അസാമാന്യ ധൈര്യം! ഉപദ്രവിക്കാന്‍ വന്ന പുലിയുടെ കഴുത്തിന് പിടിച്ച് 13 കാരന്‍

അസാമാന്യ ധൈര്യം! ഉപദ്രവിക്കാന്‍ വന്ന പുലിയുടെ കഴുത്തിന് പിടിച്ച് 13 കാരന്‍

ഭോപ്പാല്‍: ചില സമയങ്ങളില്‍ അസാമാന്യ ധൈര്യം കാണിക്കുന്ന കുട്ടികളുടെ വാര്‍ത്തകള്‍ വരാറുണ്ട്. മധ്യപ്രദേശില്‍ നിന്നാണ് അത്തരത്തിലൊരു വാര്‍ത്ത വരുന്നത്. കുര്‍സി ഖാപ ഗ്രാമത്തില്‍ തന്നെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ചു നിര്‍ത്തുകയായിരുന്നു പതിമൂന്നുകാരന്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സത്യ ഠാക്കൂര്‍ വീടിനു സമീപത്തെ കൃഷിയിടത്തിലെ കിണറിനടുത്ത് വൈകിട്ട് ഏഴുമണിയോടെ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുറ്റിക്കാട്ടില്‍നിന്നു ചാടിവീണ പുള്ളിപ്പുലി ആക്രമിച്ചത്.

സത്യ അതിന്റെ കഴുത്തില്‍ പിടിച്ചു നിര്‍ത്തി. കുട്ടിയുടെ വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരുക്കേറ്റിട്ടും പിടിവിട്ടില്ല. കുട്ടിയുടെ നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിങ് ഠാക്കൂറും കുടുംബാംഗങ്ങളും വടികളുമായി ഓടിയെത്തി. പുലിയും സത്യയും തമ്മില്‍ മല്‍പ്പിടിത്തം നടത്തുകയായിരുന്നു അപ്പോള്‍. എല്ലാവരും ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.

സത്യയുടെ വയറിനും കൈകാലുകള്‍ക്കും പുലിയുടെ നഖം കൊണ്ട് പരിക്ക് പറ്റിയിട്ടുണ്ട്. പിപാരിയ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സത്യയ്ക്ക് അടിയന്തര ധനസഹായമായി 1,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും കൂടുതല്‍ സഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. വനമേഖലയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ പുള്ളിപ്പുലികളുടെ സാന്നിധ്യം അപൂര്‍വമല്ലെങ്കിലും, കുട്ടികള്‍ക്കു നേരേ ഇത്തരം ആക്രമണങ്ങള്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ‌

മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ‌

മലപ്പുറം: മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിക്കുകയും, സ്വർണമാലയും പണവും ബൈക്കും കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ‌. മസാജ് സെന്റർ നടത്തിപ്പുകാരനും രണ്ട് ജീവനക്കാരികളുമാണ് പിടിയിലായത്. തിരൂർ എറ്റിരിക്കടവിലുള്ള ഓറ വെൽനെസ് സെന്ററിന്റെ ഉടമ തിരുവനന്തപുരം സ്വദേശി സൗദ് (36), ജീവനക്കാരികളായ കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മസാജ് സെന്ററിലെ വനിതാ ജീവനക്കാരെ ഉപദ്രവിച്ചതിന് പരാതിക്കാരനെതിരെയും കേസെടുത്തു. തലക്കാട് തെക്കൻ കുറ്റൂർ കരിമ്പന സ്വദേശിയായ മനോജിൽനിന്നാണ് ഒന്നര പവൻ സ്വർണമാലയും 28,500 രൂപയും രൂപയും ബൈക്കും കവർന്നത്. തിരൂർ എറ്റിരിക്കടവി‍ലെ ആയുർവേദ മസാജ് സെന്ററിൽ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് മനോജ് എത്തിയത്. മസാജിനായി 1,500 രൂപ അടച്ച ശേഷം വസ്ത്രം മാറിയെത്താൻ ആവശ്യപ്പെട്ടു.

വസ്ത്രം മാറിയ ഉടനെ യുവാവിന്റെ ചിത്രം പകർത്തിയശേഷം 2 ലക്ഷം രൂപ നൽകണമെന്നും വെള്ളക്കടലാസിൽ ഒപ്പിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനു തയാറാകാതിരുന്നതോടെ, പഴ്സിലുണ്ടായിരുന്ന 28,500 രൂപയും കഴുത്തിലെ സ്വർണമാലയും കയ്യിലുണ്ടായിരുന്ന പവർ ബാങ്കും ബൈക്കും തട്ടിയെടുത്തുവെന്നും യുവാവ് പരാതിയിൽ പറയുന്നു. വിരലിലെ മോതിരം ഊരിയെടുക്കാനും ശ്രമിച്ചു. അക്രമത്തിൽ പരിക്കേറ്റ യുവാവ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായ സൗദ് പത്തോളം കേസിലെ പ്രതിയാണെന്നും, മാലയും ബൈക്കും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.

ബ്രൂസ്‌ലി ഷിബു തമിഴ്‌നാട്ടിലേക്ക് കടന്നു?, കാട്ടാക്കട ബസ്റ്റാൻഡിലെ ലൈംഗിക അതിക്രമത്തിൽ തിരച്ചിൽ ഊർജ്ജിതം

ബ്രൂസ്‌ലി ഷിബു തമിഴ്‌നാട്ടിലേക്ക് കടന്നു?, കാട്ടാക്കട ബസ്റ്റാൻഡിലെ ലൈംഗിക അതിക്രമത്തിൽ തിരച്ചിൽ ഊർജ്ജിതം

തിരുവനന്തപുരം: കാട്ടാക്കട ബസ്റ്റാൻഡിൽ വെച്ച് സ്ത്രീയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ബ്രൂസ്‌ലി ഷിബു തമിഴ്‌നാട്ടിലേക്ക് കടന്നു കളഞ്ഞെന്നാണ് വിവരം. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പ്രതി കാട്ടാക്കടയിൽ എത്തിയത്. ഇയാളിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരെ കേന്ദ്രികരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാട്ടാക്കടയിലെ കെഎസ്ആർടിസി ബസ്റ്റാൻഡിനുള്ളിൽ വച്ചാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.ഉടൻ തന്നെ കെഎസ്ആർടിസി ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകി. ദൃശ്യങ്ങളിൽ ഉള്ളത് പന്നിയോട് സ്വദേശി ബ്രൂസ്‌ലി ഷിബുവാണെന്നാണ് പൊലീസിന്റെ നിഗമനം. അതിക്രമത്തിന് ഇരയായ സ്ത്രീയെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് ഇവരെ പൊലീസ് ഷെൽട്ടർ ഹോമിലേക്ക് മാറ്റി.

അങ്ങനെയൊരു 17 കാരി ഇല്ല, സാദിഖലി തങ്ങളുടെ ഫോട്ടോ വ്യാജം, പണം തട്ടാനുള്ള ശ്രമമെന്ന് പൊലീസ്

അങ്ങനെയൊരു 17 കാരി ഇല്ല, സാദിഖലി തങ്ങളുടെ ഫോട്ടോ വ്യാജം, പണം തട്ടാനുള്ള ശ്രമമെന്ന് പൊലീസ്

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി സിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് പണം തട്ടാന്‍ വേണ്ടി ഇട്ടതെന്ന് പൊലീസ് കണ്ടെത്തല്‍. സാദഖലി തങ്ങള്‍ക്കെതിരെ 17 കാരിയുടെ പരാതിയുണ്ടെന്ന പ്രതിയുടെ വാദം തെറ്റാണെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

സാദിഖലി തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട പ്രതി മുഹമ്മദ് റോഷന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാളെ ഇപ്പോള്‍ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുക ലക്ഷ്യമിട്ട് പ്രതി മുഹമ്മദ് റോഷന്‍, സാദിഖലി തങ്ങളുടെ വ്യാജ ഫോട്ടോ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇത് വന്‍ വിവാദമായി.

സാദിഖലി തങ്ങള്‍ക്കെതിരെ 17 കാരി ലൈംഗിക അതിക്രമ പരാതി നല്‍കിയെന്നത് പ്രതിയുടെ തിരക്കഥയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇങ്ങനെയൊരു 17കാരിയോ, പരാതിക്കാരിയോ ഇല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. വിപുലമായ അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് സൂചിപ്പിച്ചു.

സാദിഖലി തങ്ങളുടെ ബന്ധുവിനെ ജനുവരി മാസത്തിൽ പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചുവരുത്തി ചിത്രങ്ങളും സന്ദേശങ്ങളും കാട്ടി വിലപേശുകയായിരുന്നു. സാദിഖലി തങ്ങളുടെ ചിത്രം ഫെയ്സ്ബുക്കിൽ പ്രചരിപ്പിക്കുമെന്നും, അല്ലെങ്കിൽ 15 കോടി രൂപ വേണമെന്നായിരുന്നു ആവശ്യം. മുഹമ്മദ് റോഷൻ്റെ ഭീഷണിയെ തുടർന്ന് സാദിഖലി തങ്ങൾ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസിൽ കൂടുതൽ പേരുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു, യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് പ്രവചനം.

ഉത്തര കര്‍ണാടക മുതല്‍ മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലുള്ള ചക്രവാതചുഴി വരെ ദക്ഷിണ കര്‍ണാടക, തമിഴ്നാടിന് മുകളിലൂടെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതുമൂലം മെയ് 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ( ചൊവ്വാഴ്ച) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.