‘സന്തോഷമുള്ള തീരുമാനം, സതീശന് പൂര്‍ണപിന്തുണ’; അഭിനന്ദിച്ച് വേണുഗോപാല്‍

‘സന്തോഷമുള്ള തീരുമാനം, സതീശന് പൂര്‍ണപിന്തുണ’; അഭിനന്ദിച്ച് വേണുഗോപാല്‍

ഡല്‍ഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. 102 അംഗ ഭൂരിപക്ഷമെന്ന ജനങ്ങളുടെ വിധി അംഗീകരിക്കുന്നു. മുഖ്യമന്ത്രിയായ വിഡി സതീശനെ അഭിനന്ദിക്കുന്നു. ഇനി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

‘ഹൈക്കമാന്‍ഡ് തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസിന് 102 അംഗ ഭൂരിപക്ഷമെന്നത് കോണ്‍ഗ്രസിന്റെ സമകാലീന ചിത്രത്തില്‍ ഇല്ലാത്ത ഒന്നാണ്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പമുള്ള യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലുണ്ടാകും. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് തീരുമാനിച്ച വി ഡി സതീശനെ അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും’ അദ്ദേഹം പറഞ്ഞു.

സീനിയോറിറ്റി പരിഗണിച്ചില്ല! രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല; മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

സീനിയോറിറ്റി പരിഗണിച്ചില്ല! രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല; മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തീരുമാനം അറിയിക്കാനായി രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചപ്പോഴാണ് ചെന്നിത്തല തന്റെ അതൃപ്തി വ്യക്തമാക്കിയത്. പാർട്ടിയിൽ എന്നും അച്ചടക്കം പാലിച്ചിട്ടും സീനിയോറിറ്റി മാനദണ്ഡമാക്കാത്തതിൽ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.

നിലവിലെ എം.എൽ.എമാരിൽ ഏറ്റവും സീനിയറായ നേതാവാണ് രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോർഡുമായി ഭരണരംഗത്ത് ചരിത്രം കുറിച്ച അദ്ദേഹം, മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ അവസാന നിമിഷം വരെ സജീവമായിരുന്നു. എന്നാൽ യുവനേതൃത്വത്തിന് മുൻഗണന നൽകാനുള്ള ഹൈക്കമാൻഡ് തീരുമാനമാണ് സതീശന് തുണയായത്.

നിർണ്ണായക നീക്കങ്ങൾ:

മന്ത്രിസഭയിലേക്കില്ല: പുതിയ മന്ത്രിസഭയിൽ അംഗമാകാനില്ലെന്ന് ചെന്നിത്തല രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് സൂചന.

യോഗം ബഹിഷ്കരിച്ചേക്കും: തീരുമാനത്തിൽ പ്രതിഷേധിച്ചു ഇന്ന് നടക്കുന്ന നിർണ്ണായകമായ നിയമസഭാകക്ഷി യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

പ്രതിപക്ഷ നേതാവായും കെ.പി.സി.സി പ്രസിഡന്റായും ആഭ്യന്തര മന്ത്രിയായും പാർട്ടിയെ നയിച്ച ചെന്നിത്തലയെ മാറ്റിനിർത്തിയത് വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച; കരസേനാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലംഗസംഘം പിടിയില്‍

വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച; കരസേനാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലംഗസംഘം പിടിയില്‍

ഡല്‍ഹി: ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ കരസേനാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. തെക്കന്‍ ഡല്‍ഹിയിലെ സൈനിക് ഫാംസ് മേഖലയിലാണ് സംഭവം നടന്നത്.

ഹരിയാന ഫത്തേഹാബാദ് സ്വദേശി സുരേന്ദര്‍ (31), ഡല്‍ഹി കല്‍ക്കാജി സ്വദേശി കല്‍പന കുമാരി (40), ഫത്തേഹാബാദ് സ്വദേശികളായ കുല്‍ദീപ്, സുശീല്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ പ്രതിയായ സുരേന്ദര്‍ മഥുരയില്‍ പോസ്റ്റിങ് ലഭിച്ച, നിലവില്‍ സേവനത്തിലുള്ള സൈനികനാണ്. എന്നാല്‍ ഇയാള്‍ അവിടെ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

72കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയാണ് പ്രതികള്‍ ഹണി ട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോകുകയും മര്‍ദിച്ചു കവര്‍ച്ച നടത്തിയത്. പ്രതികള്‍ വയോധികനെ വീട്ടില്‍ കയറി മര്‍ദിച്ച് പണവും ആഭരണങ്ങളും രേഖകളും കവര്‍ന്ന ശേഷം അദ്ദേഹത്തിന്റെ തന്നെ കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും ഇത് ലഭിക്കാതെ വന്നതോടെ ഡല്‍ഹി-മുംബൈ ഹൈവേയ്ക്ക് സമീപം ഹരിയാനയില്‍ ഇയാളെ ഉപേക്ഷിച്ചു മടങ്ങി.

പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതികളായ കല്‍പനയും സുരേന്ദറും വിവാഹമോചിതരാണെന്ന് കണ്ടെത്തി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 2025 നവംബറില്‍ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. മേയ് 2ന് വൈകിട്ട് ഇരയായ വയോധികന്‍ സൈനിക് ഫാംസിലെ വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം പരിചയക്കാരിയായ കല്‍പന അദ്ദേഹത്തെ കാണാനെത്തിയത്. എന്നാല്‍ ഇവര്‍ക്കൊപ്പം മറ്റ് പ്രതികളും വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയുമായിരുന്നു.

ടേപ്പ് ഉപയോഗിച്ച് കൈകാലുകള്‍ ബന്ധിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപ, ഡ്രോയറില്‍ ഉണ്ടായിരുന്ന 10,000 രൂപ, മൂന്ന് സ്വര്‍ണ മോതിരങ്ങള്‍, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ് അടങ്ങിയ പേഴ്‌സ് എന്നിവ സംഘം കവര്‍ന്നു. തുടര്‍ന്ന് അദ്ദേഹത്തെ കാറിലിരുത്തി മീററ്റ് ഭാഗത്തേക്ക് ഒന്നര മണിക്കൂറോളം സഞ്ചരിച്ചു. യാത്രയ്ക്കിടയില്‍ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും, അപകടം പറ്റിയെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിച്ച് 15 ലക്ഷം രൂപ സംഘടിപ്പിക്കാന്‍ വയോധികനെ കൊണ്ട് വിളിപ്പിക്കുകയും ചെയ്തു. പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഹരിയാനയിലെ ഫിറോസ്പൂര്‍ ജിര്‍ക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാറിനേയും വയോധികനേയും ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

ദേശീയപാതയിലെ ഒരു ഡാബയില്‍ അഭയം പ്രാപിച്ച വയോധികന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് മേയ് 3ന് നെബ് സരായ് പൊലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്ന് കവര്‍ച്ച ചെയ്ത തുകയും രണ്ട് സ്വര്‍ണമാലകള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച എയര്‍ഗണും പൊലീസ് കണ്ടെടുത്തു.

വി ഡി സതീശനു വേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥന, ശത്രുസംഹാരപൂജ

വി ഡി സതീശനു വേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥന, ശത്രുസംഹാരപൂജ

ആലപ്പുഴ: കേരള മുഖ്യമന്ത്രി ആരാണെന്നതിൽ നിർണായക ചർച്ചകൾ നടക്കുന്നതിനിടെ, വി ഡി സതീശന്റെ പേരിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജ. ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലാണ് സതീശന്റെ പേരിൽ പേരിൽ ശത്രുസംഹാരപൂജ നടത്തിയത്. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്.

സംസ്ഥാനത്തെ മുഖ്യമന്ത്രി പദവിയിലേക്ക് സതീശന് അനൂകൂലമായ തീരുമാനം ഉണ്ടാകുവാൻ വേണ്ടിയാണ് അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്. കഴിഞ്ഞ ദിവസം ആലുവ മഹാദേവ ക്ഷേത്രത്തിലും പ്രത്യേക പൂജകളും നടന്നിരുന്നു. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ വിപുലമായ വഴിപാടുകളാണ് സതീശന് വേണ്ടി നടത്തിയത്.

സതീശനും വേമ്ടി ക്രിസ്ത്യൻ ദേവാലയങ്ങളിലും പ്രവര്‍ത്തകര്‍ വഴിപാടുകൾ നടത്തിയിട്ടുണ്ട്. കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിലും മർത്ത മറിയം വലിയ പള്ളിയിലുമാണ് സതീശന്‍റെ പേരിൽ വഴിപാട് നടത്തിയത്. ചെറിയ പള്ളിയിൽ ഒറ്റ കുർബാന സ്പെഷ്യലും, വലിയ പള്ളിയിൽ കെടാവിളക്കിനുമാണ് പണം അടച്ചത്.കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദിലും സതീശനും വേണ്ടി അനുയായികൾ പട്ടും തിരിയും നൽകി നേർച്ച നടത്തി. തഴവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നേർച്ച നടത്തിയത്. “നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡുകളും കയ്യിലേന്തിയാണ് അനുയായികൾ എത്തിയത്. സംഘമായി എത്തിയ പ്രവർത്തകർ മസ്ജിദിൽ പട്ടുസമർപ്പിക്കുകയും തിരി തെളിക്കുകയും ചെയ്ത് നേതാവിനായി പ്രാർത്ഥിച്ചു.

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത ‘രാഷ്ട്രീയ നിലപാട്’; കേരളത്തിന്റെ ‘സതീശനിസം’

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത ‘രാഷ്ട്രീയ നിലപാട്’; കേരളത്തിന്റെ ‘സതീശനിസം’

കൊച്ചി: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയാണ് പറവൂര്‍ എംഎല്‍എയായ വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്. മുഖ്യമന്ത്രി കസേരയിലേക്കുള്ള പേരാട്ടത്തില്‍ തന്നെക്കാള്‍ സീനിയറായ നേതാക്കളുണ്ടായിട്ടും അവരെ അവഗണിക്കേണ്ടി വന്നു ഹൈക്കമാന്‍ഡിന്. സഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു വിഡി സതീശന്‍. ഒരു തവണ പോലും മന്ത്രിയാകാതെയാണ് സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

2021ല്‍ വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുമ്പോള്‍ സഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം വെറും 21 സീറ്റായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ പാര്‍ട്ടിയുടെ അംഗബലം 63 ആക്കി ഉയര്‍ത്തിയ സതീശന്‍ ഐക്യജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയവും സമ്മാനിച്ചു. ആദ്യമായി കേരളത്തില്‍ നൂറിലധികം സീറ്റ് നേടുന്ന മുന്നണിയാക്കി യുഡിഎഫിനെ മാറ്റന്നതില്‍ ‘സതീശനിസം’ വലിയ പങ്കുവഹിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷവും പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വരുന്ന വിഷയങ്ങളെ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ കഠിനാധ്വാനം നടത്തുകയും അതിലൂടെ ഭരണപക്ഷത്തെ മുള്‍മുനയിലാക്കുകയും ചെയ്തിരുന്നത് വിഡി സതീശനായിരുന്നു. ഏതു വിഷയവും ആഴത്തില്‍ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

കെഎസ് യുവിലൂടെ രാഷ്ട്രീയത്തിലേയ്‌ക്കെത്തിയ വിഡി സതീശന്‍ എറണാകുളം ജില്ലയിലെ നെട്ടൂര്‍ സ്വദേശിയാണ്. വടശ്ശേരി ദാമോദര മേനോനാണ് പിതാവ്. മാതാവ് വി വിലാസിനി. നെട്ടൂര്‍ എസ്‌വിയുപി സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസവും പനങ്ങാടില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തേവര സേക്രഡ് ഹാര്‍ട് കോളജിലെ പഠനശേഷം നിയമ ബിരുദം എടുത്തിട്ടുണ്ട്.

എംജി സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറും എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനുമായിരുന്നു. എന്‍എസ്‌യു ദേശീയ സെക്രട്ടറിയായും തുടര്‍ന്ന് എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. 1996ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റു കൊണ്ടാണ് വീഡി സതീശന്റെ രാഷ്ട്രീയ തുടക്കം. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെഎം ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. മികച്ച ഭൂരിപക്ഷത്തില്‍ 2001ല്‍ മണ്ഡലം പിടിച്ച വിഡി സതീശന്‍ തുടര്‍ന്നു 2006, 2011, 2016, 2021, 2026 തെരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയാണ് സഭയിലേയ്ക്ക് എത്തിയിട്ടുള്ളത്. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പായിരുന്നു.

തെരഞ്ഞെടുപ്പ് വിജയങ്ങള്‍

2006ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പറവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് കെ. എം. ദിനകരനെ പരാജയപ്പെടുത്തി.

2011-ല്‍ സിപിഐയുടെ പന്ന്യന്‍ രവീന്ദ്രന്‍നെ 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി

2016ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ശാരദ മോഹനെ 20,634 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി.

2021ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എംടി നിക്‌സണിനെ പരാജയപ്പെടുത്തി

2026ല്‍ പറവൂരില്‍ നിന്ന് സിപിഐയുടെ ടൈസണെ പരാജയപ്പെടുത്തി.