by Midhun HP News | Jun 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശമെത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സന്ദേശം എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. സന്ദേശം എവിടെ നിന്നാണ് എന്നതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിനെ തുടർന്ന് ലുഫ്‌താൻസ വിമാനത്തിന് അനുമതി നിഷേധിക്കുകയും ചെയ്‌തു. പിശോധനയിൽ പിന്നീട് വ്യാജ സന്ദേശമാണെന്നും തെളിഞ്ഞു.
by Midhun HP News | Jun 17, 2025 | Latest News, ജില്ലാ വാർത്ത, മരണം
കല്ലമ്പലം: ഹജ്ജിന് പോയ നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശിനി മക്കയിൽ വെച്ച് അന്തരിച്ചു. (കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് റിഹാസിന്റെ മകൾ). ഫർസാന സഫീർ ഹജ്ജുമ്മ (35) ആണ് സൗദി അബീർ ഹോസ്പിറ്റലിൽ വെച്ചു മരണപ്പെട്ടതായി വിവരം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശിനിയായ ഇവർ ന്യൂമോണിയയുമായി ബന്ധപെട്ട ചികിത്സയിൽ ആയിരുന്നു. തുടർ നടപടികൾക്കായി എസ് എച്ച് ഐമാരായ
ഷമീം ടി പി, നിസാർ എസ് പി, നിസാർ പി തുടങ്ങിയവർ അബീർ ഹോസ്പിറ്റലിലേക്ക് പോയിട്ടുണ്ട്.
by Midhun HP News | Jun 17, 2025 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: പാമ്പിനെ ചുംബിക്കുന്ന റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ നാവിന് കടിയേറ്റു. വിഷബാധയേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം. ജിതേന്ദ്ര ജിത്തു എന്നയാള്‍ പിടികൂടിയ പാമ്പിനെ കഴുത്തില്‍ ചുറ്റിയ ശേഷം നാവുനീട്ടി ചുംബിക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇയാള്‍ ഒരു ഇടത്തരം കര്‍ഷകനാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയെന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. കൂടിനിന്നവരാണ് വീഡിയോ ചിത്രീകരിച്ചത്. പാമ്പിന് നേരെ നാവുനീട്ടീ ചുംബിക്കുന്നതും അതിനിടെ കടിയേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.
ഇയാള്‍ പുകവലിക്കുന്നതും വീഡിയോയില്‍ കാണാം. ലഹരിയുടെ സ്വാധീനത്തിലാണ് ഇത്തരമൊരു ചീത്രീകരണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടിയേറ്റതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ കുമാറിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കുമാറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം കൃഷിസ്ഥലത്തിന് സമീപത്തെ ഒരു മതിലില്‍ പാമ്പിനെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായെന്ന് ഗ്രാമത്തലവന്‍ ജയ്കിരത് സിങ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ കുമാര്‍ പാമ്പിനെ പിടികൂടി.’അയാള്‍ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ചു. അതിനിടെ പാമ്പ് അയാളുടെ നാവില്‍ കടിച്ചു. അതോടെ കുമാര്‍ പാമ്പിനെ കൈവിട്ടതായി അദ്ദേഹം പറഞ്ഞു.
by Midhun HP News | Jun 17, 2025 | Latest News, ദേശീയ വാർത്ത
ടെഹ്റാന്‍: എല്ലാവരും ഉടന്‍ തന്നെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ വിടണമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, ഇറാനില്‍ ആക്രമണങ്ങള്‍ വ്യാപിപ്പിച്ച് ഇസ്രയേല്‍. മധ്യ ഇറാനിലെ 120 ലധികം ഭൂതല മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന് തൊട്ടുമുമ്പായി ഇറാന്റെ മള്‍ട്ടിപ്പിള്‍ ലോഞ്ചറുകളും തകര്‍ത്തു. ഇറാന്റെ ആകെയുള്ളതിന്റെ മൂന്നിലൊന്ന് മിസൈലുകളും നശിപ്പിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.
ഇസ്രായേലി വിമാനങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ ഉപയോഗിച്ചിരുന്ന രണ്ട് എഫ്-14 യുദ്ധവിമാനങ്ങളും നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ടെഹ്റാന്റെ ആകാശത്ത് പൂര്‍ണ്ണമായ വ്യോമമേധാവിത്വം നേടിയതായി ഇസ്രയേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു. ഇറാന് പുറത്ത് സൈനിക, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇറാന്‍ ഖുദ്സ് ഫോഴ്സിന്റെ ടെഹ്റാനിലെ 10 കമാന്‍ഡ് സെന്ററുകള്‍ ആക്രമിച്ചതായും ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇറാന്‍ സ്റ്റേറ്റ് ടിവിയും പൊലീസ് ആസ്ഥാനവും സ്ഥിതി ചെയ്യുന്ന മധ്യ ടെഹ്റാനിലെ 3,30,000 പേര്‍ക്കും ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെ ഉടമസ്ഥതയിലുള്ളത് ഉള്‍പ്പെടെ മൂന്ന് വലിയ ആശുപത്രികള്‍ക്കും ഇസ്രായേല്‍ സൈന്യം ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണങ്ങള്‍ക്ക് മുമ്പ് ഗാസ മുനമ്പിലെയും ലെബനനിലെയും ചില ഭാഗങ്ങളില്‍ ഇസ്രായേല്‍ സൈന്യം സമാനമായ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ നിന്ന് മടങ്ങുന്നതിന് മുമ്പെയാണ് ട്രംപ് ടെഹ്‌റാനില്‍ നിന്ന് ആളുകള്‍ക്ക് ഒഴിയാന്‍ മുന്നറിയിപ്പ് നല്‍കിയത്. ‘ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ല. എല്ലാവരും ഉടന്‍ ടെഹ്റാനില്‍ നിന്ന് ഒഴിഞ്ഞുപോകണം!’ എന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഏകദേശം 9.5 ദശലക്ഷം ആളുകളുള്ള ടെഹ്റാന്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ്. ഗാസയിലെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ, മധ്യപൂര്‍വദേശത്തെ സംഘര്‍ഷം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇറാന്റെ ഉന്നത സൈനിക നേതാക്കള്‍, ആണവ ശാസ്ത്രജ്ഞര്‍, യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി എന്നിവയ്ക്കെതിരായ വ്യാപകമായ ആക്രമണം, തങ്ങളുടെ എതിരാളിയായ ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയാന്‍ അത്യാവശ്യമാണെന്ന് ഇസ്രായേല്‍ പറയുന്നു. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയെ വളരെ വളരെ നീണ്ട കാലം പിന്നോട്ടടിച്ചുവെന്നും ട്രംപുമായി ദിവസേന ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അതേസമയം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രസിഡന്റ് ട്രംപുമായും ദേശീയ സുരക്ഷാ സംഘവുമായും ചര്‍ച്ച നടത്തി.
by Midhun HP News | Jun 17, 2025 | Latest News, കേരളം
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്രസ്ഥാനാര്‍ഥി പിവി അന്‍വര്‍. ജിഫ്രി തങ്ങളുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. യുഡിഎഫ് – ജമാ അത്തെ ഇസ്ലാമി സഖ്യവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് അന്‍വര്‍ ജിഫ്രി തങ്ങളെ കണ്ടത്. നേരത്തെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
സമസ്ത ഇകെ വിഭാഗത്തിന് മണ്ഡലത്തിലുള്ള ശക്തമായ സ്വാധീനവും സമസ്തയ്ക്കുള്ളില്‍ വളര്‍ന്നുവരുന്ന ലീഗ് വിരുദ്ധ ചേരിയുടെ വോട്ടുമാണ് അന്‍വര്‍ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് വിലയിരുത്തല്‍. ഇന്ന് വൈകുന്നേരത്തെ കൊട്ടിക്കലാശം ഒഴിവാക്കി ഭവന സന്ദര്‍ശനം മാത്രമാക്കി ചുരുക്കാന്‍ തീരുമാനിച്ചതിന് ശേഷമുള്ള അന്‍വറിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. യുഡിഎഫ്- ജമാ അത്തെ സഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത രംഗത്തുവന്നിരുന്നു. ജമാ അത്തെ ഇസ്ലാമി മതവിരുദ്ധമാണെന്ന സമസ്തയുടെ നിലപാടില്‍ മാറ്റമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
കലാശക്കൊട്ടിനില്ലെന്ന് അന്‍വര്‍ കഴിഞ്ഞ ദിവസം തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ‘നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രമേയം നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങളാണ്.ഈ വിഷയങ്ങള്‍ മുഴുവന്‍ വോട്ടര്‍മാരിലേക്കും എത്തിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. സമയം അമൂല്യമായതിനാല്‍ നാളെ കലാശക്കൊട്ടിന്റെ സമയംകൂടി വീടുകള്‍ കയറി പ്രചരണം നടത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. ഈ തzരഞ്ഞെടുപ്പിന്റെ ആവശ്യകതയും പ്രാധാന്യവും ഉള്‍കൊണ്ടു കൊണ്ടും പൊതു ജനങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ചും കലാശക്കൊട്ടിന്റെ സമയം നമ്മള്‍ വ്യക്തികളെ കാണാനും വീടുകള്‍ കയറാനും നമ്മുടെ വോട്ടുകള്‍ ഉറപ്പിക്കാനും വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ – അന്‍വര്‍ പറഞ്ഞു.
കൊട്ടിക്കലാശം ഇന്ന് അവസാനിക്കുന്നതോടെ നാളെ നിശബ്ദ പ്രചാരണമാണ്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 23നാണ് വോട്ടെണ്ണല്‍. യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം.
Recent Comments