എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.07%

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.07%

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതല്‍ ഔദ്യോഗിക ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും.99.07%മാണ് വിജയശതമാനം.

മുന്‍ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ വര്‍ധനയുണ്ടായി. എപ്ലസ് നേടിയവരുടെ എണ്ണം 30540 ആണ്. 20771 പെണ്‍കുട്ടികള്‍ എ പ്ലസ് നേടി. എപ്ലസ് നേടിയ ആണ്‍കുട്ടികളുടെ എണ്ണം 9743 അണ്. വിജയം കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കൂടുതല്‍ വിജയംനേടിയ വിദ്യാഭ്യാസ ജില്ല കുട്ടനാട്. ഏറ്റവും കൂടുതല്‍ എപ്ലസ് കൊല്ലം ജില്ലയിലാണ്.

4,17,497 വിദ്യാര്‍ഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്.സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിവരങ്ങള്‍ എല്ലാം ലഭ്യമാകും. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂണ്‍ ആദ്യ ആഴ്ച പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കക്കും. കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം.

എസ്എസ്എൽസി ഫലം അറിയാൻ വെബ്സൈറ്റുകൾ

https://kbpe.kerala.gov.in/

https://results.digilocker.gov.in/

https://thslcexam.kerala.gov.in/thslc/
https://sslchiexam.kerala.gov.in/

https://thslchiexam.kerala.gov.in/

https://ahslcexam.kerala.gov.in/

https://results.kite.kerala.gov.in

എസ്എസ്എൽസി ഫലം അറിയാൻ മൊബൈൽ ആപ്പുകൾ

PRD LIVE

SAPHALAM 2025

വാട്സ്ആപ്പിലും എസ്എസ്എൽസി ഫലം

സംസ്ഥാന ഐടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും ഫലമറിയാം. ഈ നമ്പറിൽ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പിഡിഎഫ് രൂപത്തിൽ ലഭിക്കും.

മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്. ഏപ്രിൽ 14 മുതൽ മെയ് 2 വരെയായിരുന്നു മൂല്യനിർണയം. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,14,290 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളനുവദിക്കേണ്ടി വന്നു.

‘സന്ദേശം കണ്ട് പിറ്റേന്ന് പ്രശസ്ത അഭിഭാഷകന്റെ ജൂനിയറായി ചേര്‍ന്നുവെന്ന് സതീശന്‍ എന്നോട് പറഞ്ഞു’: സത്യന്‍ അന്തിക്കാട്

‘സന്ദേശം കണ്ട് പിറ്റേന്ന് പ്രശസ്ത അഭിഭാഷകന്റെ ജൂനിയറായി ചേര്‍ന്നുവെന്ന് സതീശന്‍ എന്നോട് പറഞ്ഞു’: സത്യന്‍ അന്തിക്കാട്

നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസകളുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. വിട്ടുവീഴ്ചയില്ലാത്ത ചില നിലപാടുകള്‍ ഒരു രാഷ്ട്രീയ നേതാവിനു വേണമെന്നു എനിക്കുതോന്നിയിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ അത് സതീശനില്‍ മാത്രമേ ഇന്ന് കാണുന്നുള്ളുവെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

‘സന്ദേശ’ ത്തിന്റെ സന്ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരുന്നതില്‍ സന്തോഷമുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സത്യന്‍ അന്തിക്കാട് വിഡി സതീശനെ പ്രശംസിച്ചത്. ആ വാക്കുകളിലേക്ക്:

സതീശന്‍ എന്ന സന്ദേശം. വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകുന്നതില്‍ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ട്. ഞാന്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം അദ്ദേഹം തുറന്നു പറയുന്നത്. സന്ദേശത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരന്‍ അഭിഭാഷകനാണ്. പക്ഷെ കോടതിയില്‍ പോകാറില്ല. രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞ് അതൊരു തൊഴിലാക്കാമെന്നു കരുതി നടക്കുന്ന പ്രഭാകരന്‍, കഥയുടെ ക്ലൈമാക്‌സില്‍ ജീവിതയാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാന്‍ പോകുന്ന രംഗമുണ്ട്. അതു കണ്ടതിന്റെ പിറ്റേ ദിവസം താന്‍ പ്രശസ്തനായ ഒരു അഭിഭാഷകന്റെ ജൂനിയറായി ചേര്‍ന്നുവെന്ന് സതീശന്‍ പറഞ്ഞു. പക്ഷെ സതീശന്‍ രാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചു വന്നു. സന്ദേശത്തിന്റെ അവസാനഭാഗത്ത് തിലകന്‍ പറയുന്നുണ്ട് ‘രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകള്‍ കൈകാര്യം ചെയ്യുമ്പോള്‍’എന്ന്. സതീശന്‍ ആ നല്ല ആളുകളില്‍പെട്ട ഒരാളാണ്.

‘ഭാര്യവീട്ടില്‍ 5 മിനുറ്റ് നില്‍ക്കാന്‍ മടി; പുരുഷാധിപത്യം ഉയര്‍ത്തി പിടിക്കുന്ന ഊളകള്‍’; ദിയയെ പിന്തുണച്ച് ശ്രീലക്ഷ്മി അറക്കല്‍

‘ഭാര്യവീട്ടില്‍ 5 മിനുറ്റ് നില്‍ക്കാന്‍ മടി; പുരുഷാധിപത്യം ഉയര്‍ത്തി പിടിക്കുന്ന ഊളകള്‍’; ദിയയെ പിന്തുണച്ച് ശ്രീലക്ഷ്മി അറക്കല്‍

ഭര്‍ത്താവ് അശ്വിന്റെ അമ്മയെ താന്‍ ആന്റിയെന്നാണ് വിളിക്കാറുള്ളതെന്ന ദിയ കൃഷ്ണയുടെ വാക്കുകള്‍ വിവാദമായി മാറിയിരുന്നു. വഴിയില്‍ കാണുന്നവരെയൊന്നും അമ്മ എന്ന് വിളിക്കാനാകില്ലെന്നും അതിന് തന്റെ അമ്മയുണ്ടെന്നുമുള്ള ദിയയുടെ വിശദീകരണം വിവാദമാവുകയായിരുന്നു. സംഭവത്തിന് പിന്നാലെ ദിയയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് എത്തിയത്.

ഇപ്പോഴിതാ ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കല്‍. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണുക , അവരെ പരിചരിക്കാന്‍ വേണ്ടി ഒരു പെണ്‍കുട്ടിയെ വീട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ട് വരിക , സ്വന്തം വീടും അഡ്രസ്സും ഉപേക്ഷിച്ചു അവള്‍ ഭര്‍തൃ ഗൃഹത്തില്‍ താമസിക്കുക , ഇതൊക്കെ പുരുഷാധിപത്യ സമൂഹം സ്ത്രീകളോട് ചെയ്ത ക്രൂരതയാണെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ആ വാക്കുകളിലേക്ക്:ഞങ്ങള്‍ക്ക് പണ്ട് ഒരു സാര്‍ ഉണ്ടായിരുന്നു. അയാള്‍ വരുമ്പോള്‍ എണീറ്റ് നില്‍ക്കാത്തവരെ പുള്ളി വിരട്ടും. ‘ഇതുപോലെ ആണോ നിങ്ങള് പെരുമാറുന്നത് ? നിങ്ങള്‍ക്ക് ബഹുമാനം എന്നൊരു സാധനം ഉണ്ടോ ? നാളെ നിങ്ങള്‍ പഠിപ്പിക്കാന്‍ പോകുന്ന സ്ഥലത്തും ഇതുപോലെ നിങ്ങളെ കാണുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റില്ല എങ്കില്‍ നിങ്ങള്‍ക്ക് സന്തോഷം ആകുമായിരിക്കും. ‘

ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും പുള്ളി ആജ്ഞാപിക്കും . അതുകൊണ്ട് തന്നെ പുള്ളിക്കാരനോട് ആര്‍ക്കും ഉള്ളില്‍ ബഹുമാനം ഇല്ല. ചുമ്മാ അയാളെ കാണിക്കാന്‍ വേണ്ടി മാത്രം എണീറ്റ് നില്‍ക്കും. പക്ഷെ ഉള്ളില്‍ തെറി വിളിക്കും. ഇനി ഇതേ കോളേജില്‍ പഠിപ്പിച്ച മറ്റൊരു സാര്‍ ഉണ്ട്. സാര്‍ ക്ലാസില്‍ വരുമ്പോള്‍ എല്ലാവരും സ്വമേധയാ എണീറ്റ് നില്‍ക്കും. എല്ലാവര്‍ക്കും പുള്ളിയെ ഇഷ്ടമാണ്. അങ്ങനെ കോളേജ് തുടങ്ങി കുറച്ച് കാലം കഴിഞ്ഞപ്പോള്‍ പുള്ളി പറഞ്ഞു ‘ നിങ്ങള് ഞാന്‍ വരുമ്പോള്‍ എപ്പോഴും എണീറ്റ് നില്‍ക്കണ്ട ആവശ്യം ഇല്ല , ബഹുമാനം ഒക്കെ മനസ്സില്‍ ഉണ്ടായി വരേണ്ടത് ആണ്. അല്ലാതെ അത് പ്രകടിപ്പിച്ച് കാണിക്കേണ്ടതില്ല ‘ . എനിക്ക് ഇത് കേട്ട് വളരെ അധികം സന്തോഷമായി. ഈ കോളേജില്‍ ബോധമുള്ള ആള്‍ക്കാരും ഉണ്ട് എന്ന് തോന്നി.

ഇത്രയും പറഞ്ഞു വന്നത് സോഷ്യല്‍ മീഡിയയില്‍ ഇന്ന് കറങ്ങി തിരിഞ്ഞു നടക്കുന്ന അമ്മ മാഹാത്മ്യം കണ്ടത് കൊണ്ടാണ്. ഇവിടുത്തെ നായിക പതിവുപോലെ ഒരു സെലിബ്രിറ്റി ആണ്. സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെ വലിച്ച് കീറിയാണല്ലോ കേരളത്തിലെ കുറെ യൂട്യൂബ് ക്രിയേറ്റര്‍മാര്‍ വീട്ടിലേക്ക് ഉള്ള അരി മേടിക്കുന്നത്. ദിയ കൃഷ്ണ അവരുടെ ഭര്‍ത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കുന്നില്ല എന്നതാണ് സോഷ്യല്‍ മീഡിയ സദാചാര ടീമുകളുടെ അടുത്ത പരാതി.

ദിയ കൃഷ്ണയുടെ പല വാക്കുകളോട് , അവരുടെ അച്ഛന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തോട് എനിക്ക് ശക്തമായ എതിര്‍പ്പ് ഉണ്ടെങ്കിലും ഇത്തരം സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വളരെ പുരോഗമനപരമായ ചിന്തകള്‍ കൊണ്ട് നടക്കുന്നവര്‍ ആണ് അവരുടെ കുടുംബക്കാര്‍. പെണ്‍ മക്കള്‍ക്ക് ഇഷ്ടമുള്ള ആളുകളെ തിരഞ്ഞെടുക്കാന്‍ സര്‍വ സ്വാതന്ത്രം കൊടുക്കുക , അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഡ്രസ്സ് ഇടാനും പ്രവര്‍ത്തിക്കാനും തടസ്സം നില്‍ക്കാതെ ഇരിക്കുക എന്നതൊക്കെ ആ കുടുംബത്തിന്റെ പുരോഗമനപരമായ നിലപാട് ആണ്.

അതുപോലെ തന്നെ ആണ് ദിയ ഈ ഇടക്ക് പുറത്ത് വിട്ട വിഡിയോ. അവര്‍ക്ക് അമ്മ എന്ന് വിളിക്കാന്‍ സിന്ധു കൃഷ്ണകുമാര്‍ മരുതങ്കുഴിയില്‍ ഉണ്ടെന്നും അശ്വിന്‍ കൃഷ്ണയുടെ അമ്മയെ അവര്‍ അമ്മ എന്ന് വിളിക്കാറില്ല എന്നും പറഞ്ഞാണ് സദാചാര സമൂഹത്തെ ഇളക്കി വിട്ടിരിക്കുന്നത്. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണുക , അവരെ പരിചരിക്കാന്‍ വേണ്ടി ഒരു പെണ്‍കുട്ടിയെ വീട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ട് വരിക , സ്വന്തം വീടും അഡ്രസ്സും ഉപേക്ഷിച്ചു അവള്‍ ഭര്‍തൃ ഗൃഹത്തില്‍ താമസിക്കുക , ഇതൊക്കെ പുരുഷാധിപത്യ സമൂഹം സ്ത്രീകളോട് ചെയ്ത ക്രൂരത ആണ്.

ഈ സമ്പ്രദായം ഒക്കെ സ്ത്രീകളുടെ സ്വാതന്ത്ര്യം , വ്യക്തി താല്പര്യം എന്നിവ തകര്‍ക്കുന്നു. അതുകൊണ്ടാണ് പല പ്രതിഭകളായ സ്ത്രീകളും അടുക്കളയും അമ്മായിയമ്മയും ആയി ഒതുങ്ങി പോകേണ്ടി വന്നത്. എന്നാല്‍ ഇന്ന് സ്വാതന്ത്ര്യം നേടിയ സ്ത്രീകള്‍ ഭര്‍തൃ ഗൃഹം ഉപേക്ഷിച്ച് ഭര്‍ത്താവുമായി മാറി താമസിച്ച് അവരുടെ സമാധാനം തിരിച്ചു പിടിക്കുന്നു , അതിന്റെ ഉദാഹരണം ആണ് ബ്യൂട്ടി ബ്ലോഗര്‍ ഗംഗയും ദിയ കൃഷ്ണയും ഒക്കെ.

നോക്കൂ സുഹൃത്തുക്കളെ , നമ്മളെ പ്രസവിച്ചു വളര്‍ത്തി വലുതാക്കിയ അമ്മയെ പോലെ മറ്റൊരാളുടെ അമ്മയെ കാണാന്‍ ഭൂരിഭാഗം പേര്‍ക്കും ഒരിക്കലും കഴിയില്ല. അതുകൊണ്ട് തന്നെ മറ്റൊരാളുടെ അമ്മയെ അമ്മ എന്ന് വിളിക്കാനും നമുക്ക് തോന്നണം എന്നില്ല. കല്യാണം കഴിഞ്ഞ പുരുഷന്മാര്‍ സ്ത്രീകളുടെ വീട്ടില്‍ പോയി 5 മിനുട്ട് നില്‍ക്കാന്‍ വരെ മടിയാണ്. അവരുടെ അമ്മേ വിളി കേള്‍ക്കുമ്പോള്‍ തന്നെ അറിയാം നാട്ടുകാരെ പേടിച്ചു വിളിക്കുന്നത് ആണെന്ന്.

ഇതൊന്നും അല്ല , ഇനി അമ്മയെ അമ്മ എന്ന് വിളിക്കേണ്ട ആവശ്യവും ഇല്ല. കനി കുസൃതി ഒക്കെ അവരുടെ അമ്മയെ ജയശ്രീ ചേച്ചി എന്നാണ് വിളിക്കാറുള്ളത്. നമ്മള്‍ ഒരാളെ എങ്ങനെ വിളിച്ചാലും നമുക്ക് അയാളോട് ഉള്ള സ്‌നേഹം മനസ്സിലാണ് ഉള്ളത്. നമ്മള്‍ ഓരോരോ മനുഷ്യരെയും വ്യത്യസ്ത കണ്ണുകളിലൂടെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ആണ് കാണുന്നത്. അതുകൊണ്ട് ആര് ആരെ എന്തു വിളിക്കണം എന്ന് അവര്‍ തമ്മില്‍ തീരുമാനിക്കും. വിളിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഇല്ലാത്ത പ്രശ്‌നം ആണ് നാട്ടുകാര്‍ക്ക്.

സോ ഭര്‍ത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിച്ചില്ല എന്ന് പറഞ്ഞു രോദനം ഉയര്‍ത്തുന്നവര്‍ പുരുഷാധിപത്യ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തി പിടിക്കുന്ന ഊളകളാണ്. എന്റെ സാര്‍ പറഞ്ഞത് പോലെ ‘ ബഹുമാനം മനസ്സില്‍ ഉണ്ടായി വരേണ്ടതാണ്. അല്ലാതെ അത് സമൂഹം നിഷ്‌കര്‍ഷിക്കുന്ന പ്രത്യേക രീതിയില്‍ കാണിക്കേണ്ട ഒരു ആവശ്യവുമില്ല’.

‘ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി ?’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

‘ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി ?’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. ചെന്നിത്തല തന്റെ നേതാവും, ജ്യേഷ്ഠ സഹോദര തുല്യനുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശന്‍ പറഞ്ഞു. ഈ വീട് നിര്‍മ്മിച്ച കാലം മുതല്‍ താന്‍ ഇവിടെ വരുന്നതാണ്. അതിന് മാധ്യമങ്ങള്‍ പറയുന്നതുപോലെ മറ്റു കാര്യങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും പുതിയ ദൗത്യം ഏറ്റെടുക്കുമ്പോള്‍ എനിക്ക് ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന്, അതെല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും, അദ്ദേഹവുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി. വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. വളരെയേറെ വ്യക്തിപരമായ ബന്ധങ്ങള്‍ ഉള്ളവരാണ് ഞങ്ങളെല്ലാവരും. ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം വിഡി സതീശനെയാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചിട്ടുള്ളത്. അത് പാര്‍ട്ടി പ്രവര്‍ത്തകരും ഞങ്ങളെല്ലാവരും ചേര്‍ന്നു നിന്ന് നിറവേറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയില്‍ ഉണ്ടാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. എന്തെങ്കിലും ഉപാധിയുണ്ടോയെന്ന ചോദ്യത്തിന്, ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധിയെന്നും ചെന്നിത്തല തിരിച്ചു ചോദിച്ചു.

പൊതുജനങ്ങളെ വഴിയിൽ തടയരുത്, അനാവശ്യ സുരക്ഷ വേണ്ട; ഡിജിപിക്ക് കർശന നിർദ്ദേശം നൽകി വി ഡി സതീശൻ

പൊതുജനങ്ങളെ വഴിയിൽ തടയരുത്, അനാവശ്യ സുരക്ഷ വേണ്ട; ഡിജിപിക്ക് കർശന നിർദ്ദേശം നൽകി വി ഡി സതീശൻ

തിരുവനന്തപുരം: തന്റെ സഞ്ചാരത്തിനായി പൊതുജനങ്ങളെ വഴിയിൽ തടയുന്ന രീതി ഒഴിവാക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. ഡിജിപിക്ക് നേരിട്ടാണ് സതീശൻ നിർദ്ദേശം നൽകിയത്. നിലവിലെ സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്നും പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഓരോന്ന് വീതം മതി. വാഹനവ്യൂഹത്തിൽ ആകെ മൂന്ന് വാഹനങ്ങൾ മാത്രമേ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംവിധാനങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ജനരോഷത്തിനും കാരണമായിരുന്നു. സെഡ് പ്ലസ് (Z+) സുരക്ഷയുള്ള അദ്ദേഹത്തിനായി തലസ്ഥാന നഗരിയിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ സാധാരണക്കാരുടെ യാത്രകളെ സാരമായി ബാധിച്ചിരുന്നു. കിയ കാർണിവൽ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളും മൂന്ന് ഇന്നോവ ക്രിസ്റ്റകളും ആംബുലൻസും സ്ട്രൈക്കർ ഫോഴ്സും അടങ്ങുന്ന വലിയൊരു നിരയായിരുന്നു പിണറായി വിജയന് അകമ്പടി സേവിച്ചിരുന്നത്.

മുഖ്യമന്ത്രി വീട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് വരുമ്പോൾ പ്രധാന റോഡുകൾ അടയ്ക്കുകയും ഇടറോഡുകളിൽ നൂറു മീറ്റർ ഇടവിട്ട് പോലീസിനെ വിന്യസിക്കുകയും ചെയ്യുന്ന രീതി പതിവായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആവശ്യപ്രകാരമായിരുന്നു അഡ്വാൻസ് പൈലറ്റ് സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടെങ്കിലും സുരക്ഷ പൂർണ്ണമായി ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് ഡിജിപി. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ നിശ്ചയിക്കുന്നത്. എങ്കിലും, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ സുരക്ഷ ഉറപ്പാക്കാനുള്ള പുതിയ പ്രോട്ടോക്കോൾ പോലീസ് തയ്യാറാക്കും.