മോചനം ഇനിയും നീളും; അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി വെച്ചു

മോചനം ഇനിയും നീളും; അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി വെച്ചു

സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് മാറ്റി വെയ്ക്കുന്നത്. ഈ മാസം 18 ലേക്കാണ് മാറ്റിയത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും. 18 വർഷമായി സൗദി ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.

കഴിഞ്ഞ 8 തവണയും കേസ് നീട്ടി വെച്ചപ്പോൾ, അതിനുള്ള കാരണം നിയമ സഹായ സമിതിയോ അഭിഭാഷകരോ വിശദീകരിച്ചിട്ടില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30-ന് ഓൺലൈൻ വഴിയാണ് കോടതി കേസ് പരിഗണിച്ചത്. സൌദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006-ൽ ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ്. മലയാളികൾ സ്വരൂപിച്ച് നല്കിയ 15 മില്യൺ റിയാൽ മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. 8 മാസത്തോളമായി ജയില് മോചനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.

‘നോ അദര്‍ ലാന്‍ഡ്’, പലസ്തീന്‍ ജീവിതം പറഞ്ഞ ഡോക്യുമെന്റിക്ക് ഓസ്‌കര്‍ പുരസ്‌കാരം

‘നോ അദര്‍ ലാന്‍ഡ്’, പലസ്തീന്‍ ജീവിതം പറഞ്ഞ ഡോക്യുമെന്റിക്ക് ഓസ്‌കര്‍ പുരസ്‌കാരം

ലോസാഞ്ചലസ്: സംഘര്‍ഷം തകര്‍ത്ത പലസ്തീന്‍, ഒരു ജനതയുടെ ദുരിതങ്ങള്‍ പകര്‍ത്തിയ ഡോക്യുമെന്ററിക്ക് ഓസ്‌കര്‍ പുരസ്‌കാരം. ഇസ്രയേല്‍ – പലസ്തീന്‍ സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പിറന്ന നോ അദര്‍ ലാന്‍ഡ് എന്ന ഡോക്യുമെന്ററിയ്ക്കാണ് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്നും തങ്ങളുടെ പ്രദേശം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പലസ്തീനികളുടെ ജീവിതമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം.

2019 -2023 കാലത്താണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്തുള്ള മസാഫര്‍ യാട്ടയെ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാന്‍ ഇസ്രായേല്‍ നീക്കമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ബാസല്‍ അദ്രയുടെ സ്വകാര്യ ആര്‍ക്കൈവില്‍ നിന്നുള്ള കാംകോര്‍ഡര്‍ ദൃശ്യങ്ങളാണ് നോ അദര്‍ ലാന്‍ഡില്‍ ഭുരിഭാഗവും ഉപയോഗിച്ചിരിക്കുന്നത്. ഗ്രാമീണ സ്‌കൂള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയും, പ്രദേശത്തെ കിണറുകള്‍ സിമന്റ് ഉപയോഗിച്ച് നിറയ്ക്കുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങളും ഇതിലുണ്ട്.

പതിറ്റാണ്ടുകളായി പലസ്തീനികള്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് നോ അദര്‍ ലാന്‍ഡ് പറയാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ച് ബാസല്‍ അദ്ര നടത്തിയ പ്രതികരണം. ”എന്റെ സമൂഹം ഇസ്രായേലി അധിനിവേശത്തിന്‍ കീഴില്‍ ജീവിക്കുന്നവരാണ്, അക്രമം, വീടുകള്‍ തകര്‍ക്കല്‍, നിര്‍ബന്ധിത കുടിയിറക്കല്‍ എന്നിവയെ എപ്പോഴും ഭയപ്പെടുന്നവര്‍. രണ്ട് മാസം മുമ്പ്, ഞാന്‍ ഒരു പിതാവായി, എന്റെ മകള്‍ക്ക് എനിക്ക് നല്‍കാവുന്ന ഏക പ്രതീക്ഷ, ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന അതേ ജീവിതം നയിക്കേണ്ടിവരില്ല എന്നാണ്,” എന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ബാസല്‍ അദ്ര പ്രതികരിച്ചത്.

ഡോക്യുമെന്ററി തയ്യാറാക്കി ബാസല്‍ അദ്രയും പത്രപ്രവര്‍ത്തകന്‍ യുവാല്‍ എബ്രഹാമും അവരുടെ ടീമിനുവേണ്ടി അവാര്‍ഡ് സ്വീകരിച്ചു. പലസ്തീനില്‍ നടക്കുന്നത് വംശീയ ഉന്‍മൂലമാണെന്നും, ഈ അനീതികളെ ലോകം ചോദ്യം ചെയ്യണം എന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍, യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകര്‍. നാല് ആക്ടിവിസ്റ്റുകളുടെ ഫലസ്തീന്‍-ഇസ്രായേലി കൂട്ടായ്മയാണ് ചിത്രം നിര്‍മ്മിച്ചത്. പലസ്തീന്‍ – നോര്‍വേ സഹകരണത്തിലാണ് ചിത്രത്തിന്റെ നിര്‍മാണം.

വെഞ്ഞാറമൂട് കൂട്ടക്കൊല; കൂടുതൽ കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടക്കൊല; കൂടുതൽ കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ കേസുകളിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിയനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടർമാർ അനുമതി നൽകിയാൽ പ്രതിയെ ഇന്ന് ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും.

ജയിലിലേക്ക് മാറ്റിയാൽ കൂടുതൽ ചോദ്യം ചെയ്യലിനായി അഫാനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം അഫാൻ ചെയ്തത് തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്‍റെ മൊഴി.

അഫാൻ മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടികൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നാണ് അഫാന്‍റെ മൊഴി. തട്ടത്തുമലയിലുള്ള അമ്മയുടെ ബന്ധുക്കളിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ബന്ധുക്കള്‍ പണം തിരിച്ചു ചോദിച്ചപ്പോൾ തർക്കവുമുണ്ടായി. ഇതിൽ വലിയ വൈരാഗ്യം അഫാന് ബന്ധുക്കളോട് ഉണ്ടായിരുന്നു. മുത്തശ്ശിയെയും അച്ഛന്‍റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തുമ്പോൾ അമ്മയുടെ ബന്ധുക്കളെയും ലക്ഷ്യം വച്ചിരുന്നു.

കൊലപാതകങ്ങള്‍ ചെയ്യുന്നതിനിടെ മദ്യപിച്ചു. പെണ്‍സുഹൃത്തിനെയും അനുജനെയും കൊന്നതോടെ വിഷം കഴിച്ചതിനാൽ വാഹനമെടുത്ത് തട്ടത്തുമലയിലേക്ക് പോകാൻ കഴിഞ്ഞില്ലെന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കി. അല്ലെങ്കിൽ കൊലപാതങ്ങളുടെ എണ്ണം കൂടുമായിരുന്നു. കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഇനി വ്യക്തമാകേണ്ടത് സാമ്പത്തിക ബന്ധങ്ങളാണ്. വൻ സാമ്പത്തിക ബാധ്യതയാണ് കൊലക്ക് പിന്നിലെന്നാണ് അഫാൻ പറയുന്നത്. എന്നാൽ അത്രയധികം സാമ്പത്തിക ബാധ്യതയില്ലെന്നാണ് അഫാൻെറ അച്ഛൻ റഹിം നൽകിയ മൊഴി. അഫാന് ഇനി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. വിശദമായ അന്വേഷണത്തിൽ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുക. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.

‘രോഹിത് പൊണ്ണത്തടിയന്‍; മോശം ക്യാപ്റ്റന്‍’; ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെ ക്ഷമ ചോദിച്ച് ഷമ

‘രോഹിത് പൊണ്ണത്തടിയന്‍; മോശം ക്യാപ്റ്റന്‍’; ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെ ക്ഷമ ചോദിച്ച് ഷമ

ഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച പോസ്റ്റില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിന്‍വലിച്ചത്. ഇന്നലെ നടന്ന ഇന്ത്യ – ന്യൂസിലന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന് പിന്നാലെയായിരുന്നു രോഹിതിനെതിരായ ഷമയുടെ വിമര്‍ശനം. രോഹിത് ശര്‍മ തടിയെനെന്നും കായികതാരത്തിന് ചേര്‍ന്ന ശരീരപ്രകൃതിയല്ലെന്നും ഭാരം കുറയ്‌ക്കേണ്ടതുണ്ട് എന്നുമാണ് ഷമ എക്‌സില്‍ കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നുമായിരുന്നു ഷമയുടെ പോസ്റ്റ്.

തന്റെ പോസ്റ്റ് ബോഡി ഷെയ്മിങ് ലക്ഷ്യമിട്ടായിരുന്നില്ലെന്നും കൡക്കാരുടെ ഫിറ്റ്‌നസിനെ പറ്റിയാണ് താന്‍ പറഞ്ഞതെന്നും ഷമ പറഞ്ഞു. ‘ഒരു കായികതാരം എപ്പോഴും ഫിറ്റ്‌നസ് ആയിരിക്കണം, രോഹിത് ശര്‍മയ്ക്ക് അല്‍പം തടി കൂടുതലാണെന്ന് എനിക്ക് തോന്നി. അതിനെ കുറിച്ച് ഞാന്‍ ട്വീറ്റ് ചെയ്തു. ഒരു കാരണവുമില്ലാതെ ഞാന്‍ ആക്രമിക്കപ്പെട്ടു. മുന്‍ ക്യാപ്റ്റന്‍മാരുമായി ഞാന്‍ അദ്ദേഹത്തെ താരതമ്യം ചെയ്തപ്പോള്‍, ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. അതുപറയാന്‍ എനിക്ക് അവകാശമുണ്ട്. അതില്‍ എന്താണ് തെറ്റെന്നും ജനാധിപത്യത്തില്‍ സംസാരിക്കാന്‍ അവകാശമില്ലേ’ – ഷമ ചോദിച്ചു.

ഷമയുടെ പോസ്റ്റിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും ഷമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് കീഴില്‍ 90 തെരഞ്ഞെടുപ്പുകളില്‍ തോറ്റ കോണ്‍ഗ്രസാണ് രോഹിത്തിനെ മോശം ക്യാപ്റ്റനെന്ന് വിമര്‍ശിക്കുന്നതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ‘കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനെ പിന്തുടരുകയാണ്! നാണക്കേട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ഇനി ക്രിക്കറ്റ് കളിക്കുമെന്നാണോ പ്രതീക്ഷിക്കുന്നത്’ പോസ്റ്റിന് മറുപടിയായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കിയ രോഹിത്തിനെ വിമര്‍ശിക്കാന്‍ എന്തവകാശമാണ് കോണ്‍ഗ്രസിനുള്ളതെന്നും ബിജെപി വക്താവ് ചോദിച്ചു.

2023ലാണ് രോഹിത് ശര്‍മ്മ ടീം ഇന്ത്യ ക്യാപ്റ്റനായി ചുമതലയേല്‍ക്കുന്നത്. രോഹിതിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കഴിഞ്ഞ ടി 20 ലോകകപ്പ് കിരീടം നേടുന്നത്. രണ്ട് ഏഷ്യാ കപ്പ് ട്രോഫികളും ഇന്ത്യ നേടിയിട്ടുണ്ട്.

കോവളം – കാരോട് ബൈപാസിനു കുറുകെയുള്ള മേൽപാലം ഉടൻ യാഥാർഥ്യമാകും

കോവളം – കാരോട് ബൈപാസിനു കുറുകെയുള്ള മേൽപാലം ഉടൻ യാഥാർഥ്യമാകും

കോവളം – കാരോട് ബൈപാസിന് കുറുകെ മണ്ണക്കല്ലിൽ നിർമിക്കുന്ന മേൽപാലം ഈ വർഷം പൂർത്തിയാക്കും. ഇതോടെ പഴയകടയിൽ നിന്ന് മാവിളക്കടവിലേക്കും കുളത്തൂരിലേക്കുമുള്ള യാത്ര സുഗമമാകും. ബൈപാസിന് കുറുകെ പഴയകട – മാവിളക്കടവ് റോഡിന് സമാന്തരമായാണ് മേൽപാലത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. മേൽപാലത്തിൽ ഒരു വശം കോൺക്രീറ്റ് ചെയ്യാനുള്ള പണികൾ പൂർത്തിയായി. കഴിഞ്ഞ ഓഗസ്റ്റിലാണ് മേൽപാല നിർമാണം തുടങ്ങിയത്. 3.37കോടി രൂപയാണ് ചെലവ്.

അരനൂറ്റാണ്ടിലേറെയായി ജനങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്നതാണ് പഴയകട മാവിളക്കടവ് റോഡ്. മാവിളക്കടവ്, വട്ടവിള, കുളത്തൂർ, പ്ലാമൂട്ടുക്കട, പാറശാല പ്രദേശങ്ങളിലേക്ക് നെയ്യാറ്റിൻകര, പഴയകട, തിരുപുറം കാഞ്ഞിരംകുളം പ്രദേശങ്ങളിലെ ജനങ്ങൾക്ക് എത്തുന്നതിനുള്ള പ്രധാന പാതയാണിത്. ബൈപാസ് വന്നതോടെ റോഡ് മണ്ണക്കലിൽ വച്ച് തിരിഞ്ഞ് സർവീസ് റോഡിലൂടെയാണ് മാവിളക്കടവ് റോഡിലേക്ക് എത്തുന്നത്.