തമിഴ്‌നാട് നിയമസഭയിൽ വിജയ് കരുത്ത് തെളിയിച്ചു; ടിവികെ സർക്കാരിന് ഭൂരിപക്ഷം

തമിഴ്‌നാട് നിയമസഭയിൽ വിജയ് കരുത്ത് തെളിയിച്ചു; ടിവികെ സർക്കാരിന് ഭൂരിപക്ഷം

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. സഭയിലെ 144 എംഎൽഎമാർ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 22 പേർ എതിർത്തു. അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബിജെപി, പിഎംകെ, എഐഎഡിഎംകെയുടെ ഒരു വിഭാഗം നേതാക്കൾ എന്നിവരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ വിജയം ഉറപ്പാക്കിയത്. അതേസമയം, ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സർക്കാരിനെതിരെ കടന്നാക്രമണവുമായി ഉദയനിധി

വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി നടന്ന ചർച്ചയിൽ പുതിയ സർക്കാരിനെതിരെ ഉദയനിധി സ്റ്റാലിൻ രൂക്ഷവിമർശനം ഉന്നയിച്ചു. ഈ സർക്കാരിനെ ‘പുഷ്പ ഗവൺമെന്റ്’ എന്നാണ് ഉദയനിധി പരിഹസിച്ചത്. അവസരവാദ സഖ്യങ്ങളിലൂടെ രൂപീകരിച്ച ഈ ഭരണത്തിന് നിലനിൽപ്പില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ജനവിധിയിലെ കുറവ്: ആകെ പോൾ ചെയ്ത 4.9 കോടി വോട്ടുകളിൽ 1.78 കോടി വോട്ട് മാത്രമാണ് ടിവികെയ്ക്ക് ലഭിച്ചതെന്നും 65 ശതമാനം ജനങ്ങളും സർക്കാരിന് എതിരാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ സദാചാരം: എഎംഎംകെ ഉൾപ്പെടെയുള്ള പാർട്ടികളിലെ എംഎൽഎമാരെ നേതൃത്വത്തിന്റെ അനുവാദമില്ലാതെ ഒപ്പം കൂട്ടിയത് രാഷ്ട്രീയ അധാർമ്മികതയാണെന്ന് അദ്ദേഹം പറഞ്ഞു.

വാഗ്ദാന ലംഘനം: സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തുകയാണെന്നും വെറും പ്രദർശന രാഷ്ട്രീയത്തിന് (Optics) പകരം യഥാർത്ഥ സാമ്പത്തിക വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉദയനിധി ഉപദേശിച്ചു.

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലും സഖ്യകക്ഷികളുടെയും മറ്റ് പാർട്ടികളുടെയും പിന്തുണയോടെ ഭരണം സുരക്ഷിതമാക്കാൻ കഴിഞ്ഞത് വിജയ് സർക്കാരിന് വലിയ രാഷ്ട്രീയ നേട്ടമായി. സ്പീക്കർ ജെ.സി.ഡി. പ്രഭാകറാണ് സർക്കാർ വിശ്വാസവോട്ട് നേടിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്

നിയമസഭയിൽ കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ടിവികെ നിയമസഭാംഗം ജെ സിഡി പ്രഭാകറിനെ തെരഞ്ഞെടുത്തിരുന്നു. ഏകകണ്ഠമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. ഡപ്യൂട്ടി സ്പീക്കറായി ടിവികെ എംഎൽഎ രവിശങ്കറെയും തെരഞ്ഞെടുത്തിരുന്നു.അതേ സമയം, ടിവികെ എംഎൽഎ ആർശ്രീനിവാസ സേതുപതിക്ക് വിശ്വാസപ്രമേയത്തിലോ സഭയിലെ മറ്റ് വോട്ടെടുപ്പ് നടപടികളിലോ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.

കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സേതുപതിയോട് പരാജയപ്പെട്ട മുതിർന്ന ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ കെ ആർ പെരിയറുപ്പൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൽ വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

‘സാർ ഞാൻ ചെയ്തത് തെറ്റ്, മാപ്പാക്കണം’; മോഷ്ടിച്ച സ്വർണം തിരികെ കൊണ്ടുവെച്ച് കള്ളൻ, ഒപ്പം ഒരു കത്തും

‘സാർ ഞാൻ ചെയ്തത് തെറ്റ്, മാപ്പാക്കണം’; മോഷ്ടിച്ച സ്വർണം തിരികെ കൊണ്ടുവെച്ച് കള്ളൻ, ഒപ്പം ഒരു കത്തും

തൃശൂർ: മോഷ്ടിച്ച സ്വർണം തിരികെ വീട്ടുടമയുടെ ​ഗേറ്റിനുള്ളിൽ വെച്ച് കള്ളൻ. ഒപ്പം മാപ്പപേക്ഷയും. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ 2 പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. തൃശൂർ അരിയന്നൂരിലാണ് സംഭവം. കുടുങ്ങും എന്നുറപ്പായതോടെയാണ് മോഷ്ടിച്ച സ്വർണം തിരികെ വെച്ച് കള്ളൻ മര്യാദക്കാരനാകാൻ ശ്രമിച്ചത്.

കഴിഞ്ഞ 8-ാം തീയതി രാത്രിയാണ് അരിയന്നൂരിൽ മൈത്രി ഓഡിറ്റോറിയത്തിന് സമീപം പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ നിന്ന് 10 പവൻ മോഷണം പോയത്. കുഞ്ഞുമുഹമ്മദിന്റെ മകൾ ഡോ.ബുഷറയും ഭർത്താവ് ഡോ.അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറിയോടു ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയിൽ നിന്നാണ് കള്ളൻ 10 പവനുമായി കടന്നത്.

മോഷ്ടാവിനെ മനസ്സിലാവുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ, പിടിക്കപ്പെടും എന്നുറപ്പായപ്പോഴാണ് സ്വർണം മടക്കി മാപ്പ് അപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. മോഷ്ടിച്ച 10 പവനിൽ 8 പവനും ഭദ്രമായി പൊതിഞ്ഞു കവറിൽ കൊണ്ടുവന്നുവച്ചു. കൂടെ അക്ഷരപ്പിശക് നിറഞ്ഞ ഒരു മാപ്പപേക്ഷ കത്തും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സ്വർണപ്പൊതി ലഭിച്ചത്. ഒരു മാലയും ഒരു ജോടി കമ്മലും ഒഴിച്ചുള്ള സ്വർണാഭരണങ്ങൾ വീട്ടുകാർക്ക് തിരികെക്കിട്ടിയിട്ടുണ്ട്.

നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു; ഞെട്ടലോടെ കന്നഡ സിനിമാ ലോകം

നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു; ഞെട്ടലോടെ കന്നഡ സിനിമാ ലോകം

ബം​ഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് നടന്റെ കുടുംബാം​ഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ ‘മിലാന’ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്.

യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി. ഡിആർ ക്രിയേഷൻസ് എന്ന ബാനറിൽ നിരവധി ടെലിവിഷൻ പരമ്പരകളും നിർമിച്ചിട്ടുണ്ട്. സീ കന്നഡയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയലായ ഹിറ്റ്‌ലർ കല്യാണയിലെ നായക വേഷത്തിലൂടെയാണ് ദിലീപ് തിളങ്ങിയത്.അഭിനയത്തിനും നിർമാണത്തിനും പുറമേ, ദിലീപ് നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്നു. കമ്പട മാനെ എന്ന ടെലി ഫിലിമിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ യാത്ര ആരംഭിച്ചത്. ജനനി, അർധ സത്യ, രംഗോലി, കുംകുമ ഭാഗ്യ, മാംഗല്യ, മലേബില്ലു, പ്രീതിഗാഗി, രഥസപ്തമി എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്.

24 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ- ടെലിവിഷൻ രം​ഗത്തെ നിരവധി പേരാണ് നടന്റെ വിയോ​ഗത്തിൽ അനുശോചനമറിയിക്കുന്നത്. നടന്റെ പെട്ടെന്നുള്ള വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം.

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്.

നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചെറിയൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മാര്‍ച്ച് 24ന് രാത്രി അണുബാധയെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു.

വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

മലപ്പുറം പൂക്കോട്ടുരിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. നാലും, ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിൻ്റെ മകൻ ആദിൽ മിറാഷ്, അഫ്സലിൻ്റെ ഭാര്യയുടെ സഹോദരിയുടെ മകൻ മുഹമ്മദ് ഫൗസാൻ എന്നവരാണ് മരിച്ചത്.