by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ഇറാന്‍- ഇസ്രയേല്‍ യുദ്ധം രൂക്ഷമാകുന്നു. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോര്‍ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും രണ്ട് ഉപമേധാവികളും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 50 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനിലെ 80 കേന്ദ്രങ്ങളില്‍ ഞായറാഴ്ച ആക്രമണം നടത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ ഡി എഫ്) പറഞ്ഞു.
മധ്യ, വടക്കന്‍ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ അഞ്ച് യുക്രൈന്‍ സ്വദേശികളുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. 200-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ആകെ മരണം 13 ആയി. ഇസ്രയേലിലെ ബാത്ത് യാമില്‍ 61 കെട്ടിടങ്ങള്‍ ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നു. ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇവിടെ 180 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തതായി ഇസ്രയേല്‍ പൊലീസ് അറിയിച്ചു.
ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെല്‍ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം അഴിച്ചുവിട്ടു. തുറമുഖ നഗരമായ ഹൈഫയില്‍ ഇറാന്റെ മിസൈല്‍ പതിച്ചു. ഇതേത്തുടര്‍ന്ന് ഹൈഫയില്‍ വന്‍ തീപിടിത്തമുണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാല് പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വടക്കന്‍ ഇസ്രയേലിലെ തംറയില്‍ മിസൈലാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. മധ്യ ഇസ്രായേലിലെ റെഹോവോതില്‍ ഇറാന്‍ ആക്രമണത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്രയേലിൽ നിന്ന് 2300 കിലോമീറ്റർ അകലെ ഇറാന്‍റെ ഇന്ധന ടാങ്കർ വിമാനം ഇസ്രയേൽ വ്യോമസേന ആക്രമിച്ച് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇനി മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ആക്രമണം തുടർന്നാൽ ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമണം ശക്തമാക്കിയതിനെതുടർന്ന് മധ്യ, വടക്കൻ ഇസ്രയേലിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകി. ഇസ്രായേലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബ്രിട്ടൻ തങ്ങളുടെ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.
by Midhun HP News | Jun 16, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തിൽ വരും. എട്ട് മുതല്‍ പത്താം ക്ലാസുകളിലാണ് പഠന സമയം ഇതോടെ അര മണിക്കൂര്‍ വർദ്ധിക്കുന്നത്. രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഈ സമയമാറ്റം ഉണ്ടാകും.
ഈ തീരുമാനത്തെ ഇസ്ലാമിക സംഘടനയായ സമസ്ത എതിർത്തിരുന്നു. പുതിയ തീരുമാനം മത പഠനത്തെ ബാധിക്കും എന്നാണ് സമസ്ത ഉന്നയിക്കുന്നത്.12 ലക്ഷം വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഈ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. ഇനി സമയ മാറ്റം പുനപരിശോധിക്കണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ സമയ മാറ്റം വരുന്നത്.
വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ഹൈസ്കൂളിൽ 1100 മണിക്കൂർ പഠന സമയം വേണം. ഇതിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയാണ് സമയമാറ്റം നിർദേശിച്ചത്.
by Midhun HP News | Jun 16, 2025 | Latest News, കേരളം
കൊല്ലം: കൊല്ലം മേയർ ഹണിബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നേരത്തെ മേയറുടെ വീടിന് സമീപത്ത് താമസിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ അനിൽ കുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അനിൽ കുമാർ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കൂടാതെ മേയറുടെ വീടിന്റെ പരിസരത്തും ഓഫീസിലുമായി തൊപ്പി ധരിച്ച യുവാവ് എത്തുകയും മേയറെ കുറിച്ച് തിരക്കാറുണ്ടായിരുന്നുവെന്നും ഇതിൽ സംശയം തോന്നിയ നാട്ടുകാർ തന്നെയാണ് ഈ വിവരം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
സംഭവത്തിൽ മേയർ കമ്മീഷണർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയിരിക്കുന്നത്. അതേസമയം തനിക്ക് ശത്രുക്കളില്ലെന്നും എന്തുകൊണ്ടാണ് വധ ഭീഷണി എന്നത് തനിക്കറിയില്ലെന്നും മേയർ റിപ്പോർട്ടറിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
by Midhun HP News | Jun 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബൈക്ക് ഇടിച്ചുകയറി മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാരിയുടെ കൈയില്‍ നിന്നും തെറിച്ചുവീണ് ഒരു വയസ്സുകാരന്‍ മരിച്ചു. വിതുര ജുമാമസ്ജിദിനു സമീപം ഷിജാദ് മന്‍സിലില്‍ ഷിജാദ്, നൗഷിമ ദമ്പതിമാരുടെ മകന്‍ ആബിദ് മിന്‍ഹാന്‍ ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് നെടുമങ്ങാട്-പൊന്മുടി റോഡില്‍ മല്ലമ്പ്രക്കോണത്തുവെച്ചായിരുന്നു അപകടം. അപകടത്തില്‍ കുട്ടിയുടെ മാതാവ് നൗഷിമയ്ക്ക് കാലിനും തോളിനും പരുക്കേറ്റിട്ടുണ്ട്. നൗഷിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിതുരയില്‍ നിന്നും ഷിജാദും ഭാര്യയും മൂന്നു മക്കളുമായി ഓട്ടോയില്‍ നെടുമങ്ങാട് ഭാഗത്തേയ്ക്ക് വരികയായിരുന്നു. നെടുമങ്ങാട് നിന്നു വിതുര ഭാഗത്തേക്കു പോവുകയായിരുന്ന മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനും പിജി വിദ്യാര്‍ത്ഥിയും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു വാഹനത്തിനെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഓട്ടോയില്‍ ഇടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയും ബുള്ളറ്റും റോഡിലേക്ക് മറിഞ്ഞു. ബുള്ളറ്റിൽ സഞ്ചരിച്ചവർ വാഹനം ഉപേക്ഷിച്ച് ഓടി. അപകടം ഉണ്ടാക്കിയ ബുള്ളറ്റ് വലിയമല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
by Midhun HP News | Jun 16, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ വന്‍ തീ പിടിത്തം. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തം ഉണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ് തീ പിടിത്തമുണ്ടായത്.
സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോക്കിന് തീപിടിച്ച് വലിയ നിലയില്‍ തീ പടരുകയായിരുന്നു. അഗ്നിശമന അംഗങ്ങള്‍ എത്തി തീ അണച്ചു. എന്താണ് തീ പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. തീ പിടിത്തത്തെ തുടര്‍ന്ന് ചാലക്കുടി നോര്‍ത്ത് ജങ്ഷനില്‍ ഗതാഗതം നിയന്ത്രിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് നിന്നും ഗ്യാസ് നീക്കിയിരുന്നു. ജില്ലകളിലെ കൂടുതല്‍ അഗ്‌നിശമനസേനകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൃശൂര്‍, പുതുക്കാട്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി.
Recent Comments