ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ്

ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ്

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും.

സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക

സൈബര്‍ തട്ടിപ്പ്: മലയാളിയില്‍ നിന്ന് ഒരു ദിവസം തട്ടുന്നത് 85 ലക്ഷം; പൊലീസിന്റെ കണക്കുകള്‍

സൈബര്‍ തട്ടിപ്പ്: മലയാളിയില്‍ നിന്ന് ഒരു ദിവസം തട്ടുന്നത് 85 ലക്ഷം; പൊലീസിന്റെ കണക്കുകള്‍

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് ഒറ്റദിവസം ശരാശരി 85 ലക്ഷം രൂപ തട്ടിയെടുക്കുന്നതായി പൊലീസിന്റെ കണക്കുകള്‍. ഇങ്ങനെ പോയാല്‍ ഈ വര്‍ഷം മലയാളിയുടെ 300 കോടിയിലധികം രൂപ തട്ടിപ്പുകാര്‍ കവര്‍ന്നെടുക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

2022 നും 2024 നും ഇടയില്‍, സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് 1,021 കോടി രൂപ തട്ടിയെടുത്തു, ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം 763 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2024 ല്‍ 41,426 പരാതികള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2022 ലും 2023 ലും യഥാക്രമം 48 കോടിയും 210 കോടിയും മലയാളിക്ക് നഷ്ടമായി. ട്രേഡിങ് തട്ടിപ്പുകളിലാണ് അധികം പേരും ഇരയായതെന്ന് പൊലീസ് കണക്കുകള്‍ പറയുന്നു. തട്ടിപ്പുകള്‍ തടയുന്നതിന് പ്രതിരോധ നടപടികള്‍ ഉണ്ടായിരുന്നിട്ടും, സൈബര്‍ കുറ്റവാളികള്‍ പുതിയ തരം തട്ടിപ്പുകളിലൂടെ ഇരകളെ വലയില്‍ വീഴ്ത്തുന്നതായി കേരള പൊലീസ് സൈബര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

നേരത്തെ, തൊഴില്‍ തട്ടിപ്പുകള്‍, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, ഗെയിമിങ് തട്ടിപ്പുകള്‍, പ്രണയ തട്ടിപ്പുകള്‍ തുടങ്ങിയവ വ്യാപകമായിരുന്നു. ഇപ്പോള്‍ ട്രേഡിങ് തട്ടിപ്പുകളിലാണ് കൂടുതല്‍ പേരും ഇരകളാകുന്നത്. തട്ടിപ്പിന് ഇരയാകുന്നവരില്‍ പലരും ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന വരുമാനക്കാരാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ട്രേഡിങ് തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. വ്യാജ സ്ഥാപനങ്ങള്‍ വഴി നിക്ഷേപം നടത്തിയാണ് പലരും തട്ടിപ്പിന് ഇരയാകുന്നത്. വ്യാജ ട്രേഡിങ് ആപ്പുകള്‍ വഴി തട്ടിപ്പുകള്‍ നടക്കുന്നതായി ബോധവാന്‍മാരാണെങ്കിലും പലരും തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴുന്നു. വിദേശത്ത് നിന്ന് പണം സ്വീകരിച്ച ചില ഹവാല റാക്കറ്റുകള്‍ ഇന്ത്യന്‍ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുന്നതിനായി തട്ടിപ്പുകാരുടെ സഹായം തേടിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകാര്‍ പണം കൈമാറിയ വ്യക്തി പറഞ്ഞ അക്കൗണ്ടുകളിലേക്ക് ഹവാല റാക്കറ്റുകള്‍ക്ക് പണം കൈമാറി. പകരമായി, ഹവാല റാക്കറ്റുകള്‍ തട്ടിപ്പുകാര്‍ക്ക് ക്രിപ്റ്റോകറന്‍സിയില്‍ പണം നല്‍കിയതായും കേസുകളുണ്ടായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം സമയമെടുക്കുന്നതും ചെലവേറിയതുമാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.കുറ്റവാളികള്‍ ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുന്ന വിപിഎന്നുകള്‍ ഉപയോഗിക്കുന്നതിനാല്‍, അന്വേഷണം വെല്ലുവിളികള്‍ നിറഞ്ഞതാണ്. കുറ്റവാളികളെ തിരിച്ചറിഞ്ഞാലും, ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് മറ്റ് സംസ്ഥാനങ്ങളില്‍ കുറഞ്ഞത് 10 ദിവസമെങ്കിലും അന്വേഷണം നടത്തണം. സംസ്ഥാന ഖജനാവില്‍ നിന്നടക്കം വന്‍തുകകള്‍ ചിലവാക്കേണ്ട സാഹചര്യമാണുള്ളതും സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അരുംകൊല; കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

അരുംകൊല; കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം. വധശ്രമക്കേസില്‍ പ്രതിയായ സന്തോഷിനെ കാറിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

അമ്മയും സന്തോഷും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആക്രമണത്തിന് ഇരയായ സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്ന നിലയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

46കാരന്റെ ജനനേന്ദ്രിയത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി; ആശുപത്രിക്കാരും കൈവിട്ടു

46കാരന്റെ ജനനേന്ദ്രിയത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി; ആശുപത്രിക്കാരും കൈവിട്ടു

കാസര്‍കോട്: 46കാരന്റെ ജനനേന്ദ്രിയത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി. ലൈംഗികാവയവത്തില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെ ഇയാള്‍ ആദ്യം ആശുപത്രിയെ സമീപിച്ചു. എന്നിട്ടും രക്ഷയില്ലാതെ വന്നതോടെ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നട്ട് മുറിച്ചുനീക്കിയത്.

കാഞ്ഞങ്ങാടാണ് സംഭവം. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്റെ ജനനേന്ദ്രിയത്തില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാള്‍ ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്.

നട്ട് നീക്കം ചെയ്യാന്‍ ആശുപത്രിയില്‍ നടത്തിയ ശ്രമങ്ങള്‍ ഫലിച്ചില്ല. അവിടുത്തെ ഡോക്ടര്‍ ആണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അര്‍ധ രാത്രിയോടെ നട്ട് മുറിച്ചുനീക്കിയത്.

കട്ടര്‍ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോള്‍ ചൂടാകുന്നതിനാല്‍ ജനനേന്ദ്രിയത്തിന് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്ന് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

മദ്യലഹരിയില്‍ ബോധമില്ലാതിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാന്‍ പോലും ഇയാള്‍ വളരെ പ്രയാസപ്പെട്ടിരുന്നു.

എംപുരാന്‍ കൊടിയേറ്റം; ആഘോഷമാക്കി ആരാധകര്‍, കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകള്‍

എംപുരാന്‍ കൊടിയേറ്റം; ആഘോഷമാക്കി ആരാധകര്‍, കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകള്‍

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമം, മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്‍ റിലീസ് ആഘോഷമാക്കി മലയാളികള്‍. കേരളത്തിലെ 750 സ്‌ക്രീനുകള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന എംപുരാന്റെ ആദ്യ ഷോ ഇന്ന് രാവിലെ ആറിന് ആരംഭിച്ചു. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ടായിരുന്നു. വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.

ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ റിലീസിന് പ്രത്യേക സുരക്ഷയുള്‍പ്പെടെ ഒരുക്കി കേരള പൊലീസ് ഉള്‍പ്പെടെ കരുതലോടെയാണ് റിലീസിങ് ദിനത്തെ സമീപിച്ചിരിക്കുന്നത്. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കനത്ത സുരക്ഷ.

റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച എംപുരാന്‍ മലയാളത്തിലെ ആദ്യ ദിന കളക്ഷനിൽ ആദ്യ 50 കോടി നേടുന്ന ചിത്രമായി മാറി. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം.

ഖുറേഷി അബ്രാം അഥവാ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കേന്ദ്ര കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എംപുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ.
മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.

ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യമാണ് ഇതില്‍ പ്രധാനം. ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ആറ്റിങ്ങലിലെ വിവിധ തീയേറ്ററുകളിലും ഫാൻസ്‌ ഷോ ഉണ്ടായിരുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടു കൂടിയാണ് ഷോ ആരംഭിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും വരുന്നത്