സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഇന്നത്തെ നിരക്കുകള്‍ അറിയാം

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഇന്നത്തെ നിരക്കുകള്‍ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. 13,430 രൂപയായി ഇന്നത്തെ ഗ്രാം വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,440 രൂപയായും ഉയര്‍ന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,090 രൂപയായി. പവന്‍ വില 88,720 രൂപയും. അതേസമയം വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 250 രൂപയെന്ന നിരക്കില്‍ തുടരുകയാണ്.

ജൂണ്‍ ഒന്നിന് 1,14,560 രൂപ വരെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് പടിപടിയായി താഴേക്ക് പോകുകയായിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള നീക്കവും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് വിരാമമായതും സ്വര്‍ണത്തെ താഴേക്ക് എത്തിച്ചു. നിലവിലെ അവസ്ഥയില്‍ സ്വര്‍ണവിലയില്‍ വലിയ കയറ്റിറക്കങ്ങള്‍ക്ക് സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പശ്ചിമേഷ്യന്‍ വിഷയം ഏതുരീതിയില്‍ തിരിയുന്നോ അതിനനുസരിച്ച് വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കാം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള അനിശ്ചിത്ത്വങ്ങള്‍ക്കിടെ സ്വര്‍ണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വന്‍തോതില്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയതാണ് വില ഉയര്‍ന്നിതിന്റെ പ്രധാന കാരണം. എന്നാല്‍ ഡോളര്‍ ശക്തി പ്രാപിച്ചതോടെ സ്വര്‍ണവില വന്‍തോതില്‍ ഇടിയുന്നതിനും കഴിഞ്ഞ ആറുമാസത്തിനിടെ വിപണി സാക്ഷ്യം വഹിച്ചു.

താരസംഘടനയിൽ പൊട്ടിത്തെറി കൂട്ടരാജിയിലേക്ക്, അമ്മ ഭരണ സമിതി മുഴുവന്‍ അംഗങ്ങളും രാജിവെച്ചു

താരസംഘടനയിൽ പൊട്ടിത്തെറി കൂട്ടരാജിയിലേക്ക്, അമ്മ ഭരണ സമിതി മുഴുവന്‍ അംഗങ്ങളും രാജിവെച്ചു

കൊച്ചി: അമ്മ ഭരണസമിതി രാജിവെച്ചു. ഭരണസമിതിയിലെ 17 പേരും രാജിവയ്ക്കുകയായിരുന്നു. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു.

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വന്‍തര്‍ക്കം. വിയോജിപ്പിലും തര്‍ക്കത്തിലും മുങ്ങി വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാന്‍ ആയില്ല. വ്യക്തതയില്ലാത്ത കണക്ക് ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് പാസാക്കാന്‍ അനുവദിക്കില്ലെന്ന് നടന്‍ സിദ്ദിഖ്, ഇടവേള ബാബു എന്നിവര്‍ നിലപാട് വ്യക്തമാക്കി. കണക്കുകള്‍ തെറ്റിയ റിപ്പോര്‍ട്ട് പാസാക്കാന്‍ സാധിക്കില്ലെന്ന് രഞ്ജി പണിക്കരും പറഞ്ഞു. ഒടുവില്‍ വിഷയത്തില്‍ മോഹന്‍ലാല്‍ നിലപാട് എടുക്കണം എന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യോഗത്തില്‍ വൈകാരികമായാണ് മോഹന്‍ലാല്‍ സംസാരിച്ചത്. സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ 45 ദിവസം സമയം അനുവദിക്കണമെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് പാസാക്കാന്‍ ശ്രമം നടത്തും. സംഘടനയുടെ പേര് ജനങ്ങള്‍ക്ക് മുന്‍പില്‍ ചീഞ്ഞളിഞ്ഞെന്നും ഭരണസമിതി പിരിച്ചുവിടണം എന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. പേര് ചീത്തയാക്കിയത് സംഘടനക്ക് ഉള്ളില്‍ ഉള്ളവരാണെന്നും അംഗങ്ങള്‍ ആരോപിച്ചു.

അതേസമയം വലിയ യുവതാരനിര തന്നെ യോഗത്തില്‍ നിന്നും വിട്ടുനിന്നു. ആസിഫ് അലി, പൃഥ്വിരാജ്, ടോവിനോ, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബേസില്‍ ജോസഫ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ യോഗത്തിനെത്തിയില്ല. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകള്‍ എത്തിയശേഷമുള്ള ആദ്യ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇന്ന് നടക്കുന്നത്. കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് ജനറല്‍ ബോഡി യോഗം. അമ്മയിലെ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അന്‍സിബയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല. അന്‍സിബ ഇന്ന് യോഗത്തിനെത്തിയിരുന്നു.

അതിനിടെ ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയ്യാറാക്കിയിരുന്നു നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. പുതിയ ഭരണസമിതി ഒഴിയണമെന്നും തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറയണമെന്നും അവിശ്വാസ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. എക്‌സിക്യൂട്ടിവ് അംഗങ്ങളുടെ വഴക്ക് പറഞ്ഞുതീര്‍ക്കാനാകില്ലെന്നും പ്രമേയത്തില്‍ പരാമര്‍ശം ഉണ്ട്. ഇതിനായി ഒരു വിഭാഗം ഒപ്പ് ശേഖരണം നടത്തി. ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രസിഡന്റ് നിശബ്ദത പാലിച്ചെന്നും വിവാദങ്ങളില്‍ കൃത്യമായ നിലപാടോ നടപടികളോ എടുത്തില്ലെന്നും ആക്ഷേപവും ഉയര്‍ന്നു.

ഖത്തറിലെ റാസ് ലഫാന്‍ പ്രകൃതിവാതക ഹബ്ബില്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി

ഖത്തറിലെ റാസ് ലഫാന്‍ പ്രകൃതിവാതക ഹബ്ബില്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി

ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി ടെര്‍മിനലിലുണ്ടായ സ്‌ഫോടനത്തില്‍ 54 പേര്‍ക്ക് പരിക്കേറ്റു. 18 പേരെ കാണാതായതായി റിപ്പോര്‍ട്ട്. റാസ് ലഫാന്‍ വ്യാവസായിക മേഖലയിലെ പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്.

ഇറാന്‍ ബോംബ് ആക്രമണത്തെത്തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച തൊഴിലാളികള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്. റാസ് ലഫാന്‍ സ്‌ഫോടനം ആഗോള ഊര്‍ജ്ജ വിപണികളില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷം അയഞ്ഞതോടെയാണ്, കയറ്റുമതി ടെര്‍മിനല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം ഖത്തര്‍ ആരംഭിച്ചത്. സ്‌ഫോടനത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമായിട്ടില്ല. വലിയ നാശമുണ്ടായതായാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് ഈ മാസം നാലാമത്തേത്

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് ഈ മാസം നാലാമത്തേത്

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് ചിറ്റൂര്‍ പെരുമാട്ടി സ്വദേശി ഗീത(45)യാണ് മരിച്ചത്. അങ്കണവാടി ജീവനക്കാരിയാണ്. ഈ വര്‍ഷം പാലക്കാട്ടെ ആറാം ഡെങ്കിപ്പനി മരണമാണിത്.

കഴിഞ്ഞ നാലു ദിവസമായി പനി ബാധിതയായിരുന്നു. സാധാരണ പനിയാണെന്ന ധാരണയില്‍ കഴിയുകയായിരുന്നു. എന്നാല്‍ പനി ഗുരുതരമായതോടെ, ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഡെങ്കിയാണെന്ന് സ്ഥീരീകരിച്ചത്.

ഈ മാസം നാലു പേരാണ് ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് ജില്ലയില്‍ മരിച്ചത്. കഴിഞ്ഞ മാസം രണ്ടുപേരും മരിച്ചിരുന്നു. പാലക്കാട്ടെ മണ്ണാര്‍ക്കാട് മേഖലയിലാണ് നേരത്തെ ഡങ്കിപ്പനി പടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജില്ലയുടെ മറ്റു ഭാഗത്തേക്കും ഡെങ്കിപ്പനി പടരുന്നതായാണ് റിപ്പോര്‍ട്ട്.

പ്രവാസികൾക്ക് വലിയ പെരുന്നാൾ സമ്മാനം! കണ്ണൂരിൽ നിന്ന് ഗൾഫിലേക്ക് ആഴ്ചയിൽ 69 സർവീസുകൾ

പ്രവാസികൾക്ക് വലിയ പെരുന്നാൾ സമ്മാനം! കണ്ണൂരിൽ നിന്ന് ഗൾഫിലേക്ക് ആഴ്ചയിൽ 69 സർവീസുകൾ

കണ്ണൂർ: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെയും വ്യോമപാത നിയന്ത്രണങ്ങളെയും തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി പ്രതിസന്ധിയിലായിരുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്. ജൂലൈ 1 മുതൽ ഗൾഫ് മേഖലയിലേക്ക് മാത്രം ആഴ്ചയിൽ 69 സർവീസുകൾ പുനരാരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വിവിധ വിമാനക്കമ്പനികൾ സർവീസുകൾ പഴയപടിയാക്കാൻ തയ്യാറായതോടെ വടക്കൻ മലബാറിലെ പ്രവാസികൾക്കും ബിസിനസ് യാത്രികർക്കും ഇത് വലിയ ആശ്വാസമാകും.

യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലേക്കാണ് കണ്ണൂരിൽ നിന്ന് വിപുലമായ അന്താരാഷ്ട്ര ശൃംഖല ജൂലൈ മുതൽ സജ്ജമാകുന്നത്.

പ്രതിവാര ഗൾഫ് സർവീസുകളുടെ വിവരങ്ങൾ:

പുതുക്കിയ ടൈംടേബിൾ പ്രകാരം പ്രമുഖ ഗൾഫ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.

അബുദാബി: ആഴ്ചയിൽ 14 സർവീസുകൾ (ഏറ്റവും കൂടുതൽ)

ഷാർജ: ആഴ്ചയിൽ 12 സർവീസുകൾ

ദോഹ: ആഴ്ചയിൽ 10 സർവീസുകൾ

ദുബായ്: ആഴ്ചയിൽ 9 സർവീസുകൾ

ഫുജൈറ: ആഴ്ചയിൽ 7 സർവീസുകൾ

മസ്‌കറ്റ്: ആഴ്ചയിൽ 4 സർവീസുകൾ

റിയാദ്, റാസൽഖൈമ, കുവൈറ്റ്: ആഴ്ചയിൽ 3 സർവീസുകൾ വീതം

ജിദ്ദ, ബഹ്‌റൈൻ: ആഴ്ചയിൽ 2 സർവീസുകൾ വീതം

യാത്രക്കാർക്ക് കൂടുതൽ സമയക്രമീകരണ സാധ്യതകളും മികച്ച കണക്റ്റിവിറ്റിയും നൽകാൻ ഈ പുതിയ പ്രതിവാര ഷെഡ്യൂളിലൂടെ സാധിക്കുമെന്ന് കിയാൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആഭ്യന്തര സർവീസുകളും സജീവമാകുന്നു

രാജ്യാന്തര റൂട്ടുകൾക്ക് പുറമേ കണ്ണൂരിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും കൂടുതൽ കരുത്താർജ്ജിച്ചിട്ടുണ്ട്. പ്രവാസികൾക്ക് കണക്റ്റിംഗ് ഫ്ലൈറ്റുകൾ എളുപ്പമാക്കുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ്സ് തങ്ങളുടെ ബംഗളൂരു സർവീസുകൾ പുനരാരംഭിച്ചു. ഇതോടൊപ്പം ഇൻഡിഗോ ഹൈദരാബാദിലേക്ക് പുതിയ സർവീസുകളും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന വാണിജ്യ-ട്രാൻസിറ്റ് ഹബ്ബുകളിലേക്കുള്ള യാത്ര ഇത് കൂടുതൽ എളുപ്പമാക്കും

നിർത്തിവെച്ചിരുന്ന സർവീസുകൾ പുനരാരംഭിക്കുന്നതും പ്രധാന ഗൾഫ് റൂട്ടുകളിൽ കൂടുതൽ വിമാനങ്ങൾ എത്തുന്നതും വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് വലിയ നാഴികക്കല്ലാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഈ കുതിച്ചുചാട്ടം മലബാറിലെ വ്യാപാരം, ടൂറിസം, പ്രാദേശിക സാമ്പത്തിക വളർച്ച എന്നിവയ്ക്ക് വലിയ ഊർജ്ജം പകരുമെന്നുറപ്പാണ്.