by Midhun HP News | May 16, 2026 | Latest News, കേരളം
തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് വി ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാച്ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായാണ് നടക്കുന്നത്. പതിനായിരത്തോളം പേര്‍ക്ക് ഇരുന്ന് ചടങ്ങ് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.
പന്തലിന്റെ വശങ്ങളില്‍ വീഡിയോ വാള്‍ ഒരുക്കുന്നതിനൊപ്പം സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉള്‍പ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പൊതുജനങ്ങളുടെ പ്രവേശനം പാസ്മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം മന്ത്രിമാര്‍ ലോക്ഭവനില്‍ ഗവര്‍ണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേര്‍ന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി തുടങ്ങിയ നേതാക്കള്‍ സത്യപ്രതിജ്ഞയ്‌ക്കെത്തും. അയല്‍സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ചലച്ചിത്രമേഖലയില്‍നിന്നടക്കമുള്ള പ്രമുഖര്‍ക്കും ക്ഷണമുണ്ട്. മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെയും ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ബിജെപി എംഎല്‍എമാരും എത്തും. ചടങ്ങില്‍ പങ്കെടുക്കാന്‍ വി ഡി സതീശന്‍ ക്ഷണിച്ചതായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
by Midhun HP News | May 16, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുപിഎസ്സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ 2026 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. യുപിഎസ് സിയുടെ വെബ്‌സൈറ്റില്‍ കയറി അഡ്മിററ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മേയ് 24നാണ് പ്രിലിമിനറി പരീക്ഷ.
അപേക്ഷാ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം 933 ഒഴിവുകള്‍ നികത്തുന്നതിനാണ് പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി (Email ID) അല്ലെങ്കില്‍ യുആര്‍എന്‍ (URN) എന്നിവ ഉപയോഗിച്ച് യുപിഎസ്സി ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദര്‍ശിക്കുക.
ഹോംപേജിലെ ‘What’s New’ സെക്ഷനില്‍ കാണുന്ന ‘e-Admit Card: Civil Services (Preliminary) Examination, 2026’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉദ്യോഗാര്‍ഥികളെ യുപിഎസ്സി ആപ്ലിക്കേഷന്‍ പോര്‍ട്ടലിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. അവിടെ മൊബൈല്‍ നമ്പര്‍, രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡി, യുആര്‍എന്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
ലോഗിന്‍ ചെയ്ത ശേഷം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പേര്, റോള്‍ നമ്പര്‍, പരീക്ഷാ കേന്ദ്രം, റിപ്പോര്‍ട്ടിങ് സമയം, പരീക്ഷാദിന നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്.
അവസാന നിമിഷത്തെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കാന്‍ പരീക്ഷാ ദിവസത്തിന് മുന്നോടിയായി തന്നെ അപേക്ഷകര്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാന്‍ ശ്രദ്ധിക്കുക. പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റഡ് കോപ്പിയും ഒപ്പം സാധുവായ ഒരു ഫോട്ടോ ഐഡന്റിറ്റി കാര്‍ഡും (Photo ID Proof) കരുതേണ്ടതാണ്. ഹാള്‍ ടിക്കറ്റ് ഇല്ലാതെ ഉദ്യോഗാര്‍ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു.
by Midhun HP News | May 16, 2026 | Latest News, കേരളം
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും തട്ടകമായ കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. ചരിത്രത്തിലാദ്യമായാണ് കണ്ണൂരില്‍ പാര്‍ട്ടി പി ബി അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ തുറന്ന വിമര്‍ശനമുയരുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കൂട്ടുത്തരവാദിത്വം കാണിക്കുന്നില്ലെന്നും തളിപ്പറമ്പ്, പയ്യന്നൂര്‍ വിഷയങ്ങളില്‍ അപക്വമായി ഇടപെട്ട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും ആരോപണം ഉയര്‍ന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വീകരിക്കുന്നത് ഏകാധിപത്യ ശൈലിയും ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ധാര്‍ഷ്ട്യവുമാണെന്നാണ് പ്രധാന വിമര്‍ശനം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരവും തോല്‍വിക്കിടയാക്കിയെന്ന വിമര്‍ശനവും മറയില്ലാതെ പുറത്തുവന്നു. ഇന്നലെ അഴീക്കോടന്‍ മന്ദിരത്തില്‍ ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പ് അവലോകന യോഗം ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്നു. നേതൃത്വത്തിനെതിരെ അതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഭരണവിരുദ്ധ വികാരമല്ല, പിണറായി വിജയന്റേയും എംവി ഗോവിന്ദന്റെയും ശൈലിയാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് പ്രധാന വിമര്‍ശനം. പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായെന്നും തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയ ശൈലിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായി. അടിയൊഴുക്ക് മനസ്സിലാക്കാന്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും പാര്‍ട്ടി അംഗങ്ങള്‍ ആരോപിച്ചു.
വി കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. തളിപ്പറമ്പിലും ഞെട്ടിക്കുന്ന വോട്ട് ചോര്‍ച്ചയുണ്ടായി. അമിത ആത്മവിശ്വാസമാണ് ഇവിടെയും തിരിച്ചടിയായത്. പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കുമെന്ന് വ്യക്തമായതായും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ആന്തൂര്‍, മലപ്പട്ടം, മയ്യില്‍ പോലുള്ള മേഖലകളില്‍ കണ്ടത് ഇതാണ്. മാറില്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു പിണറായി വിജയന്റെ പെരുമാറ്റം. തെരഞ്ഞെടുപ്പ് സമയത്ത് വീട്ടില്‍ പോയി ചോദിക്ക് എന്ന് പിണറായി വിജയന്‍ പറഞ്ഞത് ചൂണ്ടിക്കാണിച്ചായിരുന്നു അംഗങ്ങളുടെ വിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തകന്‍ വിളിച്ചു ചോദിച്ചത് കേട്ടില്ലെന്ന് വെച്ചാല്‍ എന്തായിരുന്നു കുഴപ്പം എന്നിങ്ങനെയായിരുന്നു വിമര്‍ശനം. എം വി ഗോവിന്ദന്‍ പങ്കെടുത്ത കമ്മിറ്റിയിലാണ് വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ മുഴുവന്‍ ക്ഷമയോടെ നിശബ്ദമായി കേട്ടിരിക്കുകയായിരുന്നു ഗോവിന്ദന്‍. ആരെയും കൂടുതല്‍ സമയമെടുത്ത് സംസാരിക്കുന്നതിലോ വിമര്‍ശനം കടുപ്പിക്കുന്നതിലോ വിലക്കിയില്ല.
മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുമെന്ന് നേരത്തെ ചില നേതാക്കള്‍ക്ക് അറിയാമായിരുന്നു. ഇപി ജയരാജന്‍, എം വി ജയരാജന്‍ എന്നിവരെ സന്ദര്‍ശിച്ചു തന്റെ അതൃപ്തി വ്യക്തമാക്കിയിട്ടും തടഞ്ഞു നിര്‍ത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല .കെ കെ രാഗേഷ് ഈ കാര്യത്തില്‍ നിഷ്‌ക്രിയനായി നിന്നു. പിണറായി വിളിച്ചിരുന്നുവെങ്കില്‍ താന്‍ പാര്‍ട്ടി വിടില്ലെന്ന് ടി കെ ഗോവിന്ദന്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
ഇവിടെ മൊട്ടുസൂചി വീണാല്‍ പോലും മുഖ്യമന്ത്രിയെ അറിയിക്കുന്ന ജില്ലാ സെക്രട്ടറി എന്തേ ഈ കാര്യം അറിയിച്ചില്ലെന്ന ചോദ്യവും ചില അംഗങ്ങള്‍ ഉയര്‍ത്തി. അയാള്‍ പോകുന്നെങ്കില്‍ പോകട്ടെയെന്ന നിലപാടാണ് ഈ കാര്യത്തില്‍ സ്വീകരിച്ചത്. തളിപ്പറമ്പില്‍ എന്‍ സുകന്യയുടെ പേര് കൂടി സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറിയും സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയ ലിസ്റ്റില്‍ പി കെ ശ്യാമളയുടെ പേര് മാത്രമേയുണ്ടായിരുന്നുള്ളു. ഇതു പാര്‍ട്ടി അണികള്‍ക്കിടയില്‍ ആശയക്കുഴപ്പവും അതൃപ്തിയും ഉണ്ടാക്കി. മോറാഴയിലും ആന്തൂരിലും മല പട്ടത്തും ടികെ ഗോവിന്ദന് പാര്‍ട്ടി, ലോക്കല്‍ നേതാക്കളും ബ്രാഞ്ച് സെക്രട്ടറിമാരും വോട്ടു ചെയ്തിട്ടുണ്ട.് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കേണ്ട ഓപ്പണ്‍ വോട്ടും എതിര്‍ സ്ഥാനാര്‍ഥിക്ക് പോയി.
പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ ജയിക്കുമെന്ന് പാര്‍ട്ടി അമിതമായി വിശ്വസിച്ചു. അന്‍പതിനായിരത്തിന് ജയിച്ച മണ്ഡലത്തിലാണ് ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് തോറ്റത്. ബി ജെ പി യുടെ പതിനായിരം വോട്ടു മറിച്ചുവെന്ന് വാദിച്ചാലും തോല്‍വിയെ ന്യായീകരിക്കാനാവില്ല. ധര്‍മ്മടത്ത് ആറാം റൗണ്ട് വരെ പിണറായി പിന്നിലായത് നെഞ്ചിടിപ്പ് കൂട്ടിയെന്ന് ഒരംഗം ചൂണ്ടികാട്ടി. മട്ടന്നൂരും കല്യാശേരിയും അഴിക്കോടും വോട്ടുകള്‍ ഗണ്യമായി കുറഞ്ഞത് പരിശോധിക്കണം. കണ്ണൂര്‍ മണ്ഡലം നഷ്ടമായി. കൂത്തുപറമ്പ് നേരിയ വ്യത്യാസത്തിനാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥി ജയിച്ചു കയറിയത് .തങ്ങളെ വിശ്വാസത്തിലെടുക്കാതെ മുന്‍പോട്ടു പോയ നേതൃത്വത്തെ അണികള്‍ തിരുത്തിയെന്ന് സെക്രട്ടേറിയറ്റ് അംഗങ്ങളിലൊരാള്‍ വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ തലവാചകം കടമെടുത്തു കൊണ്ട് പറഞ്ഞു. എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍, പി കെ ശ്രീമതി , എം വി ജയരാജന്‍, പി കെ ശ്രീമതി തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
by Midhun HP News | May 16, 2026 | Latest News, കേരളം
തൃശൂര്‍: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. വേടനില്‍ നിന്ന് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് പരിശോധനയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിലെ പരിശോധനയിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ടുകള്‍ കിട്ടിയതിന് പിന്നാലെ വനംവകുപ്പ് വേടനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
മൃഗവേട്ട, അനധികൃതവസ്തു കൈവശംവെച്ചു എന്നിങ്ങനെ രണ്ടു വകുപ്പുകള്‍ പ്രകാരമാണ് നേരത്തേ വനംവകുപ്പ് വേടനെതിരെ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വേടന്റെ ഫലാറ്റില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് പുലിപ്പല്ല് കണ്ടെത്തിയത്. ഫലാറ്റില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി കിട്ടിയ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കഞ്ചാവിനൊപ്പമാണ് പുലിപ്പല്ലും കിട്ടിയത്. തുടര്‍ന്ന് പൊലീസ് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
വനംവകുപ്പ് റാപ്പറിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ പുലിപ്പല്ല് കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിലേക്ക് അയച്ചു. ഇപ്പോഴാണ് ഇതിന്റെ ടെസ്റ്റ്ഫലം പുറത്തുവന്നത്. മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരേ ചുമത്തിയിരിക്കുന്നത്. തനിക്ക് ശ്രീലങ്കന്‍ വംശജനായ രഞ്ജിത്ത് കുമ്പിടി എന്ന ആള്‍ തന്നതാണ് ഈ പുലിപ്പല്ലെന്ന് വേടന്‍ പറഞ്ഞിരുന്നു. എന്നാല്‍ വേടന്റെ ഫോണും സാമൂഹ്യമാധ്യമ അക്കൗണ്ടും ഉള്‍പ്പെടെ പരിശോധിച്ചിട്ടും രഞ്ജിത്ത് എന്നയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

by Midhun HP News | May 16, 2026 | Latest News, കേരളം
ചിറയിൻകീഴ്: കിഴുവിലം കൂന്തള്ളൂരിൽ അക്രമി സംഘം വീട്ടിൽ കയറി യുവാവിനേയും മധ്യവയസ്കനേയും വെട്ടി പരിക്കേൽപ്പിച്ചു. കൂന്തള്ളൂർ മതവിള വീട്ടിൽ രാഹുൽ (26), ഇയാളുടെ അമ്മാവൻ ചിത്രാംഗദൻ എന്നിവരെയാണ് മൂന്നംഗ അക്രമി സംഘം വെട്ടി പരിക്കേൽപ്പിച്ചത്. ബുധനാഴ്ച രാത്രി 11 – ഓടെയാണ് സംഭവം. വീടിന് പുറത്ത് നിൽക്കുകയായിരുന്ന യുവാവിനെ അക്രമികൾ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കവേയാണ് ചിത്രാംഗദന് മുതുകത്ത് വെട്ടേറ്റത്.
രാഹുലിൻ്റെ കയ്യിൽ വേട്ടേറ്റതിനൊപ്പം ക്രൂരമായ മർദനവും ഏറ്റു. പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അക്രമി സംഘത്തിലുൾപ്പെട്ട ഒരാൾ പണ്ടകശാല സ്വദേശിയാണെന്ന് സമീപവാസികൾ പറഞ്ഞു. ചിറയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Recent Comments