വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; കേരളത്തിന് അഭിമാന നിമിഷം

വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; കേരളത്തിന് അഭിമാന നിമിഷം

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. രാവിലെ 11 നാണ് ഔദ്യോഗിക ചടങ്ങ്. ഇതു സംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ചതായി തുറമുഖമന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

വിജിഎഫ് കരാര്‍ ഒപ്പിടല്‍കൂടി പൂര്‍ത്തിയാക്കിയതോടെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം വേഗത്തിലായത്. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളരുകയാണ്. 2024 ജൂലൈ 13നാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. ഡിസംബര്‍ മൂന്നു മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതുവരെ 263 കപ്പല്‍ എത്തി. 5.36 ലക്ഷം ടിഇയു കൈകാര്യം ചെയ്തു. പ്രതിമാസം ഒരു ലക്ഷം ടിഇയു എന്ന നേട്ടവും സ്വന്തമാക്കി.

ഇന്ത്യയിലെത്തിയതില്‍ ഏറ്റവും വലിയ കപ്പല്‍ എംഎസ്സി തുര്‍ക്കി വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്തു. എംഎസ്സിയുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സര്‍വീസായ ജേഡ് സര്‍വീസും ആരംഭിച്ചു. കരാറിനേക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് നിലവിലെ ധാരണ. 2034 മുതല്‍ തന്നെ വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കും. തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം 2028-ല്‍ പൂര്‍ത്തിയാകും.

ഡി ഗോപകുമാർ (58) അന്തരിച്ചു

ഡി ഗോപകുമാർ (58) അന്തരിച്ചു

ആറ്റിങ്ങൽ: മാമം പാറക്കാട് കൃഷ്ണ ഭവനിൽ ഡി ഗോപകുമാർ (58) (മുൻ ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ബാലരാമപുരം പുതിച്ചൽ മേലെ കുഞ്ചു വീട് കുടുംബാഗമാണ്.

ഭാര്യ: രജനി
മകൾ: ഗൗരി
മരുമകൻ: ബോറിസ്.

രണ്ടു കിലോയിലധികം സ്വര്‍ണം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രിലിലെ ഭണ്ഡാര വരവ് 5.99 കോടി രൂപ

രണ്ടു കിലോയിലധികം സ്വര്‍ണം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രിലിലെ ഭണ്ഡാര വരവ് 5.99 കോടി രൂപ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസം ഇതുവരെയുള്ള ഭണ്ഡാരം എണ്ണല്‍ ഇന്നലെ (ഏപ്രില്‍ 17) പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5.99 കോടി രൂപ. 2കിലോ 269ഗ്രാം 200മി.ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. വെള്ളിയായി ലഭിച്ചത് 9കിലോഗ്രാം 870 ഗ്രാമാണ്.

കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 32 ഉം നിരോധിച്ച ആയിരം രൂപയുടെ 9ഉം അഞ്ഞൂറിന്റെ 43 കറന്‍സിയും ലഭിച്ചു. ഇന്‍ഡ്യന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. ഇക്കാലയളവില്‍ ഇ- ഭണ്ഡാരങ്ങള്‍ വഴി 4.08 ലക്ഷം രൂപയാണ് ലഭിച്ചത്.

കിഴക്കേ നട എസ്ബിഐ ഇ- ഭണ്ഡാരം വഴി 242183രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ- ഭണ്ഡാരം വഴി 18142രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ- ഭണ്ഡാരം വഴി 110529രൂപയും ഐസിഐസിഐ ഇ- ഭണ്ഡാരം വഴി 37398 രൂപയും ഉള്‍പ്പെടെ ആകെ 4,08252 രൂപ ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ; യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റല്‍ വരുന്നു

തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ; യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റല്‍ വരുന്നു

ദുബായ്: ദുബായിലെ തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സയും ആരോഗ്യ സംരക്ഷണവും ലഭിക്കുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റല്‍ ആരംഭിക്കുന്നതായി യുഎഇ ഹെല്‍ത്ത് പ്രഖ്യാപിച്ചു. യുഎഇ, ഇന്ത്യ സര്‍ക്കാരുകളുടെ പിന്തുണയോടെയുള്ള ഒരു സംയുക്ത ജീവകാരുണ്യ സംരംഭമായിരിക്കും ഇത്.

ദുബായ് ഹെല്‍ത്തും മലയാളി വ്യവസായികളായ ഫൈസല്‍ കോട്ടികൊള്ളന്‍, സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, രമേശ് രാമകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമേ താരിഖ് ചൗഹാന്‍, നിലേഷ് വേദ് എന്നി അഞ്ചു വ്യവസായികളും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ഈ സംരംഭത്തിന് രൂപം നല്‍കിയത്.

ആരോഗ്യ സംരക്ഷണവും സാമൂഹിക ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്പരം പങ്കിട്ട കാഴ്ചപ്പാടാണ് ഇതില്‍ പ്രതിഫലിപ്പിക്കുന്നത്. ദുബായ് സോഷ്യല്‍ അജണ്ട 33 യുമായി യോജിച്ചാണ് ഈ പദ്ധതിയെന്ന് ദുബായ് ഹെല്‍ത്തിന്റെ സിഇഒ അമര്‍ ഷെരീഫ് പറഞ്ഞു. കാരുണ്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ആരോഗ്യ സംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സംരംഭം നിലവില്‍ വന്നാല്‍ യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റല്‍ പരിചരണത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായി നിലക്കൊള്ളും.

സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (വെള്ളിയാഴ്ച) മദ്യശാലകള്‍ക്ക് അവധി. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.

ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധി ബാധകമാണ്.