കത്തുന്ന ചൂടിനാശ്വാസം; വരുന്നു വേനല്‍ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കത്തുന്ന ചൂടിനാശ്വാസം; വരുന്നു വേനല്‍ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ് ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളിലുമാണ് ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ചൂട് കൂടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ താപനില ഉയരുമെന്നാണ് അറിയിപ്പ്.

പാലക്കാട് ജില്ലയിലാകും ഉയര്‍ന്ന ചൂട്. 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. തൃശൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയര്‍ന്നേക്കാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

‘മമ്മൂട്ടിയുടെ മെസേജ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞു പോയി, മറ്റാര്‍ക്കും തോന്നിയില്ല’

‘മമ്മൂട്ടിയുടെ മെസേജ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞു പോയി, മറ്റാര്‍ക്കും തോന്നിയില്ല’

എമ്പുരാൻ വിവാദത്തില്‍ എന്തിനാണ് പൃഥിരാജിനെ കല്ലെറിയുന്നതെന്ന് മാതാവ് മല്ലിക സുകുമാരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടുവെന്ന് പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി മെസേജ് ചെയ്തപ്പോള്‍ വലിയ സന്തോഷം തോന്നി. വിശ്രമവേളയിലും പിന്തുണ അറിയിച്ച് മമ്മൂട്ടി മെസേജ് ഇട്ടത് ജീവിതത്തില്‍ മറക്കില്ല. പെരുന്നാളായിട്ട് മക്കളും കൊച്ചുമക്കളുമായി ഇരിക്കുന്നതിനിടയിലും മനുഷ്യത്വപരമായി ചിന്തിക്കാന്‍ ആ മനുഷ്യന് തോന്നി. മറ്റാര്‍ക്കും അത് തോന്നിയില്ലെന്നും മറ്റാരും മെസേജ് അയച്ചില്ലെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാക്കുകള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി. സുകുമാരന്റെ സ്വഭാവമാണ് രാജുവിന്. അവന്‍ എല്ലാം കൃത്യമായി ബോധിപ്പിച്ചിട്ടേ ചെയ്യൂ എന്ന് എനിക്ക് അറിയാം. പൃഥ്വിക്ക് നല്ല വിവരമുണ്ട്. അവനു അറിയാം പ്രതികരിക്കാന്‍. ഇതുവരെ ഒരു സിനിമ സംഘടനകളും ഈ വിഷയത്തില്‍ പ്രതികരിച്ചില്ലല്ലോ.

ഒരു സംഘടനയുടേയും സംഘത്തിന്റേയും പേര് പറഞ്ഞ് പേടിപ്പിക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരുമില്ലാത്ത അനാഥാവസ്ഥയിലാണ് മല്ലികാസുകുമാരനും കുടുംബവുമെന്ന് ആരും ധരിക്കരുത്. ഇപ്പോഴത്തെ ഈ പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ചെറുപ്പക്കാരുടെ നേതാക്കന്മാരുടെ നേതാക്കന്മാര്‍ ജീവിച്ചിരുന്ന കാലത്ത് ഈ ഭൂമിയിലുള്ളതാണ് മല്ലികാ സുകുമാരന്‍. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ പറയുമ്പോള്‍ പഠിച്ച് സംസാരിക്കുക.

തിരക്കഥ എല്ലാവരും കണ്ടതാണെന്നും സീന്‍ നമ്പര്‍ ഒന്ന് മുതല്‍ പല ആവര്‍ത്തി വായിച്ചതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ ഡ്രാഫ്റ്റ് പൃഥിരാജിനും ഇന്ദ്രജിത്തിനും അയച്ചിരുന്നു. കുറിപ്പിടാന്‍ പോകുന്നുവെന്ന് ഇരുവരോടും പറഞ്ഞു. അവര്‍ എതിര്‍പ്പ് പറഞ്ഞില്ല. പൃഥിരാജ് ചതിയനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ലല്ലോയെന്നും മല്ലിക സുകുമാരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ആ സമയത്ത് കുട്ടിയോട് പുറത്തേക്ക് വരരുതെന്ന് ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു’; ഭൂകമ്പത്തിനിടെ യുവതിക്ക് സുഖപ്രസവം

‘ആ സമയത്ത് കുട്ടിയോട് പുറത്തേക്ക് വരരുതെന്ന് ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു’; ഭൂകമ്പത്തിനിടെ യുവതിക്ക് സുഖപ്രസവം

ബാങ്കോക്ക്: തായ്ലന്‍റിലെ അതിശക്തമായ ഭൂകമ്പത്തിനിടെ യുവതിക്ക് സുഖപ്രസവമൊരുക്കി ഡോക്ടര്‍മാര്‍. ഭൂചലനം ഉണ്ടായപ്പോള്‍ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിനിടെയാണ് കാന്തോങ് സെന്‍മുവാങ്ഷിന്‍ എന്ന സ്ത്രീയ്ക്ക് പ്രസവ വേദന ഉണ്ടായത്. രോഗികളെ സ്റ്റെപ്പ് വഴി ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ നിന്നും താഴേക്ക് ഒഴിപ്പിക്കുന്നതിനിടെയാണ് യുവതിക്ക് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെട്ടത്.

ഉടന്‍ തന്നെ ആശുപത്രിയധികൃതര്‍ യുവതിയെ പ്രസവ മുറിയിലേക്ക് മാറ്റുകയായിരുന്നു. ”ആ സമയത്ത് തന്റെ കുട്ടിയോട് പുറത്തു വരരുതെന്ന് പറഞ്ഞു കൊണ്ടിരുന്നു. ധാരാളം മെഡിക്കല്‍ സ്റ്റാഫുകള്‍ ചുറ്റുമുണ്ടായിരുന്നു. അതുകൊണ്ട് സമാധാനമായി”, 36 കാരിയായ സെന്‍മുവാങ്ഷിന്‍ പറഞ്ഞു. ജോലിയിലായിരുന്നതിനാല്‍ ഭര്‍ത്താവിന് ആ സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ല. പതിവ് ചെക്കപ്പിന് എത്തിയതായിരുന്നു സെന്‍മുവാങ്ഷിന്‍. മകള്‍ക്ക് മിങ്ക് എന്ന് പേരിടാനാണ് ദമ്പതികള്‍ തീരുമാനിച്ചത്.

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: ഹൈക്കോടതി

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: ഹൈക്കോടതി

ഡല്‍ഹി: സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയ ആകാന്‍ നിര്‍ബന്ധിക്കരുത്. കന്യകാത്വ പരിശോധനയ്ക്ക് അനുമതി നല്‍കുന്നത് മൗലികാവകാശങ്ങള്‍ക്കും സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്കും സ്ത്രീയുടെ സ്വകാര്യതക്കും എതിരാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ്മയുടെ നിരീക്ഷണം. കന്യകാത്വ പരിശോധനയ്ക്ക് സ്ത്രീയെ നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ കാതലായ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു. 2024 ഒക്ടോബര്‍ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് യുവാവ് ചോദ്യം ചെയ്തത്.

ഭര്‍ത്താവ് ബലഹീനനാണെന്നും ഒരുമിച്ച് ജീവിക്കാന്‍ വിസമ്മതിച്ചുവെന്ന് ഭാര്യയും ആരോപിച്ചിരുന്നു. ബലഹീനത സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന് താല്‍പ്പര്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട വൈദ്യപരിശോധനയ്ക്ക് വിധേയനാകാം. അല്ലെങ്കില്‍ മറ്റേതെങ്കിലും തെളിവുകള്‍ ഹാജരാക്കാം. എന്നാല്‍ യുവതിയോട് കന്യകത്വ പരിശോധനയ്ക്ക് വിധേയമാകാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

2023 ഏപ്രിൽ 30 ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഭർത്താവിന് ബലഹീനതയുണ്ടെന്ന് പറഞ്ഞ ഭാര്യ അയാളോടൊപ്പം താമസിക്കാൻ വിസമ്മതിച്ചു. കൂടാതെ ഭർത്താവിൽ നിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. ഇതേത്തുടർന്നാണ് സഹോദരീ ഭർത്താവുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും, യുവതിയുടെ കന്യകാത്വ പരിശോധന നടത്തണമെന്നും ഭർത്താവ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.

റംസാന്‍ നാളില്‍ അപകടം: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം

റംസാന്‍ നാളില്‍ അപകടം: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം

മലപ്പുറം: കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശി ഹുസൈന്‍, മകന്‍ ഫാരിസ് ബാബു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പത്തുമണിയോടെയാണ് സംഭവം. ഇറക്കം ഇറങ്ങി വരുമ്പോഴാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഫാരിസ് ആണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തൊട്ടടുത്തുള്ള വീട്ടിലെ കിണറ്റില്‍ വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ആദ്യം വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന മതിലിലില്‍ നിന്ന് ഇരുവരുമായി സ്‌കൂട്ടര്‍ തൊട്ടടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.

സ്‌കൂട്ടര്‍ ഉയര്‍ന്ന് പൊങ്ങിയ ശേഷമാണ് കിണറ്റില്‍ വീണത്. വീഴ്ചയില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഫയര്‍േേഫാഴ്‌സ് എത്തിയാണ് കിണറ്റില്‍ നിന്ന് സ്‌കൂട്ടര്‍ പുറത്തെത്തിച്ചത്. റംസാന്‍ പ്രമാണിച്ച് പള്ളിയില്‍ പോയ ശേഷം ബന്ധുക്കളെയെല്ലാം കാണാന്‍ പോകുന്നതിനിടെയാണ് സംഭവം. ഇരുവരുടെയും വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് അപകടം നടന്നത്.