ത്രീസ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാം, അറിയാം കേരളത്തിന്റെ പുതിയ മദ്യനയം

ത്രീസ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാം, അറിയാം കേരളത്തിന്റെ പുതിയ മദ്യനയം

തിരുവനന്തപുരം: വിനോദസഞ്ചാരമേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാന്‍ അനുവദിച്ച് പുതിയ മദ്യനയം. ഇവിടെ കള്ളു വ്യവസായ വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടോഡി പാര്‍ലര്‍ തുടങ്ങാം. സംസ്ഥാന ടൂറിസം വകുപ്പാണു റെസ്റ്റോറന്റുകള്‍ക്കു ക്ലാസിഫിക്കേഷന്‍ നല്‍കുന്നത്. ഇതും വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്ന ഇളവുകളും അടക്കം നിരവധി മാറ്റങ്ങളുമായി 2025-26 സാമ്പത്തിക വര്‍ഷത്തെ മദ്യനയ ഉത്തരവായി.

കേന്ദ്ര ടൂറിസം മന്ത്രാലയം നല്‍കുന്ന ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകള്‍ക്കും പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനും അനുമതി നല്‍കി. ലീറ്ററിനു 2 രൂപ വീതം പെര്‍മിറ്റ് ഫീസ് നല്‍കണം. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അവരുടെ വളപ്പിലെ തെങ്ങു ചെത്തിയെടുക്കുന്ന കള്ള് അതിഥികള്‍ക്കു വിളമ്പാന്‍ കഴിഞ്ഞ മദ്യനയത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനുള്ള അനുമതിയും നല്‍കിയത്. വിറ്റുപോകാത്ത കള്ളുഷാപ്പുകള്‍ കള്ളു വ്യവസായവികസന ബോര്‍ഡിനോ, കള്ളുഷാപ്പു തൊഴിലാളികളുടെ സഹകരണ സംഘത്തിനോ ഏറ്റെടുത്തു നടത്താവുന്നതാണ്.

മുന്‍വര്‍ഷങ്ങളിലെപോലെ ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയാണ് ഈ വര്‍ഷത്തെ മദ്യനയവുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഘട്ടം ഘട്ടമായുള്ള മദ്യവര്‍ജനമെന്ന നയം തുടരും. മയക്കുമരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നുവെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഒന്നാം തീയതിയും മദ്യം വിളമ്പാം

വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിന് ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിലും പൈതൃക റെസ്റ്റോറന്റുകളിലും ഡ്രൈ ഡേ ഒന്നാം തീയതി മദ്യം നല്‍കുന്നതിന് പ്രത്യേക അനുമതി നല്‍കും. മീറ്റിങ്സ്, ഇന്‍സെന്റീവ്സ്, കോണ്‍ഫറന്‍സ്, എക്സിബിഷന്‍സ്, വിവാഹം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, മറ്റ് സമ്മേളനങ്ങള്‍ എന്നിവയോട് അനുബന്ധിച്ചാണിത്. 50,000 രൂപ ഫീസ് ഈടാക്കി എക്സൈസ് കമീഷണറാണ് അനുമതി നല്‍കുക. ഏഴു ദിവസം മുമ്പ് അപേക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിങ് (ഐആര്‍എസ്) സര്‍ട്ടിഫിക്കറ്റ് ഉള്ളതും കേരള മാരിടൈം ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തതുമായ സ്വകാര്യ യാനങ്ങള്‍ക്ക് വിനോദസഞ്ചാരികള്‍ക്ക് മദ്യം വിളമ്പാന്‍ ലൈസന്‍സ് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍, ജില്ലാതല ജനജാഗ്രത സമിതികള്‍ നിശ്ചിത ഇടവേളകളില്‍ ചേര്‍ന്ന് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവിലയിരുത്തും. തദ്ദേശ സ്ഥാപനതലത്തില്‍ ജനജാഗ്രത സമിതികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.ട്യൂഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ലഹരി വിരുദ്ധ ക്ലബ്ബുകളിലെ പ്രവര്‍ത്തന മികവ് പരിഗണിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും.സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 25 ശതമാനം തുക വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

‘കുട്ടി വനത്തില്‍’ പള്ളിവേട്ട; ആറാട്ട് ഇന്ന്

‘കുട്ടി വനത്തില്‍’ പള്ളിവേട്ട; ആറാട്ട് ഇന്ന്

പത്തനംതിട്ട: ശബരിമലയില്‍ പൈങ്കുനി ഉത്ര ഉത്സവത്തിന് സമാപനം കുറിച്ച് ഇന്നു (വെള്ളിയാഴ്ച) പകല്‍ 11ന് പമ്പയില്‍ ആറാട്ട് നടക്കും. ആറാട്ടിനായി രാവിലെ 9ന് പമ്പയിലേക്ക് പുറപ്പെടും. ഘോഷയാത്ര 11ന് പമ്പ ഗണപതി കോവിലില്‍ എത്തും. തിടമ്പ് ആനപ്പുറത്തുനിന്ന് ഇറക്കി ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും.

തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യകാര്‍മികത്വത്തിലാണ് ആറാട്ട്. ആറാട്ടിന് ശേഷം ദേവനെ പമ്പാ ഗണപതി കോവിലില്‍ എഴുന്നള്ളിച്ചിരുത്തും. വൈകീട്ട് നാലിനാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആറാട്ട് മടക്കഘോഷയാത്ര. സന്നിധാനത്ത് എത്തിയ ശേഷം ഉത്സവത്തിന് സമാപനം കുറിച്ച് കൊടിയിറക്കും. പിന്നീട് ദേവനെ അകത്തേയ്ക്ക് എഴുന്നള്ളിക്കും. അതിന് ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം.

അതിനിടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന അയ്യപ്പസ്വാമിയുടെ പള്ളിവേട്ടയ്ക്ക് ആയിരങ്ങള്‍ സാക്ഷിയായി. ശ്രീഭൂതബലി വിളക്കെഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കിയാണ് പള്ളിവേട്ടയ്ക്കായി പതിനെട്ടാംപടി ഇറങ്ങിയത്. ശരംകുത്തിയില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത ‘കുട്ടി വനത്തില്‍’ ആയിരുന്നു പള്ളിവേട്ട. വാളും പരിചയുമേന്തി കുറുപ്പും അമ്പും വില്ലുമേന്തി വേട്ടക്കുറുപ്പും ഒപ്പം നീങ്ങി. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാര്‍മികത്വത്തിലായിരുന്നു പള്ളിവേട്ട. വാദ്യമേളത്തോടെ ആഘോഷമായിട്ടായിരുന്നു മടക്കയാത്ര. പള്ളിവേട്ട കഴിഞ്ഞതിനാല്‍ അശുദ്ധമായി എന്ന സങ്കല്‍പ്പത്തില്‍ രാത്രി ശ്രീകോവിലിന് പുറത്താണ് ദേവന്‍ പള്ളിയുറങ്ങിയത്.

യുവാവും പെണ്‍സുഹൃത്തും ചേര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ചു, കിണറ്റില്‍ തള്ളിയിട്ടു

യുവാവും പെണ്‍സുഹൃത്തും ചേര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ചു, കിണറ്റില്‍ തള്ളിയിട്ടു

കോട്ടയം: ഏറ്റുമാനൂരില്‍ യുവാവും പെണ്‍സുഹൃത്തും ചേര്‍ന്നു ഭാര്യയെ മര്‍ദിച്ചു കിണറ്റില്‍ തള്ളിയിട്ടതായി പരാതി. പിന്നാലെ കിണറ്റില്‍ ചാടിയ യുവാവ് കിണറ്റിനുള്ളില്‍ വച്ചു വീണ്ടും മര്‍ദിച്ചെന്നും ഭാര്യ പരാതിയില്‍ പറയുന്നു. ഏറ്റുമാനൂര്‍ പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി ഭാര്യയെയും ഭര്‍ത്താവിനെയും കിണറ്റില്‍നിന്നു കയറ്റി. ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ വാടകയ്ക്കു താമസിക്കുന്ന 37 വയസ്സുള്ള യുവാവിനെതിരെയാണ് 35 വയസ്സുള്ള ഭാര്യ പരാതി നല്‍കിയത്.

കിണറ്റില്‍ വീണ് കാലിനും കൈയ്ക്കും പരിക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനും പരിക്കുണ്ട്. ദമ്പതികള്‍ തമ്മില്‍ വര്‍ഷങ്ങളായി വഴക്കും കുടുംബപ്രശ്‌നങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ മര്‍ദിക്കുന്നതായി യുവതി ഏറ്റുമാനൂര്‍ പൊലീസിലും വനിതാ സെല്ലിലും മുന്‍പേ തന്നെ പരാതി കൊടുത്തിട്ടുണ്ട്.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയെന്നും പിന്നീട് വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ടു തനിക്കും മക്കള്‍ക്കുമായി വാടകവീട് എടുത്തു നല്‍കിയെന്നും യുവതി പറയുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് യുവാവ് വീണ്ടും കുടുംബത്തോടൊപ്പം താമസം തുടങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ വീണ്ടും തുടര്‍ന്നതായി പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പെണ്‍ സുഹൃത്തിനെയും കൂട്ടിയെത്തി കിണറ്റില്‍ തള്ളിയിട്ടതെന്നും യുവതി പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു.

റിയാലിറ്റി ഷോ വിജയി മരിച്ചെന്ന വ്യാജ വാര്‍ത്ത; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞെന്ന് പൊലീസ്, അന്വേഷണം

റിയാലിറ്റി ഷോ വിജയി മരിച്ചെന്ന വ്യാജ വാര്‍ത്ത; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞെന്ന് പൊലീസ്, അന്വേഷണം

കൊച്ചി: റിയാലിറ്റി ഷോയിലെ വിജയിയായ എട്ടു വയസ്സുകാരനായ ഗായകന്‍ അവിര്‍ഭാവ് മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിച്ചതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അവിര്‍ഭാവിന്റെ പിതാവ് കെ എസ് സജിമോന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓണ്‍ലൈനിലാണ് വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നത്.

ഇടുക്കി സ്വദേശിയായ എട്ടു വയസ്സുകാരന്‍ എസ് ആവിര്‍ഭാവ് നിലവില്‍ അങ്കമാലിക്ക് സമീപം നായത്തോട് കുടുംബസമേതം താമസിച്ചു വരികയാണ്. ആവിര്‍ഭാവ് മരിച്ചതായുള്ള ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെയുള്ള വ്യാജ വാര്‍ത്തകള്‍ മാര്‍ച്ച് അവസാന വാരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച നിരവധി ഫെയ്‌സ്ബുക്ക് പേജുകളും യൂട്യൂബ് ചാനലുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഉള്ളടക്കം നീക്കം ചെയ്യാന്‍ ഫെയ്‌സ്ബുക്കിനും യൂട്യൂബിനും അറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു. വഞ്ചിക്കുകയെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 336(4) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ജാമ്യമില്ലാ കുറ്റമാണിത്.

കൂടാതെ ആശയവിനിമയ മാധ്യമങ്ങളിലൂടെ ശല്യമുണ്ടാക്കിയതിന് കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 120(o) പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തിരിച്ചറിഞ്ഞ എഫ്ബി പേജുകളും ചാനലുകളും കൈകാര്യം ചെയ്യുന്നവരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനും പൊലീസ് ആലോചിക്കുന്നു.

ഓണ്‍ലൈന്‍ ട്രാഫിക്കും പരസ്യ വരുമാനവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ പോസ്റ്റുകള്‍ സൃഷ്ടിച്ചതെന്ന് കരുതുന്നതായി ആവിര്‍ഭാവിന്റെ പിതാവ് സജിമോന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മാര്‍ച്ച് 20 ന് ശേഷമാണ് വ്യാജ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. വാര്‍ത്ത ആദ്യം പോസ്റ്റ് ചെയ്ത ചാനലിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സജിമോന്‍ കൂട്ടിച്ചേര്‍ത്തു.2023 ല്‍ ഒരു പ്രമുഖ ടിവി ചാനലില്‍ സംപ്രേഷണം ചെയ്ത ദേശീയ തലത്തിലുള്ള റിയാലിറ്റി ഷോയിലാണ് ആവിര്‍ഭാവ് വിജയിച്ചത്. ക്ലാസിക് ഹിന്ദി ഗാനങ്ങളുടെ ശ്രദ്ധേയമായ ആലാപനത്തിലൂടെ റിയാലിറ്റി ഷോയില്‍ വിജയിയാകുമ്പോള്‍ ആവിര്‍ഭാവിന് വെറും ഏഴ് വയസ്സായിരുന്നു പ്രായം. ആവിര്‍ഭാവിന്റെ സഹോദരിക്കും സംഗീത പശ്ചാത്തലമുണ്ട്, 2018 ല്‍ ഒരു തെലുങ്ക് റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു.

ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നതിന് നിരോധനം; ജൈവ വളമാക്കി റാന്നി പഞ്ചായത്ത്, സംസ്ഥാനത്ത് ആദ്യം

ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നതിന് നിരോധനം; ജൈവ വളമാക്കി റാന്നി പഞ്ചായത്ത്, സംസ്ഥാനത്ത് ആദ്യം

പത്തനംതിട്ട: പരിസ്ഥിതി സംരക്ഷണത്തില്‍ പുത്തന്‍ ചുവടുവെയ്പാകുകയാണ് പത്തനംതിട്ട ജില്ലയിലെ റാന്നി ഗ്രാമപഞ്ചായത്ത്. ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നത് നിരോധിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. പകരം ഉണങ്ങിയ ഇലകള്‍ ജൈവവളമാക്കി മാറ്റും.

വായു മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിര രീതികള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വീടുതോറും കയറി പ്ലാസ്റ്റിക്, മറ്റ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിത കര്‍മ്മ സേന അംഗങ്ങളെ ഉണങ്ങിയ ഇലകള്‍ ചാക്കുകളില്‍ ശേഖരിക്കാന്‍ പഞ്ചായത്ത് ചുമതലപ്പെടുത്തി.

ഉണങ്ങിയ ഇലകള്‍ ശേഖരിക്കുന്നതിനായി പഞ്ചായത്ത് ഇതിനോടകം 1,000ത്തിലധികം പ്രത്യേകം ചാക്കുകള്‍ വിതരണം ചെയ്തു. ശേഖരിച്ചു കഴിഞ്ഞാല്‍, ഇലകള്‍ വളമാക്കി മാറ്റുന്ന യൂണിറ്റിന് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ് പറഞ്ഞു.

ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന വിഷാംശം, അവ പതിവായി കത്തിക്കുന്ന സ്ഥലത്തെ ഈര്‍പ്പം നഷ്ടപ്പെടല്‍, മണ്ണിന്റെ ഘടനയിലെ മാറ്റങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ പരിഗണിച്ച ശേഷമാണ് പഞ്ചായത്ത് ഈ സംരംഭം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്താനും ആലോചിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കൊക്കോപീറ്റ് കമ്പോസ്റ്റിന് പകരം

റാന്നിയില്‍ വളപ്രയോഗ യൂണിറ്റ് നടത്തുന്ന കര്‍ഷകനായ സജി എബ്രഹാമിനെയാണ് ഉണങ്ങിയ ഇലകളില്‍ നിന്ന് വളം നിര്‍മ്മിക്കാനുള്ള ചുമതല പഞ്ചായത്ത് ഏല്‍പ്പിച്ചിരിക്കുന്നത്. ഉണങ്ങിയ ഇലകള്‍ക്കൊപ്പം മത്സ്യ മാലിന്യങ്ങളും പ്രാദേശികമായി ലഭിക്കുന്ന മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് ഴല നിര്‍മ്മാണം.

ഉണങ്ങിയ ഇലകള്‍ കൊണ്ടുള്ള വളം മണ്ണിനെ മൃദുവാക്കുന്നതായും, കൊക്കോപീറ്റ് കമ്പോസ്റ്റിന് തുല്യമായ ഗുണനിലവാരമുള്ളതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ‘ഉണങ്ങിയ ഇല കൊണ്ടുള്ള വളം ‘സക്‌സസ്’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്തിട്ടുണ്ട്. ചക്ക അവശിഷ്ടം മുതല്‍ കോഴി വേസ്റ്റ്, ചാണകം എന്നിവയെല്ലാം വളത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.