യുഎഇയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം, 3 ഇന്ത്യക്കാര്‍ക്ക് പരിക്ക്; കടുത്ത ഭാഷയില്‍ അപലപിച്ച് ഇന്ത്യ

യുഎഇയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം, 3 ഇന്ത്യക്കാര്‍ക്ക് പരിക്ക്; കടുത്ത ഭാഷയില്‍ അപലപിച്ച് ഇന്ത്യ

ഡല്‍ഹി: യുഎഇയിലെ ഫുജൈറയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഇറാന്റെ മിസൈലാക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം അംഗീകരിക്കാനാവില്ലെന്നും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

‘ഫുജൈറയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റ ആക്രമണം അംഗീകരിക്കാനാവില്ല. ശത്രുതകള്‍ ഉടനടി അവസാനിപ്പിക്കണമെന്നും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും നിരപരാധികളായ സാധാരണക്കാരെയും ലക്ഷ്യം വെച്ചുള്ള നടപടികള്‍ക്ക് അന്ത്യമുണ്ടാകണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു’ എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സില്‍ കുറിച്ചത്.

യുഎഇയിലെ ഫുജൈറ പെട്രോളിയം ഇന്‍ഡസ്ട്രീസ് സോണിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. ഡ്രോണ്‍- മിസൈല്‍ ആക്രമണത്തില്‍ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ തീപിടിത്തം ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍തന്നെ തീ നിയന്ത്രണവിധേയമാക്കുകയും പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

യുഎഇയിലെ ആക്രമണം കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കാണ് വഴിയൊരുക്കുന്നത്. യുഎസ് – ഇറാന്‍ സംഘര്‍ഷത്തിനിടെ ഉണ്ടായിരുന്ന താത്കാലിക വെടിനിര്‍ത്തല്‍ തുടരുന്നതിനിടെയാണ് ഇറാനില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നതായി അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ യുഎഇ അറിയിച്ചത്. ഇറാന്‍ തൊടുത്തുവിട്ട 15 മിസൈലുകളും നാല് ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചതായി എമിറാത്തി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ എമിറേറ്റായ ഫുജൈറയിലെ ഏറ്റവും വലിയ എണ്ണ കേന്ദ്രത്തില്‍ ഒരു ഡ്രോണ്‍ പൊട്ടിത്തെറിച്ചതായും അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ പ്രധാനമാണെന്നും, ഉടന്‍ യുദ്ധപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യുഎഇയും ഈ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തുണ്ട്. സംഭവത്തോടെ ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ ഗുരുതരമാകുകയും, ആഗോള എണ്ണ വിപണിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന ആശങ്ക ഉയരുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഇറാന്‍ ആക്രമണങ്ങളെ പൂര്‍ണ്ണമായും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. യുഎസും യുഎഇയും ‘വീണ്ടും ഒരു ചതിക്കുഴിലേക്ക് വലിച്ചിഴക്കപ്പെടുന്നതില്‍ ജാഗ്രത പാലിക്കണം’എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി എക്സില്‍ കുറിച്ചു. യുഎഇയെയോ അതിന്റെ എണ്ണപ്പാടങ്ങളിലൊന്നിനെയോ ലക്ഷ്യമിടാന്‍ ടെഹ്റാന്‍ പദ്ധതിയുണ്ടായിരുന്നില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനും അറിയിച്ചു.

സിനിമാഭിനയം നിർത്തി, സ്റ്റേജ് ഷോകളും ചെയ്യില്ല, ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം’: രമേഷ് പിഷാരടി

സിനിമാഭിനയം നിർത്തി, സ്റ്റേജ് ഷോകളും ചെയ്യില്ല, ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം’: രമേഷ് പിഷാരടി

പാലക്കാട്: സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

വോട്ടെണ്ണലിന് പിന്നാലെ വ്യാപക സംഘർഷം; യുഡിഎഫ് പ്രവർത്തകന് കുത്തേറ്റു

വോട്ടെണ്ണലിന് പിന്നാലെ വ്യാപക സംഘർഷം; യുഡിഎഫ് പ്രവർത്തകന് കുത്തേറ്റു

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോഴിക്കോട് വിവിധയിടങ്ങളിൽ ആക്രമണം. നരിക്കുനിയിൽ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. യുഡിഎഫ് പ്രവർത്തകനായ രജീഷിനാണ് സംഘർഷത്തിൽ കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയ്ക്കാണ് പരിക്കേറ്റതെന്നാണ് വിവരം.

സിപിഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, മുന്‍ ലോക്കല്‍ സെക്രട്ടറി കെ പി പ്രേംകുമാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കും മര്‍ദ്ദനമേറ്റു. മരുതോങ്കരയിൽ കെ എം അഭിജിത്തിന്റെ ആഹ്ലാദപ്രകടനത്തിനിടയിലും സംഘർഷമുണ്ടായി. നല്ലളത്ത് പി എ മുഹമ്മദ് റിയാസിന്റെ റോഡ് ഷോയ്ക്കിടെ യുഡിഎഫ് കൗൺസിലർ മുല്ലവീട്ടിൽ ജാഹിഷ്, ബേപ്പൂർ ബ്ലോക്ക് കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് ഫാസിലിനും മർദ്ദനമേറ്റു. ധർമടത്ത് കീഴത്തൂരിലും കോൺ​ഗ്രസ് ഓഫിസിന് നേരെ ആക്രമണമുണ്ടായി. കീഴത്തൂരിലെ രാജീവ് ഭവനിലാണ് ചൊവ്വാഴ്ച്ച പുലർച്ചെ ആക്രമണമുണ്ടായത്. ജനൽ ചില്ലും കൊടിമരവും ഫർണിച്ചറുകളും നശിപ്പിച്ചു. പിന്നിൽ സിപിഎം ആണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി പി അബ്ദുള്‍ റഷീദ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ ലീഡെടുത്തിരുന്നു.

‘കോളേജില്‍ എന്റെ ജൂനിയര്‍, സുഹൃത്തും സഹോദരനുമായിരുന്നു എനിക്ക് സന്തോഷ്’; വിങ്ങലോടെ മോഹന്‍ലാല്‍

‘കോളേജില്‍ എന്റെ ജൂനിയര്‍, സുഹൃത്തും സഹോദരനുമായിരുന്നു എനിക്ക് സന്തോഷ്’; വിങ്ങലോടെ മോഹന്‍ലാല്‍

നടന്‍ സന്തോഷ് കെ നായരുടെ മരണത്തില്‍ മനം നൊന്ത് മോഹന്‍ലാല്‍. മോഹന്‍ലാലും സന്തോഷ് കെ നായരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് സിനിമയിലൊക്കെ എത്തുന്നതിനും ഏറെ മുമ്പാണ്. കോളേജില്‍ മോഹന്‍ലാലിന്റെ ജൂനിയറായിരുന്നു സന്തോഷ് കെ നായര്‍. സന്തോഷ് തനിക്ക് ആ കാലം മുതലേ സുഹൃത്തും സഹോദരനുമായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

“ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെയുടമ. സന്തോഷിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍” എന്നാണ് മോഹന്‍ലാലിന്റെ കുറിപ്പ്.

അടൂര്‍ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സന്തോഷ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. സന്തോഷിന്റെ ഭാര്യ ശുഭശ്രീയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കോട്ടയം ഭാഗത്തേക്കുള്ള യാത്രയില്‍ വച്ചായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്നത് സന്തോഷ് ആണ്. ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതപ്പെടുന്നത്. ഭാര്യയുടെ പരുക്ക് ഗുരുതരമല്ല. പാര്‍സല്‍ ലോറി ഡ്രൈവര്‍ സുധീഷിനും പരുക്കേറ്റിട്ടുണ്ട്.

1982 ല്‍ പുറത്തിറങ്ങിയ ഇതു ഞങ്ങളുടെ കഥ ആയിരുന്നു ആദ്യ സിനിമ. പിന്നീട് നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. വില്ലനായും നായകനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം മോഹിനിയാട്ടത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു, അകമ്പടിയുമില്ലാതെ തിരുവനന്തപുരത്ത്; പിണറായി വിജയന്‍ ഇനി ചിന്താ ഫ്‌ലാറ്റില്‍

ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു, അകമ്പടിയുമില്ലാതെ തിരുവനന്തപുരത്ത്; പിണറായി വിജയന്‍ ഇനി ചിന്താ ഫ്‌ലാറ്റില്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാതെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂരിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷവും പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ പിണറായി വിജയന്റെ അരികിലേക്ക് എത്തിയെങ്കിലും ചെറു പുഞ്ചിരിയോടെ കൈവീശി അഭിവാദ്യം അര്‍പ്പിച്ചതല്ലാതെ ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഇന്ന് രാവിലെയാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച പിണറായി വിജയന്‍ എകെജി സെന്ററില്‍ നിന്ന് എത്തിച്ച വാഹനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് പോയത്. പാര്‍ട്ടി ഓഫീസിലെ ഡ്രൈവറാണ് കാറുമായി എത്തിയത്. പൊലീസ് അകമ്പടിയും പിണറായി വേണ്ടെന്ന് വച്ചു. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക വാഹനവും പൊലീസ് അകമ്പടിയും സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇവ രണ്ടും വേണ്ടെന്ന് പിണറായി വിജയന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബത്തോടൊപ്പമാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയത്. സിപിഎം നേതാക്കളായ വി ശിവന്‍കുട്ടി, എ എ റഹീം, വി ജോയ് എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. അതിനിടെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസില്‍ നിന്ന് ഒഴിയുന്ന പിണറായി വിജയന് താമസിക്കാന്‍ ചിന്താ ഫ്‌ലാറ്റില്‍ പാര്‍ട്ടി മുറി അനുവദിച്ചു. ചിന്താ ഫ്‌ലാറ്റിലെ 3എ, 3ബി ഫ്‌ലാറ്റുകളാണ് പിണറായിക്ക് അനുവദിച്ചത്.