‘50,401 കുടുംബങ്ങൾ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തര്‍; നവംബര്‍ ഒന്നിന് മുന്‍പ് സമ്പൂര്‍ണ ലക്ഷ്യം കൈവരിക്കും’

‘50,401 കുടുംബങ്ങൾ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തര്‍; നവംബര്‍ ഒന്നിന് മുന്‍പ് സമ്പൂര്‍ണ ലക്ഷ്യം കൈവരിക്കും’

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ അതിദരിദ്രരായി കണ്ടെത്തിയവരില്‍ 78.74 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാക്കുന്നതില്‍ കേരളം വിജയിച്ചു. ഏപ്രില്‍ 15 വരെ ആകെ 50,401 കുടുംബങ്ങള്‍ അതിദാരിദ്ര്യ പട്ടികയില്‍ നിന്ന് പുറത്തുകടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം കൈവരിച്ച നേട്ടം വിവരിച്ചത്. ഇപ്പോഴും അതിദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങളില്‍ ഏറിയ പങ്കും സ്ഥിരവരുമാനം ആവശ്യമുള്ളവരും സുരക്ഷിതമായ വാസസ്ഥലം (വസ്തുവും വീടും, വീട് മാത്രം, നിലവിലെ വീടുകളുടെ പുനരുദ്ധാരണം) ആവശ്യമുള്ളവരുമാണ്. നവംബര്‍ 1ന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന ഒരാളുമില്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റുന്നതിന് ഈ സര്‍ക്കാര്‍ ഏറ്റവും മുന്തിയ പ്രാധാന്യമാണ് നല്‍കുന്നത്. ആ ലക്ഷ്യം നേടാനായി വലിയ തോതിലുള്ള ഇടപെടലാണ് തുടര്‍ച്ചയായി നടത്തുന്നത്. നിര്‍ണ്ണായകമായ ഒരു ചുവടുവെപ്പ് അതില്‍ നടത്താനായിരിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജകമണ്ഡലമായി ധര്‍മ്മടം ഉയര്‍ന്നതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തി. 2016 മുതല്‍ സര്‍ക്കാരിനെ നയിക്കുന്ന ആള്‍ എന്ന നിലയില്‍ അഭിമാനകരമായ മുഹൂര്‍ത്തമായിരുന്നു ആ പ്രഖ്യാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനായി ആരംഭിച്ച പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ നേട്ടം. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ 2023 നവംബര്‍ 1ന് പൂര്‍ത്തിയായി. ആകെ കണ്ടെത്തിയതില്‍ 30,658 (47.89%) കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് ആദ്യഘട്ടത്തില്‍ മുക്തരാക്കി. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യ പരിരക്ഷ എന്നിവയ്ക്കാണ് ആദ്യ വര്‍ഷം ഊന്നല്‍ കൊടുത്തത്. ‘അവകാശം അതിവേഗം’ യജ്ഞത്തിന്റെ ഭാഗമായി 21,263 അവകാശരേഖകളും അടിയന്തിര സേവനങ്ങളും നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കി.

ഭക്ഷണം, ആരോഗ്യം എന്നിവ നേടാന്‍ പ്രാപ്തിയില്ലാത്ത കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം വഴി തടസ്സമില്ലാതെ ഭക്ഷണവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. അവശേഷിക്കുന്ന കുടുംബങ്ങളെയും അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുവാനുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തില്‍ പൂരോഗമിക്കുകയാണ്. 2025 ഏപ്രില്‍ 15ലെ കണക്കു പ്രകാരം ആകെ കണ്ടെത്തിയ കുടുംബങ്ങളില്‍ 50,401 കുടുംബങ്ങളെ (78.74%) ഇതുവരെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഇനി അതി ദാരിദ്ര്യമുക്തരാക്കാനുള്ള കുടുംബങ്ങളില്‍ ഏറിയ പങ്കും സ്ഥിരവരുമാനം ആവശ്യമുള്ളവരും സുരക്ഷിതമായ വാസസ്ഥലം (വസ്തുവും വീടും, വീട് മാത്രം, നിലവിലെ വീടുകളുടെ പുനരുദ്ധാരണം) ആവശ്യമുള്ളവരുമാണ്.

വരുമാനം നേടാന്‍ പ്രയാസമുള്ള 5350 കുടുംബങ്ങളില്‍ ജീവനോപാധി ആരംഭിയ്ക്കുവാന്‍ ശേഷിയുള്ള 4359 കുടുംബങ്ങള്‍ക്ക് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിലുള്ള ‘ഉജ്ജീവനം’ പദ്ധതി വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ടും മറ്റ് വകുപ്പുകള്‍ മുഖേനയും വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സഹായം നല്‍കി. 13 കുടുംബങ്ങള്‍ക്ക് കൂടി വരുമാന മാര്‍ഗ്ഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

വീട് മാത്രം ആവശ്യമുള്ള 3143 കുടുംബങ്ങള്‍ക്ക് ഇതുവരെ വീട് നിര്‍മ്മാണത്തിനുള്ള ആനുകൂല്യം നല്‍കി. അവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. വസ്തുവും വീടും ആവശ്യമുള്ള 699 കുടുംബങ്ങളുടെയും വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ഭവന പുനരുദ്ധാരണം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച ആനുകൂല്യം നല്‍കുകയും 4049 വീടുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കുകയും ചെയ്തു. വീട് മാത്രമോ വസ്തുവും വീടുമോ ലഭിയ്ക്കുവാന്‍ അര്‍ഹതയുള്ള കുടുംബങ്ങളില്‍ വാടക വീടുകളില്‍ താമസിയ്ക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച 606 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തുന്നതിനായി ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ രണ്ടാം ഘട്ടം എല്ലാ ജില്ലകളിലും നടന്നു വരുന്നു. തദ്ദേശ സ്ഥാപന പരിധിയില്‍ ഒഴിഞ്ഞ് കിടക്കുന്ന റവന്യൂ ഭൂമിയും, മറ്റ് വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കണ്ടെത്തി അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട ഭൂമിയും വീടും ആവശ്യമുള്ളവര്‍ക്ക് അനുവദിച്ച് നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. വലിയ പാര്‍സലുകളായി കിടക്കുന്ന ഭൂമികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കണ്ടെത്തി അതിദരിദ്രര്‍ക്ക് നല്‍കുക, വ്യക്തിഗത ഗുണഭോക്താക്കള്‍ നേരിട്ട് ഭൂമി വാങ്ങുക എന്നീ സാധ്യതകളും പരിശോധിച്ച് വരുന്നു. സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും യോജിച്ച പ്രവര്‍ത്തനം വഴി ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്‍ മുഖേന ഇത് വരെ 8.89 ഏക്കര്‍ ഭൂമിയും റവന്യു വകുപ്പ് മുഖേന 5.5 ഏക്കര്‍ റവന്യു ഭൂമിയും കണ്ടെത്തി.

2025 നവംബര്‍ 1ന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ദാരിദ്ര്യമില്ലാത്ത നവകേരളം എന്ന സ്വപ്നത്തിലേയ്ക്കുള്ള യാത്രയില്‍ താണ്ടുന്ന സുപ്രധാന നാഴികക്കല്ലുകളില്‍ ഒന്നായിരിക്കും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണവില 71,000 കടന്നു; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1600 രൂപ

സ്വര്‍ണവില 71,000 കടന്നു; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1600 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 840 രൂപ വര്‍ധിച്ചതോടെ ആദ്യമായി 71000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് 71,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് ഉയര്‍ന്നത്. 8920 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില രണ്ട് ദിവസത്തിനുള്ളില്‍ താഴ്‌ന്നെങ്കിലും വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ഇന്നലെ മാത്രം 760 രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

‘ആ പേരുകള്‍ സംഗീതവുമായി ബന്ധപ്പെട്ടത്’; ഹിന്ദി തലക്കെട്ട് വിവാദത്തില്‍ ശിവന്‍കുട്ടിക്ക് എന്‍സിഇആര്‍ടിയുടെ മറുപടി

‘ആ പേരുകള്‍ സംഗീതവുമായി ബന്ധപ്പെട്ടത്’; ഹിന്ദി തലക്കെട്ട് വിവാദത്തില്‍ ശിവന്‍കുട്ടിക്ക് എന്‍സിഇആര്‍ടിയുടെ മറുപടി

തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് നല്‍കിയതുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി എന്‍സിഇആര്‍ടി. സംഗീതവുമായി ബന്ധപ്പെട്ട പേരുകളാണ് തലക്കെട്ടായി ഹിന്ദിയില്‍ നല്‍കിയതെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

മൃദംഗ്, സന്തൂര്‍ അടക്കമുള്ള ഹിന്ദി തലക്കെട്ടുകള്‍ സംഗീത പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ സംഗീത പാരമ്പര്യം ഒന്നാണെന്നും എന്‍സിആര്‍ടി പറയുന്നു. പുതിയ വിദ്യഭ്യാസ നയത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ തലക്കെട്ടുകളില്‍ മാറ്റം വരുത്തിതതെന്നാണ് വിശദീകരണം. ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍ക്ക് മാത്രമല്ല മാത്തമാറ്റിക്‌സ് പാഠപുസ്തകങ്ങളിലും ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും എന്‍സിആര്‍ടി വ്യക്തമാക്കി.

‘ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. ഇത് ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലിന്റെ ഉദാഹരണമാണ്. കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് മുന്‍തൂക്കം നല്‍കാനും പ്രതിജ്ഞാബദ്ധമാണെന്ന്’ മന്ത്രി വ്യക്തമാക്കിയിരുന്നു.

54- മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു

54- മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു

തിരുവനന്തപുരം: 54-ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ഷാജി എന്‍ കരുണിന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജ് സുകുമാരനും മികച്ച നടിക്കുള്ള പുരസ്കാരം ഉര്‍വശിയും ഏറ്റുവാങ്ങി.

ചടങ്ങില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജെ സി ഡാനിയേല്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ടി വി ചന്ദ്രന്‍, ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ സുധീര്‍ മിശ്ര, രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ ഡോ. ജാനകി ശ്രീധരന്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

54-ാം ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ ഇവര്‍

മികച്ച ചിത്രം: കാതല്‍ (സംവിധാനം ജിയോ ബേബി)
മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട (സംവിധാനം രോഹിത്)
മികച്ച സംവിധായകൻ: ബ്ലസ്സി (ആടുജീവിതം)
മികച്ച നടൻ പൃഥ്വിരാജ് (ആടുജീവിതം)
മികച്ച നടി ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രൻ (തടവ്)
മികച്ച സ്വഭാവ നടൻ വിജയരാഘവൻ (പൂക്കാലം)
മികച്ച സ്വഭാവ നടി ശ്രീഷ്‍മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ)
മികച്ച ബാലതാരം (ആണ്‍): അവ്യുക്ത് മേനോന്‍ (പാച്ചുവും അത്ഭുതവിളക്കും)
മിരച്ച ബാലതാരം (പെണ്‍): തെന്നല്‍ അഭിലാഷ് (ശേഷം മൈക്കില്‍ ഫാത്തിമ)
മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍)
മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട)
മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക്.
മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ (ചാവേര്‍)
സംഗീത സംവിധാനം: ജസ്റ്റിൻ വര്‍ഗീസ് (ചാവേര്‍)
മികച്ച സംഗീത സംവിധായകൻ (പാശ്ചാത്തല സംഗീതം): മാത്യൂസ് പുളിക്കല്‍ (കാതല്‍)
മികച്ച പിന്നണി ഗായകൻ: വിദ്യാധരൻ മാസ്റ്റര്‍
മികച്ച ശബ്‍ദരൂപ കല്‍പന : ജയദേവൻ, അനില്‍ രാധാകൃഷ്‍ണൻ (ഉള്ളൊഴുക്ക്)
മികച്ച ശബ്‍ദമിശ്രണം : റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ (ആടുജീവിതം)
മികച്ച മേക്കപ്പ് : രഞ്‍ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച കലാസംവിധാനം: മോഹന്‍ദാസ് (2018)
മികച്ച സിങ്ക് സൗണ്ട്: ഷമീര്‍ അഹമ്മദ് ( ഒ ബേബി)
മികച്ച പ്രൊസസ്സിംഗ് ലാബ്, കളറിസ്റ്റ്: വൈശാഖ് ശിവ ഗണേഷ് ന്യൂബ് സിറസ്
മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റ് (ആണ്‍): റോഷന്‍ മാത്യു( ഉള്ളൊഴുക്ക്, വാലാട്ടി)
മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റ് (പെണ്‍): സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
മികച്ച നൃത്ത സംവിധാനം: ജിഷ്ണു (സുലേഖ മന്‍സില്‍)
മികച്ച വിഷ്വല്‍ എഫക്ട്സ്: ആന്‍ഡ്രൂ ഡിക്രൂസ്, വൈശാഖ് ബാബു (2018)
സ്ത്രീ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരം: ശാലിനി ഉഷാദേവി (എന്നെന്നും)
വസ്‍ത്രാലങ്കാരം : ഫെബിന (ഓ ബേബി)
കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം: ആടുജീവിതം (സംവിധാനം ബ്ലെസ്സി)
മികച്ച നവാഗത സംവിധായകൻ : ഫാസില്‍ റസാഖ് (തടവ്)
മികച്ച സിനിമയ്‍ക്കുള്ള ജൂറി പുരസ്‍കാരം ഗഗനചാരിക്കാണ്.
മികച്ച നടനുള്ള ജൂറി പരാമര്‍ശം: കൃഷ്‍ണൻ (ജൈവം), ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍)
ചലച്ചിത്ര ഗ്രന്ഥം- മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍)
മികച്ച ചലച്ചിത്ര ലേഖനം: ഡോ. രാജേഷ് എംആര്(ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍)
മികച്ച പുസ്തകം ജൂറി പരാമര്‍ശം: പി പ്രേമചന്ദ്രന്‍, കാമനകളുടെ സാംസ്കാരിക സന്ദര്‍ഭങ്ങള്‍
മികച്ച ലേഖനം ജൂറി പരാമര്‍ശം: ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തില്‍ ചരിത്രവും രാഷ്ട്രീയവും ആനൂപ് കെആര്‍.

‘വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താല്‍ മതി’: വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഗതാഗത കമ്മീഷണറുടെ ഉത്തരവ്

‘വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താല്‍ മതി’: വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഗതാഗത കമ്മീഷണറുടെ ഉത്തരവ്

തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് ആശ്വാസമായി മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ്. നിയമലംഘനം നടത്തിയതിന് വ്യക്തമായ തെളിവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കാന്‍ പാടില്ലെന്നാണ് ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടത്. വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രം കേസെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് ലൈസന്‍സ് ഇല്ല, വാഹന പുക പരിശോധന നടത്തിയില്ല തുടങ്ങി പേരുകളില്‍ കേസെടുക്കരുതെന്ന് ഗതാഗത കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ കേസുകളെടുക്കുന്നത് വകുപ്പിന് മോശം പേരുണ്ടാക്കുന്നുവെന്ന് ഗതാഗത കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത്.

കൃത്യമായ തെളിവുകളുണ്ടായാല്‍ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്. മാത്രമല്ല കോണ്‍ട്രാക്ട് ഗ്യാരേജ് വാഹനങ്ങളുടെ ലഗേജ് ക്യാരിയറില്‍ മാറ്റം വരുത്തിയാല്‍ കേസെടുക്കേണ്ടെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. ടാക്‌സി വാഹനങ്ങള്‍ക്ക് ഈ കേസെടുക്കുന്നത് ബുദ്ധിമുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം