by Midhun HP News | May 10, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷന്‍ സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ്. വിജയ്‌യുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിജയ്‌ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടൊരാളുണ്ട്.
താരത്തിന്റെ പേഴ്സണല്‍ ബോഡിഗാര്‍ഡും മലയാളിയുമായ നയീം മൂസ. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ജനക്കൂട്ടത്തിനിടയില്‍ വിജയെ അതീവ ജാഗ്രതയോടെ സംരക്ഷിക്കുന്ന നയീമിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
വിജയ്‌യുടെ പ്രചരണവാഹനത്തില്‍ അദ്ദേഹത്തിനൊപ്പം തന്നെ നിഴല്‍ പോലെ നിന്നു നയീം. ആരാധകര്‍ വിജയ്ക്കുനേരെ ആരാധനയോടെ വലിച്ചെറിയുന്ന പൂമാലകള്‍ പിടിച്ചെടുത്ത് മാറ്റിവെച്ചും, താരത്തിനെ വാഹനത്തിലേക്ക് കയറാന്‍ സഹായിച്ചും നയീം ശ്രദ്ധപിടിച്ചുപറ്റി.
കന്യാകുമാരിയിലെ പ്രചരണ റാലിക്കിടെ വിജയ് സൈക്കിളുമായി കറങ്ങിയപ്പോള്‍, താരത്തിന് സുരക്ഷയൊരുക്കുന്നതിലും നയീം മുന്നിലുണ്ടായിരുന്നു.മുന്‍പ് താരം പങ്കെടുത്ത പൊതുപരിപാടികളിലും ഷൂട്ടിങ് സെറ്റുകളിലുമെല്ലാം ബോഡിഗാര്‍ഡായി ഒപ്പമുണ്ടായിരുന്നതും ഈ മലയാളി തന്നെയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 3 ലക്ഷത്തിന് മുകളില്‍ ഫോഴോവേഴ്‌സും നയീം മൂസയ്ക്കുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലി തേടി ദുബായിലേക്ക് പോയപ്പോഴാണ് ബോഡി ബില്‍ഡിങ്ങിനോടും സുരക്ഷാരംഗത്തോടും നയീമിന് താത്പര്യം വളര്‍ന്നത്. പിന്നീട് അതിനെ ഒരു കരിയറാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെ 2004ല്‍ ജെന്‍ഡര്‍ സെക്യൂരിറ്റി എന്ന സുരക്ഷാ ഏജന്‍സി ആരംഭിച്ചു. ദുബായ് ആസ്ഥാനമായി തുടങ്ങിയ സ്ഥാപനം പിന്നീട് ഇന്ത്യയിലേക്കും വ്യാപിച്ചു. തമിഴ്നാട് തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് അദ്ദേഹം കൂടുതല്‍ ജനശ്രദ്ധ നേടിയത്. ദുബായില്‍ തന്നെയാണ് നയീമിന്റെ സ്ഥിരതാമസം.
by Midhun HP News | May 10, 2026 | Latest News, കേരളം
റേഡിയോ ശ്രോതാക്കളെ ആവേശത്തിലാക്കി ആകാശവാണിയുടെ ‘അഖില കേരള റോഡിയോ നാടകോത്സവ’ത്തിൽ ശബ്ദസാന്നിധ്യമായി മോഹൻലാലും എത്തുന്നു. രണ്ട് ഓഡിയോ നാടകങ്ങൾക്കാണ് മോഹൻലാൽ ശബ്ദം നൽകിയിരിക്കുന്നത്. ‘ദൈവത്തിന്റെ മനമാരു കണ്ടു’, ‘കടങ്കഥയിലെ വിരുന്നുകാരൻ’ എന്നീ നാടകങ്ങൾക്കാണ് മോഹൻലാൽ ശബ്ദം നൽകിയത്.
തിരുവനന്തപുരം നിലയം നിർമിക്കുന്ന ദൈവത്തിന്റെ മനമാരു കണ്ടു നാടകം മെയ് 11-ന് രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യും. ജയരാജ് മിത്ര രചന നിർവഹിക്കുന്ന ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് റൂബി ബാബു ആണ്. എംആർ ഗോപകുമാർ, ഭാഗ്യലക്ഷ്മി, സന്ധ്യ രാജേന്ദ്രൻ, നന്ദു, സാജൻ സൂര്യ തുടങ്ങി നിരവധി താരങ്ങളാണ് മോഹൻലാലിനൊപ്പം ഇതിൽ അണിനിരക്കുന്നത്.
കൊച്ചി നിലയം നിർമിക്കുന്ന കടങ്കഥയിലെ വിരുന്നുകാരൻ മെയ് 17 ന് രാത്രി 9:30-ന് പ്രക്ഷേപണം ചെയ്യും. ഇതിന്റെ പുനഃപ്രക്ഷേപണം മെയ് 18 ഉച്ചയ്ക്ക് 1 മണിക്കായിരിക്കും. എം വി ശശികുമാറും എൻ എസ് ജയമോഹനും സംയുക്തമായി സംവിധാനം ചെയ്യുന്ന നാടകത്തിന്റെ രചന മുഹമ്മദ് റോഷൻ ആണ്.കൈലാസ് മേനോൻ ആണ് പശ്ചാത്തല ശബ്ദവിന്യാസം നിർവഹിക്കുന്നത്. മോഹൻലാൽ ഏക പുരുഷ കഥാപാത്രമായി ശബ്ദം നൽകുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. മാലാ പാർവതി, ശിവദ, മുത്തുമണി, അദിതി രവി എന്നിവരും ഈ നാടകത്തിൽ ശബ്ദം നൽകുന്നുണ്ട്.
ഇതാദ്യമായല്ല മോഹൻലാൽ ആകാശവാണി റേഡിയോ നാടകങ്ങളുടെ ഭാഗമാകുന്നത്. ആകാശവാണിക്കായി ‘ജീവനുള്ള പ്രതിമകൾ’, ‘കത്തുകൾ കഥ പറയുന്നു’ എന്നീ റേഡിയോ നാടകങ്ങൾക്ക് മോഹൻലാൽ ശബ്ദം നൽകിയിരുന്നു.

by Midhun HP News | May 10, 2026 | Latest News, കേരളം
കൊച്ചി: പശ്ചിമേഷ്യന്‍ പ്രതിസന്ധി ആശങ്കകള്‍ വര്‍ധിപ്പിക്കുമ്പോഴും ഗള്‍ഫ് മേഖലയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കല്‍ നല്ലനിലയില്‍ മുന്നോട്ടുപോകുന്നതായി കേരളം ആസ്ഥാനമായുള്ള ബാങ്കുകള്‍. പ്രവാസ ലോകത്ത് നിന്നുള്ള വരുമാനത്തെ വളരെയധികം ആശ്രയിക്കുന്ന കേരളത്തിന് ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുന്നുണ്ട്.
യുഎസ്-ഇറാന്‍ സംഘര്‍ഷവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും കേരളം അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന മൊത്തം പണത്തിന്‍റെ ഏകദേശം 19-20 ശതമാനവും കേരളത്തിലേക്കാണ് എത്തുന്നത്. കൂടാതെ, ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. ജിസിസി സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും വീട്ടുപയോഗം, റിയല്‍ എസ്റ്റേറ്റ്, ബാങ്ക് നിക്ഷേപങ്ങള്‍, സംസ്ഥാനത്തിന്റെ പൊതുവായ സമ്പദ്വ്യവസ്ഥ എന്നിവയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.
ഭൗമരാഷ്ട്രീയ സാഹചര്യം അനുകൂലമല്ലെങ്കിലും കേരളത്തിലേക്കുള്ള പ്രവാസികളുടെ പണമയക്കല്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു എന്ന് ഫെഡറല്‍ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ വി എസ് മണിയന്‍ പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ നാലാംപാദ ഫല കണക്കുകള്‍ പ്രഖ്യാപിക്കുന്ന വേളയിലാണ് കെ വി എസ് മണിയന്‍ ഇക്കാര്യം പറഞ്ഞത്. ‘വന്‍തോതിലുള്ള തൊഴില്‍ നഷ്ടമോ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യമോ ഉണ്ടാകാത്തിടത്തോളം ഈ അവസ്ഥയ്ക്ക് ഉടന്‍ മാറ്റമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. നിലവില്‍ ശുഭസൂചനകളാണ് കാണുന്നത്’ – അദ്ദേഹം പറഞ്ഞു.
സംഘര്‍ഷം ലഘൂകരിക്കപ്പെട്ടാല്‍ പോലും മേഖലയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ ആവശ്യം നിലനിര്‍ത്താനും പണമയക്കല്‍ ശക്തമായി തുടരാനും സഹായിക്കും. മുന്‍പും ഗള്‍ഫ് സമ്പദ്വ്യവസ്ഥകള്‍ ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ടെന്നും ഇന്ത്യയിലേക്കുള്ള പണമയക്കലില്‍ വലിയ കുറവുണ്ടായിട്ടില്ലെന്നും കോവിഡിന് ശേഷമുള്ള കാലഘട്ടത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുഎഇ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ തുടങ്ങി എല്ലാ ജിസിസി രാജ്യങ്ങളില്‍ നിന്നും മാര്‍ച്ചിലും ഏപ്രിലിലും ഫെബ്രുവരിയേക്കാള്‍ ഉയര്‍ന്ന പണമയക്കല്‍ രേഖപ്പെടുത്തിയതായി ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് പി വി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫെഡറല്‍ ബാങ്ക് വഴി ഏകദേശം 2.74 ലക്ഷം കോടി രൂപയുടെ പ്രവാസി നിക്ഷേപമാണ് എത്തിയത്. ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ മാന്ദ്യത്തിന്റെ സൂചനകളില്ലെന്നും ജോയ് പി വി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ പല പ്രവാസികളും പതിവിലും നേരത്തെ പണം നാട്ടിലേക്ക് അയക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റു ബാങ്കുകളിലും സമാനമായ പ്രവണതയാണുള്ളത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ തുടക്കത്തില്‍ ആശങ്കാകുലരായ പ്രവാസികള്‍ പണം അയക്കുന്നതില്‍ വലിയ വര്‍ധന വരുത്തിയതായി ഇസാഫ് (ESAF) സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാര്‍ വി പറഞ്ഞു. എന്നാല്‍ ആ സാഹചര്യം ഇപ്പോള്‍ മാറി. ഗള്‍ഫ് സമ്പദ്വ്യവസ്ഥയിലുള്ള വിശ്വാസവും അനുകൂലമായ വിനിമയ നിരക്കും (Exchange rate) ഈ വര്‍ധനയ്ക്ക് കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ആഗോള സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യം പണമയക്കല്‍ കുറയാന്‍ കാരണമായേക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള വരുമാനം ഇന്ത്യയുടെ ആകെ പ്രവാസി വരുമാനത്തിന്റെ അഞ്ചില്‍ രണ്ട് ഭാഗത്തോളം വരുന്നതിനാല്‍ ഈ പ്രതിസന്ധി രാജ്യത്തിന് ഏറെ നിര്‍ണ്ണായകമാണ്.
സംഘര്‍ഷം മൂര്‍ച്ഛിച്ച ഘട്ടത്തിലും മാര്‍ച്ചില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണമയക്കലില്‍ 30-35 ശതമാനം വര്‍ധന ഉണ്ടായതായി എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒഴിപ്പിക്കല്‍ ഭീതിയോ സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്കയോ കാരണം പ്രവാസികള്‍ മുന്‍കൂട്ടി പണം നാട്ടിലേക്ക് അയക്കുന്നതാണ് ഈ വര്‍ധനയ്ക്ക് കാരണം. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമയ്ക്കല്‍ 13700-14000 കോടി ഡോളര്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

by Midhun HP News | May 10, 2026 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ഫ്‌ലക്‌സ് ബോര്‍ഡ് പോരിനിടെ, മറ്റൊരു നേതാവിന്റെ പേരിലും തലസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിന് സമീപത്താണ് ഫല്ക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ഡോ. ശശി തരൂര്‍ ആണെന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലെ ഉള്ളടക്കം.
പട നയിച്ച ആളെന്നും, പട ഒരുക്കിയ ആളെന്നും, പരിചയ സമ്പത്തുള്ള ആളെന്നും പറഞ്ഞാണ് കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കേരളത്തിലും ഡല്‍ഹിയിലും വരെ നേതാക്കള്‍ക്കായി ചേരിതിരിഞ്ഞ് ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം നടന്നിരുന്നു. തുടര്‍ന്ന് ബോര്‍ഡുകളെല്ലാം മാറ്റണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു.
ഈ ബോര്‍ഡുകളെല്ലാം പ്രവര്‍ത്തകര്‍ മാറ്റുന്നതിനിടെയാണ്, തരൂരിനായി ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റിന്റെ എതിര്‍വശത്താണ് ശശി തരൂരിനെ അനുകൂലിച്ചുകൊണ്ടുള്ള ബോര്‍ഡ് വച്ചിരിക്കുന്നത്. മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ഡോ. ശശി തരൂര്‍ എന്നാണ് ബോര്‍ഡിലെ തലക്കെട്ട്. കെജിഡിഎഫ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി എം ഷഹാബ്ദീന്‍ എന്നയാളുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

by Midhun HP News | May 10, 2026 | Latest News
തൃശൂര്‍: അരിയന്നൂരില്‍ ഡോക്ടറിന്റെ വീട്ടില്‍ വന്‍ മോഷണം. പത്ത് പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു. വീടിന്റെ മുകള്‍ നിലയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. മോഷ്ടാവ് വീട്ടില്‍ കയറി പരിശോധന നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൂണ്ടല്‍- ഗുരുവായൂര്‍ ഹൈവേയില്‍ അരിയന്നൂര്‍ പൊന്നരാശേരി മോട്ടോര്‍ വര്‍ക്ക് ഷോപ്പിന് എതിര്‍വശത്തു താമസിക്കുന്ന പോക്കാക്കില്ലത്ത് ഡോ. അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ഡോക്ടറായ അബൂബക്കറും കുടുംബവും താമസിക്കുന്ന വീട്ടില്‍ എട്ടിന് രാത്രി 12.50-ഓടെയാണ് സംഭവം നടന്നത്.
ഡോക്ടറുടെ ഭാര്യ ഡോ. ബുഷറയുടെ രണ്ട് വളകള്‍, രണ്ട് മാലകള്‍, മൂന്ന് ജോഡി കമ്മലുകള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കുടുംബസമേതം പോകാന്‍ ഒരുങ്ങുന്നതിനിടെ സ്വര്‍ണം എടുക്കാന്‍ നോക്കിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. മുകള്‍ നിലയിലെ ബെഡ്‌റൂമിലെ അലമാരയിലാണ് സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. മുകള്‍ നിലയിലെ വാതില്‍ അടച്ചിരുന്നില്ലെന്നും സ്വര്‍ണം സൂക്ഷിച്ചിരുന്ന അലമാര താക്കോല്‍ ഉപയോഗിച്ച് പൂട്ടിയിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു.
വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അലമാരയില്‍ സ്വര്‍ണത്തോടൊപ്പം ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളൊന്നും മോഷ്ടാവ് കൊണ്ടുപോയിട്ടില്ല.

Recent Comments