by Midhun HP News | Mar 22, 2025 | Latest News, കേരളം
കൊല്ലം: എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച നിലയില്‍ വീണ്ടും എംഡിഎംഎ കണ്ടെത്തി. മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയാണ് ഇത്തരത്തില്‍ യുവതിയില്‍ നിന്നും കണ്ടെടുത്തത്. അഞ്ചാലും മൂട് പനയം രേവതിയില്‍ വാടയകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രന്‍ (34) ആണ് പിടിയിലായത്. വൈദ്യ പരിശോധന നടത്തുന്നതിടെയാണ് സ്വകാര്യ ഭാഗത്ത് എംഡിഎംഎ സൂക്ഷിച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചാണ് എംഡിഎംഎ പുറത്തെടുത്തത്. ഇന്നലെ ഇവരില്‍നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 2021ല്‍ എംഡിഎംഎ കടത്തിയ കുറ്റത്തിന് തൃക്കാക്കരയില്‍ ഇവര്‍ അറസ്റ്റില്‍ ആയിരുന്നു.കര്‍ണാടകയില്‍നിന്ന് കൊല്ലം നഗരത്തിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ കൊണ്ടുവന്ന എംഡിഎംഎ സ്വന്തം കാറിലായിരുന്നു യുവതി കടത്തിയിരുന്നത്.
നഗരത്തിലെ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ യുവതി ലഹരി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗര പരിധിയില്‍ വ്യാപക പരിശോധനയാണ് ആരംഭിച്ചത്. കൊല്ലം എസിപി എസ് ഷെരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകര പാലത്തിനു സമീപം കാര്‍ കാണപ്പെട്ടു.
പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോയി. ആല്‍ത്തറമൂട് ശക്തികുളങ്ങര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ച് പൊലീസ് വാഹനം തടഞ്ഞു. പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കൊല്ലം സിറ്റി പൊലീസ് ഈ മാസം നടത്തിയ നാലാമത്തെ വലിയ എംഡിഎംഎ വേട്ടയാണിത്.
by Midhun HP News | Mar 22, 2025 | Latest News, കേരളം
മലപ്പുറം: പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറ് വര്‍ഷം, ഒന്‍പത് മാസം തടവ്, ആറാം പ്രതി നിഷാദിന് മൂന്ന് വര്‍ഷവും ഒന്‍പത് മാസവും തടവ് എന്നിങ്ങനെ മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതി ശിക്ഷാ വിധി പ്രസ്താവിച്ചു. പ്രതികള്‍ പിഴയും ഒടുക്കണം. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി കണ്ടെത്തിയിരുന്നു. ഒന്‍പത് പ്രതികളെ വെറുതെവിട്ടിരുന്നു.
2020 ഒക്ടോബര്‍ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂര്‍ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസുകളില്‍ ഒന്നാണ് ഷാബ ഷെരീഫ് കേസ്.
2019 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്. പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമര്‍ദനം തുടര്‍ന്നു. മര്‍ദനത്തിനിടെ 2020 ഒക്ടോബര്‍ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല.
മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിതെന്ന് പൊലീസ് പറഞ്ഞു. ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കുകയായിരുന്നു. തലമുടിയുടെ ഡിഎന്‍എ സാംപിള്‍ പരിശോധനയിലൂടെയാണ് അന്വേഷണ സംഘം കേസില്‍ നിര്‍ണായക മുന്നേറ്റം നടത്തിയത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 80 സാക്ഷികളെ വിസ്തരിച്ചിരുന്നു.
by Midhun HP News | Mar 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിന് നയം രൂപീകരിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ വനിതാ ശിശു ക്ഷേമ സഹമന്ത്രി സാവിത്രി ഠാക്കൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിന് നയം രൂപീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞ നവംബറിലാണ് ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതില്‍ സര്‍ക്കാര്‍ നിലപാട് എന്തെന്ന ചോദ്യത്തിനു മറുപടിയായാണ്, അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
ഹൈക്കോടതി വിധി മന്ത്രാലയം പരിശോധിച്ചതായി സാവിത്രി ഠാക്കൂര്‍ പറഞ്ഞു. അതിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.- മന്ത്രി പറഞ്ഞു.
വലിയ വിവേചനമാണ് അംഗന്‍വാടി ജീവനക്കാര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ്, ഗുജറാത്ത് ഹൈക്കോടതി ഇവരെ സര്‍ക്കാര്‍ ജോലിക്കാരായി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ആലോചിച്ച് നയം കൊണ്ടുവരണമെന്ന് കോടതി പറഞ്ഞു.
by Midhun HP News | Mar 22, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലം: നീണ്ടകരക്കു സമീപത്തു നിന്ന് 90.45 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. പെരിനാട് ഇടവട്ടം സ്വദേശിനിയായ അനില രവീന്ദ്ര(34)നാണ് പിടിയിലായത്. പിടിച്ചെടുത്തതിൽ 40.45 ഗ്രാം എംഡിഎംഎ ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു.
ബെംഗളുരുവിൽ നിന്ന് കാറിൽ വരവെ നീണ്ടകര പാലത്തിനു സമീപം പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിർത്തിയില്ല. തുടർന്ന് പൊലീസ് കാർ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഇവർ നേരത്തെയും ലഹരി കേസിൽ പ്രതിയാണ് . കൊല്ലം നഗരത്തിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇവർ ലഹരി എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Mar 22, 2025 | Latest News, കേരളം
കൊച്ചി: പഠനത്തോടൊപ്പം സംരംഭകത്വത്തിലേക്കും കടന്നു എറണാകുളം മഹാരാജാസിലെ ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർഥികൾ. പഠനത്തോടൊപ്പം സമ്പാദ്യം പദ്ധതിക്കു കീഴിൽ ഹോം ക്ലീനിങ് ലിക്വിഡ്, തുണി സഞ്ചികൾ തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്നതിനും അലങ്കാര മത്സ്യകൃഷിയിലും 150 വിദ്യാർഥികളെ കോളജ് പരിശീലിപ്പിക്കുകയാണ്. ഈ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും കോളജ് സംഘടിപ്പിക്കുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നു 2024-25 വർഷത്തേക്കു ലഭിച്ച 6 ലക്ഷം രൂപയുടെ ധന സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സാമ്പത്തിക ശാസ്ത്ര വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറും (ഇഡബ്ല്യുവൈഎൽ) കോർഡിനേറ്ററുമായ ഷിജി കെ പറഞ്ഞു. ‘മജസ്റ്റിക്’ എന്ന് ബ്രാൻഡ് ചെയ്തിരിക്കുന്ന മൂന്ന് ഉത്പന്നങ്ങൾ സംബന്ധിച്ചു കോളജ് സമർപ്പിച്ച നിർദ്ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചാണ് പണം അനുവദിച്ചത്.
‘പഠനത്തിനിടെ സമ്പാദിക്കുക, സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുക എന്നീ ആശയമാണ് പദ്ധതിക്കു പിന്നിൽ. അറിവിൽ അധിഷ്ഠിതമായ സമൂഹത്തെ അഭിവൃദ്ധിയുള്ള വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കു മാറ്റുക. അതുവഴി സാമൂഹിക ഐക്യവും സുസ്ഥിര വളർച്ചയും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. വിദ്യാർഥികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്തുക, തങ്ങളുടെ കഴിവുകളുമായി പൊരുത്തപ്പെടുന്ന മേഖലകളിലേക്ക് അവരെ നയിക്കുക, സുരക്ഷിതമായ ഒരു ഭാവിയിലേക്ക് വഴിയൊരുക്കുക എന്നിവയിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു’- ഷിജി കെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടു വ്യക്തമാക്കി.
‘സുസ്ഥിര പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ നിർമിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ഉത്പന്നങ്ങൾക്കെല്ലാം പ്രത്യേകിച്ച് തുണി ബാഗിന് ഇന്ന് വലിയ പ്രസക്തിയുണ്ട്. പരിസ്ഥിതിയെ പ്ലാസ്റ്റിക്കിൽ നിന്ന് മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത നാം ഊന്നിപ്പറയുന്ന ഒരു കാലഘട്ടത്തിൽ തുണി ബാഗുകളുടെ ഉപയോഗത്തിന് പ്രാധാന്യം കൂടിയിട്ടുണ്ട്. 50 വിദ്യാർഥികൾക്ക് ബാഗ് നിർമാണത്തിൽ പരിശീലനം നൽകിയിട്ടുണ്ട്. ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ കോളജ് വാങ്ങി വിദ്യാർഥികൾക്കു നൽകിയത്.’
‘ഓരോ ഉത്പന്ന നിരയും ഒരു ഫാക്കൽറ്റി അംഗത്തെ ചുമതലപ്പെടുത്തിയാണ് ചെയ്തത്. ടോയ്‌ലറ്ററീസ് ഉത്പന്നങ്ങളുടെ ടീമിനെ രസതന്ത്ര വിഭാഗത്തിൽ നിന്നുള്ള നീന ജോർജും തുണി ബാഗ് ടീമിനെ ഗണിത വിഭാഗത്തിൽ നിന്നുള്ള വരുൺ സോമനും നയിച്ചു. സുവോളജി വിഭാഗത്തിലെ ധന്യ ബാലകൃഷ്ണൻ വിദ്യാർഥികൾക്ക് അക്വേറിയം മത്സ്യങ്ങളെ പരിപാലിക്കുന്നതിൽ പരിശീലനം നൽകി.’
‘ഉത്പന്നങ്ങളുടെ നിർമാണത്തിനായി വിദ്യാർഥികൾ എല്ലാ ദിവസവും ഒരു മണിക്കൂർ ചെലവഴിക്കണം. ക്ലാസ് അവസാനിച്ച് ഉച്ചയ്ക്കു ശേഷം 3.30 മുതൽ 4.30 വരെയാണ് നിർമാണം. ഇപ്പോൾ വിദ്യാർഥികൾ ഉത്പന്നങ്ങൾ സ്വന്തമായി തന്നെ നിർമിക്കുന്നു. പഠന സമയത്ത് വിദ്യാർഥികൾക്കു സ്റ്റൈപ്പൻഡും നൽകുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു പദ്ധതി വലിയ ഉപകരമാണ്. കോളജ് അത്തരം വിദ്യാർഥികളെയാണ് പദ്ധതിയിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിച്ചത്. അവരിൽ പലരും ദൈനംദിന ആവശ്യങ്ങൾക്കായി പാർട്ട് ടൈം ജോലികൾ ചെയ്യുന്നവരാണ്.’
‘നൂതന സാങ്കേതിക വിദ്യ കൊണ്ടുവരുന്നതിൽ കുറഞ്ഞ ബജറ്റ് തടസമായിരുന്നു. അടുത്ത അധ്യായന വർഷത്തിൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു നൂതന ഉത്പന്നങ്ങൾ നിർമിക്കാനുള്ള പദ്ധതി ആലോചനയിലുണ്ട്. ഇപ്പോൾ വിൽക്കുന്ന ഉത്പന്നങ്ങളിൽ നിന്നു കിട്ടു വരുമാനം അടുത്ത വർഷത്തെ പദ്ധതിയുടെ വിപുലീകരണത്തിനായി വിനിയോഗിക്കും’- ഷിജി വ്യക്തമാക്കി.
Recent Comments