ഇന്ന് ദുഃഖ വെള്ളി; പള്ളികളിൽ പ്രത്യേക പ്രാർഥന

ഇന്ന് ദുഃഖ വെള്ളി; പള്ളികളിൽ പ്രത്യേക പ്രാർഥന

കൊച്ചി: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. മലയാറ്റൂർ മല കയറാൻ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമങ്ങൾക്ക് കാർമികത്വം വഹിക്കും.

ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ വാഴൂർ സെന്‍റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് മുഖ്യ കാ‍ർമികത്വം വഹിക്കും. യാക്കോബായ സഭ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക ബാവ മണർകാട് സെന്റ് മേരീസ് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കും.

മനുഷ്യരാശിയുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം കൂടിയാണ് ഇന്ന്. ക്രൈസ്തവർ ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും ഈ ദിനം പൂർണമായും ദൈവത്തിന് സമർപ്പിക്കുന്നു.

ടീം രഹസ്യങ്ങള്‍ ചോര്‍ത്തി? അഭിഷേക് നായരേയും, ടി ദിലീപിനേയും ബിസിസിഐ പുറത്താക്കി

ടീം രഹസ്യങ്ങള്‍ ചോര്‍ത്തി? അഭിഷേക് നായരേയും, ടി ദിലീപിനേയും ബിസിസിഐ പുറത്താക്കി

മുംബൈ: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ മോശം പ്രകടനത്തില്‍ കടുത്ത നടപടിയുമായി ബിസിസിഐ. ഇന്ത്യന്‍ ടീം സഹ പരിശീലകന്‍ അഭിഷേക് നായര്‍, ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ് എന്നിവരെ പുറത്താക്കി. ഇരുവര്‍ക്കുമൊപ്പം ട്രെയിനര്‍ സോഹം ദേശായിയേയും പിരിച്ചു വിട്ടു.

ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി ചുമതലേയറ്റപ്പോള്‍ സഹ പരിശീലകനായി അഭിഷേകിനായാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ചുമതലയേറ്റ് ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ അഭിഷേക് പുറത്തായി. ദിലീപ്, സോഹം എന്നിവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ടീമിനൊപ്പമുണ്ട്. മൂന്ന് വര്‍ഷം കാലാവധി കഴിഞ്ഞതിനാല്‍ പിരിച്ചുവിടുന്നു എന്നാണ് ഇരുവര്‍ക്കും നല്‍കിയ നോട്ടീസില്‍ പറയുന്നത് എന്ന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ഡ്രസിങ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയതടക്കമുള്ള കുറ്റങ്ങള്‍ കണ്ടെത്തിയതിനാലാണ് ബിസിസിഐ നടപടിയെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും പറഞ്ഞിട്ടില്ല.

പുറത്താക്കപ്പെട്ടവര്‍ക്കു പകരം പുതിയ ആരേയും സ്ഥാനത്തേക്ക് എടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ പരിശീലക സംഘത്തിലെ അംഗങ്ങളായ സിതാംശു കൊട്ടക്, റയാന്‍ ടെന്‍ഡോഷെ എന്നിവര്‍ പുറത്താക്കപ്പെട്ടവരുടെ ചുമതലകള്‍ അധികമായി വഹിക്കും. സോഹത്തിനു പകരം അഡ്രിയാന്‍ ലി റൗക്‌സിനെ നിയമിച്ചേക്കും. ഐപിഎല്‍ കഴിഞ്ഞാല്‍ അഡ്രിയാന്‍ ടീം ക്യാംപിലെത്തും.

പരമ്പരയില്‍ ഇന്ത്യ ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. പരമ്പരയ്ക്കിടെ ഡ്രസിങ് റൂമില്‍ കോച്ചും താരങ്ങളും തമ്മില്‍ നടന്ന സംഭാഷങ്ങള്‍ ചോര്‍ന്നിരുന്നു. ഇത് മാധ്യമങ്ങളില്‍ വന്നതോടെ വലിയ വിവാദവുമായി. എന്നാല്‍ പുറത്തു വന്ന കാര്യങ്ങളില്‍ സത്യമില്ലെന്നും എല്ലാം മാധ്യമ സൃഷ്ടികളാണെന്നുമായിരുന്നു ഗംഭീര്‍ പറഞ്ഞത്. കോച്ചും താരങ്ങളും തമ്മില്‍ നടക്കുന്ന സംഭാഷങ്ങള്‍ ഡ്രസിങ് റൂമില്‍ തന്നെ നില്‍ക്കണമെന്നും പുറത്തു വിടരുതെന്നുമുള്ള കര്‍ശന താക്കീതും ഗംഭീര്‍ താരങ്ങള്‍ക്കു നല്‍കിയിരുന്നു.

ഡ്രസിങ് റൂമില്‍ സത്യസന്ധരായ ആളുകള്‍ ഉള്ള കാലത്തോളം ഇന്ത്യന്‍ ടീം സുരക്ഷിതമായിരിക്കുമെന്നു ഗംഭീര്‍ അന്നു പ്രതികരിച്ചിരുന്നു. താരങ്ങള്‍ മികച്ച പ്രകടനം നടത്തുകയും സത്യസന്ധതു പുലര്‍ത്തുകയും വേണമെന്നും ഗംഭീര്‍ വ്യക്തമാക്കി. ടീമിനു വേണ്ടിയാണ് കളിക്കേണ്ടത്. വ്യക്തിഗത പ്രകടനത്തിനു അതിനു ശേഷം മാത്രമേ സ്ഥാനമുള്ളു എന്ന കാര്യം ഓസ്‌ട്രേലിയയില്‍ വച്ച് തന്നെ താരങ്ങളോട് ഗംഭീര്‍ അസന്നിഗ്ധമായി തന്നെ വ്യക്തമാക്കുകയും ചെയ്തു.

അതിനിടെ സര്‍ഫറാസ് ഖാനാണ് ടീം രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതെന്നു ആരോപണമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഗംഭീറും സര്‍ഫറാസും തമ്മില്‍ വാക്കേറ്റമുണ്ടയെന്നും അന്നു പ്രചരിച്ചു. എന്നാല്‍ ഇതെല്ലാം ടീം മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു.

മുനമ്പത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; ബിഷപ്പുമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു

മുനമ്പത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; ബിഷപ്പുമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഈസ്റ്ററിന് ശേഷം ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

വഖഫ് ഭേദഗതിയില്‍ ബിജെപി പറഞ്ഞു പറ്റിച്ചെന്ന വികാരം ക്രൈസ്തവ സഭ നേതൃത്വത്തിനിടയില്‍ ശക്തമാകുന്നതിനിടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നത്. മുനമ്പം പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വഖഫ് ബില്ലിന് കെസിബിസി അടക്കം പിന്തുണ നല്‍കിയിരുന്നത്. എന്നാല്‍ മുനമ്പം വിഷയം പരിഹരിക്കാന്‍ ഇനിയും നിയമപോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സൂചിപ്പിച്ചിരുന്നു.

ഭൂമിയുടെ അവകാശത്തിനായി വഖഫ് ബോര്‍ഡിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. മുനമ്പം സമരസമിതിയുടെ ഭാരവാഹികളായ 12 പേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. രാഷ്ട്രീയക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും, നിയമഭേദഗതി കൊണ്ട് ശാശ്വത പരിഹാരമാകാത്തതില്‍ നിരാശയുണ്ടെന്നും സിറോ മലബാര്‍ സഭ പ്രതികരിച്ചിരുന്നു.

ഓരോ ജില്ലയിലും 500 വിശിഷ്ടാതിഥികള്‍; സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് 21ന് കാസര്‍കോട് തുടക്കം

ഓരോ ജില്ലയിലും 500 വിശിഷ്ടാതിഥികള്‍; സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് 21ന് കാസര്‍കോട് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് നിര്‍വഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 ന് രാവിലെ പത്തുമണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരും എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.

ഏപ്രില്‍ 21 മുതല്‍ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല,മേഖലാതല യോഗങ്ങള്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനം. പരിപാടികളുടെ ഏകോപനത്തിന് ജില്ലാതല കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല കമ്മിറ്റികളുടെ ചെയര്‍മാന്‍ ജില്ലയുടെ ഏകോപന ചുമതലയുള്ള മന്ത്രിയാണ്. കോ ചെയര്‍മാന്‍ ജില്ലയിലെ മന്ത്രിയും ജനറല്‍ കണ്‍വീനര്‍ ജില്ലാ കളക്ടറും കണ്‍വീനര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമാണ്. ജില്ലയിലെ എംപിമാര്‍,എംഎല്‍എമാര്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,പരിപാടി നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍ / അധ്യക്ഷ,വാര്‍ഡ് മെമ്പര്‍,വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങള്‍ ഏപ്രില്‍ 21 ന് കാസര്‍കോടും ഏപ്രില്‍ 22 ന് വയനാടും ഏപ്രില്‍ 24ന് പത്തനംതിട്ടയിലും ഏപ്രില്‍ 28 ന് ഇടുക്കിയിലും ഏപ്രില്‍ 29 ന് കോട്ടയത്തും മെയ് 5 ന് പാലക്കാടും മെയ് 6 ന് ആലപ്പുഴയിലും മെയ് 7 ന് എറണാകുളത്തും മെയ് 9 ന് കണ്ണൂരും മെയ് 12 ന് മലപ്പുറത്തും മെയ് 13 ന് കോഴിക്കോടും മെയ് 14 ന് തൃശ്ശൂരും മെയ് 22 ന് കൊല്ലത്തും മെയ് 23 ന് തിരുവനന്തപുരത്തും നടക്കും. ജില്ലാതല യോഗത്തില്‍ ക്ഷണിക്കപ്പെട്ട 500 വ്യക്തികള്‍ പങ്കെടുക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭാക്താക്കള്‍, ട്രേഡ് യൂണിയന്‍/ തൊഴിലാളി പ്രതിനിധികള്‍, യുവജനത, വിദ്യാര്‍ത്ഥികള്‍, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, വ്യവസായികള്‍,പ്രവാസികള്‍ സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികള്‍,സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. യോഗം രാവിലെ 10.30 ന് തുടങ്ങി 12.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മേഖലാ അവലോകന യോഗങ്ങളും നടക്കും. പാലക്കാട്,മലപ്പുറം,തൃശൂര്‍ ജില്ലകളുടെ യോഗം മെയ് 8 ന് പാലക്കാട് നടക്കും. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളുടെ യോഗം മെയ് 15 ന് തിരുവനന്തപുരത്തും കാസര്‍കോട്,കണ്ണൂര്‍,വയനാട്,കോഴിക്കോട് ജില്ലകളുടെ യോഗം കണ്ണൂരില്‍ മെയ് 26 നും എറണാകുളം,ഇടുക്കി,ആലപ്പുഴ,കോട്ടയം ജില്ലകളുടെ യോഗം മെയ് 29 ന് കോട്ടയത്തും നടക്കും.

എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏപ്രില്‍ 21 മുതല്‍ 27 വരെ കാസര്‍കോട് പിലിക്കോട് കാലിക്കടവ് മൈതാനത്തും ഏപ്രില്‍ 22 മുതല്‍ 28 വരെ വയനാട് കല്‍പറ്റ എസ് കെ എം ജെ സ്‌കൂളിലും ഏപ്രില്‍ 25 മുതല്‍ മെയ് 1 വരെ കോട്ടയം നാഗമ്പടം മൈതാനത്തും ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ ഇടുക്കി ചെറുതോണി വാഴത്തോപ്പ് വി എച്ച് എസ് മൈതാനത്തും മെയ് 3 മുതല്‍ 12 വരെ കോഴിക്കോട് ബീച്ചിലും മെയ് 4 മുതല്‍ 10 വരെ പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് എതിര്‍ വശത്തുള്ള മൈതാനത്തും മെയ് 6 മുതല്‍ 12 വരെ ആലപ്പുഴ ബീച്ചിലും മെയ് 7 മുതല്‍ 13 വരെ മലപ്പുറം കോട്ടക്കുന്നിലും മെയ് 8 മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനത്തും മെയ് 11 മുതല്‍ 17 വരെ കൊല്ലം ആശ്രാമം മൈതാനത്തും മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളം മൈതാനത്തും മെയ് 17 മുതല്‍ 23 വരെ എറണാകുളം മറൈന്‍ ഡ്രൈവിലും തിരുവനന്തപുരം കനകകുന്നിലും മെയ് 18 മുതല്‍ 24 വരെ തൃശ്ശൂര്‍ സ്വരാജ് ഗ്രൗണ്ടിലെ വിദ്യാര്‍ത്ഥി കോര്‍ണറിലും നടക്കും. വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാന തല സമാപനം മെയ് 23 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും.

പ്രദര്‍ശന-വിപണന മേളയുടെ ഏകോപനം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍വഹിക്കും. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. വകുപ്പുകളുടെ സ്റ്റാളുകള്‍ക്ക് പുറമെ വിപണന സ്റ്റാളുകളുമുണ്ടാവും. വകുപ്പുകളുടെ സ്റ്റാളുകളില്‍ സര്‍ക്കാരിന്റെ 9 വര്‍ഷത്തെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കും. 2500 ചതുരശ്ര അടിയില്‍ ഐ&പിആര്‍ഡിയുടെ തീം പവലിയന്‍ ഒരുക്കും. കുടുംബശ്രീ ഉള്‍പ്പെടെയുള്ളവരുടെ ഫുഡ്കോര്‍ട്ടുകള്‍, കലാപരിപാടികള്‍, പുസ്തകമേള, കാര്‍ഷിക പ്രദര്‍ശനം, ഹരിത കേരള മിഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഇന്‍സ്റ്റലഷന്‍ എന്നിവ മേളയുടെ ഭാഗമായി ഉണ്ടാകും.

സ്റ്റാര്‍ട്ടപ്പ് മിഷന്‍, ടൂറിസം, കിഫ്ബി, സ്പോര്‍ട്സ് എന്നിവയ്ക്ക് പവലിയനില്‍ പ്രത്യേക ഇടമുണ്ടാവും. കെ.എസ്.എഫ്.ഡി.സിയുടെ മിനി തിയറ്ററും ഉണ്ടാവും. പൊലീസിന്റെ ഡോഗ്ഷോ, കാരവന്‍ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദര്‍ശനം എന്നിവ പവലിയന് പുറത്തുണ്ടാവും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാകാരന്‍മാരുടെ ലൈവ് ഡെമോണ്‍സ്ട്രേഷനും ഒരുക്കുന്നുണ്ട്. ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.

വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത വകുപ്പുകള്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല യോഗങ്ങള്‍ പരിപാടിയുടെ ഭാഗമായി നടക്കും. യുവജനക്ഷേമ വകുപ്പ് മേയ് 3 ന് യുവജനക്ഷേമത്തെക്കുറിച്ച് കോഴിക്കോടും മേയ് 11 ന് പ്രൊഫഷണല്‍ വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് കോട്ടയത്തും മേയ് 17 ന് പ്രൊഫഷണലുകളുമായുള്ള ചര്‍ച്ച ശാസ്ത്ര സാങ്കേതിക വകുപ്പ് തിരുവനന്തപുരത്തും മേയ് 18 ന് പട്ടികജാതി – പട്ടികവര്‍ഗ ക്ഷേമത്തെ അടിസ്ഥാനമാക്കി പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് പാലക്കാടും മേയ് 19 ന് സാംസ്‌കാരിക മേഖലയെ അടിസ്ഥാനമാക്കി സാംസ്‌കാരിക വകുപ്പ് തൃശ്ശൂരും മേയ് 27ന് വനിതാവികസനത്തെ അടിസ്ഥാനമാക്കി വനിതാവികസന വകുപ്പ് എറണാകുളത്തും യോഗങ്ങള്‍ സംഘടിപ്പിക്കും.

സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

തിരുവനന്തപുരം: നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് മദ്യശാലകൾക്ക് അവധി. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കില്ല. ബാറുകൾക്കും അവധി ബാധകം.