by Midhun HP News | Jun 18, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 2025ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ, ബാല സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. യുവ പുരസ്‌കാരം അഖില്‍ പി ധര്‍മജനും, ബാലസാഹിത്യ പുരസ്‌കാരം ശീജിത്ത് മൂത്തേടത്തിനുമാണ്. അഖില്‍ പി ധര്‍മജന്റെ റാം C/0 ആനന്ദി എന്ന നോവിലിനും ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലിനുമാണ് അവാര്‍ഡ്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര തീയതി പിന്നീട് പ്രഖ്യാപിക്കും.
എജി ഒലീന, ഡോ, വി രാജീവ്, ഡോ. ശ്രീവിന്ദ്ര നായര്‍ എന്നിവരടങ്ങിയ ജൂറിയാണ് യുവ സാഹിത്യ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഗ്രേസി ജോസഫ്, ഡോ. പികെ കുശലകുമാരി, രാജീവ് ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് ബാലസാഹിത്യപുരസ്‌കാര ജേതാവിനെയും തെരഞ്ഞെടുത്തത്.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് അഖില്‍ പി ധര്‍മ്മജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്…!സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല…അറിഞ്ഞപ്പോള്‍ മുതല്‍ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്…ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യര്‍ക്കും എന്റെ ഉമ്മകള്‍’
by Midhun HP News | Jun 18, 2025 | Latest News, കേരളം
തിരുവനന്തപുരം: മില്‍മയുടെ(Milma) ഡിസൈന്‍ അനുകരിച്ച സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴ. ‘മില്‍ന’ എന്ന സ്വകാര്യ ഡയറിക്കെതിരെയാണ് കോടതി നടപടി.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയാണ് പിഴചുമത്തിയത്. പിഴത്തുകയുടെ ആറുശതമാനം പലിശയായി അടയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്. മില്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.
പരാതിയുടെ അടിസ്ഥാനത്തില്‍ മില്‍മയുടേതിന് സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാല്‍ ഉല്‍പന്നങ്ങളും വില്‍ക്കുന്നതില്‍ നിന്നും പരസ്യപ്പെടുത്തുന്നതില്‍ നിന്നും സ്ഥാപനത്തെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉള്‍പ്പെടെ പിഴ അടയ്ക്കാനാണ് കോടതി സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കിയത്.
മിൽമക്ക് അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. മിൽമയുടെ ബ്രാൻഡ് ഇമേജിനെ അപകീർത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികൾ ഉണ്ടായാൽ ഇനിയും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ക്ഷീരകർഷകരുടെ പ്രസ്ഥാനമായ മിൽമ വിതരണം ചെയ്യുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തന്നെ വാങ്ങി ഉപയോഗിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും ചെയർമാൻ അഭ്യർഥിച്ചു.
by Midhun HP News | Jun 18, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പട്ടികജാതി വികസനവകുപ്പിന്റെ അധീനതയിലുള്ള ഇടയ്ക്കോട് ഗവ.ഐ.ടി.ഐ യിൽ എൻ.സി.വി.റ്റി അംഗീകാരമുള്ള ദ്വിവത്സര കോഴ്സായ പെയിന്റർ ജനറൽ ട്രേഡിൽ 2025-2027 ബാച്ചിലേയ്ക്ക് എസ്.എസ്.എൽ.സി ജയിച്ചവർ/തോറ്റവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ഓൺലൈനായി http://scdditiedmission.kerala.gov.in എന്ന വിലാസത്തിലോ ഐ.ടി.ഐ ഹെൽപ്പ് ഡെസ്ക് വഴിയോ സമർപ്പിക്കാം. അപേക്ഷ ഫീസ് ഇല്ല. 80% സീറ്റ് പട്ടികജാതിക്കാർക്കും 10% സീറ്റുകൾ പട്ടികവർഗ്ഗക്കാർക്കും, 10% സീറ്റുകൾ മറ്റ് വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തിരിക്കുന്നു. പ്രവേശനം ലഭിക്കുന്നവർക്ക് സൌജന്യ പരിശീലനത്തിനു പുറമെ ലംപ്സം ഗ്രാന്റ് പാഠപുസ്തകം, യൂണിഫോം അലവൻസ്, സ്റ്റഡിടൂർ അലവൻസ്, ഉച്ചഭക്ഷണം, പോഷകാഹാരം, എസ്.സി വിഭാഗത്തിന് സ്റ്റൈപ്പന്റും ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 16. കൂടുതൽ വിവരങ്ങൾക്ക് 04702620233
എന്ന നമ്പറിൽ ബന്ധപ്പെടുക.
by Midhun HP News | Jun 18, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കട്ടപറമ്പിൽ കിടുത്തട്ടു വിള ഫ്രണ്ട്സ് ഗ്രൂപ്പ് മെഡിക്കൽ കോളേജിൽ നിരാലംബാരായ ബന്ധുക്കളോ, സുഹൃത്തുക്കളോ ആരുമില്ലാതെ ഒറ്റപ്പെട്ട് കിടക്കുന്ന രോഗികൾക്കായി വസ്ത്രങ്ങളും കാൻസർ രോഗികൾക്കായി ‘സദ്ഗമയ’ എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ബെഡ്ഷീറ്റും പില്ലോ കവറും എത്തിച്ചു കൊടുത്തു.
മെഡിക്കൽ കോളേജ് ആർ എം ഒ ഡോ. ശ്രീനാഥ്, നഴ്സിംഗ് സൂപ്രണ്ട് സബിത കെ ജി എൻ എ ജില്ലാ മെമ്പർ ആശ, സീനിയർ നഴ്സിംഗ് ഓഫീസർമാരായ ഷാനിഹ ബീവി, സുഷമ, നഴ്സിംഗ് സ്റ്റുഡന്റ്സ്, കിടുത്തട്ടു വിള ഫ്രണ്ട്സ് ഗ്രൂപ്പ് മെമ്പേഴ്സ്, ആശ വർക്കേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Jun 18, 2025 | Latest News, ദേശീയ വാർത്ത
റാഞ്ചി: ഇഷ്ടമില്ലാത്ത വിവാഹ ബന്ധത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഭര്‍ത്താവിനെ വകവരുത്തി യുവതി. ഝാര്‍ഖണ്ഡിലെ ഗര്‍വയിലാണ് സംഭവം. ഛത്തീസ്ഗഡിലെ വിഷുണ്‍പൂര്‍ സ്വദേശിനിയായ 22 കാരി സുനിത ദേവി ഭര്‍ത്താവ് ബുദ്ധനാഥ് സിങിനെ വകവരുത്തിയെന്നാണ് കേസ്. 36 ദിവസം നീണ്ട ദാമ്പത്യത്തിന് ഒടുവിലാണ് യുവതി ഭര്‍ത്താവിനെ വകവരുത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇക്കഴിഞ്ഞ മെയ് 11 ന് ആയിരുന്നു സുനിത ദേവിയും ബുദ്ധനാഥ് സിങ്ങും വിവാഹിതരായത്. പിറ്റേന്ന് തന്നെ വിവാഹ ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച യുവതി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഭര്‍ത്താവിനെ ഇഷ്ടമായില്ലെന്നും ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും അറിയിച്ച സുനിതയെ ഇരുവരുടെയും ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് അനുനയിപ്പിച്ച് വീണ്ടും ഭര്‍തൃവീട്ടില്‍ എത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ബുദ്ധദേവ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്ന്. ചിക്കന്‍ കറിയില്‍ കീട നാശിനി കലര്‍ത്തി ഭര്‍ത്താവിന് നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബുദ്ധനാഥിന്റെ മാതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്.
കൃഷി ആവശ്യത്തിന് എന്ന് പറഞ്ഞ് ബുദ്ധനാഥിനെ കൊണ്ട് തന്നെയായിരുന്നു യുവതി കീടനാശിനി വാങ്ങിപ്പിച്ചത്. ജൂണ്‍ 14 ന് ബുദ്ധനാഥ് വാങ്ങിക്കൊണ്ടുവന്ന കീടനാശിനി പിറ്റേന്ന് ചിക്കന്‍ കറിയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്ന യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇതിനിടെ, ബുദ്ധനാഥിന്റെ മരണത്തില്‍ മാതാവിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനും സുനിത ദേവി ശ്രമിച്ചിരുന്നു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സുനിത കുറ്റം സമ്മതിക്കുകയായിരുന്നു. വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച് ഭര്‍ത്താവ് മരിച്ചില്ലെങ്കില്‍ വീണ്ടും ശ്രമിക്കാനായി യുവതി കൂടുതല്‍ കീടനാശിനി സൂക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കൃത്യം നടത്താന്‍ പ്രതിക്ക് ബാഹ്യസഹായം ഉള്‍പ്പെടെ ലഭിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി ഫോറന്‍സിക് ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
Recent Comments