‘കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ’; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

‘കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ’; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കുന്നതിൽ തെറ്റില്ലെന്നു പറഞ്ഞ സുപ്രീംകോടതി തെര‍ഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാരാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.വോട്ടെണ്ണല്‍ മേശകളില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങള്‍ക്ക് കാരണമാകുമെന്നും ഇത് ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹാന്‍ഡ്ബുക്കില്‍ ഇത്തരമൊരു നിര്‍ബന്ധിത വ്യവസ്ഥയില്ലെന്നും ബംഗാളില്‍ മാത്രമാണ് ഈ രീതി നടപ്പിലാക്കുന്നതെന്നും ടിഎംസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായാലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായാലും അവര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും അവരില്‍ അര്‍പ്പിതമായ കടമ സത്യസന്ധതയോടെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കാനിരിക്കെയാണ് സുപ്രീം കോടതി നടപടി.

വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായും അസിസ്റ്റന്റുമാരായും കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിയമിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ കല്‍ക്കട്ട ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ തൃണമൂല്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം.

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

ഇടുക്കി: കനത്ത മഴയില്‍ ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു. നെടുംകണ്ടം കവുന്തി സ്വദേശി മാങ്ങാട്ട്‌പൊയ്കയില്‍ ബാബുവിന്റെ വീടാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു വീഴുകയായിരുന്നു. ബാബുവിന്റെ അമ്മയും ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ഇവര്‍ പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു.

ശക്തമായ കാറ്റിലും മഴയിലും നെടുങ്കണ്ടം മേഖലയിലും വ്യാപക നാശമുണ്ടായിട്ടുണ്ട്. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടം ചേമ്പളത്ത് ശക്തമായ കാറ്റിലും മഴയിലും വന്‍മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം – ചേമ്പളം – വട്ടപ്പാറ റോഡിലാണ് മരങ്ങള്‍ ഒടിഞ്ഞു വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ വേനല്‍ മഴയിലും കാറ്റിലുമാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. വൈദ്യുതി പോസ്റ്റുകളും വ്യാപകമായി ഒടിഞ്ഞുവീണു. മേഖലയിലെ ഏലത്തോട്ടങ്ങളിലും മരങ്ങള്‍ വീണ് കൃഷി നശിച്ചിട്ടുണ്ട്

ഇന്നലെ വൈകുന്നേരം ഉടുമ്പന്‍ചോലയില്‍ ഇടിവെട്ടേറ്റ് വീട് തകര്‍ന്നിരുന്നു. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി. ഇവിടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവാനുള്ള നടപടികള്‍ വൈദ്യുത വകുപ്പ് സ്വീകരിച്ചുവരുന്നു. ഉടുമ്പന്‍ചോലയില്‍ ഇന്ന് വ്യാപകമായി മരങ്ങള്‍ ഒടിഞ്ഞുവീണ് കൃഷിയും നശിച്ചിട്ടുണ്ട്.

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാര്‍ഹിക സിലിണ്ടറിന് 40 മുതല്‍ അന്‍പത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനിടയില്‍ ആഗോള അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ധന, എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഏകദേശം 4- 5 രൂപ വരെ വര്‍ധിച്ചേക്കാം, അതേസമയം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്ക് ഏകദേശം 40-50 രൂപ വരെ വര്‍ധനവ് ഉണ്ടായേക്കാം. അംഗീകരിക്കപ്പെട്ടാല്‍, ഏകദേശം നാല് വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയിലെ ആദ്യത്തെ വര്‍ധനവായിരിക്കും ഇത്, എണ്ണ വിപണന കമ്പനികളില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം കണക്കിലെടുത്ത് ഇന്ധന വില വര്‍ധനവിന് ശക്തമായ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും എണ്ണ കമ്പനികളുടെ ആവശ്യം സ്ഥിതി നിരീക്ഷിച്ച ശേഷം പരിഗണിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

കെ രഘുനാഥൻ നായർ (80) അന്തരിച്ചൂ

കെ രഘുനാഥൻ നായർ (80) അന്തരിച്ചൂ

അറ്റിങ്ങൽ: മുട്ടോട്ടുകോണം കൈലാസം വീട്ടിൽ (കെ.എം.കെ.ആർ.എ:53) കെ രഘുനാഥൻ നായർ (80) അന്തരിച്ചൂ.

ഭാര്യ: എസ് സുധ.
മക്കൾ: ആർ.എസ് ബൈജു കുമാർ (കോൺട്രാക്ടർ), ആർ.എസ് ബിജു കുമാർ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, കോന്നി), ആർ.എസ് ബിജില (അധ്യാപിക ജി.എച്ച്.എസ്.അയിലം).
മരുമക്കൾ: ബി.എസ് സുജിത (സി.ഡി.എസ് ചെയർപേഴ്സൺ, മുദാക്കൽ ഗ്രാമ പഞ്ചായത്ത്), ആർ.വി അശ്വതി (ഓഫീസ് അസിസ്റ്റന്റ്, വനം വകുപ്പ്, വഴുതക്കാട്), പി അനിൽ കുമാർ (ബിസിനസ്).

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും തിങ്കള്‍ ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.