by Midhun HP News | May 14, 2026 | Latest News, കേരളം
മലപ്പുറം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത എഐസിസി തീരുമാനത്തെ മുസ്ലിം ലീഗ് പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾക്കൊപ്പം മുസ്ലിം ലീഗും ഈ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സതീശന്റെ നേതൃത്വത്തിൽ മികച്ച ഭരണം സംസ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് സതീശൻ ഉയർത്തിപ്പിടിച്ച ‘ടീം യുഡിഎഫ്’ എന്ന സങ്കല്പത്തിൽ ഊന്നിയായിരിക്കും പുതിയ സർക്കാർ മുന്നോട്ട് പോവുക. ഇത് ഒരു ടീം യുഡിഎഫ് ഗവൺമെന്റ് ആയിരിക്കും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ജനാധിപത്യപരമായ നടപടിക്രമങ്ങളാണ് എഐസിസി സ്വീകരിച്ചതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. തീരുമാനമെടുക്കുന്നതിന് മുൻപ് ഘടകകക്ഷികളുമായി ഒന്നിലധികം തവണ കേന്ദ്ര നേതൃത്വം ചർച്ചകൾ നടത്തി. മല്ലികാർജുൻ ഖാർഗെ ഇന്നും തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും ലീഗ് അധ്യക്ഷൻ വെളിപ്പെടുത്തി.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനാണ് സാധ്യത. മന്ത്രിമാരുടെ കാര്യത്തിൽ വൈകാതെ തന്നെ തീരുമാനമുണ്ടാകും. സതീശൻ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാകക്ഷി യോഗത്തിന് ശേഷം മറ്റ് നടപടിക്രമങ്ങൾ സംബന്ധിച്ച് കോൺഗ്രസ് അറിയിക്കുമെന്നും അതനുസരിച്ചുള്ള നീക്കങ്ങൾ ലീഗ് സ്വീകരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ രൂപീകരണ നടപടികൾ വേഗത്തിൽ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

by Midhun HP News | May 14, 2026 | Latest News, ദേശീയ വാർത്ത
തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തി (ടിവികെ) ന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു നടൻ ജയ്. ടിവികെയുടെ റാലികളിൽ നടൻ പ്രത്യക്ഷപ്പെട്ടത് തമിഴ് സിനിമാ ലോകത്തും ഏറെ ചർച്ചയായി മാറിയിരുന്നു. മാത്രമല്ല, സത്യപ്രതിജ്ഞാ വേദിയിലും ജയ് വിജയ്‌യുടെ തൊട്ടരികിൽ തന്നെയുണ്ടായിരുന്നു.
ഇപ്പോഴിതാ താൻ ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തത് വിജയ്‍യോടുള്ള സ്നേഹം കൊണ്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജയ്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയ് ഇക്കാര്യം പറഞ്ഞത്.
ടിവികെ തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന പ്രത്യാഘാതങ്ങളെയും പ്രതികരണങ്ങളെയും കുറിച്ചായിരുന്നു ജയ്‌യോടുള്ള ചോദ്യം. “ഞാൻ അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. എന്നോട് പ്രചാരണത്തിന് പോകാമോ എന്നവർ ചോദിച്ചു, ഞാൻ അവർക്ക് എന്റെ പൂർണ പിന്തുണ നൽകി.
വിജയ് ഒരു രാഷ്ട്രീയക്കാരനായി വന്നത്, സമൂഹത്തിന് നന്മ ചെയ്യാനാണ്. അതിനായി എന്റെ സഹായം നൽകാൻ ഞാൻ ആഗ്രഹിച്ചു. വാസ്തവത്തിൽ പലരും എന്നെ പ്രചാരണത്തിൽ നിന്ന് തടഞ്ഞിരുന്നു. എന്നോടുള്ള കരുതൽ കാരണമായിരുന്നു അത്. എന്റെ കരിയർ തകരുമെന്ന് അവർ എനിക്ക് മുന്നറിയിപ്പ് നൽകി.
പക്ഷേ, പ്രചാരണത്തിനുള്ള പ്രവർത്തനങ്ങൾ ഞാൻ നേരത്തെ തന്നെ തുടങ്ങിയിരുന്നതിനാൽ അത് നിർത്താൻ എനിക്ക് തോന്നിയില്ല. വിജയ് വിജയിക്കുമെന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ എന്റെ മനസ്സിൽ അതുണ്ടായിരുന്നില്ല. ഞാൻ അദ്ദേഹത്തിന് വേണ്ടി വർക്ക് ചെയ്തത്, അദ്ദേഹത്തോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ്”.- ജയ് പറഞ്ഞു.
അതേസമയം ജയ്‌യുടെ സിനിമാ അരങ്ങേറ്റവും വിജയ് ചിത്രത്തിലൂടെയായിരുന്നു. 2002 ൽ പുറത്തിറങ്ങിയ ഭഗവതി എന്ന ചിത്രത്തിലൂടെയാണ് ജയ് തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവച്ചത്. സറ്റേൻട്ര് മാറ്ദ് വാനിലൈ എന്ന ചിത്രത്തിൽ വിജയ് ഫാൻ ആയ യുവാവിന്റെ വേഷത്തിലാണ് ജയ് എത്തുന്നത്. മെയ് 15 ന് ചിത്രം തിയറ്ററുകളിലെത്തും.

by Midhun HP News | May 14, 2026 | Latest News, കേരളം
കേരളത്തിന്റെ പതിമൂന്നാമത് നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചെയ്യുക.
പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ ഇടത് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 102 സീറ്റുകളുടെ വമ്പിച്ച ഭൂരിപക്ഷവുമായാണ് യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തുന്നത്. ‘100 സീറ്റില്‍ കുറഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും’ എന്ന് വി.ഡി. സതീശന്‍ വെല്ലുവിളിച്ചിരുന്നു. യു.ഡി.എഫിനെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുതല്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ വരെ വിജയത്തിലേക്ക് നയിച്ചത് സതീശന്റെ തന്ത്രങ്ങളായിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അദ്ദേഹം നയിച്ച ‘പുതുയുഗ യാത്ര’ പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് പടര്‍ത്തിയത്. ‘ടീം യു.ഡി.എഫ്’ എന്ന സങ്കല്പത്തിലൂടെ മുന്നണിയെ ഒരുമിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
1996 ലാണ് സതീശന്‍ ആദ്യമായി പറവൂരില്‍ മത്സരിക്കാനെത്തുന്നത്. അന്നത്തെ തോല്‍വി വെറും 1016 വോട്ടിന്. തോറ്റിട്ടും പറവൂര്‍ വിട്ടു പോയില്ല. 2001 മുതലിങ്ങോട്ട് വടക്കന്‍ പറവൂരിന്റെ പര്യായമായി. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. 2006-ലും 2011-ലും 2016-ലും 2021-ലും പറവൂരില്‍ സതീശ വിജയം ആവര്‍ത്തിച്ചു.
1996-ല്‍ വെറും 1016 വോട്ടിന് പരാജയപ്പെട്ടുകൊണ്ട് തുടങ്ങിയ തന്റെ പാര്‍ലമെന്ററി പോരാട്ടം, ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദവി വരെ അദ്ദേഹത്തെ എത്തിച്ചിരിക്കുന്നു. കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്.
മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും വി ഡി സതീശന്‍ നന്ദി അറിയിച്ചു. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

by Midhun HP News | May 14, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പൂർവ്വ സൈനിക സംഘർഷ സമിതി കേരള (പി.എസ്.എസ്.എസ്.കെ) ചിറയിൻകീഴ് താലൂക്ക് യൂണിറ്റും, ഇ.സി.എച്ച്. എസ് കിളിമാനൂരും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അവനവഞ്ചേരിയിൽ നടന്ന ക്യാമ്പിൽ പൂർവ്വ സൈനികരും ആശ്രിതരും പങ്കെടുത്തു. ഇ.സി.എച്ച്.എസ് മെഡിക്കൽ ടീം ആംബുലൻസിൽ ഗൃഹസന്ദർശനം നടത്തി കിടപ്പു രോഗികൾക്ക് വൈദ്യ പരിചരണം നൽകി. തുടർന്ന് കൊച്ചാലുമ്മൂട്ടിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ഡോ. അനുഷ ബോധവൽക്കരണ ക്ലാസ് നടത്തി. ഇ.സി.എച്ച്.എസ് ഓഫീസർ ഇൻ ചാർജ് കേണൽ സുരേന്ദ്രൻ, സതീഷ് ആറ്റിങ്ങൽ, പ്രസാദ് ചന്ദ്രൻ മാമം, ബാബു പി.കെ തുടങ്ങിയവർ സംസാരിച്ചു.

by Midhun HP News | May 14, 2026 | Latest News, കേരളം
കൊച്ചി: വി ഡി സതീശന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമ്പോള്‍, രണ്ടു പതിറ്റാണ്ടു മുമ്പത്തെ കേരള രാഷ്ട്രീയസാഹചര്യം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. 2006 ല്‍ ജനവികാരത്തിന് മുന്നില്‍ സിപിഎമ്മാണ് മുട്ടു മടക്കിയതെങ്കില്‍ 2026 ല്‍ അത് കോണ്‍ഗ്രസായി മാറി. അന്ന് വി എസ് അച്യുതാനന്ദന് സീറ്റ് നല്‍കാതിരിക്കാന്‍ സിപിഎം ശ്രമിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ പിബി ഇടപെട്ട് വിഎസിന് സീറ്റ് നല്‍കുകയും, വിജയിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ നയിക്കുകയും ചെയ്തു.
ഒരു ഭരണപരിചയവും ഇല്ലാതെയായിരുന്നു വിഎസ് അന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ പ്രവര്‍ത്തന മികവും, അതിന്റെ തിളക്കത്തില്‍ ആര്‍ജ്ജിച്ച ജനകീയ പിന്തുണയുമായിരുന്നു വിഎസിന്റെ പ്രവര്‍ത്തനത്തില്‍ മികവായത്. സമാനമായ സ്ഥിതിവിശേഷമാണ് വിഡി സതീശനും. പഞ്ചായത്തില്‍ അടക്കം ഒരുതരത്തിലുള്ള മുന്‍ ഭരണപരിചയവും ഇല്ലാതെയാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടുണ്ടാക്കിയ ജനകീയ പരിവേഷമാണ് കൈമുതല്‍.
ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയതോടെ തകര്‍ന്നുപോയ കോണ്‍ഗ്രസിനെ വീണ്ടും കെട്ടുറപ്പുള്ള സംഘമാക്കി മാറ്റിയെടുക്കുക എന്നതായിരുന്നു സതീശന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. നിയമസഭയിലും പുറത്തും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുന്നില്‍ നിന്ന് നയിച്ച സതീശന്‍ പാര്‍ട്ടിയെ വീണ്ടും സമരോത്സുകരാക്കി. ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് മികച്ച വിജയം നേടാന്‍ മുന്നില്‍ നിന്ന് നയിച്ചു. ഒടുവില്‍ നിയമസഭ തെരഞ്ഞെടുപ്പിലും വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് വിജയത്തിലെത്തി.കോണ്‍ഗ്രസിന് 63 സീറ്റും യുഡിഎഫിന് 100 ലേറെ സീറ്റും ലഭിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പു മുതല്‍ വിഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നത്. യുഡിഎഫ് വിജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ സതീശന്റെ പ്രവചനം അച്ചട്ടായി മാറി. ഒടുവില്‍ പ്രവര്‍ത്തന മികവിന് അംഗീകാരമായി മുഖ്യമന്ത്രി പദവും വിഡി സതീശനെ തേടിയെത്തി. പറവൂര്‍ മണ്ഡലത്തില്‍ നിന്നാണ് സതീശന്‍ നിയമസഭയിലെത്തിയത്. എറണാകുളത്തു നിന്നുള്ള ആദ്യ മുഖ്യമന്ത്രി കൂടിയാണ് സതീശന്‍.

Recent Comments