കിളിമാനൂരിൽ വേടന്റെ പ്രോഗ്രാമിനായി എൽ ഇ ഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടയിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

കിളിമാനൂരിൽ വേടന്റെ പ്രോഗ്രാമിനായി എൽ ഇ ഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടയിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

ഷോക്കേറ്റ് ഫോട്ടോഗ്രാഫർ മരണപ്പെട്ടു. കിളിമാനൂരിൽ റാപ്പർ വേടൻ്റെ പരിപാടിക്കായി എൽ.ഇ.ഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റ് മരണപെട്ടത്. ആങ്ങാവിള പോപ്പിൻസ് സ്ഥാപന ഉടമയും വക്കം കോടംപള്ളി തെക്കുവിളാകം വീട്ടിൽ ഗോപിനാഥൻ മകൻ ലിജു ഗോപിനാഥ് (42) ആണ് മരണപെട്ടത്.ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂരിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും വേണ്ട; ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടാനും ശുപാര്‍ശ

ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും വേണ്ട; ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടാനും ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണമെന്ന് ശുപാര്‍ശ. തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതി ശുപാര്‍ശ ചെയ്തു.

സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും ശുപാര്‍ശയുണ്ട്. ഓണം, ക്രിസ്മസ് വേളയിലും മാര്‍ച്ചിലുമായി ഇപ്പോള്‍ മൂന്ന് പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറില്‍ അര്‍ധവാര്‍ഷിക പരീക്ഷയും മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷയും മതിയെന്നാണ് ശുപാര്‍ശയിലുള്ളത്.

പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം. എല്‍പി, യുപി ക്ലാസ് സമയം കൂട്ടേണ്ടതില്ല. ഹൈസ്‌കൂളില്‍ ദിവസവും അര മണിക്കൂര്‍ കൂട്ടിയാല്‍ വര്‍ഷത്തില്‍ 1200 മണിക്കൂര്‍ അദ്ധ്യയനം ഉറപ്പാക്കാം. സ്‌കൂള്‍ ഇടവേളകള്‍ പത്ത് മിനിട്ടാക്കണം.കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫസര്‍ വിപി ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ഇന്നലെയാണ് മന്ത്രി വി ശിവന്‍കുട്ടിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എസ്സിഇആര്‍ടിയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ചത്.

മദ്യപിച്ച് ബഹളമുണ്ടാക്കി, നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍

മദ്യപിച്ച് ബഹളമുണ്ടാക്കി, നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍

കൊല്ലം: നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍. ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉച്ചയോടെയാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്.

ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിനായകന്‍ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയെന്നും പറയുന്നുണ്ട്. സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരോട് വിനായകന്‍ തട്ടിക്കയറി. തന്നെ എന്തിനാണ് പിടിച്ചുവച്ചിരിക്കുന്നതെന്നും തനിക്ക് ഒരു പരാതി നല്‍കാനുണ്ടെന്നും പറഞ്ഞാണ് നടന്‍ ബഹളം വച്ചത്.

മദ്യപിച്ച നടന്‍ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. വിനായകനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീടാണ് അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവര്‍ത്തകരുമായി തട്ടിക്കയറിയെന്നും പരാതിയുണ്ട്.

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.

കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.

സ്വര്‍ണവില വീണ്ടും 73,000ന് മുകളില്‍; നാലുദിവസത്തിനിടെ ഉയര്‍ന്നത് 3000 രൂപ

സ്വര്‍ണവില വീണ്ടും 73,000ന് മുകളില്‍; നാലുദിവസത്തിനിടെ ഉയര്‍ന്നത് 3000 രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് സൂചിപ്പിച്ച് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഇന്ന് പവന് 440 രൂപ വര്‍ധിച്ചതോടെ 73,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 73,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 9130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. നാലുദിവസത്തിനിടെ ദിവസത്തിനിടെ 3000 രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.