ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. തടവിലാക്കപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നടപടി. ഇമ്രാന് ആശുപത്രിയില്‍ ചികിത്സയൊരുക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബവും പാര്‍ട്ടിയും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

തടവിലിരിക്കെ അദ്ദേഹത്തിന്റെ കാഴ്ച ശക്തി ഗണ്യമായി കുറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു. 2022ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിതിന് പിന്നാലെ തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് 73കാരനായ ഇമ്രാന്‍ അഭിപ്രായപ്പെട്ടിരുന്നു.

സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി അദ്ദേഹത്തിന്റെ പാര്‍ട്ടി വക്താവ് സുല്‍ഫിക്കര്‍ ബുലാരി പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇത് നേരത്തെ സംഭവിക്കേണ്ടതായിരുന്നു. ആരോഗ്യനില തൃപ്തികരമാകും വരെ അദ്ദേഹം ആശുപത്രിയില്‍ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇമ്രാന്‍ ഖാനെ 48 മണിക്കൂറിനുള്ളില്‍ ശിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റാനും സെപ്റ്റംബര്‍ 16 അവിടെ തുടരാനും കോടതി ഉത്തരവില്‍ പറയുന്നതായി ഇമ്രാന്‍ പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.

നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങളെയും ലാത്തിച്ചാർജ്ജിനെയും കുറിച്ച് അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി തീരുമാനം. വിരമിച്ച ജഡ്ജിമാർ, മുൻ സംസ്ഥാന ഡിജിപി, സിബിഐ മുൻ ഡയറക്ടർ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയെയാണ് ഇതിനായി നിയോഗിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായക തീരുമാനം വ്യക്തമാക്കിയത്.

സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച അന്തിമ ഉത്തരവ് ബുധനാഴ്ച പുറപ്പെടുവിക്കും. ജൂലൈ 20-ന് ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിനിടെ അരങ്ങേറിയ സംഘർഷങ്ങളുടെയും പൊലീസ് നടപടികളുടെയും സിസിടിവി ദൃശ്യങ്ങളും വീഡിയോ റെക്കോർഡിംഗുകളും സുപ്രീം കോടതി നിർദ്ദേശിക്കുന്ന സമിതിക്ക് മുൻപാകെ കൈമാറും. വനിതാ വിദ്യാർത്ഥികൾക്കെതിരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളും സമിതി പ്രത്യേകമായി പരിശോധിക്കും.

വിദ്യാർഥികളുടെ ഭാവി പ്രധാനം; എഫ്ഐആറുകൾ റദ്ദാക്കാൻ ഇടപെടും
സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ പൂർണ്ണ വിവരങ്ങൾ കൈമാറാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കെതിരായ കേസുകൾ റദ്ദാക്കുന്നതിനായി ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള പ്രത്യേക അധികാരം കോടതി പ്രയോഗിച്ചേക്കുമെന്നും ബെഞ്ച് സൂചന നൽകി.

“വിദ്യാർഥികളുടെ ജീവിതവും ഭാവിയുമാണ് ഇവിടെ ഉൾപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 19 പ്രകാരം സമാധാനപരമായി പ്രതിഷേധിക്കാനുള്ള മൗലികാവകാശം അവർക്കുണ്ട്,” എന്ന് മാപ്പപേക്ഷയില്ലാതെ വിദ്യാർഥികൾക്കെതിരായ കേസുകൾ റദ്ദാക്കരുതെന്ന് വാദിച്ച അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുൻപ് ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമില്ലാത്ത എല്ലാ സാധാരണ വിദ്യാർഥികൾക്കെതിരെയുള്ള എഫ്ഐആറുകളും പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുമെന്ന് കോടതി നേരത്തെയും വ്യക്തമാക്കിയിരുന്നു.

മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം; ദ്രോണാചാര്യ അവാര്‍ഡ് 3 പേര്‍ക്ക്

മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം; ദ്രോണാചാര്യ അവാര്‍ഡ് 3 പേര്‍ക്ക്

ഡല്‍ഹി: 2025 ലെ കായികരംഗത്തെ മികവിനുള്ള അര്‍ജുന, ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 17 കായികതാരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്. മലയാളി അത് ലറ്റ് മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം. ബാഡ്മിന്റണ്‍ താരമാണ് ട്രീസ. കണ്ണൂര്‍ സ്വദേശിനിയാണ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശിയായ അജ്മല്‍ ഇന്ത്യയുടെ 4×400 മീറ്റര്‍ റിലേ ടീമിലെ പ്രധാന ഓട്ടക്കാരനാണ്.

അത് ലറ്റുകളായ തേജസ്വിന്‍ ശങ്കര്‍, പ്രിയങ്ക ഗോസ്വാമി, ബ്ഡാമിന്റണ്‍ താരം പുല്ലേ ഗായത്രി ഗോപിചന്ദ്, ബോക്‌സിങ് താരം നരേന്ദര്‍, ചെസ് താരങ്ങളായ വിദിത് സന്തോഷ് ഗുജറാത്തി, ദിവ്യ ജിതേന്ദ്ര ദേശ്മുഖ് എന്നിവര്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചവരില്‍ പെടുന്നു.

ഡഫ് ഷൂട്ടിങ് താരം ധനുഷ് ശ്രീകാന്ത്, ഹോക്കി താരം ലാല്‍റെംസിയാമി, രാജ് കുമാര്‍ പാല്‍, കബഡി താരങ്ങളായ സുര്‍ജിത്, പൂജ, പാരാ-ഷൂട്ടിങ് താരം രുദ്രാഷ് ഖണ്ഡേല്‍വാല്‍, പാരാ അത് ലറ്റ് ഏക്താ ഭ്യാന്‍, റോവിങ് താരം അരവിന്ദ് സിങ്, ഷൂട്ടിങ് താരം അഖില്‍ ഷോറന്‍ എന്നിവര്‍ക്കാണ് അര്‍ജുന പുരസ്‌കാരം ലഭിച്ചത്.

ഫുട്‌ബോള്‍ താരം അരുമൈനായകം സമഗ്ര സംഭാവനയ്ക്ക് ലൈഫ് ടൈം അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹനായി. അഞ്ച് പരിശീലകര്‍ ദ്രോണാചാര്യ പുരസ്‌കാരത്തിനും അര്‍ഹരായി. അത്‌ലറ്റിക് പരിശീലകന്‍ പാര്‍വീര്‍ സിങ്. ബോക്‌സിങ് കോച്ച് ഛോട്ടെ ലാല്‍ യാദവ്, ഷൂട്ടിങ് കോച്ച് നേഹ നന്ദകുമാര്‍ ചവാന്‍ എന്നിവര്‍ക്കും, സമഗ്ര സംഭാവന വിഭാഗത്തില്‍ ബോക്‌സിങ് കോച്ച് ധര്‍മ്മേന്ദ്ര സിങ് യാദവ്, ഗുസ്തി പരിശീലകന്‍ വീരേന്ദ്രകുമാര്‍ എന്നിവര്‍ക്കാണ് ദ്രോണാചാര്യ പുരസ്‌കാരം ലഭിക്കുക.

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 45,68,11,037 രൂപ (45.68 കോടി രൂപ) അനുവദിച്ച് ഉത്തരവിറക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ അറിയിച്ചു. സർക്കാർ കോളേജുകളുടെ ഭൗതിക, മാനവവിഭവ, ഐ.ടി. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് തുക അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ വിവിധ സർക്കാർ കോളജുകളിലെ പുതിയ കെട്ടിടങ്ങൾ, അക്കാദമിക് ബ്ലോക്കുകൾ, അഡ്മിനിസ്ട്രേറ്റീവ് കേന്ദ്രങ്ങൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, ഐ.ടി. സംവിധാനങ്ങൾ എന്നിവ യാഥാർത്ഥ്യമാക്കാനാണ് ഈ വികസന ഫണ്ട് വിനിയോഗിക്കുക.

എറണാകുളം പറവൂർ കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതിയ ഭരണനിർവഹണ കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി ₹13.48 കോടി അനുവദിച്ചിട്ടുണ്ട്. മഹാരാജാസ് കോളജിൽ ഹോസ്റ്റൽ, മെസ് കെട്ടിടങ്ങൾക്കായി ₹5.60 കോടിയും, കാര്യവട്ടം ഗവ: കോളജിൽ ലൈബ്രറി, റിസർച്ച് ബ്ലോക്ക് എന്നിവയുടെ നിർമ്മാണത്തിനായി ₹ 4.81 കോടിയും, ഗവ: ബ്രണ്ണൻ കോളജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ₹2.42 കോടിയും, കരുനാഗപ്പള്ളി ഗവ: ആർട്സ് & സയൻസ് കോളജിൻ്റെ അക്കാദമിക് ബ്ലോക്ക്, ചുറ്റുമതിൽ നിർമ്മാണത്തിനായി ₹1.29 കോടി രൂപയും,വടകര മടപ്പള്ളി ഗവൺമെന്റ് കോളജിൽ പുതിയ ആർട്സ് ബ്ലോക്കിനായി ₹1.34 കോടിയും , ഗവൺമെന്റ് കോളജ് മൂന്നാറിൽ ചുറ്റുമതിൽ നിർമാണത്തിന് ₹1.98 കോടിയും,കരുനാഗപ്പള്ളി ഗവണ്മെന്റ് കോളജിന്റെ അക്കാദമിക് ബ്ലോക്ക് ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണത്തിന് ₹1.29 കോടിയും ,കെ.കെ.ടി.എം. ഗവൺമെന്റ് കോളജിന് ₹1.27 കോടിയും ,എളേരിത്തട്ട് ഇ.കെ.എൻ.എം കോളജിന് ₹99.68 ലക്ഷവും,തോളന്നൂർ ഗവൺമെന്റ് കോളജിന് ₹98.35 ലക്ഷവും ഉൾപ്പടെയാണ് അനുവദിച്ചിരിക്കുന്നത്.

‘പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വൈകിപ്പിച്ചത് അധമ രാഷ്ട്രീയം; ഇതിനെല്ലാം കുട പിടിച്ചത് ഒരു മന്ത്രി’ സുരേഷ് ഗോപി

‘പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വൈകിപ്പിച്ചത് അധമ രാഷ്ട്രീയം; ഇതിനെല്ലാം കുട പിടിച്ചത് ഒരു മന്ത്രി’ സുരേഷ് ഗോപി

തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സാമ്പത്തിക സഹായം വൈകിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരെയും വകുപ്പുകളെയും കൂട്ടുപിടിച്ച് അധമ രാഷ്ട്രീയ പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂർ കളക്ടറേറ്റിൽ വെച്ച് പുലിക്കളി സംഘങ്ങൾക്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കേന്ദ്ര സഹായധനം വിതരണം ചെയ്ത ചടങ്ങിനോടനുബന്ധിച്ച് വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ടൂറിസം വകുപ്പും ഉദ്യോഗസ്ഥരും തനിക്കെതിരെ ഹീനമായ രാഷ്ട്രീയ കളികളാണ് നടത്തിയത്. പുലിക്കളി സംഘങ്ങൾക്കുള്ള ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ടൂറിസം സെക്രട്ടറി ബിജുവിനെ പലതവണ നേരിട്ട് വിളിച്ചിരുന്നു. തനിക്ക് ഇതിൽ നേരിട്ട് പങ്കാളിയാകണമെന്ന് വ്യക്തമാക്കിയതാണ്. യാതൊരു വിവരവുമില്ലാത്ത ലൊട്ടുലൊടുക്ക് ഉദ്യോഗസ്ഥർക്കല്ല താൻ നിർദ്ദേശങ്ങൾ അയച്ചതെന്നും, ഒരു സംസ്ഥാനത്തിന്റെ വകുപ്പ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കുമാണ് കൃത്യമായ നിർദ്ദേശങ്ങൾ കൈമാറിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ഫണ്ട് വൈകിപ്പിച്ചതിൽ പങ്കാളികളായ മുൻ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാരിൻറെ ഒരു കത്ത് കിട്ടാതെ കേന്ദ്രത്തിന് ഫണ്ട് അനുവദിക്കാനാകില്ലായിരുന്നു. ഒടുവിൽ പുലിക്കളിക്ക് എട്ടു ദിവസം മുമ്പ് താൻ ഇക്കാര്യം പൊതുമധ്യത്തിലെത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇതിൽ നടപടിയുണ്ടായത്.

‘ചെയ്യാത്ത തെറ്റിന് പ്രചാരണം നടത്തിയ പിശാചുക്കൾ പ്രായശ്ചിത്തം ചെയ്യണം’
താൻ ചെയ്യാത്ത ഒരു തെറ്റിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട ‘പിശാചുക്കൾ’ ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് സുരേഷ് ഗോപി ആഞ്ഞടിച്ചു. ഇവിടെ നിന്ന് തെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിയായ ഒരാളാണ് ഇതിനെല്ലാം കുടപിടിച്ചതെന്നും ഇത്രയും അധമനാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

ഭൂമിമലയാളത്തിൽ ഇന്നുവരെ പുലിക്കളിക്ക് കേന്ദ്ര സർക്കാർ തലത്തിൽ നിന്ന് നേരിട്ട് പണം അനുവദിച്ച ചരിത്രമുണ്ടായിട്ടില്ല. രാഷ്ട്രീയത്തിനതീതമായി തൃശൂരിലെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതും തനിക്ക് ടൂറിസം വകുപ്പിന്റെ ചുമതല ലഭിച്ചതുമാണ് പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിച്ചവരുടെ വായ ഇനി തുറക്കാൻ പാടില്ലെന്നും ഇക്കാര്യം ജനങ്ങൾ പൂർണ്ണമായും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരിൽ വരാനിരിക്കുന്ന ഏതൊരു രാഷ്ട്രീയ വിവാദങ്ങളെയും നെഞ്ചുവിരിച്ച് നേരിടാൻ താൻ തയ്യാറാണെന്നും വരുന്നവർ വരട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.