വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

വാഷിങ്ടണ്‍: വീണ്ടും താരിഫ് ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. യൂറോപ്യന്‍ യൂണിയനുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി. യൂറോപ്പില്‍നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും ട്രക്കുകള്‍ക്കുമാണ് പുതിയ താരിഫ് ഭീഷണി. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യയിലൂടെയാണ് ട്രംപിന്റെ ഭ്രീഷണി.

അടുത്ത ആഴ്ച മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും. യുഎസുമായുള്ള വ്യാപാര കരാര്‍ പാലിക്കാത്തതിനാലാണ് നടപടിയെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ കാറുകളും ട്രക്കുകളും യുഎസിലെ പ്ലാന്റുകളില്‍ നിര്‍മിക്കുകയാണെങ്കില്‍ തിരുവ ചുമത്തില്ലെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ‘യുഎസുമായുള്ള വ്യാപാരക്കരാര്‍ യൂറോപ്യന്‍ യൂണിയന്‍ പാലിക്കുന്നില്ല. ഇതേ തുടര്‍ന്ന് യൂറോപ്പില്‍ നിന്നുള്ള കാറുകള്‍ക്കും ട്രക്കുകള്‍ക്കും അടുത്തയാഴ്ച മുതല്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തും. യുഎസിലെ നിര്‍മാണ യൂണിറ്റുകളിലാണ് കാറുകളും ട്രക്കുകളും നിര്‍മിക്കുന്നതെങ്കില്‍ അതിന് തീരുവ ഉണ്ടാകില്ല’, എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഇറക്കുമതി തീരുവ പരമാവധി 15 ശതമാനമായാണ് നിശ്ചയിച്ചിരുന്നത്.

മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

കാത്തിരിപ്പിനൊടുവില്‍ പേട്രിയറ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയുടെ ബിഗ് എംസ് ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ പേട്രിയറ്റിനായി കാത്തിരുന്നത്. മഹേഷ് നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങിയ വലിയൊരു താരനിര തന്നെ ഉണ്ടെന്നും ആ പ്രതീക്ഷകള്‍ക്ക് ആഴം കൂട്ടി.

ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറുകയാണ് പേട്രിയറ്റ്. ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങള്‍ മുതല്‍ സമ്മിശ്ര പ്രതികരണങ്ങള്‍ വരെ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമേയവും മേക്കിങും കയ്യടി നേടുന്നത് പോലെ തന്നെ മമ്മൂട്ടിയുടെ ഷോ ആണ് ചിത്രമെന്നും ആരാധകര്‍ പറയുന്നു.

ആദ്യ പകുതിയ്ക്കും ഇന്റര്‍വെല്‍ ബ്ലോക്കിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ എന്‍ട്രിയും പ്രതീക്ഷിച്ചത് ആവേശം നല്‍കുന്നതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന സാങ്കേതിക മികവ് ചിത്രത്തിനുണ്ടെന്നും ആരാധകര്‍ പറയുന്നു. അതേസമയം ചില വിമര്‍ശനങ്ങളും ചിത്രം നേരിടുന്നുണ്ട്.

മോഹന്‍ലാല്‍-മമ്മൂട്ടി കോമ്പോയില്‍ നിന്നും പ്രതീക്ഷിച്ച അത്ര ഉയരാന്‍ ചിത്രത്തിനായില്ലെന്നാണ് ചിലരുടെ വിമര്‍ശനം. ‘കിടിലന്‍ ഫസ്റ്റ് ഹാഫ് തന്ന് എന്തൊക്കെയോ ഉണ്ടെന്ന പ്രതീക്ഷ തന്ന് ഒന്നുമല്ലാതെയാക്കിയ സെക്കന്റ് ഹാഫ്, ക്ലൈമാക്‌സിനോട് അടുക്കും തോറും തെലുങ്ക് പടം ഫീല്‍. ഏട്ടനും ഇക്കയും ഒരുമിച്ചുള്ള സീന്‍സൊക്കെ ചുമ്മാ തീ. മൊത്തത്തില്‍ ആവറേജ് എക്‌സ്പീരിയന്‍സ്.’ എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.

ഒരുപാട് പ്രതീക്ഷയോടെയാണ് പടത്തിനു കേറിയത്. പക്ഷെ എന്തോ ഒരു മിസിങ് ഉള്ള പടം. ഏട്ടന്‍ ഉണ്ടായിരുന്ന സീന്‍സ് ഒഴിച്ചാല്‍ എടുത്ത് പറയാന്‍ മാത്രം സെക്കന്റ് ഹാഫില്‍ ഒന്നും തോന്നിയില്ല. പക്ഷെ ഫസ്റ്റ് ഹാഫ് ഒരേ പൊളി. എനിക്ക് ശരിക്കും വര്‍ക്കായി. ഇക്ക ഏട്ടന്‍ കോമ്പോ സീന്‍സ് ഒക്കെ കൊള്ളാം. മാസ് പ്രതീക്ഷിച്ചു പോയാല്‍ നിരാശ ആയിരിക്കും ലഭിക്കുക.. Remember it’s a Mahesh Narayanan Film എന്നാണ് മറ്റൊരു പ്രതികരണം.

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്‌വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പന്‍ ശ്രീക്കുട്ടന്‍ ആണ് മരിച്ചത്. 25 വയസ്സായിരുന്നു. സാരമായി പരിക്കേറ്റ ഒന്നാം പാപ്പന്‍ അമല്‍ ഇരിഞ്ഞാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിച്ചതായിരുന്നു ആനയെ. ഇന്നലെ ആന ക്ഷേത്രവളപ്പില്‍ വച്ച് വിരണ്ടിരുന്നു. ഇതേതുടര്‍ന്ന് ക്ഷേത്ര സമീപത്തെ വളപ്പില്‍ ആനയെ തളയ്ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ പാപ്പാന്‍മാര്‍ ആനയെ നിരീക്ഷിക്കാന്‍ എത്തിയപ്പോഴായിരുന്നു ആനയുടെ ആക്രമണം.

തുമ്പിക്കൈക്കൊണ്ട് പാപ്പാന്‍മാരെ എറിഞ്ഞിട്ട ശേഷം രണ്ടാം പാപ്പാന്‍ ശ്രീക്കുട്ടന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒന്നാം പാപ്പാന്‍ ചികിത്സയിലാണ്. 2006ലും കുടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേരെ ചവിട്ടിക്കൊന്നിരുന്നു.

ഇന്ന് സംസ്ഥാനത്ത് ആന ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണം; മലപ്പുറം വിഭജിക്കണമെന്ന് യൂത്ത് ലീഗ്

തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണം; മലപ്പുറം വിഭജിക്കണമെന്ന് യൂത്ത് ലീഗ്

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തീരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല രൂപികരിക്കണമെന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.

യൂത്ത് ലീഗ് മണ്ഡലം കണ്‍വെന്‍ഷനില്‍ മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്തിരുന്നു. മലപ്പുറം, തിരൂരങ്ങാടി എന്നീ രണ്ട് ജില്ലകള്‍ രൂപികരിക്കണമെന്ന് പ്രമേയിത്തില്‍ പറയുന്നു. തിരൂര്‍, പൊന്നാനി, തിരുരങ്ങാടി, കൊണ്ടോട്ടി താലുക്കുകള്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി ആസ്ഥാനമായിട്ട് ഒരു ജില്ലയും എറനാട്, പെരിന്തല്‍മണ്ണ താലൂക്കുകള്‍ ഉള്‍പ്പെടുത്തി മലപ്പുറം എന്ന ജില്ലയും രൂപീകരിക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

നിലവില്‍ മലപ്പുറം ജില്ലയ്ക്ക് നഷ്ടമാകുന്ന വികസന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജില്ല വിഭജിക്കണമെന്ന യൂത്ത ലീഗിന്റെ ആവശ്യം. നേരത്തെ സമസ്ത ഉള്‍പ്പടെയുള്ള സംഘടനകള്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. തിരൂര്‍, മലപ്പുറം എന്നിങ്ങനെ വിഭജിക്കണമെന്നായിരുന്നു മുസ്ലീം സംഘനടകളുടെ ആവശ്യം.

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോത്തന്‍കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. വെളളാണിക്കല്‍ പാറയിലാണ് സംഭവം. രണ്ടുപേരുടെയും ഓരോ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ആര്യനാട് സ്വദേശികളായ ഷിബിൻ, അശ്വതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ.