by Midhun HP News | Mar 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ബാലന്മാരുടെ കുത്തിയോട്ടവ്രതം തുടങ്ങി. അമ്പലത്തിന് മുന്നിലെ ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറൻ ഉടുത്തുവന്ന കുട്ടികൾ ദേവീസന്നിധിയിലെത്തി. ദേവിയെ വണങ്ങിയശേഷം ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് തയ്യാറായി. ശ്രീകോവിലിൽ നിന്ന് പകർന്ന കർപ്പൂരം ആരതി അവർ തൊഴുതു. പള്ളിപ്പലകയിൽ 7 വെള്ളി നാണയങ്ങൾ സമർപ്പിച്ച് മേൽശാന്തി നൽകിയ പ്രസാദം സ്വീകരിച്ച് ബാലന്മാർ വ്രതം ആരംഭിച്ചു. പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന നേർച്ചകളിൽ ഒന്നായ കുത്തിയോട്ട വ്രതത്തിനാണ് വെള്ളിയാഴ്ച തുടക്കമായത്.
588 ബാലൻമാരാണ് ഇത്തവണ കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്. രാവിലെ എട്ടിന് പന്തീരടി പൂജകൾക്ക് ശേഷം വ്രതാരംഭ ചടങ്ങുകൾ തുടങ്ങി. മേൽശാന്തി വി. മുരളീധരൻ നമ്പൂതിരി കാർമികത്വം വഹിച്ചു. വ്രതം അനുഷ്ഠിക്കുന്നവർ ഇനിയുള്ള ഏഴ് ദിവസങ്ങൾക്കുള്ളിൽ 1008 നമസ്‌കാരം പൂർത്തിയാക്കണമെന്നാണ് ആചാരം.
വീടുകളിൽ പോകാൻ അനുവാദമില്ലെങ്കിലും രക്ഷിതാക്കൾക്ക് ക്ഷേത്രത്തിലെത്തി കുട്ടികളെ കാണാനുള്ള സൗകര്യമുണ്ടാകും. പൊങ്കാല നിവേദ്യത്തിന് ശേഷം 13-ന് വൈകീട്ട് 7.45-ന് ബാലൻമാരെ ചൂരൽകുത്തും. പുഷ്പകിരീടവും പുതു വസ്ത്രങ്ങളും അണിഞ്ഞ് രാത്രി 11-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്തിന് ഇവർ അകമ്പടി സേവിക്കും.
തോറ്റംപാട്ടിൽ കോവലനും ദേവിയുമായുള്ള വിവാഹത്തിന്റെ വർണനകൾ ചേർന്ന മാലപ്പുറം പാട്ടാണ് വെള്ളിയാഴ്ച അവതരിപ്പിച്ചത്. കോവലനുമായി ദേവിയുടെ വിവാഹം നടന്നത് ഈ ദിവസമെന്നാണ് വിശ്വാസം. ദരിദ്രനായി തീർന്ന കോവലൻ നിത്യവൃത്തിക്ക് വഴിയില്ലാതെ ക്ലേശിക്കുന്നതും, ദേവിയുടെ നിർബന്ധത്തിന് വഴങ്ങി ചിലമ്പ് വിൽക്കാനായി കൊണ്ടു പോകുന്നതുമായ ഭാഗം ശനിയാഴ്ച അവതരിപ്പിക്കും.
by Midhun HP News | Mar 8, 2025 | Latest News, കേരളം
കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം സുരക്ഷിത സമൂഹം എന്ന സംവാദ പരിപാടി സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഐപി എസ് ഉദ്ഘാടനം ചെയ്തു.
വീടുകൾക്ക് പുറത്ത് നടക്കുന്ന അതിക്രമങ്ങളെക്കാൾ എത്രയോ മടങ്ങാണ് ഇന്ന് സ്വന്തം വീടുകൾക്കുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ എന്നും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ നടന്ന 65 കൊലപാതകങ്ങളിൽ 70 മനുഷ്യജീവനുകൾ നഷ്ടപ്പെട്ടപ്പോൾ അതിൽ അമ്പതും പൊലിഞ്ഞു വീണത് വീടുകൾക്കുള്ളിൽ ആണെന്നത് അതീവ ഗൗരവാർഹമായ കാര്യമാണെന്നും ഇതിൻമേൽ ശരിയായ സുരക്ഷാ നടപടികളും ബോധവൽക്കരണവും സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും എഡിജിപി പറഞ്ഞു.
സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കൊപ്പം വീടുകളില്‍ നടക്കുന്ന അതിക്രമങ്ങളും എങ്ങനെ തടയാം എന്ന വിഷയത്തെ മുൻനിർത്തിയുള്ള ചർച്ചയിൽ ജനപ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, രക്ഷകർത്താക്കൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിൽ ഉള്ളവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
സംവാദത്തില്‍ ഏറെയും ലഹരിയെകുറിച്ചും കുട്ടികളിലെ കുറ്റവാസനകളെ കുറിച്ചുമായിരുന്നു ചര്‍ച്ച നടന്നത്. കുറ്റവാസന തടയുന്നതിനായി ഒട്ടനവധി പ്രതിവിധികളാണ് സംസാരിച്ചവര്‍ നിർദ്ദേശിച്ചത്. പൊതുസമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും ശക്തമായ നടപടി സ്വീകരിക്കുന്നതിനുംപോലീസിന് സാധിക്കുമെങ്കിലും വീടുകള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പരിമിധികളുണ്ടെന്നും. ഗൃഹനാഥന്‍മാരാണ് അത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രധാന പങ്കുവഹിക്കേണ്ടതെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു.
പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. വി സുനിൽരാജ് വിഷയാവതരണം നടത്തി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കെഎൽ നിഷാന്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി.
കൈരളി ന്യൂസ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ നൃപൻ ചക്രവർത്തി, കെപിഒഎ സംസ്ഥാന പ്രസിഡണ്ട് ആർ പ്രശാന്ത്, നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി, കെ പി ഒ എ തിരുവനന്തപുരം സിറ്റി സെക്രട്ടറി എസ് എസ് ജയകുമാർ, കെ പി എ റൂറൽ ജില്ലാ പ്രസിഡണ്ട് ജി എസ് കൃഷ്ണലാൽ എന്നിവർ സംസാരിച്ചു. സംവാദ പരിപാടിക്ക് കെ പി ഒ എ ജില്ലാ സെക്രട്ടറി ആർ കെ ജ്യോതിഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ബി ഹരിലാൽ നന്ദിയും രേഖപ്പെടുത്തി.
ലഹരിക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാതൃകാപരമായ ബോധവത്കരണ ക്ലാസിനെ കുറിച്ച് പ്രശംസിച്ചാണ് പങ്കെടുത്തവര്‍ മടങ്ങിയത്.
by Midhun HP News | Mar 8, 2025 | Latest News, കേരളം
കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോള്‍ ഷാനിദ് തന്നെയാണ് എംഡിഎംഎ വിഴുങ്ങിയ കാര്യം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ യുവാവ് മരിച്ചു.
സിടി സ്‌കാന്‍, എന്‍ഡോസ്‌കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളില്‍ 2 ചെറിയ പ്ലാസ്റ്റിക് പൊതികള്‍ സ്ഥിരീകരിച്ചു. ഈ പൊതികളില്‍ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു.
by Midhun HP News | Mar 8, 2025 | Latest News, ജില്ലാ വാർത്ത
എസ്.എൻ ഡി പി യോഗം ആറ്റിങ്ങൽ യൂണിയൻ സഹോദരൻ അയ്യപ്പൻ്റെ 57-മത് സ്മൃതി ദിനാചരണം സംഘടിപ്പിച്ചു. യൂണിയൻ ഹാളിൽ ആറ്റിങ്ങൽ യൂണിയൻ പ്രസിഡൻ്റ് എസ് ഗോകുൽദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡൻ്റ് വി. ഷാജി മുഖ്യ പ്രഭാഷണം നടത്തി.
കൗൺസിലർമാരായ എസ് സുജാതൻ, കെ.സുധീർ, സി.ഷാജി, വനിതാസംഘം നേതാക്കളായ പ്രശോഭ ഷാജി, ഗീതാദേവി, ശ്രീല ബിജു, ബിന്ദു ബിനു, ലത തങ്കപ്പൻ, തോട്ടവാരം ശാഖാ സെക്രട്ടറി റ്റി. പി. അനിൽ കുമാർ, അഡ്വ. അതുൽ. എസ്. വി. എന്നിവർ സംസാരിച്ചു.
by Midhun HP News | Mar 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ കേരളം മുന്നേറുകയാണെന്ന് നീതി ആയോഗിന്റെ പഠന റിപ്പോർട്ട്. വായ്പയുടെ തിരിച്ചടവും ക്രെഡിറ്റ് സ്കോറുമൊക്കെ സ്വയം കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ കേരളം ആറാം സ്ഥാനത്താണ്. നെറ്റി ചുളിക്കേണ്ട, ഈ ആറാം സ്ഥാനത്തിന് മധുരമേറെയാണ്. രാജ്യത്തെ സാമ്പത്തിക സ്വാതന്ത്ര്യമുള്ള സ്ത്രീകളുടെ ആകെ എണ്ണത്തിൽ ആറാം സ്ഥാനമാണ്. ജനസംഖ്യ കുറവുള്ള കേരളത്തിനിത് മികച്ച നേട്ടമാണ്.
സ്ത്രീ സാമ്പത്തിക ശാക്തീകരണത്തെക്കുറിച്ചുള്ള നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം, സംസ്ഥാനത്ത് സ്വയം നിരീക്ഷണത്തിലൂടെയും ക്രെഡിറ്റ് മാനേജ്മെന്റിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായെന്നാണ് വ്യക്തമാക്കുന്നത്. ”ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക് – കടം വാങ്ങുന്നവരില്‍ നിന്ന് നിര്‍മാതാക്കളിലേക്ക്” എന്ന തലക്കെട്ടില്‍ നീതി ആയോഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ സ്ത്രീകളുടെ നേട്ടം പരാമര്‍ശിക്കുന്നത്.
സാമ്പത്തിക സ്വാതന്ത്ര്യം വായ്പാ നിയന്ത്രണം എന്നിവയില്‍ കേരളത്തിലെ സ്ത്രീകള്‍ മുന്‍പന്തിയിലുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. വായ്പകള്‍ നേടിയിട്ടുള്ള വനിതകളുടെ എണ്ണത്തില്‍ 2024 ലെ കണക്കുകള്‍ പ്രകാരം കേരളം ആറാം സ്ഥാനത്തായിരുന്നു. വായ്പകള്‍ സംബന്ധിച്ച ദേശീയ കണക്കുകള്‍ പ്രകാരം ആകെ വനിതകളില്‍ ആറ് ശതമാനവും കേരളത്തിലാണ്.
മഹാരാഷ്ട്രയാണ് പട്ടികയില്‍ ഒന്നാമത്. രാജ്യത്തെ മൊത്തത്തിലുള്ള വനിതാ കടമെടുപ്പുകാരില്‍ 15 ശതമാനവും മഹാരാഷ്ട്രയിലാണ്. തമിഴ്‌നാട് 11, കര്‍ണാടക 9, ഉത്തര്‍ പ്രദേശ് 7 തെലങ്കാന 6 എന്നിങ്ങനെയാണ് കേരളത്തിന് മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. ആന്ധ്ര പ്രദേശ്, ഗുജറാത്ത് പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ കേരളത്തിന് പിറകിലാണെന്നും കണക്കുകള്‍ പറയുന്നു.
‘സ്വയം നിരീക്ഷണത്തിലൂടെയും ക്രെഡിറ്റ് മാനേജ്മെന്റിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നു എന്നത് കേരളത്തിലെ സ്ത്രീകളുടെ വളര്‍ന്നുവരുന്ന സാമ്പത്തിക വിവേകത്തിന്റെ തെളിവാണ് എന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. സ്വന്തമായി സാമ്പത്തിക അച്ചടക്കം നേടുന്ന 44 ശതമാനം സ്ത്രീകളും ആറ് മാസത്തിനുള്ളില്‍ അവരുടെ ക്രെഡിറ്റ് സ്‌കോറുകളില്‍ പുരോഗതി നേടുന്നു. വര്‍ധിച്ചുവരുന്ന സാമ്പത്തിക അവബോധത്തിന്റെ സ്വാധീനമാണ് ഇത് കാണിക്കുന്നത്. ‘വായ്പ എടുക്കുന്നവരുടെ സമ്പൂര്‍ണ്ണ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ്. കേരളത്തിന്റെ ജനസംഖ്യ താരതമ്യേന ചെറുതാണ്, എന്നിട്ടും ആറാം സ്ഥാനത്ത് തുടരുന്നു. വായ്പ എടുക്കുന്നവരുടെ ശതമാന കണക്ക് പരിശോധിച്ചാല്‍ കേരളത്തിന്റെ റാങ്കിംഗ് ഉയരുമായിരുന്നു,’ എന്ന് തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കിരണ്‍ കുമാര്‍ കകര്‍ലപുടി ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക മേഖല സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ആകുമെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍ എന്നാണ് വിദഗ്ധരുടെ നിലപാട്. ഇത് സാമ്പത്തിക സാക്ഷരതയുമായും സാമ്പത്തിക സാക്ഷരതയും ഉത്പന്നങ്ങളെ കുറിച്ചും അവയുടെ കൈകാര്യവുമായും ബന്ധപ്പെട്ടിരിക്കുന്നതായും കിരണ്‍ കുമാര്‍ കകര്‍ലപുടി പറഞ്ഞു. കേരളത്തിലെ സ്ത്രീ വായ്പക്കാരില്‍ ഭൂരിഭാഗവും നേരത്തെ ചെറുകിട നഗര പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. നിലവില്‍ അത് ഗ്രാമപ്രദേശങ്ങളും നഗരപ്രദേശങ്ങളും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Recent Comments