ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സിൽ  എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം

ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. മോഡൽ വോക്കഷണൽ & ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം. 314 കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 41 പേർ ഫുൾ എ പ്ലസ് നേടി.

നിപ ബാധിച്ച സ്ത്രീയുടെ നില ഗുരുതരം, റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു, സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍

നിപ ബാധിച്ച സ്ത്രീയുടെ നില ഗുരുതരം, റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു, സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍

മലപ്പുറം: വളാഞ്ചേരിയില്‍ നിപ രോഗം സ്ഥിരീകരിച്ച സ്ത്രീ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയില്‍ ഉള്ളവരാണ്. രോഗിയുമായി അടുത്തിടപഴകിയ ആറു പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു.

അഞ്ചുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ എറണാകുളത്തെ ആശുപത്രിയിലുമാണുള്ളത്. എറണാകുളത്തുള്ളത് സ്റ്റാഫ് നഴ്‌സാണ്. ചെറിയ ലക്ഷണങ്ങളാണ് ഇവര്‍ക്കുള്ളത്. ഇവരുടെ സ്രവം വിശദമായ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണ ആശുപത്രിയിലെ 25 പേര്‍ നിരീക്ഷണത്തിലാണ്. മലപ്പുറം വളാഞ്ചേരി സ്വദേശിനിക്ക് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്.

ഏപ്രില്‍ 25 നാണ് വളാഞ്ചേരി സ്വദേശിയായ 42 കാരിക്ക് പനി തുടങ്ങിയത്. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ പോയി ചികിത്സ തേടി. പനിയും ശ്വാസതടസ്സവും വിട്ടുമാറാതെ വന്നതോടെ 28 ന് വളാഞ്ചേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പോയി. എന്നാല്‍ രോഗത്തിന് കുറവുണ്ടായില്ല. ഇതിനിടെ സമീപത്തെ ലാബുകളില്‍ പരിശോധനയ്ക്കായി പോയിരുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി. ഇടവമാസ പൂജകള്‍ കണ്ട് തൊഴാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷവും അക്രമസാധ്യതകളും പരിഗണിച്ചാണ് ശബരിമല യാത്ര റദ്ദാക്കിയതെന്നാണ് വിവരം.

ഈ മാസം 18, 19 തീയതികളില്‍ രാഷ്ട്രപതി ശബരിമലയില്‍ എത്തുമെന്നായിരുന്നു സൂചന. ഇത് പരിഗണിച്ച് ദേവസ്വം ബോര്‍ഡും സര്‍ക്കാരും വിവിധ ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. നിലക്കല്‍ ഹെലിപ്പാടിന് സമീപവും റോഡുകളുടെ വികസനവും ആരംഭിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതി എത്തില്ലെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചെന്നാണ് വിവരം.

ഇതേത്തുടര്‍ന്ന് ഇടവ മാസ പൂജയ്ക്ക് വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ദേവസ്വം ബോര്‍ഡ് ഒഴിവാക്കി. മെയ് 18, 19 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ഈ ദിവസങ്ങളില്‍ വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്തു തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താവുന്നതാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

എല്ലാ വിഷയത്തിലും 61449 പേര്‍ എ പ്ലസ് നേടി. പാല, മാവേലക്കര വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം. ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍. റവന്യൂ ജില്ലകളില്‍ ഏറ്റവുമധികം വിജയം നേടിയത് കണ്ണൂര്‍, 99.87 ശതമാനം. കുറവ് തിരുവനനന്തപുരം.ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ് 4115 വിദ്യാര്‍ഥികള്‍.

ആകെ 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കര്‍ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാന്‍ സൗകര്യമുണ്ട്.

വൈകിട്ട് നാലു മണി മുതൽ പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെയും താഴെ പറയുന്ന വെബ്സൈറ്റുകളിലൂടെയും ഫലമറിയാം. https://pareekshabhavan.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://kbpe.kerala.gov.in, https://results.digilocker.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in.

എസ്എസ്എൽസി (എച്ച്ഐ) ഫലം http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്ഐ) ഫലം http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി ഫലം http://ahslcexam.kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.

‘നയാപ്പൈസയില്ല കൈയില്…’, പാകിസ്ഥാന്‍ പരിഭ്രാന്തിയില്‍, വായ്പയ്ക്കായി നെട്ടോട്ടം

‘നയാപ്പൈസയില്ല കൈയില്…’, പാകിസ്ഥാന്‍ പരിഭ്രാന്തിയില്‍, വായ്പയ്ക്കായി നെട്ടോട്ടം

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം, അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും കൂടുതല്‍ വായ്പകള്‍ തേടി പാകിസ്ഥാന്‍. പാക് സര്‍ക്കാരിന്റെ സാമ്പത്തിക വിഭാഗം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അന്താരാഷ്ട്ര പങ്കാളികളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

‘ശത്രു വരുത്തിവെച്ച കനത്ത നാശനഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര പങ്കാളികളോട് കൂടുതല്‍ വായ്പകള്‍ക്കായി അഭ്യര്‍ത്ഥിക്കുന്നു. സംഘര്‍ഷം രൂക്ഷമാകുകയും ഓഹരി വിപണിയിലെ തകര്‍ച്ച വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാന്‍ അന്താരാഷ്ട്ര പങ്കാളികളോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. സംഘർഷം കുറയ്ക്കാൻ ഇടപെടണം..’ സര്‍ക്കാര്‍ എക്‌സില്‍ അഭ്യര്‍ത്ഥിച്ചു.

പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ നിലവില്‍ പ്രതിസന്ധിയിലാണ്. ഐഎംഎഫിന് പാകിസ്ഥാന്റെ കടം ഏകദേശം 8.8 ബില്യണ്‍ യുഎസ് ഡോളറാണ്. ഐഎംഎഫില്‍ നിന്നും കൂടുതല്‍ കടം വാങ്ങുന്ന നാലാമത്തെ രാജ്യമാണ് പാകിസ്ഥാന്‍. ഓഹരി വിപണിയും തകര്‍ച്ചയിലാണ്. ഏപ്രില്‍ 23 മുതല്‍ പാകിസ്ഥാന്റെ ബെഞ്ച്മാര്‍ക്ക് കെഎസ്ഇ -100 സൂചിക 7,500 പോയിന്റിലധികം നഷ്ടം നേരിട്ടു. ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നത് പാകിസ്ഥാന്റെ വളര്‍ച്ചയെയും സാമ്പത്തിക സ്ഥിരതയെയും ബാധിക്കുമെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സര്‍ക്കാരിന്റെ സാമ്പത്തിക കാര്യ വിഭാഗത്തിന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്താണ്, സാമ്പത്തികമായി തകര്‍ന്ന പാകിസ്ഥാന്‍ കൂടുതല്‍ വായ്പകള്‍ തേടുന്നത് എന്ന പോസ്റ്റുകള്‍ ഇട്ടതെന്ന് പിന്നീട് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ഉന്നയിച്ചിരുന്നു. എക്‌സിലെ പോസ്റ്റ് വ്യാജമാണെന്നും പാക് വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പതോളം ഭീകര ക്യാംപുകളില്‍ മിസൈലാക്രമണം നടത്തിയത്. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിരവധി ഭീകര ക്യാംപുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതിനു തിരിച്ചടിയായി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വലിയ തോതിലുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമങ്ങളെ ഇന്ത്യന്‍ സായുധ സേന വിജയകരമായി നിര്‍വീര്യമാക്കി, ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനവും നിര്‍വീര്യമാക്കി.