ഇന്ത്യയുടെ E20 ഇന്ധനം വേണ്ടെന്ന് പറഞ്ഞതായി ഭൂട്ടാന്‍ പത്രം, ഓഫര്‍ നല്‍കിയില്ലെന്ന് കേന്ദ്രം; വിവാദം

ഇന്ത്യയുടെ E20 ഇന്ധനം വേണ്ടെന്ന് പറഞ്ഞതായി ഭൂട്ടാന്‍ പത്രം, ഓഫര്‍ നല്‍കിയില്ലെന്ന് കേന്ദ്രം; വിവാദം

ന്യൂഡല്‍ഹി: എഥനോള്‍ മിശ്രിത ഇന്ധന (E20) പദ്ധതിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദം ഇന്ത്യന്‍ സര്‍ക്കാരും ഭൂട്ടാനിലെ പ്രമുഖ മാധ്യമവും തമ്മിലുള്ള പുതിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഭൂട്ടാന് E20 പെട്രോള്‍ വിതരണം ചെയ്യാന്‍ ഇന്ത്യയിലെ ഓയില്‍ കമ്പനികള്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നോ ഇല്ലയോ എന്നതിനെച്ചൊല്ലിയാണ് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം മുറുകുന്നത്. ‘ദി ഭൂട്ടാനീസ്’ എന്ന പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഇന്ത്യയുടെ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പൂര്‍ണ്ണമായും തള്ളിയിരുന്നു. ഭൂട്ടാന് E20 പെട്രോള്‍ നല്‍കാന്‍ ഇന്ത്യയിലെ ഒരു എണ്ണക്കമ്പനിയും തയ്യാറായിട്ടില്ലെന്നും അത്തരമൊരു കയറ്റുമതി നിര്‍ദ്ദേശത്തിന് ഔദ്യോഗിക രൂപം നല്‍കിയിട്ടില്ലെന്നുമാണ് ഇന്ത്യയുടെ വാദം.

എന്നാല്‍, ഇതിന് പിന്നാലെ പത്രത്തിന്റെ എഡിറ്ററായ ടെന്‍സിങ് ലാംസാങ് തന്റെ റിപ്പോര്‍ട്ടിനെ ന്യായീകരിച്ച് രംഗത്തെത്തി. ഭൂട്ടാന്‍ വാണിജ്യ വകുപ്പില്‍ നിന്ന് തനിക്ക് ലഭിച്ച ഔദ്യോഗിക രേഖകള്‍ ലാംസാങ് എക്‌സിലൂടെ പുറത്തുവിട്ടു. ഇന്ത്യയില്‍ നിന്ന് E20 പെട്രോള്‍ ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നതാണ് ഈ കത്ത്. അന്തരീക്ഷത്തിലെ ഈര്‍പ്പം പെട്ടെന്ന് വലിച്ചെടുക്കുന്ന സ്വഭാവം ഉള്ളതിനാല്‍ ഇത്തരത്തിലുള്ള ഇന്ധനത്തില്‍ വെള്ളം കലരാന്‍ സാധ്യത കൂടുതലാണെന്നും ഇത് ഇന്ധനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഭൂട്ടാന്‍ വാണിജ്യ വകുപ്പ് വ്യക്തമാക്കുന്നു. കൂടാതെ തങ്ങളുടെ നിലവിലുള്ള ഭൂഗര്‍ഭ സംഭരണ ടാങ്കുകള്‍ എഥനോള്‍ മിശ്രിത ഇന്ധനം കൈകാര്യം ചെയ്യാന്‍ അനുയോജ്യമല്ലെന്നും, അതിനാല്‍ സാധാരണ പെട്രോള്‍ തന്നെ വിതരണം ചെയ്യുന്നത് തുടരണമെന്ന് ഇന്ത്യന്‍ കമ്പനികളോട് അഭ്യര്‍ഥിച്ചിരുന്നതായും ഭൂട്ടാന്‍ സര്‍ക്കാര്‍ കത്തില്‍ പറയുന്നു.

ഇന്ത്യന്‍ ഇന്ധന വിതരണക്കാരോട് സാധാരണ പെട്രോള്‍ നല്‍കുന്നത് തുടരാന്‍ ഭൂട്ടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി ഭൂട്ടാന്റെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുമ്പോള്‍, അത്തരമൊരു ഓഫര്‍ ഭൂട്ടാന് മുന്നില്‍ വെച്ചിട്ടേ ഇല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഭൂട്ടാന്‍ ഇന്ത്യയുടെ ഇന്ധന കയറ്റുമതി നിര്‍ദ്ദേശം നിരസിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഞായറാഴ്ച പെട്രോളിയം മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഈ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം, ഇന്ത്യന്‍ കമ്പനികള്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയിരുന്നതായും തങ്ങള്‍ അത് നിരസിച്ച് സാധാരണ പെട്രോള്‍ ആവശ്യപ്പെട്ടതായും ഭൂട്ടാന്‍ വാണിജ്യ വകുപ്പ് വ്യക്തമാക്കിയ കത്ത് പുറത്തുവിട്ട് ലാംസാങ് പത്രത്തിലെ വാര്‍ത്ത സത്യമാണെന്ന് വാദിക്കുകയാണ്.

ഇന്ത്യയില്‍ തന്നെ E20 പെട്രോള്‍ വിതരണം ചെയ്യുന്നതിനെതിരെ, വാഹന ഉടമകള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്ന സമയത്താണ് പുതിയ വിവാദം പുകയുന്നത്. ഇന്ധനക്ഷമത കുറയുമെന്നും എന്‍ജിന്‍ പെട്ടെന്ന് കേടാകുമെന്നുമാണ് ചില ഉപഭോക്താക്കളുടെ പരാതി. എന്നാല്‍ എഥനോള്‍ മിശ്രിത ഇന്ധനം പരിസ്ഥിതിക്കും രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്കും ഗുണം ചെയ്യുമെന്നും മൈലേജില്‍ നേരിയ കുറവുണ്ടാകാമെങ്കിലും എന്‍ജിന്‍ പെര്‍ഫോമന്‍സ് മെച്ചപ്പെടുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ബാങ്കുകളുടെ വായ്പ വളര്‍ച്ചയില്‍ പ്രതീക്ഷ, എണ്ണവില 72 ഡോളറില്‍; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

ബാങ്കുകളുടെ വായ്പ വളര്‍ച്ചയില്‍ പ്രതീക്ഷ, എണ്ണവില 72 ഡോളറില്‍; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

ഡല്‍ഹി: ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

കമ്പനികളുടെ ഒന്നാം പാദ ഫലങ്ങള്‍ ഈ മാസം പുറത്തുവരും. ഇതിനകം പുറത്തുവന്ന ചില ബാങ്കുകളുടെ ത്രൈമാസ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ് എന്ന വിലയിരുത്തലാണ് വിപണിയില്‍ പ്രതിഫലിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ആക്‌സിസ് ബാങ്കിന്റെയും കൊട്ടക് മഹീന്ദ്രയുടെയും വായ്പ വളര്‍ച്ചയില്‍ ഉണ്ടായ വര്‍ധനയാണ് വിപണിക്ക് പ്രതീക്ഷ നല്‍കുന്നത്. കൂടാതെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 72 ഡോളറില്‍ നില്‍ക്കുന്നതും ഒരു അനുകൂല സാഹചര്യമായാണ് വിപണി കാണുന്നത്.

ഇതിന് പുറമേ വിദേശ നിക്ഷേപകരുടെ ഇന്ത്യന്‍ വിപണിയിലുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 1355 കോടി മൂല്യമുള്ള ഓഹരികളാണ് ഇവര്‍ വാങ്ങിക്കൂട്ടിയത്. പ്രധാനമായി എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവയാണ് നേട്ടം സ്വന്തമാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് എന്നിവ നഷ്ടം നേരിട്ടു.

സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു; പ്രതി സിന്ധുവിനെതിരെ പരാതി പ്രളയം

സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു; പ്രതി സിന്ധുവിനെതിരെ പരാതി പ്രളയം

തിരുവനന്തപുരം: വെങ്ങാനൂരില്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി ഐശ്വര്യ( 32)യാണ് മരിച്ചത്. സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇതേ സ്ഥാപനത്തിലെ ജോലിക്കാരിയായ അഞ്ജു (28) ഇന്നലെ മരിച്ചിരുന്നു.

സ്വര്‍ണം വാങ്ങിയ ശേഷം മുങ്ങിയ പനങ്ങോട് സ്വദേശിനിയായ സിന്ധുകുമാരിയെ (53) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതി സിന്ധുവിനെതിരെ പൊലീസിന് പരാതി പ്രളയമാണ്. 10 കേസുകളാണ് സിന്ധുവിനെതിരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുള്ളത്. സാമ്പത്തിക തട്ടിപ്പും വഞ്ചനയുമാണ് എല്ലാ പരാതികളിലും ഉള്ളത്.

കഴിഞ്ഞ 30ന് വൈകിട്ടായിരുന്ന സംഭവം. ഇരുവരും ചേര്‍ന്ന് വിഴിഞ്ഞത്തെ ജൂസ് കടയില്‍നിന്നു പാനീയം വാങ്ങി വിഷംകലര്‍ത്തി കുടിക്കുകയായിരുന്നു. കബളിപ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ സിന്ധു വാങ്ങിയെന്നും തിരികെ ചോദിച്ചപ്പോള്‍ വിറ്റുപോയതായി പറഞ്ഞെന്നും അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളതായി ബന്ധുക്കള്‍ അറിയിച്ചു. അഞ്ജു, ഐശ്വര്യ എന്നിവരുള്‍പ്പെടെ ബന്ധുക്കളില്‍നിന്ന് 70 പവനോളം സ്വര്‍ണം കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

കൊച്ചി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു

കൊച്ചി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു

കൊച്ചി: നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേര് നല്‍കണമെന്ന ആവശ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ വീണ്ടും സജീവമാകുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ നിര്‍ദ്ദേശം. വിമാനത്താവളത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ രാഷ്ട്രീയമായി നേതൃത്വം നല്‍കിയ കെ കരുണാകരന്റെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഈ നീക്കം.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ പലതവണ ഈ ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ശിപാര്‍ശ ഘട്ടത്തിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ പുതിയ യുഡിഎഫ് സര്‍ക്കാരില്‍ സിയാല്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം കൂടി വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശന്‍ കൊച്ചി മേഖലയില്‍ നിന്നുള്ള ആളാണെന്നത് ഈ ആവശ്യത്തിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നു.

2010ല്‍ കെ കരുണാകരന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ, ശശി തരൂരാണ് വിമാനത്താവളത്തിന് കരുണാകരന്റെ പേര് നല്‍കണമെന്ന ആവശ്യം ആദ്യമായി പരസ്യമായി ഉന്നയിച്ചത്. പ്രതിസന്ധികളെ മറികടന്ന് വിമാനത്താവളം യാഥാര്‍ഥ്യമാക്കിയ ലീഡറുടെ പേര് നല്‍കുന്നത് ഏറ്റവും അനുയോജ്യമാണെന്ന് മുതിര്‍ന്ന നേതാവ് കെവി തോമസും വ്യക്തമാക്കി.

തൃശ്ശൂര്‍ മുരളി മന്ദിരത്തില്‍ നടന്ന കെ. കരുണാകരന്റെ 108-ാമത് ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ഈ ആവശ്യത്തെ ശക്തമായി പിന്തുണച്ചു. കരുണാകരന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതീകമാണ് നെടുമ്പാശ്ശേരി വിമാനത്താവളമെന്ന് അദ്ദേഹം അനുസ്മരിച്ചു.

അതേസമയം, ഈ നീക്കം പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചേക്കാമെന്നും വിലയിരുത്തലുകളുണ്ട്. മുന്‍പ് ഇതേ ആവശ്യം ഉയര്‍ന്നപ്പോള്‍, നെടുമ്പാശ്ശേരിക്ക് സമീപമുള്ള കാലടിയുമായി ബന്ധപ്പെടുത്തി വിമാനത്താവളത്തിന് ‘ആദിശങ്കര’ന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി ചില വലതുപക്ഷ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ദേശീയപാത 66 വികസനം: വടകര മുക്കാലിയിൽ കനത്ത മണ്ണൊലിപ്പ്

ദേശീയപാത 66 വികസനം: വടകര മുക്കാലിയിൽ കനത്ത മണ്ണൊലിപ്പ്

വടകര: ദേശീയപാത 66വീതികൂട്ടൽ പദ്ധതി പുരോഗമിക്കുന്ന വടകരയ്ക്ക് സമീപം മുക്കാലിയിൽ കനത്ത മഴയെ തുടർന്നുണ്ടായ തുടർച്ചയായ മണ്ണിടിച്ചിലും മണ്ണൊലിപ്പും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. മണ്ണൊലിപ്പ് രൂക്ഷമായതോടെ മേഖലയിലെ മൂന്ന് വീടുകൾ തകർച്ചാ ഭീഷണിയിലാണ്. ശനിയാഴ്ച ദേശീയപാതയുടെ വശങ്ങളിലെ മൺതിട്ട ഇടിഞ്ഞുതാഴ്ന്നതിന് പിന്നാലെ ഞായറാഴ്ചയും ഇതേ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായി. അപകടസാധ്യത കണക്കിലെടുത്ത് ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

വടക്കേ പുനാത്തിൽ അഭിലാഷിന്റെ വീടിന് തൊട്ടടുത്താണ് ഏറ്റവും ഒടുവിൽ മണ്ണിടിച്ചിലുണ്ടായത്. ഭീമാകാരമായ പാറക്കല്ലുകളും മണ്ണും ഇയാളുടെ പുരയിടത്തിലേക്ക് വൻതോതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി വലിയ തോതിൽ മണ്ണുമാറ്റുകയും കുന്നുകൾ കുത്തനെയരിഞ്ഞ് മാറ്റുകയും ചെയ്തതാണ് ഈ തുടർച്ചയായ മണ്ണൊലിപ്പിന് കാരണമായത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കഴിഞ്ഞ വർഷത്തെ കാലവർഷത്തിനിടെ കന്നൂക്കരയ്ക്കും മീത്തലെ മുക്കാലിക്കും ഇടയിലുള്ള മൺതിട്ട സംരക്ഷിക്കാൻ നിർമ്മിച്ച സോയിൽ നെയ്‌ലിംഗ് സംവിധാനം ഭൂമി ഇടിഞ്ഞതിനെ തുടർന്ന് പൂർണ്ണമായി തകർന്നിരുന്നു. ഇതിന് പകരമായി ഇപ്പോൾ ഇവിടെ പുതിയ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിച്ചുവരികയാണ്. എന്നാൽ ഈ നിർമ്മാണ സൈറ്റിന് തൊട്ടടുത്താണ് ഇപ്പോൾ വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ആർ.ഡി.ഒ കെ.കെ. പ്രസീൽ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ എന്നിവർ ശനിയാഴ്ച സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കഴിഞ്ഞ വർഷത്തെ മഴക്കാലത്തും റോഡിന്റെ എതിർവശത്തും സമാനമായ തകർച്ചയുണ്ടായതായി കോട്ടയിൽ രാധാകൃഷ്ണൻ ചൂണ്ടിക്കാണിച്ചു. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ദേശീയപാതയുടെ ഇടതുവശം കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് മണ്ണുനിറച്ച് സുരക്ഷിതമാക്കിയപ്പോൾ, വലതുവശം യാതൊരു സുരക്ഷയുമില്ലാതെ പൂർണ്ണമായും തുറന്ന നിലയിലാണ്. വലതുവശത്തെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം കൂടി സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നെങ്കിൽ ജനങ്ങൾക്ക് ഈ ഭീതിയിൽ ജീവിക്കേണ്ടി വരില്ലായിരുന്നുവെന്നും നിർമ്മാണത്തിൽ വലിയ താമസം നേരിടുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടില്ല; ചൊവ്വാഴ്ച കളക്ടറേറ്റിൽ യോഗം
നിലവിൽ ദേശീയപാത 66-ലൂടെയുള്ള വാഹന ഗതാഗതത്തെ മണ്ണൊലിപ്പ് ബാധിച്ചിട്ടില്ല. എങ്കിലും മഴ ശക്തമായി തുടർന്നാൽ ഇനിയും വലിയ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.

സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി വടകര എംപി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കോഴിക്കോട് കളക്ടറേറ്റിൽ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, പ്രദേശത്തെ എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മുക്കാലിയിലെ അടിയന്തര സുരക്ഷാ ക്രമീകരണങ്ങളും മേഖലയിൽ അനുമതി കാത്തുകിടക്കുന്ന അടിപ്പാത പദ്ധതികളും യോഗം വിശദമായി ചർച്ച ചെയ്യും.