by Midhun HP News | May 13, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ അന്തിമ ചര്‍ച്ചകള്‍ ഇന്ന് നടക്കും. ഉച്ചയോടെ പുതിയ നേതാവിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കേരളത്തിലെ മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ അടക്കമുള്ള നേതാക്കളെ കണ്ട രാഹുല്‍ഗാന്ധി, അവരുടെ അഭിപ്രായങ്ങള്‍ തേടിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി എന്നിവരുമായി ആശയവിനിമയം നടത്തിയശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ നിലപാടും നിര്‍ണായകമായേക്കും. ഇന്നലെ രാത്രി വൈകിയാണ് കേരള നേതാക്കളുമായുള്ള ചര്‍ച്ച രാഹുല്‍ഗാന്ധി പൂര്‍ത്തിയാക്കിയത്. മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിലും രാഹുല്‍ സംസാരിച്ചു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുടെ അഭിപ്രായവും കേട്ടിരുന്നു.
ജനവികാരം പ്രതിപക്ഷനേതാവ് വി ഡിസതീശന് അനുകൂലമാണെന്ന് കെ മുരളീധരന്‍ രാഹുലിനെ അറിയിച്ചെന്നാണ് സൂചന. പരസ്യമായി പറഞ്ഞില്ലെങ്കിലും വി എം സുധീരനും ഇതേ നിലപാട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാഹുലിനോട് പറഞ്ഞത് വെളിപ്പെടുത്താന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. പുറമേ സമാന നിലപാട് പറഞ്ഞെങ്കിലും, കെ സുധാകരന്‍ കൂടിക്കാഴ്ചയില്‍ കെസിയെ പിന്തുണച്ചാണ് സംസാരിച്ചതെന്നാണ് സൂചന. മുരളീധരനും സുധീരനും ഒഴികെ എല്ലാവരും കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനോട് യോജിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരി തിരിഞ്ഞ് നടന്ന ശക്തിപ്രകടനങ്ങളെ കുറിച്ച് രാഹുല്‍ നേതാക്കളോട് ചോദിച്ചു. ആരായിരുന്നു പ്രതിഷേധക്കാരുടെ പിന്നില്‍, നടപടികള്‍ ആസൂത്രിതമായിരുന്നോ, ആര്‍ക്കൊക്കെ വേണ്ടിയാണ് മത്സരം നടന്നത് തുടങ്ങിയ കാര്യങ്ങള്‍ രാഹുല്‍ ചോദിച്ചതായാണ് സൂചന. എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന ആക്ഷേപം ശരിയാണോയെന്നും രാഹുല്‍ ആരാഞ്ഞു. എംഎല്‍എമാരുടെ പിന്തുണ പരിഗണിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനത്തെ ജനവികാരം പരിഗണിക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടു. ഘടകകക്ഷികളുമായി കൂടി സംസാരിച്ചശേഷമാകും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
by Midhun HP News | May 13, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്ന് അറിയിപ്പുണ്ട്.
ഈ ആഴ്ച അവസാനത്തോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം നിലനില്‍ക്കുന്നു. 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു.
ഇതിന്റെ സ്വാധീനഫലമായി നാളെ മുതല്‍ മെയ് 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | May 13, 2026 | Latest News, കേരളം
മലപ്പുറം: മങ്കടയില്‍ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. വെള്ളില സ്വദേശികളായ റഹീസ് (20), വഹാസ് (18), സിയാദ് (18), ഫഹദ് (19) എന്നിവരാണ് മരിച്ചത്. മഞ്ചേരി മങ്കട പന്തല്ലൂര്‍മലയില്‍ ഇന്നു വൈകുന്നേരം 5.30-ഓടെയായിരുന്നു അപകടം.
പന്തല്ലൂര്‍ മലയിലെ വ്യൂ പോയിന്‍റ് കാണാനെത്തിയ ഏഴംഗ സംഘത്തിനാണ് മിന്നലേറ്റത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്കിടെയാണ് അപകടം. ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന ഒരാളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഇയാളെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയുടെ മേലെവെച്ചാണ് അപകടം സംഭവിച്ചത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി.
അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍തന്നെ നാട്ടുകാര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് പേര്‍ മെഡിക്കല്‍ കോളേജിലെത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
by Midhun HP News | May 13, 2026 | Latest News, കേരളം
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് സൂചന. മൂല്യനിർണയവും മറ്റു നടപടികളുമൊക്കെ പൂർത്തിയാക്കി കഴിഞ്ഞു. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം വരിക. ഈ മാസം 15ന് ഫലം പ്രസിദ്ധീകരിക്കുമെന്നാണ് മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞത്. ഇതേ തീയതിയിൽ തന്നെ ഫലം പ്രഖ്യാപിക്കാൻ ആണ് സാധ്യത.
ഫലം പരിശോധിക്കാൻ പരീക്ഷാബോർഡ് ചേർന്ന ശേഷം ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒരു ദിവസം കൂടി വേണ്ടി വരും. ഇത് അനുസരിച്ചാണ് ബുധനാഴ്ച പരീക്ഷാബോർഡിന്റെ യോഗം നിശ്ചയിച്ചത്. തുടർ നടപടി പൂർത്തിയാക്കി വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവനും പൂർത്തിയാക്കിയിട്ടുണ്ട്. സാധാരണ വിദ്യാഭ്യാസമന്ത്രിയാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തുന്നത്.
എന്നാൽ കേരളത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസിന് ഇതുവരെ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സഹചര്യത്തിൽ ചീഫ് സെക്രട്ടറിയോ, പൊതു വിദ്യാഭ്യാസ ഡയറക്ടറോ ആയിരിക്കും ഫലം പ്രഖ്യാപിക്കുക. 2021-ലെ തെരഞ്ഞെടുപ്പുകാലത്ത് ഫലപ്രഖ്യാപനം നടത്തിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കെ ഷാജഹാനായിരുന്നു. അതുപോലെ, ഇത്തവണയും ഉദ്യോഗസ്ഥർ തന്നെ ഫലം പ്രഖ്യാപിക്കാൻ ആണ് സാധ്യത.
by Midhun HP News | May 12, 2026 | Latest News, ജില്ലാ വാർത്ത
പുഴയിൽ കുളിക്കാനിറങ്ങവേ യുവാവ് മുങ്ങിമരിച്ചു.
ചെറുവള്ളിമുക്ക് പുരവൂർ കോട്ടിൻകര വീട്ടിൽ അനിഷ് (41) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം സുഹൃത്തുക്കളുമായി കുഴിമൺകാവ് ക്ഷേത്രത്തിനു സമീപമുള്ള കടവിൽ കുളിക്കാനിറങ്ങവേയായിരുന്നു അപകടം. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
Recent Comments