ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ എച്ച് പി ന്യൂസിലൂടെ

ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ എച്ച് പി ന്യൂസിലൂടെ

ചിറയിൻകീഴ്: നിലത്തിൽ പോരിനൊരുങ്ങി ശാർക്കര. ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ 4 മണി മുതൽ ഹൃദയപൂർവം ന്യൂസിന്റെ ഫേസ് ബുക്കിലും യൂ ട്യൂബിലും കാണാവുന്നതാണ്. ഇന്ന് ഉച്ചകഴിഞ്ഞ് വെയിൽ താഴ്ന്ന് 4മണി കഴിഞ്ഞാലുടൻ നിലത്തിൽ പോര് ആരംഭിക്കുമെന്നാണ് ക്ഷേത്രഭാരവാഹികൾ അറിയിച്ചത്.

എട്ടു ദിവസങ്ങളായി ശാർക്കരദേവീ ക്ഷേത്രത്തിൽ നടക്കുന്ന കാളീനാടകത്തിന് ഇന്ന് പരിസമാപ്തിയാകും. നൂറ്റാണ്ടുകൾ പഴക്കമുള്ള കാളിയൂട്ട് മഹോത്സവം 250 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ ഭരിച്ച മാർത്താണ്ഡവർമ്മ മഹാരാജാവ് തുടങ്ങി വച്ചതാണ്. തുടരെത്തുടരെ പരാജയപ്പെട്ട കായംകുളം യുദ്ധം വിജയിക്കാൻ ശാർക്കര ദേവിയ്ക്ക് കാളിയൂട്ട് നേരുകയും തുടർന്നു യുദ്ധം വിജയിച്ചപ്പോൾ രാജാവ് നേരിട്ടെത്തി കാളിയൂട്ട് നടത്തുകയുമായിരുന്നു. അന്ന് തുടങ്ങിയ ആചാരാനുഷ്ടാനങ്ങൾ ഇന്നും മുറതെറ്റാതെ നടന്നു വരുന്നു.

കാളിയൂട്ട് മഹോത്സവത്തിനായി ചിറയിൻകീഴാകെ ഒരുങ്ങിക്കഴിഞ്ഞു. 9 ദിവസം നീണ്ടു നിൽക്കുന്ന കാളിയൂട്ട് ചടങ്ങിലെ അവസാന ദിവസം ആണ് നിലത്തിൽ പോര്. തിന്മക്കു മേൽ നന്മയുടെ വിജയം, മതസൗഹാർദ്ദത്തിന്റെ പ്രതീകം എന്നിവയാണ് കാളിയൂട്ടിന്റെ പ്രസക്തി ഇപ്പോഴും വിളിച്ചോതുന്നത്. നൂറ്റാണ്ടുകൾക്കു മുൻപുള്ള ആചാരാനുസ്ടാനങ്ങളോടെ നടക്കുന്ന കാളിയൂട്ട് വീക്ഷിക്കാൻ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങൾ എത്താറുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ട് ക്ഷേത്ര പരിസരത്ത് മുടിയുഴിച്ചിൽ നടന്നു. ക്ഷേത്രത്തിന്റെ അഞ്ചുകിലോമീറ്ററോളം ചുറ്റളവ് മുടിയുഴിച്ചിലിന് വേദിയായി. ദാരികനെത്തേടി അലയുന്നുവെന്ന സങ്കല്പത്തിലാണ് മുടിയുഴിച്ചിൽ. ദാരികനെത്തേടി നാനാദിക്കിലും അലഞ്ഞ ദേവി നിരാശയായി തിരിച്ചെത്തി.

ഇന്ന് വൈകുന്നേരം അരങ്ങേറുന്ന നിലത്തിൽപ്പോരിൽ ദാരിക നിഗ്രഹം നടത്തി തിന്മയുടെമേൽ നന്മയുടെ വിജയം നേടും. തിന്മയുടെമേൽ വിജയം കൊയ്ത് നന്മയുടെ വിത്തെറിയാൻ ശാർക്കര ദേവി ഇന്ന് അടർക്കളം നിറഞ്ഞാടും. ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി ഭദ്രകാളി ദേവി തിന്മയുടെ പ്രതീകമായ ദാരികാസുരനെ വധിച്ച് ഭക്തർക്ക് രക്ഷയും ഐശ്വര്യവുമരുളുന്നതോടെ ഈ വർഷത്തെ കാളിയൂട്ട് ചടങ്ങുകൾക്ക് പരിസമാപ്തിയാകും. ദാരിക വധവും നിലത്തിൽപ്പോരുമാണ് കാളീ നാടകത്തിന്റെ ഒൻപതാം ദിവസത്തെ ക്രീയാംശം.

ഡല്‍ഹി മദ്യനയക്കേസ്; കെജരിവാളും സിസോദിയയും കുറ്റവിമുക്തര്‍, സിബിഐക്കു കോടതി വിമര്‍ശനം

ഡല്‍ഹി മദ്യനയക്കേസ്; കെജരിവാളും സിസോദിയയും കുറ്റവിമുക്തര്‍, സിബിഐക്കു കോടതി വിമര്‍ശനം

ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ സിബിഐക്കായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. റോസ് അവന്യൂ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി ജിതേന്ദര്‍ സിങിന്റെതാണ് സുപ്രധാന വിധി.

കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 23 പേരെയും കോടതി കുറ്റവിമുക്തരാക്കി. അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ കോടതി സിബിഐക്കെതിരെ രൂക്ഷവിമര്‍ശനവും നടത്തി. ആയിരത്തിലേറെ പേജുകളുള്ള കുറ്റപത്രത്തില്‍ നിരവധി പോരായ്മകള്‍ ഉണ്ടെന്നും സാക്ഷിമൊഴികളോ തെളിവുകളോ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

സത്യം ജയിച്ചുവെന്ന് മാധ്യമങ്ങളോടു പറഞ്ഞ കെജരിവാൾ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന കെട്ടിച്ചമച്ച കേസ് ആണിതെന്നും കെജരിവാൾ പറഞ്ഞു.

2022ലെ മദ്യനയവുമായി ബന്ധപ്പെട്ട് ഏകദേശം 1000 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു പ്രധാന പ്രചാരണം. മദ്യകമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കിയതിലൂടെ ലഭിച്ച കമ്മീഷന്‍ തുക ഗോവ തെരഞ്ഞെടുപ്പിലടക്കം ആം ആദ്മി ാര്‍ട്ടി ഉപയോഗിച്ചുവെന്ന ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് കോടതി കണ്ടെത്തി. ഡല്‍ഹിയിലെ മദ്യകച്ചവടം സര്‍ക്കാരിന്റെ കീഴില്‍ നിന്നും മാറ്റി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിലൂടെ 9500 കോടി രൂപയുടെ വരുമാനമാണ് ആം ആദ്മി സര്‍ക്കാര്‍ അന്ന് ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് ഈ മദ്യ ഇടപാടിലെ അഴിമതി ആരോപണങ്ങളായിരുന്നു. അരവിന്ദ് കെജരിവാള്‍ നേരിട്ട് പണം വാങ്ങിയെന്നും മനീഷ് സിസോദിയ ഇതിന് ഇടനിലക്കാരനായി നിന്നുവെന്നുമായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. ബിജെപിക്ക് ഡല്‍ഹിയില്‍ അധികാരത്തിലേറാന്‍ വഴിതുറന്ന ആരോപണങ്ങളായിരുന്നു ഇവയെങ്കിലും, കോടതിയില്‍ ഇവയൊന്നും തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. കേസുമായി ബന്ധപ്പെട്ട് കെജരിവാള്‍ മാസങ്ങളോളം ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു.

‘ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാധ്യമങ്ങളുമായി വരുമാനം പങ്കിടണം; തയ്യാറല്ലെങ്കിൽ നിയമം’; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

‘ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാധ്യമങ്ങളുമായി വരുമാനം പങ്കിടണം; തയ്യാറല്ലെങ്കിൽ നിയമം’; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡല്‍ഹി: വാര്‍ത്താ മാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാധ്യമ സ്ഥാപനങ്ങളുമായി വരുമാനം പങ്കിടണമെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. സ്വമേധയാ വരുമാനം പങ്കിടാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ ഇതിനായി നിയമ നിര്‍മാണം നടത്തിയ കാര്യവും മന്ത്രി ഓര്‍മിപ്പിച്ചു.

ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഡിഎന്‍പിഎ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ മുതല്‍ ഉള്‍പ്രദേശങ്ങളിലെ സ്വതന്ത്ര സ്രഷ്ടാക്കള്‍ വരെ ഇക്കാര്യം ശ്രദ്ധിക്കണം. മാധ്യമ പ്രവര്‍ത്തകര്‍, പരമ്പരാഗത മാധ്യമങ്ങള്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, പ്രൊഫസര്‍മാര്‍, ഗവേഷകര്‍ എന്നിവര്‍ക്കെല്ലാം ഇതു ബാധകമാകണം.

സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ആരുടെയും അനുമതിയില്ലാതെ ഒരാളുടെ മുഖം, ശബ്ദം എന്നിവയുപയോഗിച്ച് സിന്തറ്റിക്ക് കണ്ടന്റ് സൃഷ്ടിക്കരുത്. അത്തരം ഉള്ളടക്കം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അവരുടെ അനുമതി ആവശ്യമാണ്- മന്ത്രി വ്യക്തമാക്കി.

ഈ ട്രെയിനുകള്‍ ഇനി ‘സ്‌പെഷ്യല്‍’ അല്ല; സ്ഥിരമാകുന്നു

ഈ ട്രെയിനുകള്‍ ഇനി ‘സ്‌പെഷ്യല്‍’ അല്ല; സ്ഥിരമാകുന്നു

കണ്ണൂര്‍: കേരളത്തിലെ ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരമാകുന്നു. ട്രെയിനുകള്‍ സ്ഥിരമാക്കിയ വിവരം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യനു നല്‍കിയ കത്തിലാണ് സൂചിപ്പിച്ചിട്ടുള്ളത്. നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരമാക്കിയതായി കൊടിക്കുന്നില്‍ സുരേഷ് എംപിയും സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ട്രെയിനുകള്‍ സ്ഥിരമായി ഓടിത്തുടങ്ങുമ്പോള്‍ തുടക്കത്തിലെ പൂജ്യം നമ്പര്‍ മാറും. ഒപ്പം സ്‌പെഷ്യല്‍ എന്നത് എക്‌സ്പ്രസ് എന്നായും മാറും.

സ്ഥിരമാകുന്ന ട്രെയിനുകള്‍

പാലക്കാട്- കണ്ണൂര്‍ (16611), കണ്ണൂര്‍- കോഴിക്കോട് (56632), തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു അന്ത്യോദയ (16313/ 16314), കൊല്ലം- എറണാകുളം മെമു (66327/66328), എറണാകുളം- വേളാങ്കണ്ണി (16363/16364), വിശാഖപട്ടണം- കൊല്ലം (18501/ 18502).

സമ്പൂര്‍ണ ‘ചന്ദ്രഗ്രഹണം’ മാര്‍ച്ച് 3 ന്; സമയം അറിയാം

സമ്പൂര്‍ണ ‘ചന്ദ്രഗ്രഹണം’ മാര്‍ച്ച് 3 ന്; സമയം അറിയാം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം മാര്‍ച്ച് മൂന്നിന്. പടിഞ്ഞാറേയറ്റത്തുള്ള പ്രദേശങ്ങള്‍ ഒഴിച്ചുള്ള മിക്കയിടത്തും ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്നു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്രം, അമേരിക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രകടമാകും. ഗ്രഹണം ഏതാണ്ട് 3 മണിക്കൂര്‍ 27 മിനിറ്റ് നീണ്ടുനില്‍ക്കും.

വൈകീട്ട് 3.20 മുതല്‍ 6.48 വരെയാണ് ഗ്രഹണ സമയം. പൂര്‍ണതോതില്‍ ദൃശ്യമാകുക 4.34നും 5.33നും ഇടയ്ക്കുള്ള സമയത്താകും.