കായിക താരങ്ങൾക്ക് സർക്കാർ ജോലി; 404 ഒഴിവുകൾ,മികച്ച ശമ്പളം, അർധ സൈനീക വിഭാഗത്തിൽ നിയമനം

കായിക താരങ്ങൾക്ക് സർക്കാർ ജോലി; 404 ഒഴിവുകൾ,മികച്ച ശമ്പളം, അർധ സൈനീക വിഭാഗത്തിൽ നിയമനം

അർധ സൈനീക വിഭാഗമായ സശസ്ത്ര സീമാബെലിൽ കായിക താരങ്ങൾക്ക് ജോലി നേടാൻ മികച്ച അവസരം. സ്പോർട്സ് ക്വോട്ടയിൽ 404 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം എസ്.എസ്.ബി പുറത്തിറക്കി. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഗ്രൂപ്പ് ‘സി ’ വിഭാഗത്തിൽപ്പെടുന്ന നോൺ-ഗസറ്റഡ്, നോൺ-മിനിസ്റ്റീരിയൽ കോംബറ്റൈസ്ഡ് തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 7.

കായിക ഇനങ്ങളും ഒഴിവുകളും
അർച്ചറി – 14

അത്‌ലറ്റിക്സ് – 42

അക്ക്വാട്ടിക്സ് (സ്വിമ്മിംഗ് & ഡൈവിംഗ്) – 14

ബോക്സിംഗ് – 18

ബാസ്കറ്റ്ബോൾ – 21

ബാഡ്മിന്റൺ – 6

സൈക്ലിംഗ് – 4

ഇക്വസ്ട്രിയൻ – 5

ഫെൻസിംഗ് – 10

ഫുട്ബോൾ – 22

ജിംനാസ്റ്റിക്സ് – 4

ഹോക്കി – 28

ഹാൻഡ്‌ബോൾ – 16

ജൂഡോ – 12

കബഡി – 12

കരാട്ടെ – 14

കായാക്കിംഗ് & കനോയിംഗ് – 27

പെൻകാക് സിലാറ്റ് – 16

പവർലിഫ്റ്റിംഗ് – 4

റോവിങ് – 13

ഷൂട്ടിംഗ് – 4

ടേബിൾ ടെന്നീസ് – 6

തായ്ക്വാണ്ടോ – 16

വോളിബോൾ – 14

റെസ്‌ലിംഗ് – 27

വുഷു – 16

വെയ്റ്റ്‌ലിഫ്റ്റിംഗ് – 13

യോഗാസന – 6

കായിക യോഗ്യതകൾ
അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരിക്കണം

സീനിയർ / ജൂനിയർ ദേശീയ ചാംപ്യൻഷിപ്പുകളിൽ മെഡൽ നേടിയിരിക്കണം

ഖേലോ ഇന്ത്യ ഗെയിംസ് യൂത്ത്, യൂണിവേഴ്സിറ്റി, വിന്റർ അല്ലെങ്കിൽ പാരാ ഗെയിംസുകളിൽ മെഡൽ ജേതാക്കളായിരിക്കണം

സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SGFI) മത്സരങ്ങളിൽ മെഡൽ നേടിയിരിക്കണം

ഇന്റർ-യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ സർവകലാശാലയെ പ്രതിനിധീകരിച്ചിരിക്കണം

ദേശീയ സ്കൂൾ ഗെയിംസിൽ സംസ്ഥാന സ്കൂൾ ടീമിനെ പ്രതിനിധീകരിച്ചിരിക്കണം

18 മുതൽ 23 വയസ് വരെയായിരിക്കണം ഉദ്യോഗാർഥിയുടെ പ്രായം. സർക്കാർ നിയമപ്രകാരം പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://applyssb.com/SSBSports_CT_GD_26/pdfs/Advertisement.pdf

ആഹ്ലാദപ്രകടനം പോലും നടത്താന്‍ പറ്റുന്നില്ല, ഇങ്ങനെ പോയാല്‍ അണികളുടെ അടികിട്ടും; കടുത്ത അതൃപ്തിയുമായി ലീഗ്

ആഹ്ലാദപ്രകടനം പോലും നടത്താന്‍ പറ്റുന്നില്ല, ഇങ്ങനെ പോയാല്‍ അണികളുടെ അടികിട്ടും; കടുത്ത അതൃപ്തിയുമായി ലീഗ്

മലപ്പുറം: തെരഞ്ഞെടുപ്പ് വിധി വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ കടുത്ത അതൃപ്തിയുമായി മുസ്ലീം ലീഗ്. എവിടെ ചെന്നാലും ആളുകള്‍ അതൃപ്തി അറിയിക്കുകയാണെന്നും തെരഞ്ഞടുക്കപ്പെട്ട എംഎല്‍എമാരുടെ പരിപാടിയ്ക്കില്ലെന്ന് അണികള്‍ പറയുന്ന സാഹചര്യത്തിലേക്ക് എത്തിയെന്നും മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് പറഞ്ഞു. ആഹ്ലാദപ്രകടനം പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടായിട്ടില്ലെങ്കില്‍ അതിന്റെതായ പ്രത്യാഘാതങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ഉണ്ടാകും. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദപ്രകടനം പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. പലപ്രവര്‍ത്തകരും നേരിട്ട് വിളിച്ച് അസംതൃപ്തി അറിയിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരോട് വരേണ്ടെന്ന് പറയുന്ന ഘട്ടം വരെ ഉണ്ടായിട്ടുണ്ട്’ പി അബ്ദുള്‍ ഹമീദ് പറഞ്ഞു.

‘ മലപ്പുറം ജില്ലയില്‍ നിന്ന് സ്ത്രീകളടക്കം നേരിട്ട് വിളിച്ച് ചോദിക്കുകയാണ്, ഇതിനാണോ വോട്ട് ചെയ്യിച്ചതെന്ന്; സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ട സന്ദര്‍ഭത്തില്‍ അത് അനിശ്ചിതമായ നീട്ടിക്കൊണ്ടുപോകുന്നത് എല്ലാതലങ്ങളിലും പ്രതിഫലിക്കുകയാണ്. ഒരുപരിധിവരെ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയും. ജനവിധി മറന്ന് പ്രവര്‍ത്തിക്കരുത്’.

‘മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. അക്കാര്യത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ കേരളത്തെ അളക്കാന്‍ പാടില്ലെന്നാണ് ലീഗിന് പറയാനുള്ളത്. രാഷ്ട്രീയ പ്രബുദ്ധരാണ് കേരളത്തിലെ ജനങ്ങള്‍. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ മാസങ്ങളോളം കാത്തുനിന്നില്ലേ, ഇവിടെ 23 വരെ സമയം ഉണ്ടല്ലോ എന്ന് നമ്മുടെ അണികളോട് പറഞ്ഞാല്‍ മോന്തയ്ക്ക് അടികിട്ടും’ പി അബ്ദുള്‍ ഹമീദ് പറഞ്ഞു.

ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം; വേനൽമഴയിൽ ചോർന്നൊലിച്ച് കോഴിക്കോട് ന്യൂ പാളയം മാർക്കറ്റ്

ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം; വേനൽമഴയിൽ ചോർന്നൊലിച്ച് കോഴിക്കോട് ന്യൂ പാളയം മാർക്കറ്റ്

കോഴിക്കോട്: വൻ നവീകരണ അവകാശവാദങ്ങളോടെ കോഴിക്കോട് കല്ലുത്താൻകടവിൽ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ചോർന്നൊലിക്കുന്നു. ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ വ്യാപാരികൾ പൂർണ്ണമായി മാറുന്നതിന് മുമ്പേയാണ് ചോർച്ച അനുഭവപ്പെട്ടത്. സീലിംഗിലെ പ്ലാസ്റ്ററിംഗ് പലയിടത്തും പൊളിഞ്ഞുവീഴുകയും ഓപ്പൺ ടെറസിൽ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ചോർച്ചയ്ക്ക് കാരണം. അറ്റകുറ്റപ്പണികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും നിയമലംഘനം നടന്നതായും ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.

കെട്ടിടത്തിന്റെ സീലിംഗിലെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്ററിംഗ് പൊളിഞ്ഞുവീണതിനെ തുടർന്ന് വെള്ളം ചോർന്നുവരുന്ന നിലയാണ്. ഓപ്പൺ ടെറസ് ഭാഗങ്ങളിലാണ് പ്രധാനമായുംപ്രശ്നം കണ്ടെത്തിയത്. ടെറസിന്റെ പല ഭാഗങ്ങളിലും വെള്ളംകെട്ടിക്കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചോർച്ച പരിഹരിക്കുന്നതിനായി പ്ലാസ്റ്ററിംഗ് ഉൾപ്പെടെയുള്ള പ്രാഥമിക അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂ പാളയം മാർക്കറ്റിന്റെ നിർമാണത്തിൽ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കോഴിക്കോട് കോർപറേഷനിലെ യുഡിഎഫ് കക്ഷിനേതാവ് സയ്ദ് ശമീൽ ആരോപിച്ചു.

“പാളയം മാർക്കറ്റിന്റെ 5.5 ഏക്കർ സ്ഥലം ഒഴിപ്പിച്ച് സ്വകാര്യ കമ്പനികൾക്ക് കൈമാറണമെന്ന ലക്ഷ്യത്തോടെയാണ് കല്ലുത്താൻകടവിൽ പുതിയ മാർക്കറ്റ് നിർമ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് വെറും ആറുമാസത്തിനുള്ളിൽ തന്നെ കെട്ടിടത്തിൽ ചോർച്ച ആരംഭിച്ചു. മുകളിലെ ടെറസിൽ കയറി നോക്കിയാൽ പല ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് കാണാം. വേനൽമഴയിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ ചോർച്ച ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കും,” ശമീൽ പറഞ്ഞു.

ഇതിനിടെ, പുതിയ മാർക്കറ്റ് സമുച്ചയത്തിലേക്ക് വ്യാപാരികൾ ഇനിയും മാറിത്തുടങ്ങിയിട്ടില്ല. ഉയർന്ന വാടകയാണ് പ്രധാന പ്രശ്നമെന്ന് വ്യാപാരികൾ പറയുന്നു. ചെറുകിട വ്യാപാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ കെട്ടിടത്തിൽ ഇല്ലെന്നും അവർ ആരോപിക്കുന്നു.

അതേസമയം, പഴയ പാളയം മാർക്കറ്റിനെ അപേക്ഷിച്ച് കൂടുതൽ സൗകര്യങ്ങളോടെയാണ് ന്യൂ പാളയം മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതെന്നായിരുന്നു കോഴിക്കോട് കോർപ്പറേഷൻറെ വിശദീകരണം. അഞ്ചര ഏക്കർ സ്ഥലത്ത് കല്ലുത്താൻകടവ് ഡെവലപ്‌മെന്റ് സൊസൈറ്റി (കാഡ്കോ) ഏകദേശം 100 കോടി രൂപ ചെലവഴിച്ച് ആറു ബ്ലോക്കുകളുള്ള സമുച്ചയമാണ് നിർമ്മിച്ചത്.

മൂന്നര ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള കെട്ടിടത്തിൽ ഏകദേശം 300 ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കടകളുണ്ട്. 300-ലധികം കടമുറികളിൽ താഴത്തെ നിലയിലെ 153 കടമുറികളാണ് പാളയത്തെ പഴയ മാർക്കറ്റിലെ വ്യാപാരികൾക്കായി മാറ്റിവെച്ചിരിക്കുന്നത്. അനുബന്ധ കച്ചവടങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്.

ഒരേസമയം 500-ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഉപഭോക്താക്കൾക്കായി ശീതീകരിച്ച വിശ്രമകേന്ദ്രം,ശുചിമുറികൾ, വിനോദസൗകര്യങ്ങൾ തുടങ്ങിയ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം.

കെപിസിസി അധ്യക്ഷ പദവിക്കായും ചരടുവലി; ഖാര്‍ഗെയെ കണ്ട് കൊടിക്കുന്നില്‍ സുരേഷ്

കെപിസിസി അധ്യക്ഷ പദവിക്കായും ചരടുവലി; ഖാര്‍ഗെയെ കണ്ട് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിക്കു പിന്നാലെ, കെപിസിസി അധ്യക്ഷ സ്ഥാനത്തിനു വേണ്ടിയും കോണ്‍ഗ്രസില്‍ ചരടുവലികള്‍ സജീവം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി.

മുതിര്‍ന്ന നേതാവായ തനിക്ക് കെപിസിസി അധ്യക്ഷസ്ഥാനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ പലതവണ മാറ്റിനിര്‍ത്തപ്പെടുകയാണ് ഉണ്ടായത്. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും അര്‍ഹമായ പദവി നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ഖാര്‍ഗെയെ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനുമായുള്ള കൊടിക്കുന്നില്‍ സുരേഷിന്റെ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു.

നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പായതോടെയാണ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തിനായി ചരടുവലികള്‍ മുറുകിയത്. കൊടിക്കുന്നില്‍ സുരേഷിനെ കൂടാതെ എംപിമാരായ ആന്റോ ആന്റണി, ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ പേരുകളും അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മുന്‍ യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന നേതാവുമാണ് ബെന്നി ബെഹനാന്‍.

പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയുടെ പേര് സണ്ണി ജോസഫിനൊപ്പം നേരത്തെയും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. ക്രൈസ്തവ പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയാണ് ബെന്നിയുടേയും ആന്റോയുടേയും പേര് ഉയര്‍ത്തുന്നത്. ദലിത് പ്രാതിനിധ്യമാണ് കൊടിക്കുന്നില്‍ സുരേഷ് ഉന്നയിക്കുന്നത്. യുവനേതാക്കളായ റോജി എം ജോണ്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

വിവാഹ വിരുന്നിടെ ചിക്കന്‍കറി ഷര്‍ട്ടില്‍ തെറിച്ചു; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; യുവാവ് മരിച്ചു

വിവാഹ വിരുന്നിടെ ചിക്കന്‍കറി ഷര്‍ട്ടില്‍ തെറിച്ചു; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; യുവാവ് മരിച്ചു

ലഖ്‌നൗ: വിവാഹ വിരുന്നിനിടെ വസ്ത്രത്തില്‍ അബദ്ധത്തില്‍ ചിക്കന്‍ കറി തെറിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷമായി. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗൊരഖ്പൂര്‍ സ്വദേശിയായ സുമിത് കുമാര്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഷാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബിച്ചിയ പ്രദേശത്തെ മാരേജ് ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശുചീകരണ തൊഴിലാളിയായ സമീര്‍ കുമാറിന്റെ വിവാഹ ഘോഷയാത്ര ജംഗിള്‍ തുളസിറാം ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഡിജെ സംഗീതത്തിനൊപ്പം അതിഥികള്‍ നൃത്തം ചെയ്യുന്നതിനിടെയാണ് അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. നൃത്തത്തിനിടയില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് ഭക്ഷണഹാളിലേക്കും നീങ്ങുകയായിരുന്നു. വിരുന്നിനിടെ ചിക്കന്‍ കറി വിളമ്പുമ്പോള്‍ അബദ്ധത്തില്‍ ഒരാളുടെ ഷര്‍ട്ടില്‍ തെറിക്കുകയായിരുന്നു. ഇത് വലിയ തര്‍ക്കമാകുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കല്യാണഹാളിന് സമീപം വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ സ്ഥലം ഇഷ്ടികകഷണങ്ങളാല്‍ നിറഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഇഷ്ടികയും ബെല്‍റ്റും വടികളും ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ച പൊലീസ് ഇന്‍സ്പകെടറെ സസ്‌പെന്‍ഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.