by Midhun HP News | May 13, 2026 | Latest News, കേരളം
തിരുവനന്തപുരം: മേയ് 16-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം നിലവില്‍ ശക്തിപ്രാപിച്ച് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേയ് 13 മുതല്‍ 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നല്‍ കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴ കണക്കിലെടുത്ത് വിവധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

by Midhun HP News | May 13, 2026 | Latest News, കേരളം
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ സംസ്ഥാനത്തിൻറെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദീപാദാസ് മുൻഷി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം മൂന്നരക്ക് ഡൽഹിയിൽ നിന്നുള്ള വിമാനത്തിലാണ് അവർ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുക
by Midhun HP News | May 13, 2026 | Latest News, കേരളം
കൊല്ലം ജില്ലയിലെ പുനലൂർ നെല്ലിപ്പള്ളി സർവ്വീസ് സ്റ്റേഷനിൽ ഇന്നലെ (12/05/2026) വൈകിട്ട് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി തകർന്ന് പുനലൂർ വന്മള വള്ളി അയ്യത്ത് പുത്തൻ വീട്ടിൽ സിജു തോമസിന് (40) ദാരുണാന്ത്യം സംഭവിച്ചു. സ്പ്രേ പെയിൻറിങ് തൊഴിലാളിയായിരുന്ന സിജു തോമസ്.
സർവീസ് സ്റ്റേഷനിൽ വച്ച് സ്കൂൾ ബസ്സ് പെയിൻറിംഗ് ചെയ്തുകൊണ്ടിരിക്കെ ശക്തമായ ഇടിയും മഴയും ഉണ്ടായതിനെത്തുടർന്ന് തൊട്ടടുത്തു കിടന്ന് ടോറസിൻ്റെ ക്യാബിനിൽ കയറിയിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നു രണ്ടുപേർ അടുത്തുള്ള കെട്ടിടത്തിലേക്ക് പോവുകയും ഏകദേശം വൈകിട്ടുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് സർവീസ് സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള കോൺക്രീറ്റ് സംരക്ഷണഭിത്തി ഇടിഞ്ഞ് ടോറസിന്റെ ക്യാബിനിലേക്കും സർവീസ് സ്റ്റേഷന്റെ മുകളിലേക്കും പതിക്കുകയായിരുന്നു.
കോൺക്രീറ്റ് സംരക്ഷണഭിത്തി ഇളകി വന്നു സർവീസ് സ്റ്റേഷന്റെ മുകളിൽ വീണതിനെ തുടർന്ന് സർവീസ് സ്റ്റേഷൻ പൂർണമായും നിലംപൊത്തുകയും അവിടെ സ്പ്രേ പെയിൻറ് ചെയ്തുകൊണ്ടിരുന്ന സ്കൂൾ ബസ്സ് പൂർണമായും തകർന്നുപോയി. ടൂവീലർ അടക്കം നിരവധി വാഹനങ്ങൾ അതിനുള്ളിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ക്യാബിനുള്ളിൽ കിടന്നിരുന്ന സിജു തോമസ് തൽക്ഷണം മരണപ്പെടുകയായിരുന്നു
പുനലൂർ പത്തനാപുരം ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തെത്തി ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് ക്യാബിന്റെ മുകളിലെ മണ്ണും കോൺക്രീറ്റ് കഷണങ്ങളും മാറ്റിയതിനുശേഷം ക്യാബിൻ കട്ട് ചെയ്തു സിജു തോമസിന്റെ ചേതനയറ്റ ശരീരം പുറത്തെടുക്കുകയായിരുന്നു.

by Midhun HP News | May 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന് മുന്നോടിയായി വനിതാ യാത്രക്കാരുടെ എണ്ണമടക്കമുളള വിവരം ശേഖരിക്കാനുള്ള നീക്കം കെഎസ്ആര്‍ടിസി തല്‍ക്കാലം നിര്‍ത്തിവച്ചു. ടിക്കറ്റ് മെഷീനുകളില്‍ ജെന്‍ഡര്‍ ടിക്കറ്റ് നടപ്പാക്കാനുള്ള സംവിധാനം പരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാകും തുടര്‍നടപടികളെന്നും സിഎംഡി പ്രമോദ് ശങ്കര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സംവിധാനം നിര്‍ത്തിയത്. വകുപ്പ് മന്ത്രിയില്ലാതെ ഡേറ്റ ശേഖരിക്കാനുള്ള നീക്കം സര്‍ക്കാരിനെതിരെയുളള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടതും ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി. ഏത് ആവശ്യത്തിനാണ് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് വ്യക്തമാക്കാത്ത സര്‍ക്കുലര്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാമെന്നതും തീരുമാനം പിന്‍വലിക്കാന്‍ കാരണമായി.
ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷ നിയമം അനുസരിച്ച് ഏതൊരു വിവരശേഖരണത്തിനും ഉദ്ദേശം, ഉപയോഗം, വിവരങ്ങള്‍ സൂക്ഷിക്കുന്ന കാലാവധി എന്നിവ വ്യക്തമാക്കേണ്ടതുണ്ട്. മേയ് എട്ടിലെ ഉത്തരവില്‍ ഇത്തരം വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

by Midhun HP News | May 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്ക്രീനിൽ ക്രൃതൃമമായി പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങൾ സ്ഥിരമായി കാണുന്നത് കുരുന്നുകളിലെ ചിന്താശേഷിയെയും സർഗാത്മകതയെയും നശിപ്പിക്കുമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് ‘ബഹ്ജ’ പ്രീ മദ്രസ അധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു.
ചെറിയ പ്രായത്തിലെ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കമ്പനികളിൽ സമ്മർദ്ദം ചെലുത്തണം. നിർദ്ദേശം പാലിക്കാത്തവർക്ക് വൻ പിഴയിട്ട് മാതൃകാപരമായി ശിക്ഷിക്കണമെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.
സർഗശേഷിയും നിർമാണാത്മകതയും ഗവേഷണത്വരയും കുട്ടികളിൽ വളർത്തിയെടുക്കും വിധം കരിക്കുലം പരിഷ്കരിക്കണം.
പാഠപുസ്തങ്ങളും കരിക്കുലവും പുറത്തിറക്കുന്നതിലെ കാലതാമസം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അധ്യാപക പരിശീന ക്യാമ്പ് അഭിപ്രായപ്പെട്ടു.
പാലാംകോണം അൽ ഫിത്ര ഇസ്‌ലാമിക് പ്രീ സ്‌കൂളിൽ നടക്കുന്ന 16 ദിവസം നീണ്ടുനിൽകുന്ന അധ്യാപക പരിശീലന ക്യാമ്പ് വിസ്‌ഡം എജ്യുക്കേഷൻ ബോർഡ് ‘ബഹ്ജത്തുൽ അത്ഫാൽ’ ഡയറക്ടർ ഡോ.ഷിയാസ് സ്വലാഹി ഉദ്ഘാടനം ചെയ്തു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് അധ്യക്ഷനായി. വിസ്‌ഡം വിദ്യാഭ്യാസ ബോർഡംഗം ജാഫർ സലഫി, വിസ്‌ഡം മദ്രസാ ബോർഡ് തിരുവനന്തപുരം ജില്ലാ കൺവീനർ സഫീർ കുളമുട്ടം, ജമീൽ പാലാംകോണം, നിസാർ കവലയൂർ എന്നിവർ സംസാരിച്ചു.

Recent Comments