ദോഹയിലെ സാഹചര്യം പങ്കുവെച്ച് ഗോപിനാഥ് മുതുകാട്

ദോഹയിലെ സാഹചര്യം പങ്കുവെച്ച് ഗോപിനാഥ് മുതുകാട്

ദുബായ്: ദോഹയില്‍ എല്ലാം സാധാരണഗതിയിലാണെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഖത്തറിലെ ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ദോഹയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയശേഷം സുഹൃത്തിന്റെ വീട്ടിലേക്കു മാറിയ മുതുകാട് ഫെയ്‌സ്ബുക്കിലൂടെയാണ് ദോഹയിലെ സ്ഥിതിഗതികള്‍ വിവരിച്ചത്. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയതിനു പിന്നാലെയാണ് വ്യോമപാത അടച്ചത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇവിടെ എല്ലാം നോര്‍മല്‍…. ഇന്നലെ രാത്രി കുറച്ചുനേരത്തേക്ക് ഉണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണം അമേരിക്കന്‍ ബേസിന് നേരെയായിരുന്നു. അത് ആകാശത്തു വച്ചുതന്നെ ഖത്തര്‍ തകര്‍ത്തു എന്നാണറിഞ്ഞത്. പിന്നീട് എല്ലാം ശാന്തമായതോടെ എയര്‍ പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് പോരാന്‍ അനുവാദം തന്നു.

സുഹൃത്ത് ഷംസീര്‍ ഹംസയുടെ വീട്ടില്‍ എത്തി. ഇന്നലെ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റ് ഇന്നത്തേക്ക് ക്രമീകരിച്ചു തന്നിട്ടുണ്ട്. മെസ്സേജ് അയച്ചും വിളിച്ചും ക്ഷേമം അന്വേഷിച്ചവര്‍ക്കെല്ലാം നിറഞ്ഞ സ്‌നേഹം.

പ്രധാന തസ്തികകളിൽ ഇനി സ്വദേശികൾ മതി പ്രവാസികൾ ഇനി കരാർ തൊഴിലാളികൾ

പ്രധാന തസ്തികകളിൽ ഇനി സ്വദേശികൾ മതി പ്രവാസികൾ ഇനി കരാർ തൊഴിലാളികൾ

ഷാർജ: സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പ്രഥമ പരിഗണന ഇനി മുതൽ സ്വദേശികൾക്ക് ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. വിവിധ വകുപ്പുകളിലെ നിയമനത്തിനുള്ള അധികാരം വകുപ്പ് മേധാവികൾക്കും ഡയറക്ടർ ജനറലിനുമാണ്. പ്രധാന തസ്തികകളിൽ സ്വദേശികൾക്ക് തന്നെ നിയമനം നൽകണമെന്നും ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വ്യക്തമാക്കി. നിയമനവ്യവസ്ഥകൾ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

സർക്കാർ ജീവനക്കാർക്ക് ഒട്ടേറെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സേവനം മെച്ചപ്പെടുത്താൻ ജീവനക്കാർക്ക് വാർഷിക തൊഴിൽ പരിശീലനം നൽകും. സേവനകാലത്ത് തുടർ വിദ്യാഭ്യാസത്തിനായി അവസരം നൽകും.

വിവാഹം കഴിക്കാൻ 8 ദിവസത്തെ അവധി നൽകും. വാർഷിക അവധിക്ക് പുറമെ രാജ്യത്തിനകത്തോ പുറത്തോ ചികിത്സിക്കാനുള്ള അവധി, പ്രസവം, ശിശുപരിചരണം, ഹജ്, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവക്കെല്ലാം അവധി നൽകുമെന്നാണ് പ്രഖ്യാപനം. ഇതോടെ സ്വദേശികളായ നിരവധിപ്പേർ സർക്കാർ ജോലിക്കായി മുന്നോട്ട് കടന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതെ സമയം ഈ രംഗത്ത് പണിയെടുക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് പുതിയ തീരുമാനം വലിയ തിരിച്ചടി ആകും. നിലവിൽ പ്രധാന തസ്തികയിൽ ജോലി ചെയ്തു വരുന്ന വിദേശികളുടെ കാര്യത്തിൽ ഉടൻ തീരുമാനം എടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇനി കരാർ തൊഴിലാളികളായി ആകും വിദേശികൾ ജോലി ചെയ്യേണ്ടി വരുക. വിദേശികൾക്ക് സേവനകാല ആനുകൂല്യമാണ് വിരമിക്കുമ്പോൾ ലഭിക്കുക. ഈ കാലയളവിൽ തൊഴിലിൽ നിന്ന് വിട്ടുനിൽകുക ആണെങ്കിൽ സേവനകാല ആനുകൂല്യങ്ങളിൽ നിന്ന് 25 ശതമാനം നഷ്ടമാകുമെന്നും ഉത്തരവിൽ പറയുന്നു.

ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവില 73,500ല്‍ താഴെ

ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവില 73,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയാണ്. 73,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്നലെ മുതലാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വരുമെന്ന പ്രതീക്ഷ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ജൂണ്‍ 13നാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

നഗരസഭ ജീവനക്കാരുടെ സൗഹൃദസംഗമം “ഞങ്ങൾ തുടരും” സംഘടിപ്പിച്ചു

നഗരസഭ ജീവനക്കാരുടെ സൗഹൃദസംഗമം “ഞങ്ങൾ തുടരും” സംഘടിപ്പിച്ചു

വർക്കല നഗരസഭയിൽ സേവനം അനുഷ്ഠിച്ച മുൻ ജീവനക്കാരും ഇപ്പോൾ ജോലി ചെയ്യുന്ന ജീവനക്കാരും ചേർന്ന് സംഘടിപ്പിച്ച സൗഹൃദസംഗമം “ഞങ്ങൾ തുടരും” വർക്കല വല്ലഭൻ ഇൻ്റർനാഷണൽ ഹോട്ടലിൽ വച്ച് നടന്നു.
വർക്കല നഗരസഭയുടെ ചരിത്രത്തിന്റെ ഭാഗമായ നിരവധി മുൻ ജീവനക്കാരും വിവിധ വിഭാഗങ്ങളിൽ സേവനം ചെയ്യുന്ന നിലവിലെ ജീവനക്കാരും സംഗമത്തിൽ പങ്കെടുത്തു. സംഗമത്തിന്റെ ഉദ്ഘാടനം കൊല്ലം ജോയിന്റ് ഡയറക്ടർ സുബോധ്. എസ്. നിർവ്വഹിച്ചു.

റിട്ടയർ ചെയ്ത വിവിധ വിഭാഗം ജീവനക്കാർ, സെക്രട്ടറിമാർ, വിവിധ വകുപ്പുകളുടെ മേൽനോട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വൈകിട്ട് നടന്ന സംഗമത്തിൽ പരിചയപ്പെടൽ, കലാപരിപാടികൾ, വിവിധങ്ങളായ ഗെയിംസ് തുടങ്ങിയവയും അരങ്ങേറി.

എൻ. സാബുവിന് ഭാരത്‌ സേവ പുരസ്കാരം

എൻ. സാബുവിന് ഭാരത്‌ സേവ പുരസ്കാരം

വിദ്യാഭ്യാസ മേഖലയിലും സാമൂഹിക പ്രവർത്തന രംഗത്തും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഭാരത്‌ സേവക് സമാജ് ഏർപ്പെടുത്തിയ ഭാരത്‌ സേവ ദേശീയ പുരസ്‌കാരം അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ അദ്ധ്യാപകൻ എൻ. സാബുവിന് ലഭിച്ചു. നിരവധി മേഖലകളിൽ വ്യത്യസ്തമായ പദ്ധതികൾക്ക് നേതൃത്വം കൊടുക്കുന്ന മാതൃക അധ്യാപകനാണ് അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ പുരസ്കാരം വിതരണം ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫിസർ കൂടിയായ ഇദ്ദേഹം കെപിഎസ്ടിഎ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ഗാന്ധിദർശൻ പഠന പരിപാടിയുടെ ജില്ലാ കൺവീനറുമാണ്