കനത്ത സുരക്ഷ; മിസ് വേള്‍ഡ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; മെയ് 31ന് ഗ്രാന്റ് ഫിനാലെ

കനത്ത സുരക്ഷ; മിസ് വേള്‍ഡ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; മെയ് 31ന് ഗ്രാന്റ് ഫിനാലെ

ഹൈദരാബാദ്: ലോകസുന്ദരിപ്പട്ടത്തിനുള്ള മത്സരങ്ങള്‍ക്ക് ഇന്ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ തുടക്കമാകും. ഇന്ത്യ-പാക് സംഘര്‍ഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് 72ാമത് മിസ് വേള്‍ഡ് മത്സരം നടക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യ മിസ് വേള്‍ഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. 2024ല്‍ മുംബൈയിലായിരുന്നു മത്സരം. വിവിധ രാജ്യങ്ങളില്‍ നിന്നായി 115 മത്സരാര്‍ഥികള്‍ ഹൈദരാബാദില്‍ എത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള നന്ദിനി ഗുപ്തയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വൈകുന്നേരം ആറ് മണിക്കാണ് മത്സരങ്ങള്‍ തുടങ്ങുക. മെയ് 31ന് ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററിലാണ് ഗ്രാന്റ് ഫിനാലെ.

ഇത്തവണ നേരത്തേ കുട ചൂടാന്‍ റെഡിയായിക്കോ; മണ്‍സൂണ്‍ മെയ് 27ന് എത്തും

ഇത്തവണ നേരത്തേ കുട ചൂടാന്‍ റെഡിയായിക്കോ; മണ്‍സൂണ്‍ മെയ് 27ന് എത്തും

ഡല്‍ഹി: മെയ് 27ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രതീക്ഷിക്കുന്നതുപോലെ മണ്‍സൂണ്‍ എത്തിയാല്‍ ഇത്തവണ നേരത്തെയാകും മഴ. 2009ലാണ് ഇതിന് മുമ്പ് ഇത്ര നേരത്തെ മണ്‍സൂണ്‍ എത്തിയിട്ടുള്ളത്.

സാധാരണയായി ജൂണ്‍ 1നാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്. ജൂണ്‍ 8 ഓടുകൂടി രാജ്യം മുഴുവനും മണ്‍സൂണ്‍ വ്യാപിക്കും. സെപ്തംബര്‍ 17ന് വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങുകയും ഒക്ടോബര്‍ 15ന് അവസാനിക്കുകയും ചെയ്യും.

2025 ഏപ്രിലില്‍ സാധാരണയുള്ളതിനേക്കാള്‍ മഴ പ്രവചിച്ചിരുന്നു. എന്നാല്‍ എല്‍ നിനോ മൂലം സാധാരണയേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ രാജ്യത്ത് സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴ സാധാരണ മഴയായിട്ടാണ് കണക്കാക്കുന്നത്. 90 ശതമാനത്തിനും 95 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ താഴെയാണ് മഴ ലഭ്യത. 105 ശതമാനത്തിനും 110 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ കൂടുതലാണ് മഴ. 110 ശതമാനത്തില്‍ കൂടുതലുള്ളത് അധിക മഴയായി കണക്കാക്കപ്പെടുന്നു.

മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ ഒൻപത് വയസുകാരൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ ഒൻപത് വയസുകാരൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

കൊച്ചി: മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ ഒൻപത് വയസുകാരൻ മരിച്ചു. അടൂർ, ചൂരക്കുഴ കൊച്ചായത്ത് വീട്ടിൽ വിജയന്റെ മകൻ വൈശാഖ് ആണ് മരിച്ചത്. വൈശാഖ് തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയത്. അവിടെ ഹോംസ്റ്റേയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം വെള്ളിയാഴ്ചയാണ് സംഘം മടങ്ങിയത്.

ഭക്ഷ്യവിഷബാധയേറ്റാണോ ബാലന്‍റെ മരണമെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചു. മടക്കയാത്രക്കിടെ സംഘത്തിലെ ചിലർക്കെല്ലാം വയറിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ രാവിലെ മുതൽ ഛർദ്ദി അനുഭവപ്പെട്ട വൈശാഖ് രാത്രിയോടെ അവശനായിരുന്നു. തുടർന്ന് മൂന്നാറിൽ നിന്ന് വൈശാഖിനെ ആംബുലൻസിൽ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പൾസ് കുറവായിരുന്നു. അവിടെ നിന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടു.

ഇവർക്കൊപ്പമുണ്ടായിരുന്ന വൈശാഖിന്റെ സഹോദരനും മറ്റൊരു കുട്ടിയും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കോതമംഗലം പൊലീസ് മൂന്നാർ പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമെ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.

വർക്കലയിലെ വിവിധ മത്സ്യച്ചന്തകളിൽ 79 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

വർക്കലയിലെ വിവിധ മത്സ്യച്ചന്തകളിൽ 79 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

വർക്കല : വർക്കലയിലെ വിവിധ മത്സ്യച്ചന്തകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്ക് എത്തിച്ച 79 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.
പുന്നമൂട് ചന്തയിൽനിന്ന് 50 കിലോ വരയൻ ചൂരയും പാളയംകുന്ന് വണ്ടിപ്പുര ചന്തയിൽനിന്ന് 25 കിലോ പെപ്‌സി ചൂരയും ജനതാ ജങ്ഷൻ പയ്യൻമുക്ക് ചന്തയിൽനിന്ന് നാല് കിലോ ചൂരയുമാണ് പിടിച്ചെടുത്തത്.

പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാവിഭാഗം വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മത്സ്യസാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ഫുഡ്ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പിടികൂടിയ മത്സ്യം നശിപ്പിച്ചു.

എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

ഹരിപ്പാട്: എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.