by Midhun HP News | Jun 24, 2025 | Latest News, കേരളം
കൊച്ചി: ചികിത്സാ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും എല്ലാവര്ക്കും കാണാനാവും വിധം ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമവും ചട്ടങ്ങളും ഹൈക്കോടതി ശരിവെച്ചു. നിയമത്തിലേയും ചട്ടങ്ങളിലേയും ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് ഐഎംഎ സംസ്ഥാന ഘടകം, മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് തുടങ്ങിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ ഉത്തരവ്.
എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനെ അറിയിക്കാനുള്ള സ്വാതന്ത്ര്യം ഹര്‍ജിക്കാര്‍ക്ക് ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ സേവനത്തിനും ഉറപ്പാക്കുന്നതാണ് നിയമം. രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നിയമത്തിലുള്ളത്.
എന്നാല്‍ ഫീ നിരക്ക്, പാക്കേജ് നിരക്ക് എന്നിവ നിര്‍വചിച്ചിട്ടില്ലെന്നും അധികൃതര്‍ക്ക് അനിയന്ത്രിതമായ അധികാരമാണ് നല്‍കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ പൊതുജനാരോഗ്യവും രോഗികളുടെ സുരക്ഷയും ഉറപ്പാക്കാനാണ് നിയമം പാസാക്കിയതെന്നും ധാര്‍മിക നിലവാരം ഉള്‍പ്പെടെ പ്രോത്സാഹിപ്പിച്ച് സുതാര്യതയ്ക്കുള്ള നടപടിയാണിതെന്നും സര്‍ക്കാര്‍ വാദിച്ചു.
അനിയന്ത്രിതവും ഏകപക്ഷീയവുമായ അധികാരമാണ് അധികൃതര്‍ക്ക് നല്‍കുന്നതെന്ന ആരോപണത്തില്‍ ന്യായമല്ലാത്ത നടപടികളൊന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കോടതി പറഞ്ഞു. സേവനത്തിന്റെ ഫീസ് നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണമെന്ന് നിയമത്തില്‍ നിഷ്കര്ഷിക്കുന്നതില് തെറ്റില്ല. ആശുപത്രിയുടെ രജിസ്ട്രേഷനടക്കം റദ്ദാക്കുന്നതില്‍ കൃത്യമായ നടപടിക്രമങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് എന്നിവയില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുമ്പോള്‍ സേവനം സ്വീകരിക്കുന്നവരില്‍ നിന്നുള്ള പ്രതിനിധികളേയും ഉള്‍പ്പെടുത്താമെന്നും കോടതി വിലയിരുത്തി.
by Midhun HP News | Jun 24, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രണയപ്പകയെത്തുടര്‍ന്ന് യുവാവിനെ കുടുക്കാന്‍ വ്യാജബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ റോബോട്ടിക്സ് എഞ്ചിനീയറായ യുവതി അറസ്റ്റില്‍. ചെന്നൈയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ എഞ്ചിനീയറായ റെനെ ജോഷില്‍ഡ (26) എന്ന യുവതിയാണ് അറസ്റ്റിലായത്. അഹമ്മദാബാദ് സൈബര്‍ പൊലീസാണ് റെനെയെ പിടികൂടിയത്. യുവാവിനെ കുടുക്കാനായി 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് യുവതി അയച്ചിരുന്നത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി ജെ മെഡിക്കല്‍ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ എന്നിവിടങ്ങളിലേക്ക് വ്യാജ മെയില്‍ ഐഡികളില്‍ നിന്ന് സന്ദേശം അയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തന്റെ ഐഡന്റിറ്റിയും സ്ഥലവും കണ്ടുപിടിക്കാതിരിക്കാനായി വ്യാജ ഇ മെയില്‍ ഐഡി, വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്സ്, ഡാര്‍ക്ക് വെബ് എന്നിവയിലൂടെയാണ് യുവതി വ്യാജ ഭീഷണി സന്ദേശം അയച്ചുകൊണ്ടിരുന്നത്.
ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിനെ വിവാഹം കഴിക്കാന്‍ റെനെ ജോഷില്‍ഡ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജോഷില്‍ഡയുടേത് വണ്‍വേ പ്രണയമായിരുന്നു. ഫെബ്രുവരിയില്‍ ദിവിജ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതോടെ ദിവിജിനെ കള്ളക്കേസില്‍ കുടുക്കാന്‍ ജോഷില്‍ഡ പദ്ധതിയിട്ടു. തുടര്‍ന്ന് ദിവിജിന്റെ പേരില്‍ ഒട്ടേറെ വ്യാജ മെയില്‍ ഐഡികള്‍ ഉണ്ടാക്കി ഈ ഐഡികള്‍ ഉപയോഗിച്ച് ബോംബ് ഭീഷണികള്‍ അയയ്ക്കുകയായിരുന്നുവെന്ന് പൊലീസ് ജോയിന്റ് കമ്മീഷണര്‍ ശരത് സിംഘാള്‍ പറഞ്ഞു.
ജര്‍മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകള്‍. ഇതേത്തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലെ സൈബര്‍ പൊലീസിന്റെ സഹായത്തോടെ അഹമ്മദാബാദ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഗുജറാത്തിലെ ഒരു സ്കൂളിലേക്ക് അയച്ച ബോംബ് ഭീഷണിയില്‍ 2023 ല്‍ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസിലേക്ക് പൊലീസിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. ദിവിജിന് കേസില്‍ പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഈ പരാമര്‍ശമാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്ന് പൊലീസ് ജോയിന്റ് കമ്മീഷണര്‍ ശരത് സിംഘാള്‍ പറഞ്ഞു.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ബോംബ് വെച്ചു തകര്‍ക്കുമെന്ന് 23 തവണയാണ് ഭീഷണി സന്ദേശം അയച്ചത്. മതപരമായ ചടങ്ങുകളിലും വിഐപികളുടെ സന്ദര്‍ശന പരിപാടികളിലും ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്, ഡല്‍ഹി, തെലങ്കാന, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെനെ ജോഷില്‍ഡ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
by Midhun HP News | Jun 24, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, സംഘര്‍ഷമേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷന് സിന്ധു ദൗത്യം തുടരുന്നു. ദൗത്യത്തിന്റെ ഭാഗമായി പുലര്‍ച്ചെ 3.30 ന് ഇറാനില്‍ നിന്നും ന്യൂഡല്‍ഹിയിലെത്തിയ വിമാനത്തില്‍ 14 മലയാളികളും ഉള്‍പ്പെടുന്നു. യാത്രാ സംഘത്തിലുള്‍പ്പെട്ടവരില്‍ 12 പേര് വിദ്യാര്‍ത്ഥികളാണ്.
കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, എറണാകുളം സ്വദേശികളാണ് തിരിച്ചെത്തിയ മലയാളികള്‍. ഓപ്പറേഷന് സിന്ധുവിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആറു മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇതോടുകൂടി ഓപ്പറേഷന് സിന്ധുവിന്റെ ഭാഗമായി രാജ്യത്ത് തിരിച്ചെത്തിയ മലയാളികളുടെ എണ്ണം 20 ആയി. തിരിച്ചെത്തിയവര്‍ വിവിധ വിമാനങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി.
ഇസ്രയേലില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരുമായുള്ള വിമാനം ഇന്നലെ രാത്രി ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഇറാന് നടത്തിയ പ്രത്യാക്രമണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം കാരണം ഖത്തറില്‍ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് വിമാനം വൈകുകയാണ്. ഇന്നു രാവിലെയോടെ ഈ വിമാനം ഡല്‍ഹിയിലെത്തുമെന്നാണ് അറിയിപ്പ്. ഇതുവരെയായി പസ്ചിമേഷ്യല്‍ സംഘര്‍ഷത്തില്‍ കുടുങ്ങിയ 2000 ഓളം പേരെ രാജ്യത്ത് തിരിച്ചെത്തിക്കാനായതായി അധികൃതര്‍ സൂചിപ്പിച്ചു.
Summary
by Midhun HP News | Jun 24, 2025 | Latest News, ദേശീയ വാർത്ത
ടെല്‍ അവീവ്: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചതായാണ് റിപ്പോര്‍ട്ട്.ഇറാനെ ആക്രമിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ ഫലം കണ്ടതിന് ശേഷമാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചിരിക്കുന്നതെന്ന് ഇസ്രയേലിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനിലെ സൈനിക നേതൃത്വത്തെയും നിരവധി കേന്ദ്രങ്ങളെയും ആക്രമിച്ചെന്നും ഇസ്രയേല്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അമേരിക്കയ്ക്കും നെതന്യാഹു നന്ദി അറിയിച്ചു. പ്രതിരോധത്തിലെ പിന്തുണയ്ക്കും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പങ്കാളിയായതിനും നന്ദി പറയുന്നതായി നെതന്യാഹു പ്രസ്താവനയില്‍ അറിയിച്ചു.
by Midhun HP News | Jun 24, 2025 | Latest News, കേരളം
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാണക്കാട് വീട്ടിലെത്തി അനുഗ്രഹം തേടി നിയുക്ത എംഎല്‍എ ആര്യാടന് ഷൗക്കത്ത്. ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടെതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പതിനാറ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും തങ്ങള്‍ പറഞ്ഞു. വിജയത്തിന് പിന്നാലെ ആര്യാടന്റെ ആദ്യസന്ദര്‍ശനം പാണക്കാട് കുടപ്പനക്കുന്ന് വിട്ടിലായിരുന്നു.
ഷൗക്കത്ത് മുന്‍പും ഇവിടെ വരാറുണ്ടെന്നും ഇപ്പോള്‍ എത്തിയത് വിജയത്തിന്റെ ആഹ്ലാദം പങ്കുവയ്ക്കാനാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ‘കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് നിലമ്പൂരില്‍ ഉണ്ടായത്. ഓരോരുത്തരും അവരുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു. അതിന്റെ ഫലം കാണാന്‍ കഴിഞ്ഞു. ജനങ്ങളെല്ലാം അവരുടെ അഭിപ്രായങ്ങള്‍ ഒരു ഭയപ്പാടുമില്ലാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടത്.
കേരളം ഒരു ഭയത്തിന്റെ നിഴലിലായിരുന്നു. അതില്‍ നിന്നുള്ള മോചനമാണ് ജനം ആഗ്രഹിക്കുന്നതെന്നുളളതിന്റെ ഫലപ്രഖ്യാപനമാണ് നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പ് ഫലം. തുടര്‍ന്നുള്ള പോരാട്ടത്തിന് ഈ തെരഞ്ഞെടുപ്പ് ഫലം ആത്മവിശ്വസം പകരും. കേരളത്തെ വീണ്ടെടുക്കുന്ന യജ്ഞത്തിന് നിയോഗമാകാന്‍ ആര്യാടന് ഷൗക്കത്തിന് കഴിഞ്ഞു. അയാളുടെ പിതാവും യുഡിഎഫിനെ ശക്തിപ്പെടുത്തിയാളാണ്. ഷൗക്കത്തിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പതിനാറ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും’- പാണക്കാട് തങ്ങള്‍ പറഞ്ഞു.
പാണക്കാട് തങ്ങളുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതെന്ന് ആര്യാടന് ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആദ്യം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുസ്ലീം ലീഗ് ആണ്. മുന്നൊരുക്കം, ഉള്ളൊരുക്കം എന്ന നിലയില്‍ വളരെ സജ്ജമായിരുന്നു അവരുടെ പരിപാടികള്‍. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുസ്ലീം ലീഗ് മുന്നിലും കോണ്‍ഗ്രസ് പിന്നിലുമായിരുന്നു. പീന്നീട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കുടപ്പന കുന്ന് തറവാട്ടിലെത്തിയാണ് തന്റെ പ്രചാരണം ആരംഭിച്ചത്. അന്ന് തങ്ങള്‍ ഹജ്ജിന് പോയതായിരുന്നു, ഫോണിലൂടെ അനുഗ്രഹം ചൊരിഞ്ഞാണ് അദ്ദേഹം ഹജ്ജിന് പോയത്. ഹജ്ജ് കഴിഞ്ഞ് തങ്ങള്‍ നേരെ വന്നത് നിലമ്പൂരിലേക്കാണ്. പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃപരമായ ഇടപെടലും വിജയത്തില്‍ നിര്‍ണായകമായി’- ഷൗക്കത്ത് പറഞ്ഞു.
11,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് നിലമ്പൂരില്‍ വിജയിച്ചത്. ഷൗക്കത്ത് 77,737 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് 66,660, സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ 19,760, ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് 8,648 വോട്ട് നേടി.
Recent Comments