by Midhun HP News | Jun 23, 2025 | Latest News, ജില്ലാ വാർത്ത
ഊരൂപൊയ്ക ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡി നേടിയ സ്വാതി ഭാസിയെയും ആദരിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് കെ അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദനയോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ ഉദ്ഘാടനം ചെയ്തു. എക്കോവൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ രമ്യ രമ മുഖ്യപ്രഭാഷണം നടത്തി.
ഗ്രന്ഥശാല സംഘം ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബൈജു ആർ കെ, കൗൺസിൽ അംഗം ബി രമ ഭായി അമ്മ, കെ. രവികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ. രാജശേഖരൻ സ്വാഗതവും ശ്രീദേവി അമ്മ നന്ദിയും അറിയിച്ചു.
by Midhun HP News | Jun 23, 2025 | Latest News, കേരളം
മലപ്പുറം: 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈവിട്ട നിലമ്പൂര്‍ നിയമസഭാ മണ്ഡലം 2025ല്‍ ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കുമ്പോള്‍ ജനവിധിയില്‍ നിര്‍ണായകമായി പി വി അന്‍വര്‍. 1987 മുതല്‍ 2011 വരെ കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി വിജയിച്ച നിലമ്പൂര്‍ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് ഇറക്കിയ അതേ തുറുപ്പുചീട്ട് ഇത്തവണ മണ്ഡലത്തില്‍ വിജയം കുറിക്കാന്‍ യുഡിഎഫിന് സഹായകമായി. വോട്ടണ്ണലിന്റെ ഒരു ഘട്ടത്തിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പിന്നോട്ട് പോയില്ല. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പോലും പിടിച്ചുനില്‍ക്കാന്‍ യുഡിഎഫിനായി. ഇവിടെ നിര്‍ണായകമായത് പി വി അന്‍വര്‍ എന്ന മുന്‍ എംഎല്‍എയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിത്വം ആയിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ക്രമാനുഗതമായി ലീഡുയര്‍ത്തിയപ്പോള്‍ സമാനമായി മറുവശത്ത് പി വി അന്‍വര്‍ വോട്ടുയര്‍ത്തുകയായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതല്‍ പിവി അന്‍വര്‍ ശക്തമായ സാന്നിധ്യമായി. ഒന്നാം റൗണ്ടില്‍ ആര്യാടന്‍ ഷൗക്കത്ത് 3614 വോട്ടുകള്‍ നേടി. എം സ്വരാജ് – 3195 വോട്ടും നേടി. പി വി അന്‍വര്‍ ഒന്നാം റൗണ്ടില്‍ 1588 വോട്ടുകളായിരുന്നു കരസ്ഥമാക്കിയത്.
നാലാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിപ്പോള്‍ 5539 വോട്ടുകളായിരുന്നു അന്‍വറിന്റെ പെട്ടിയില്‍ വീണത്. ഈ സമയത്ത് എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വോട്ട് വ്യത്യാസം 2286 വോട്ടുകള്‍ മാത്രമായിരുന്നു. ഒൻപതാം റൗണ്ട് എണ്ണിപ്പൂര്‍ത്തിയാക്കുമ്പോള്‍ പി വി അന്‍വര്‍ സ്വന്തം അക്കൗണ്ടില്‍ പതിനായിരം വോട്ടുകള്‍ ചേര്‍ത്തു. പതിനഞ്ചാം റൗണ്ടിലെത്തുമ്പോള്‍ പിവി അന്‍വറിന്റെ വോട്ടുകള്‍ 15,696 എന്ന നിലയില്‍ എത്തിയിരുന്നു. വോട്ടണ്ണല്‍ പൂര്‍ത്തിയാക്കുമ്പോള്‍ പി വി അന്‍വര്‍ 19946 വോട്ടാണ് സ്വന്തമാക്കിയത്.
നിലമ്പൂരില്‍ പി വി അന്‍വര്‍ ഒരു വെല്ലുവിളിയല്ലെന്ന് ആവര്‍ത്തിച്ച എല്‍ഡിഎഫ് – യുഡിഎഫ് നേതാക്കള്‍ക്കുള്ള മറുപടി കൂടിയാണ് ഈ മുന്നേറ്റം. വന്‍വിജയം പ്രതീക്ഷിച്ച യുഡിഎഫിനും വിജയം ഉറപ്പിക്കാന്‍ കഴിയും എന്ന് ഉറച്ച് വിശ്വസിച്ച് സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിച്ച എല്‍ഡിഎഫിനും ഒരു പോലെ വെല്ലുവിളിയാകാന്‍ പി വി അന്‍വറിനായി എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
വോട്ടണ്ണല്‍ എകദേശം അന്‍പത് ശതമാനം പിന്നിട്ടപ്പോള്‍ തന്നെ പി വി അന്‍വര്‍ സ്വന്തമാക്കിയ വോട്ട് പതിനായിരം പിന്നിട്ടിരുന്നു. പിന്നാലെ മാധ്യമങ്ങളെ കണ്ട പി വി അന്‍വര്‍ നടത്തിയ പ്രതികരണം തന്റെ ദൗത്യം വിജയം കണ്ടെന്ന നിലയിലായിരുന്നു. താന്‍ പിടിച്ച വോട്ടുകള്‍ എല്‍ഡിഎഫില്‍ നിന്നാണെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
”പിണറായിസത്തിനെതിരെയാണ് പോരാട്ടം. പിടിച്ചത് എല്‍ഡിഎഫില്‍ നിന്നുള്ള വോട്ടാണെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പിണറായിസം കേരളത്തില്‍ നിലനില്‍ക്കുന്നു. മലയോര കര്‍ഷകരുടെ വിഷയം പരിഗണിക്കാതെ ഒരു മുന്നണിക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. ഇക്കാര്യം യുഡിഎഫ് ഗൗരവമായി വിലയിരുത്തണം. കര്‍ഷക സംഘടനകളെ ഒപ്പം ചേര്‍ത്ത് ഈ വിഷയം അടുത്ത തെരഞ്ഞെടുപ്പില്‍ സജീവ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരും”- എന്നായിരുന്നു പി വി അന്‍വര്‍ ആദ്യ പ്രതികരണം.
തള്ളിപ്പറഞ്ഞ ഇരുമുന്നണികള്‍ക്കും ശക്തമായ താക്കീതാകാന്‍ പി വി അന്‍വറിന് കഴിഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യുദ്ധം പ്രഖ്യാപിച്ച് എല്‍ഡിഎഫ് വിട്ട പി വി അന്‍വറിനെ അപ്രസക്തനായി കാണാനാകില്ലെന്ന് യുഡിഎഫിനും തെരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പ് നല്‍കുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണവും ഈ സൂചന നല്‍കുന്നുണ്ട്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ കരുത്തുകാട്ടിയ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിലും അന്‍വറിനോടുള്ള താത്പര്യം പ്രകടമാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യട്ടെ എന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പി വി അന്‍വറിന്റെ യുഡിഎഫ് പ്രവശനത്തെ ശക്തമായി എതിര്‍ന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉള്‍പ്പെടെ നിലപാടില്‍ മാറ്റം വരുത്തേണ്ടിവന്നേക്കാം എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചനയാണ് പി വി അന്‍വര്‍ മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും സജീവമായ വിഷയമാണ് മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍. സമാന ചിന്താഗതിക്കാരെ ഒപ്പം ചേര്‍ത്ത് ശക്തമായ പ്രതിരോധം സൃഷ്ടിക്കും. ഇതിനായി പ്രവര്‍ത്തിക്കും. ഈ വിഷയം പരിഗണിക്കാത്ത മുന്നണി കേരളത്തില്‍ അധികാരത്തില്‍ എത്തില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
by Midhun HP News | Jun 23, 2025 | Latest News, കേരളം
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. കുറഞ്ഞ കാലത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ആവട്ടെ എന്നും സ്വരാജ് ആശംസിച്ചു.
തെരഞ്ഞെടുപ്പിനെ മികച്ച രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്നും എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ‘ആ നിലയില്‍ ഉയര്‍ന്ന ജനാധിപത്യ സംവാദവുമായി മുന്നോട്ടുപോകാന്‍ സാധിച്ചു. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നങ്ങളാണ് എല്ലായ്‌പ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്. എതിര്‍ക്കുന്നവര്‍ വിവാദങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതില്‍ ഒന്നും ഞങ്ങള്‍ പിടി കൊടുത്തില്ല. ഞങ്ങള്‍ ഞങ്ങളുടെ നിലയില്‍ മുന്നോട്ടുപോയി. വികസന കാര്യങ്ങള്‍, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവ ജനങ്ങളുമായി ചര്‍ച്ച ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ആ നിലയില്‍ നോക്കുമ്പോള്‍ ജനങ്ങള്‍ പരിഗണിച്ചോ എന്ന് ഫലം നോക്കുമ്പോള്‍ സംശയം ഉണ്ട്. വരുംദിവസങ്ങളില്‍ സൂക്ഷ്മമായി പരിശോധിക്കും. ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പടുത്തും. ജനങ്ങള്‍ക്ക് വേണ്ടി ഈ തെരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ അടിസ്ഥാനമാക്കി മുന്നോട്ടുപോകും.’- എം സ്വരാജ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തല്‍ അല്ലെന്നും എം സ്വരാജ് പറഞ്ഞു. ‘അങ്ങനെ ഒരു വിലയിരുത്തല്‍ ആണെങ്കില്‍ സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങള്‍ ജനം തള്ളിയെന്ന് പറയേണ്ടി വരും. എനിക്ക് അങ്ങനെ തോന്നുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി നാട്ടില്‍ വലിയ മാറ്റം ഉണ്ടായി. ആ മാറ്റങ്ങള്‍ ജനം നിരാകരിച്ചുവോ. അങ്ങനെ ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ എനിക്ക് സാധിക്കില്ല’- എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.
‘മണ്ഡലത്തില്‍ തിരിച്ചടി ഉണ്ടായി. എങ്കിലും ഇടതുപക്ഷം മുന്നോട്ടുവെച്ച രാഷ്ട്രീയ നിലപാടില്‍ നിന്ന് ഒരു കടുകുമണി പോലും വ്യതിചലിക്കാതെ മുന്നോട്ടുപോകാന്‍ സാധിച്ചു. ഞങ്ങള്‍ നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. എതിര്‍ക്കുന്നവര്‍ കൊണ്ടുവന്ന വിവാദങ്ങളുടെ പിന്നാലെ ഞങ്ങള്‍ പോയില്ല. ഞങ്ങള്‍ ഏതെങ്കിലും വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തില്ല. ഞങ്ങള്‍ ഞങ്ങളുടെ രീതിയില്‍ മുന്നോട്ടുപോയി. എനിക്ക് ഞാനായി തന്നെ മത്സരിക്കാന്‍ സാധിച്ചൂ. ഏതെങ്കിലും തരത്തില്‍ വിട്ടുവീഴ്ചയ്‌ക്കോ ഒത്തുതീര്‍പ്പിനോ പോകേണ്ടി വന്നില്ല.പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്തും പറയുന്നു ഒരു വര്‍ഗീയവാദിയുടെയും ഒരു പിന്തുണയും ഒരു കാലത്തും ഞങ്ങള്‍ക്ക് ആവശ്യമില്ല’- എം സ്വരാജ് വ്യക്തമാക്കി.
by Midhun HP News | Jun 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിഎസിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. വിഎസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 101 വയസായ വി എസ് ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയാണ്. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. 2006-2011 കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു. 1992-1996, 2001-2006, 2011-2016 വർഷങ്ങളിൽ പ്രതിപക്ഷനേതാവ് ആയിരുന്നു. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്.
by Midhun HP News | Jun 23, 2025 | Latest News, കേരളം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യുഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സിപിഎമ്മിന്റെ എം സ്വരാജിനെ തോൽപിച്ച് 11, 005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.
Recent Comments