രണ്ട് ആദിലുമാര്‍, ഒരേ പേര്; ക്രൂരതയുടെയുടേയും കനിവിന്റേയും രണ്ട് മുഖങ്ങള്‍

രണ്ട് ആദിലുമാര്‍, ഒരേ പേര്; ക്രൂരതയുടെയുടേയും കനിവിന്റേയും രണ്ട് മുഖങ്ങള്‍

ശ്രീനഗര്‍: ക്രൂരതയുടേയും കനിവിന്റേയും രണ്ട് മുഖങ്ങള്‍ ഒരേ പേരില്‍. രണ്ട് ആദിലുമാരുടെ ജീവിതമാണിത്. ഒരേ പേരില്‍ രണ്ട് വ്യത്യസ്ത വഴികളിലൂടെയാണ് അവര്‍ സഞ്ചരിച്ചത്. ഒരാള്‍ ഭീകരരില്‍ നിന്ന് വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ച് വെടിയേറ്റ് മരിച്ചപ്പോള്‍ മറ്റൊരാള്‍ നിഷ്‌കളങ്കരായ മനുഷ്യരെ ദയയില്ലാതെ വെടിവെച്ച് വീഴ്ത്തി.

ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയില്‍ അംഗമാണ് ആദില്‍ ഹുസൈന്‍ തോക്കറെങ്കില്‍ കുതിരക്കാരനായിരുന്നു ആദില്‍ ഹുസൈന്‍ ഷാ.കുടുംബത്തിന്റെ അത്താണിയായിരുന്ന ആദില്‍ ഹുസൈന്‍ ഷാ ഭയമില്ലാതെ ഭീകരരുടെ തോക്ക് പിടിച്ച് വാങ്ങി തനിക്കൊപ്പമുള്ള വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ചതു കൊണ്ടാണ് ജീവന്‍ നഷ്ടപ്പെട്ടത്. പഹല്‍ഗാം പട്ടണത്തില്‍ നിന്ന് 6 കിലോമീറ്റല്‍ അകലെയുള്ള പുല്‍മേട്ടിലേയ്ക്ക് വിനോദ സഞ്ചാരികളെ കുതിരപ്പുറത്ത് കൊണ്ടുപോകലായിരുന്നു ജീവിത മാര്‍ഗം. കൊല്ലപ്പെട്ടവരില്‍ ഏക കശ്മീരിയാണ് ആദില്‍ ഹുസൈന്‍ ഷാ.

2018 ല്‍ പാക്കിസ്ഥാനിലേക്കുപോയ ആദില്‍ തോക്കര്‍ ലഷ്‌കര്‍ ഇ തയ്ബയില്‍ ചേര്‍ന്നു. 2024 ല്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറി ഭീകരപ്രവര്‍ത്തനങ്ങളില്‍ മുഴുകി. പെഹല്‍ഗാമില്‍ വെടിയുതിര്‍ത്ത ഭീകരരില്‍ ഇയാളുമുണ്ടായിരുന്നെന്നു സാക്ഷികള്‍ തിരിച്ചറിഞ്ഞു.

അതേസമയം ആദില്‍ ഹുസൈനെക്കുറിച്ച് കഴിഞ്ഞ എട്ട് വര്‍ഷമായി ഒരു വിവരവും വീട്ടുകാര്‍ക്കില്ല. കശ്മീരിലെ ബിജ് ബഹേര സ്വദേശിയാണ് ഇയാള്‍. വീടിന് അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ആദില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നത്. ബിരുദാനന്തര ബിരുദ ധാരിയാണ്.2018ലാണ് വാഗ അതിര്‍ത്തിയിലൂടെ ആദില്‍ പാകിസ്ഥാനിലെത്തിയത്. ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയ ശേഷം കഴിഞ്ഞ വര്‍ഷമാണ് ജമ്മുകശ്മീരിലേയ്ക്ക് മടങ്ങിയതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. പാകിസ്ഥാന്‍ ഭീകരരുടെ ഗൈഡായും ഇയാള്‍ പ്രവൃത്തിച്ചിരുന്നതായാണ് വിവരം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം അറസ്റ്റില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടില്‍ എന്‍ എ അരുണാണ് (35) അറസ്റ്റിലായത്. ഇയാള്‍ ഡിവൈഎഫ്‌ഐ വൈക്കം ടിവി പുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗമാണ്. ഹരിപ്പാട് സ്വദേശികളായ 8 പേര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പകര്‍ത്തി മോര്‍ഫ് ചെയ്ത് നഗ്‌നഫോട്ടോയാക്കി പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. വീട്ടമ്മമാരുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും ഫോട്ടോയാണ് പ്രചരിപ്പിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് അരുണ്‍ ആണെന്ന് കണ്ടെത്തി. 10 മുതല്‍ 15 പേര്‍ വരെയുള്ള ഫെയ്‌സ് ബുക്ക് ഗ്രൂപ്പുണ്ടാക്കിയാണ് ഇതു പ്രചരിപ്പിച്ചത്. അരുണ്‍ 2020 മുതല്‍ നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

ഇയാളുടെ ഫോണില്‍ ആയിരത്തിലധികം മോര്‍ഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ വീട് വളഞ്ഞ് പിടികൂടുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് വരെ ഇയാള്‍ ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. വൈക്കത്ത് സ്റ്റേഷനറി കടയില്‍ സെയില്‍സ് മാനേജരാണ് പ്രതി. എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്‌ഐമാരായ ഷൈജ, അനന്തു, സിപിഒമാരായ സുരേഷ്, എ. നിഷാദ്, സജാദ്, പ്രദീപ് ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ആലപ്പുഴയിലെ സൈബര്‍ പൊലീസ് ടീമുമാണ് അന്വേഷണം നടത്തിയത്.

7 ജില്ലകളിൽ കൊടും ചൂട്; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

7 ജില്ലകളിൽ കൊടും ചൂട്; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴയും ഇടിമിന്നലും 29 വരെ തുടരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനില

ഇന്ന് പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്.

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ബൈക്കിലെത്തി ആക്രമണം

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ബൈക്കിലെത്തി ആക്രമണം

തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയ നാലു പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.

ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രൻ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് സർദേശം നൽകി.

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച വയനാട് കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും ശനിയാഴ്ച മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാല്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും (വെള്ളിയാഴ്ചയും ശനിയാഴ്ചയും) മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.