ഓണാവധിയും സ്കൂൾ തുറക്കലും: ഗൾഫിലേക്ക് വിമാനനിരക്ക് കുതിച്ചുയർന്നു; ടിക്കറ്റിന് ഒന്നര ലക്ഷം രൂപ വരെ; പ്രവാസികൾക്ക് തിരിച്ചടി

ഓണാവധിയും സ്കൂൾ തുറക്കലും: ഗൾഫിലേക്ക് വിമാനനിരക്ക് കുതിച്ചുയർന്നു; ടിക്കറ്റിന് ഒന്നര ലക്ഷം രൂപ വരെ; പ്രവാസികൾക്ക് തിരിച്ചടി

കൊച്ചി: ഓണാവധിയും ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളുടെ വേനലവധിയും ഒരുമിച്ച് അവസാനിക്കുന്നതോടെ കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്നു. ഓണാവധിക്ക് ശേഷം ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ നിരക്കിൽ പത്ത് മുതൽ പതിനഞ്ച് ഇരട്ടി വരെയാണ് വർധനവ് വരുത്തിയിരിക്കുന്നത്. ഓഗസ്റ്റ് അവസാന വാരത്തിൽ കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാനാവാത്ത നിലയിലെത്തി.

ഓഗസ്റ്റ് 30-ന് കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള ഒരു ശരാശരി ഇക്കോണമി ക്ലാസ് ടിക്കറ്റിന് 80,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. നിലവിൽ ഇറാൻ-യു.എസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാന നിരക്കുകൾ നേരത്തെ തന്നെ ഉയർന്ന നിലയിലായിരുന്നു. ഓഗസ്റ്റ് 20 വരെ തിരുവനന്തപുരത്തുനിന്നും കൊച്ചിയിൽ നിന്നും അബുദാബി, ദുബായ് റൂട്ടുകളിലേക്ക് 30,000 രൂപയിൽ താഴെ ടിക്കറ്റുകൾ ലഭ്യമായിരുന്ന സ്ഥാനത്താണ് ഓഗസ്റ്റ് 30-ഓടെ നിരക്ക് 1.10 ലക്ഷം രൂപ വരെയായി ഉയർന്നത്.

അതേസമയം, ചെന്നൈ, മുംബൈ, ബെംഗളൂരു തുടങ്ങിയ മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് സമാനമായ കാലയളവിൽ ഇത്രയും വലിയ നിരക്ക് വർധനവ് രേഖപ്പെടുത്തിയിട്ടില്ല. ഈ നഗരങ്ങളിൽ നിന്നുള്ള ടിക്കറ്റുകൾക്ക് കേരളത്തേക്കാൾ 40 ശതമാനത്തോളം കുറഞ്ഞ നിരക്കാണ് ഉള്ളത്. സീറ്റുകൾ കുറയുന്നതിനനുസരിച്ച് നിരക്ക് വർധിക്കുന്ന ‘ഡിമാൻഡ് അധിഷ്ഠിത നിരക്ക് സമ്പ്രദായം’ (Dynamic Pricing) വിമാനക്കമ്പനികൾ കർശനമാക്കിയതാണ് കേരളത്തിൽ നിന്നുള്ള സെക്ടറുകളിലെ ഈ അസാധാരണ നിരക്ക് കുതിപ്പിന് കാരണമായത്.

എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങി? ; ജോലിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തി

എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങി? ; ജോലിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തി

ഡല്‍ഹി: എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇവരുടെ അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അന്തിമ ഫലം വരുന്നതു വരെ ഇരുവരെയും ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ട് അപകടമുണ്ടായ പശ്ചാത്തലത്തിലാണ്, പൈലറ്റുമാരെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കാന്‍ എയര്‍ എന്ത്യ തീരുമാനിച്ചത്.

പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന്റെ (SOP) ഭാഗമായി, എല്ലാ പൈലറ്റുമാരോടും മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകാൻ എയര്‍ ഇന്ത്യ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. 300-ലേറെ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ഇതുവരെ പരിശോധനയ്ക്ക് വിധേയമായതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ട വിമാനം നിലത്തിറക്കിയശേഷം പൈലറ്റ് ഇന്‍ കമാന്‍ഡില്‍ നടത്തിയ രണ്ട് ലഹരിപരിശോധനയും പോസ്റ്റീവ് ആയിരുന്നു. മരിജുവാനയുടെ അംശം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

പൈലറ്റ് മുമ്പ് ‘പോട്ട്’ വലിച്ചതായി വിമാനത്തിലുണ്ടായിരുന്ന ഒരു ക്യാബിന്‍ ക്രൂ അംഗം പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 4-ന് ഫൂക്കറ്റിൽ നിന്ന് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഡൽഹിയിലേക്ക് വന്ന AI2379 എയർബസ് A320 വിമാനം പറക്കലിനിടെ പെട്ടെന്ന് 300 അടിയോളം (91 മീറ്റർ) താഴേക്ക് പതിച്ചിരുന്നു. അപകടത്തിൽ 20 യാത്രക്കാർക്കും മൂന്ന് കാബിൻ ക്രൂ അം​ഗങ്ങൾക്കും പരിക്കേറ്റിരുന്നു. അപകടത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയവും വിശദമായി അന്വേഷിക്കുന്നുണ്ട്.

ഫ്‌ളിപ്കാര്‍ട്ടിനെതിരെ 1.33 ലക്ഷം പരാതി, തൊട്ടുപിന്നില്‍ ആമസോണും മീഷോയും; ഒറ്റ വര്‍ഷം ₹91 കോടി റീഫണ്ട്

ഫ്‌ളിപ്കാര്‍ട്ടിനെതിരെ 1.33 ലക്ഷം പരാതി, തൊട്ടുപിന്നില്‍ ആമസോണും മീഷോയും; ഒറ്റ വര്‍ഷം ₹91 കോടി റീഫണ്ട്

ഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്തൃ പരാതികള്‍ നേരിടുന്ന 10 ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 2025ല്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്ലൈനില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, മീഷോ എന്നീ പ്ലാറ്റ്ഫോമുകള്‍ക്കെതിരെയാണ്. ലോക്സഭയില്‍ കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി ബിഎല്‍ വര്‍മ്മയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.

1.33 ലക്ഷം പരാതികളാണ് ഫ്‌ളിപ്കാര്‍ട്ടിനെതിരെ ലഭിച്ചത്. ആമസോണ്‍ (91,248), മീഷോ (29,284) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. മിന്ത്ര, നെറ്റ്മെഡ്സ്, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, നാപ്തോള്‍, വിഎല്‍ഇ ബസാര്‍, നൈക്ക എന്നിവയാണ് പട്ടികയിലെ മറ്റ് കമ്പനികള്‍. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ശേഷം അത് ലഭിക്കാത്തതാണ് (നോണ്‍ ഡെലിവറി) ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. 2025ല്‍ മാത്രം ഇത്തരത്തില്‍ 79,818 പരാതികള്‍ ലഭിച്ചു. തെറ്റായ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക, കൃത്യസമയത്ത് റീഫണ്ട് നല്‍കാതിരിക്കുക, കേടുപാടുകള്‍ സംഭവിച്ച സാധനങ്ങള്‍ നല്‍കുക, വാറന്റി/ റീഫണ്ട് നിഷേധിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന പരാതികള്‍.

ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്ലൈന്‍ വലിയ നേട്ടമാണ് കൈവരിച്ചത്. 2025 ഏപ്രില്‍ 25 മുതല്‍ 2026 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 91 കോടി രൂപയിലധികം തുക ഉപഭോക്താക്കള്‍ക്ക് തിരികെ ലഭിക്കാന്‍ ഹെല്‍പ്ലൈന്‍ വഴിയൊരുക്കി. ഇതില്‍ 63 കോടി രൂപയും ഇ-കൊമേഴ്സ് മേഖലയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടതാണ്. പരാതികള്‍ കോടതിയിലെത്തും മുമ്പുതന്നെ പരിഹരിക്കാന്‍ ഈ സംവിധാനം സഹായിക്കുന്നുണ്ട്. അന്യായമായ വ്യാപാര രീതികള്‍ക്കെതിരെ കര്‍ശന നടപടിയാണ് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 47 പ്ലാറ്റ്ഫോമുകള്‍ക്ക് 1.12 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരാതികള്‍ 1915 എന്ന ടോള്‍-ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാം. മലയാളം ഉള്‍പ്പെടെ 17 ഭാഷകളില്‍ സേവനം ലഭ്യമാണ്. വാട്സ്ആപ്പ് (8800001915), ഇമെയില്‍, നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്ലൈന്‍ ആപ്പ്, ഉമാംഗ് ആപ്പ് എന്നിവ വഴിയും പരാതികള്‍ നല്‍കാവുന്നതാണ്.

ആദ്യമായി ‘കിരീട മധുരം നുണഞ്ഞ്’ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, ട്രെന്റ് റോക്കറ്റ്സ്!

ആദ്യമായി ‘കിരീട മധുരം നുണഞ്ഞ്’ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, ട്രെന്റ് റോക്കറ്റ്സ്!

ലണ്ടൻ: ഇം​ഗ്ലണ്ടിൽ അരങ്ങേറിയ ദി ഹണ്ട്രഡ് ആറാം സീസണിൽ പുരുഷ വിഭാ​ഗത്തിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സും വനിതാ വിഭാ​ഗത്തിൽ ട്രെന്റ് റോക്കറ്റ്സും കിരീടം നേടി. ഇരു ടീമുകളും തങ്ങളുടെ ആദ്യ കിരീട നേട്ടം കൂടിയാണ് ആഘോഷിച്ചത്. പുരുഷ പോരിൽ സൂപ്പർ ജയന്റ്സ് ട്രെന്റ് റോക്കറ്റ്സിനേയും വനിതാ വിഭാ​ഗത്തിൽ ട്രെന്റ് റോക്കറ്റ്സ് സൺറൈസേഴ്സ് ലീഡ്സിനെയും വീഴ്ത്തി. ലോർഡ്സിൽ അരങ്ങേറിയ രണ്ട് ഫൈനലുകളിൽ മിന്നും ജയങ്ങളാണ് ഇരു ടീമുകളും സ്വന്തമാക്കിയത്. പുരുഷ, വനിതാ വിഭാ​ഗങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഒരു ടീമിന് ഇത്തവണ മുതൽ സംയോജിത പുരസ്കാരവും നൽകുന്നുണ്ട്. ഹെലിക്സ് ട്രോഫിയാണ് ടീമിനു സമ്മാനിക്കുന്നത്. പ്രഥമ പുരസ്കാരം ട്രെന്റ് റോക്കറ്റ്സ് വനിതകൾക്കാണ്.

സീഫെർട്ട് വെടിക്കെട്ട്

ട്രെന്റ് റോക്കറ്റ്സിനെ 5 വിക്കറ്റിനു വീഴ്ത്തിയാണ് മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് തങ്ങളുടെ ആദ്യ ദി ഹണ്ട്രഡ് ട്രോഫി ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ട്രെന്റ് റോക്കറ്റ്സ് 100 പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് സ്വന്തമാക്കിയത്. അനൂറിൽ ഡൊണാൾഡ് (19 പന്തിൽ 38 റൺസ്), ക്യാപ്റ്റൻ ലൂയിസ് ​ഗ്രി​ഗറി (19 പന്തിൽ 32 റൺസ്) എന്നിവരുടെ ബാറ്റിങാണ് ടീമിനു പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ബെൻ ഡക്കറ്റ് ടീമിനു മികച്ച തുടക്കം നൽകിയെങ്കിലും മാഞ്ചസ്റ്റർ സ്പിന്നർ നൂർ അഹമദ് തുടരെ വിക്കറ്റുകൾ വീഴ്ത്തി മത്സരം നിയന്ത്രിച്ചു.

159 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിനായി ന്യൂസിലൻഡ് ഓപ്പണർ ടിം സീഫെർട് തകർപ്പൻ ബാറ്റിങാണ് പുറത്തെടുത്തത്. താരം 38 പന്തിൽ 7 സിക്സുകൾ ഉൾപ്പെടെ 72 റൺസ് അടിച്ചെടുത്തു. പോൾ വാൾട്ടർ (14 പന്തിൽ 22 റൺസ്) മികച്ച പിന്തുണ നൽകിയതോടെ ടീം ലക്ഷ്യത്തിലെത്തി. ഇരുവരും ചേർന്ന് 31 പന്തിൽ 66 റൺസ് ചേർത്തു.

അവസാന നിമിഷത്തിൽ മത്സരം നാടകീയമായി. മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് വിജയമുറപ്പിച്ചെന്നു കരുതിയ ഘട്ടത്തിൽ മുൻ പാക് പേസർ മുഹമ്മദ് ആമിർ (29 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ്) മികച്ച ബൗളിങ് പുറത്തെടുത്ത് ഒരുവേള ഞെട്ടിച്ചു. അവസാന രണ്ട് പന്തുകൾ ബാക്കി നിൽക്കെ ലിയാം ഡോസൻ സിക്സർ തൂക്കി മാഞ്ചസ്റ്ററിനെ 98 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെന്ന നിലയിലെത്തിച്ച് ജയവും കിരീടവും സമ്മാനിച്ചു.

അനായാസം റോക്കറ്റ്സ്

പുരുഷ ഫൈനൽ അവസാന നിമിഷം വരെ നീണ്ടെങ്കിൽ വനിതാ പോരാട്ടം ട്രെന്റ് റോക്കറ്റ്സിന്റെ അനായാസ വിജയത്തോടെ അതിവേ​ഗം അവസാനിച്ചു. സൺറൈസേഴ്സ് ലീ‍ഡ്സിനെ 8 വിക്കറ്റിനു തക‍ർത്താണ് വനിതകൾ കിരീടം ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ലീഡ്സിന് തുടക്കം മുതൽ പിഴച്ചു. പവർപ്ലേയിൽ 26 റൺസ് മാത്രമാണ് അവർക്ക് ചേർക്കാനായത്. 3 വിക്കറ്റും നഷ്ടമായി. പിന്നീടൊരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചെത്താനും അവർക്കായില്ല.

അന്നബെൽ സതർലാൻഡ‍് (23 പന്തിൽ 25 റൺസ്), ഡാനി ​ഗിബ്സൻ (16 പന്തിൽ 22 റൺസ്), എന്നിവർ മാത്രമാണ് ചെറുത്തു നിന്നത്. ട്രെന്റ് റോക്കറ്റ്സിനായി ജോർജിയ ആദംസ് (9 റൺസിന് 2 വിക്കറ്റ്), ചാർലി ഫിലിപ്സ് (12 റൺസിന് 2 വിക്കറ്റ്) എന്നിവർ മികച്ച ബൗളിങ് പുറത്തെടുത്തു. ലീഡ്സിന്റെ പോരാട്ടം ഒടുവിൽ 91 പന്തിൽ 91 റൺസിൽ അവസാനിച്ചു.

അനായാസ ലക്ഷ്യമായ 92 റൺസിലേക്ക് ബാറ്റെടുത്ത ട്രെന്റ് റോക്കറ്റ്സ് ഒരിക്കൽ പോലും മികവ് കൈവിട്ടില്ല. സോഫി ഡ​ങ്ക്ലി (23 പന്തിൽ 41 റൺസ്), ബെത് മൂണി (21 പന്തിൽ പുറത്താകാതെ 31 റൺസ്) എന്നിവർ ചേർന്ന് ടീം ജയം ഉറപ്പിച്ചു. വെറും 54 പന്തിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ട്രെന്റ് റോക്കറ്റ്സ് 92 റൺസ് അടിച്ചെടുത്തു. 46 പന്തുകൾ അപ്പോഴും ബാക്കിയുണ്ടായിരുന്നു.

ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച് യുവാവ്

ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച് യുവാവ്

കരിവെള്ളൂർ: കുടുംബ വഴക്കിനെ തുടർന്ന് യുവതിയെയും ഭാര്യാമാതാവിനെയും ഭർത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ചു. കരിവെള്ളൂർ കൂക്കാനത്താണ് സംഭവം. കൂക്കാനം സ്വദേശി പ്രജിഷക്ക് ഗുരുതരമായി പൊള്ളലേറ്റു. പ്രജിഷയെ തീക്കൊളുത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മ പത്മിനിക്കും പൊള്ളലേറ്റത്. സാരമായി പൊള്ളലേറ്റ പ്രജിഷയെയും അമ്മ പത്മിനിയെയും ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രജിഷയെ ആക്രമിക്കുന്നതിനിടെ ഭർത്താവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും നിലവിൽ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.