഗുഗിളിന് നേരെ ഹാക്കിങ് ശ്രമം ഉണ്ടായെന്നും ജി മെയില്‍ അക്കൗണ്ട് ഉള്‍പ്പെടെ സുരക്ഷിതമാക്കണം എന്നുമാണ് ഏറ്റവും പുതിയ നിര്‍ദേശം. റഷ്യന്‍ ഹാക്കര്‍മാരാണ് ഹാക്കിങ്ങ് ശ്രമത്തിന് പിന്നിലെന്ന് ഗൂഗിളിന്റെ ത്രെറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ്, സിറ്റിസണ്‍ ലാബ് എന്നിവ ചൂണ്ടിക്കാട്ടുന്നത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇമെയില്‍ വിലാസങ്ങള്‍ക്ക് സമാനമായവ ഉപയോഗിച്ച് ഉന്നത പ്രൊഫൈലുകളുള്ള വ്യക്തികള്‍ , സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു ഹാക്കിങ് ശ്രമങ്ങളെന്നാണ് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം. ഇമെയിലുകളില്‍ ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്നതിനായി കലണ്ടര്‍, പിഡിഎഫ് എന്നിവയും ഉണ്ടായിരുന്നു എന്നും ഗൂഗിള്‍ വിശദീകരിക്കുന്നു.
സന്ദേശത്തിനൊപ്പം അറ്റാച്ച്‌മെന്റായി ലഭിക്കുന്ന പിഡിഎഫില്‍ ചേര്‍ത്തിട്ടുള്ള യുആര്‍എല്‍ ക്ലിക്ക് ചെയ്യുന്നിടത്ത് ആണ് ഹാക്കിങ് ആരംഭിക്കുന്നത്. ഉപയോക്താക്കളെ ആപ്പ്-സ്പെസിഫിക് പാസ്‌വേഡ് (എസ്എപി) സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ലിങ്ക് ലക്ഷ്യമിടുന്നത്. ‘ഡോക്യുമെന്റ് തുറക്കാന്‍’ ആപ്പ്-സ്പെസിഫിക് പാസ്‌വേഡിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിടാനും നിര്‍ദേശിക്കുന്നു. ഈ വിവരം ലഭിച്ചുകഴിഞ്ഞാല്‍, അധിക പരിശോധനയൊന്നും ആവശ്യമില്ലാതെ ഹാക്കര്‍മാര്‍ക്ക് ഉപയോക്താവിന്റെ ജിമെയില്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന നിലയില്‍ ആണ് പ്രവര്‍ത്തനങ്ങള്‍.
ജി മെയില്‍ സുരക്ഷിതമാക്കാന്‍ ചെയ്യേണ്ടത്.
പാസ്‌വേഡുകള്‍ അത്യാവശ്യമല്ലാതെ ആപ്പുകള്‍ ഉപയോഗിക്കരുത്. ഇത്തരം ആപ്പുകള്‍ കാലഹരണപ്പെട്ടതാണെന്നും മിക്ക സാഹചര്യങ്ങളിലും ഉപയോഗമില്ലാത്തവയാണെന്നുമാണ് ഗുഗിള്‍ പറയുന്നത്.
സന്ദേശങ്ങള്‍ എത്ര വിശ്വസനീയമാണെന്ന് തോന്നിയാലും ആപ്പ്-സ്പെസിഫിക് പാസ്‌വേഡ് പങ്കുവയ്ക്കരുത്.
ജി മെയില്‍ അക്കൗണ്ടുമായി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ബന്ധിപ്പിക്കുമ്പോള്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഗൂഗിള്‍ ഉപയോഗിക്കുക.
നിങ്ങളുടെ ജി മെയില്‍ അക്കൗണ്ടിന്റെ പ്രാധാന്യം അനുസരിച്ച് ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് പ്രൊട്ടക്ഷന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക.
ഇപ്പോഴുണ്ടായിരിക്കുന്ന ഹാക്കിങ് ശ്രമം ചെറിയ ഒരു വിഭാഗത്തെയാണ് ബാധിച്ചിട്ടുള്ളത് എങ്കിലും വ്യാപകമായ തട്ടിപ്പിന്റെ തുടക്കമായി ഇതിനെ വിലിയിരുത്താമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ ജാഗ്രത പുലര്‍ത്തണം എന്നും പാസ്വേഡുകളോ ആക്സസ് കോഡുകളോ ഒരിക്കലും പങ്കിടരുത് എന്നും ഗൂഗിള്‍ നിര്‍ദേശിക്കുന്നു.
by Midhun HP News | Jun 25, 2025 | Latest News, ജില്ലാ വാർത്ത
നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുള്ള തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി. കനത്തമഴയാണ് പെയ്തതെന്നും ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ഇക്കരയെത്തിയ തൊഴിലാളികളും പറയുന്നു. നിലവിൽ ചൂരൽമലയിൽ ശക്തമായ മഴ തുടരുകയാണ്.
മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ടെന്ന് നാട്ടുകാരാണ് പറഞ്ഞത്. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് ഇതിൻ്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധിച്ചത്. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
by Midhun HP News | Jun 25, 2025 | Latest News, കേരളം
താൻ ബിജപിയിലേക്ക് ഇല്ലെന്ന് ശശി തരൂർ എം പി. പ്രധാനമന്ത്രിയെ കുറിച്ചുള്ള ലേഖനം ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നതായി കാണരുത്. ലേഖനം ദേശീയ ഐക്യത്തെക്കുറിച്ചാണെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം തരൂർ ബിജെപിയിൽ ചേരുന്നതിന്റെ സൂചനകളാണെന്ന വിധത്തിൽ ചില മാധ്യമ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം.
Recent Comments