ശിവഗിരി സന്ദർശിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്; മഠത്തിന്റെ വികസന ആവശ്യങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു

ശിവഗിരി സന്ദർശിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്; മഠത്തിന്റെ വികസന ആവശ്യങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു

വർക്കല..ശിവഗിരി: കൃഷിമന്ത്രി ടി. സിദ്ദിഖ് ശനിയാഴ്ച ശിവഗിരി മഠം സന്ദർശിച്ചു. മന്ത്രിയായി ചുമതലയേറ്റശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ശിവഗിരി സന്ദർശനമായിരുന്നു ഇത്. സന്ദർശനത്തിനിടെ മഹാസമാധിയിൽ പ്രാർഥനകളിൽ പങ്കെടുത്ത മന്ത്രി, അതിഥി മന്ദിരത്തിൽ മഠത്തിലെ മുതിർന്ന സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തി.
സന്ദർശന വേളയിൽ മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി, ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെയും കേരളത്തിന്റെ സാമൂഹിക നവോത്ഥാന പാരമ്പര്യത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു.

“നമ്മുടെ നാട് അനേകം മഹത്‌വ്യക്തികളുടെ സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. അവരിൽ ഏറ്റവും പ്രധാനപ്പെട്ടത് ശ്രീനാരായണ ഗുരുവാണ്. 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹം ലോകചരിത്രത്തിലെ ഒരു വിസ്മയമാണ്. ലോകമെമ്പാടുമുള്ള മനുഷ്യരോട് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം വിളിച്ചോതുന്ന അതുല്യ കൃതിയാണ് ദൈവദശകം. വീണ്ടും ഇവിടെ എത്തി ഗുരുദേവന്റെ അനുഗ്രഹം നേടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു,” മന്ത്രി പറഞ്ഞു.

മന്ത്രിയെ സ്വാഗതം ചെയ്ത ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ടി. സിദ്ദിഖിന്റെ ശിവഗിരിയുമായുള്ള ദീർഘകാല ബന്ധം അനുസ്മരിച്ചു.
“ടി. സിദ്ദിഖ് ശിവഗിരിയിലെ സ്ഥിരം സന്ദർശകനാണ്. മന്ത്രിയായശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനത്തിൽ മഠം അദ്ദേഹത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. കൂടാതെ സംസ്ഥാന ബജറ്റിൽ ശ്രീനാരായണ കൺവെൻഷൻ സെന്ററിനായി 5 കോടി രൂപയും ഡൽഹിയിലെ ശ്രീനാരായണ സ്മാരകത്തിനും പട്ടത്തെ ആർ. ശങ്കർ സ്മാരകത്തിനുമായി ഒരു കോടി രൂപ വീതവും അനുവദിച്ചതിന് സർക്കാരിനോട് പ്രത്യേക നന്ദിയും രേഖപ്പെടുത്തുന്നു,” സ്വാമി പറഞ്ഞു.

അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് ആറ്റിങ്ങൽ നഗരസഭ

അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ : ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭ സംഘടിപ്പിച്ച യോഗാപരിശീലന ക്യാമ്പ് ചെയർപേഴ്സൺ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു.
നഗരസഭ സിദ്ധ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ 5 വർഷത്തോളമായി സ്ത്രീകൾക്ക് യോഗ പരിശീലനം നടത്തി വരുന്നു.

പരിശീലന അധ്യാപികയായ രമ്യയും സംഘവും അവതരിപ്പിച്ച യോഗാ നൃത്തത്തോടു കൂടി പരിശീനക്യാമ്പ് ആരംഭിച്ചു.
നഗരസഭ സ്‌റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേന പ്രവർത്തകർ, നാട്ടുകർ തുടങ്ങി നൂറോളം പേർ ക്ലാസിൽ പങ്കെടുത്തു.
ജീവിത ശൈലി രോഗങ്ങൾക്കും തിരക്കുപിടിച്ച ജീവിത സാഹചര്യം കാരണമുണ്ടാകുന്ന മാനസിക പിരിമുറക്കത്തിനും ആശ്വാസം ലഭിക്കാൻ ഇത്തരം ക്യാമ്പുകൾ ഗുണം ചെയ്യും.

കൂടാതെ കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ വാർഡ് അടിസ്ഥാനത്തിൽ യോഗ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും എം. പ്രദീപ് അറിയിച്ചു.

ദിവസവും 20 മിനിറ്റ് യോഗ; ആദ്യം പഠിക്കേണ്ട 10 പോസുകൾ

ദിവസവും 20 മിനിറ്റ് യോഗ; ആദ്യം പഠിക്കേണ്ട 10 പോസുകൾ

മാനസിക സമ്മർദവും ഉത്തരവാദിത്വങ്ങളും തിരക്കുകളും നിറഞ്ഞ ജീവിതത്തിൽ യോ​ഗ പരിശീലനത്തിന്റെ പ്രാധാന്യം വർധിച്ചുവരികയാണ്. ശാരീരികമായും മാനസികമായും ആരോഗ്യം ഒരുപോലെ മെച്ചപ്പെടുത്തുന്ന പുരാതന ഭാരതീയ ജീവിതശൈലിയാണ് യോ​ഗ. ‘യൂജ്’ എന്ന സംസ്കൃത വാക്കിൽ നിന്നാണ് യോ​ഗ എന്ന വാക്ക് ഉണ്ടായത്. മനുഷ്യ ശരീരത്തിന്റെയും മാനസിക ബോധത്തിന്റെയും ബന്ധത്തെ സൂചിപ്പിക്കുന്ന വാക്കാണ് യൂജ്.

ദൈനംദിന ജീവിതത്തിൽ യോ​ഗ ചെയ്യുന്നതുകൊണ്ടുള്ള ​ഗുണങ്ങളെ കുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോ​ഗാദിനം ആചരിക്കുന്നത്. 2014 സെപ്റ്റംബർ 27ന് 69-മത് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച ആശയമാണ് അന്താരാഷ്ട്ര യോ​ഗാ​ദിനം.

ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും തുടക്കക്കാർക്ക് ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന ചില ലളിതമായ യോ​ഗാസനങ്ങൾ ഇതാ:

താഡാസനം (Mountain Pose)
യോഗയുടെ അടിസ്ഥാന ആസനങ്ങളിലൊന്നാണ് താഡാസനം.

ഗുണങ്ങൾ:

ശരീരത്തിന്റെ ഭാവം (Posture) മെച്ചപ്പെടുത്തുന്നു

നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നു

ശരീരത്തിന്റെ ബാലൻസ് വർധിപ്പിക്കുന്നു

ചെയ്യേണ്ട രീതി

നിവർന്നു നിന്ന് രണ്ടു കാലുകളും ചേർത്തു വെക്കുക. കൈകൾ ശരീരത്തിന് ഇരുവശങ്ങളിലായി നേരെ താഴേക്ക് പിടിക്കുക.

ശരീരഭാരം രണ്ടു കാലുകളിലും തുല്യമായി നൽകുക. വിരലുകൾ നന്നായി വിടർത്തി വെക്കണം.

ശ്വാസം എടുത്തുകൊണ്ട് (Inhale) രണ്ടു കൈകളും തോളുകളുടെ ഉയരത്തിൽ അല്ലെങ്കിൽ തലയ്ക്ക് മുകളിലേക്ക് ഉയർത്തുക.

കൈവിരലുകൾ കോർത്തുപിടിച്ച് ഉള്ളംകൈ മുകളിലേക്ക് അഭിമുഖമായി പിടിക്കുക. പതുക്കെ ഉപ്പൂറ്റി ഉയർത്തി, കാല്വിരലുകളിൽ (Toes) മാത്രം നിൽക്കുക.

ഈ അവസ്ഥയിൽ കുറച്ചു സെക്കൻഡ് ശ്വാസം നിയന്ത്രിച്ച് നിൽക്കുക. ശ്വാസം വിട്ടുകൊണ്ട് (Exhale) പതുക്കെ ഉപ്പൂറ്റി താഴേക്ക് കൊണ്ടുവരികയും കൈകൾ പഴയ സ്ഥാനത്തേക്ക് മടക്കുകയും ചെയ്യുക

വൃക്ഷാസനം (Tree Pose)
ഒരു കാലിൽ നിൽക്കുകയും മറ്റേ കാൽ തുടയിൽ വയ്ക്കുകയും ചെയ്യുന്ന ആസനമാണ് ഇത്.

ഗുണങ്ങൾ:

ഏകാഗ്രത വർധിപ്പിക്കുന്നു

കാലുകളുടെ പേശികളെ ശക്തിപ്പെടുത്തുന്നു

ശരീരസന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നു

ചെയ്യേണ്ട വിധം

നിവർന്നു നിന്ന് കാലുകൾ ചേർത്ത് വയ്ക്കുക. കൈകൾ ശരീരത്തിന് ഇരുവശത്തും ചേർത്തുപിടിക്കുക. ഏകാഗ്രതയ്ക്കായി ഏതെങ്കിലും ഒരു ബിന്ദുവിൽ നോക്കി നിൽക്കുക.

വലതുകാൽ മുട്ടുമടക്കി, വലതുപാദം ഇടതു തുടയുടെ ഉൾഭാഗത്തായി (Possible highest point) ഉറപ്പിച്ചു വയ്ക്കുക.

ഇതിനുശേഷം, ശ്വാസമെടുത്ത് കൈകൾ രണ്ടും തലയ്ക്ക് മുകളിലേക്ക് ഉയർത്തി ‘നമസ്കാര മുദ്ര’യിൽ പിടിക്കുക.

ഈ അവസ്ഥയിൽ 10-30 സെക്കൻഡ് സാധാരണ രീതിയിൽ ശ്വാസോച്ഛ്വാസം ചെയ്യുക. ഇതേപോലെ ഇടതുകാൽ ഉപയോഗിച്ചും ആവർത്തിക്കുക.

ബാലാസനം (Child’s Pose)
വിശ്രമത്തിനും മനസ്സമാധാനത്തിനും ഏറെ സഹായിക്കുന്ന ആസനമാണ്.

ഗുണങ്ങൾ:

സമ്മർദ്ദം കുറയ്ക്കുന്നു

പുറംവേദനയ്ക്ക് ആശ്വാസം നൽകുന്നു

ശരീരത്തിന് വിശ്രമം നൽകുന്നു

ചെയ്യുന്ന വിധം

യോഗ മാറ്റിയിൽ മുട്ടുകുത്തി ഇരിക്കുക. ഉപ്പൂറ്റിയിൽ ഇരുകാലുകളുടെയും മടമ്പുകൾ വരുന്ന രീതിയിൽ ഇരിക്കണം.

കാലുകളുടെ വിരലുകൾ തമ്മിൽ ചേർത്ത് വയ്ക്കുകയും, മുട്ടുകൾ പരമാവധി അകറ്റി വയ്ക്കുകയും ചെയ്യുക (മുട്ടുകൾ ചേർത്ത് വെച്ചും ചെയ്യാം).

ശ്വാസം എടുത്തുകൊണ്ട് രണ്ടു കൈകളും ഉയർത്തുക. ശ്വാസം വിട്ടുകൊണ്ട് (Exhale) മുന്നോട്ട് കുനിയുക. രണ്ടു തുടകൾക്കിടയിലായി വയർ വരുന്ന രീതിയിൽ മുന്നോട്ട് നീട്ടി കൈപ്പത്തികൾ നിലത്തുറപ്പിച്ചു വെയ്ക്കുക.

നെറ്റിത്തടം നിലത്തു മുട്ടിക്കുക.ഈ അവസ്ഥയിൽ 30 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെ സാധാരണ രീതിയിൽ ശ്വാസോച്ഛ്വാസം ചെയ്യുക.

പതുക്കെ ശ്വാസം എടുത്തുകൊണ്ട് പഴയ സ്ഥാനത്തേക്ക് മടങ്ങുക

ഭുജംഗാസനം (Cobra Pose)
പാമ്പ് തല ഉയർത്തുന്നതുപോലുള്ള രൂപത്തിലാണ് ഈ ആസനം.

ഗുണങ്ങൾ:

നട്ടെല്ലിന്റെ വഴക്കം വർധിപ്പിക്കുന്നു

നെഞ്ച് വികസിപ്പിക്കുന്നു

പുറംഭാഗത്തെ പേശികളെ ശക്തിപ്പെടുത്തുന്നു

ചെയ്യേണ്ട വിധം:

കമിഴ്ന്നു കിടക്കുക. കാലുകൾ ചേർത്തുപിടിക്കുകയും പാദങ്ങൾ പതിച്ചുവെക്കുകയും ചെയ്യുക.

ഇരു കൈപ്പത്തികളും തോളുകൾക്ക് ഇരുവശങ്ങളിലായി തറയിൽ കമഴ്ത്തിവെക്കുക. സാവധാനം ശ്വാസം എടുത്തുകൊണ്ട്, തലയും നെഞ്ചും വയറിന്റെ മുൻഭാഗവും മുകളിലേക്ക് ഉയർത്തുക.

കൈമുട്ടുകൾ ചെറുതായി വളച്ച് ശരീരത്തോട് ചേർത്തുപിടിക്കുക. മേൽപ്പോട്ട് നോക്കി, ഈ അവസ്ഥയിൽ കുറച്ചു സമയം സാധാരണ രീതിയിൽ ശ്വാസോച്ഛ്വാസം ചെയ്യുക. ശ്വാസം വിട്ടുകൊണ്ട് സാവധാനം പഴയ സ്ഥാനത്തേക്ക് മടങ്ങുക

മർജാരിയാസനം-ബിതിലാസനം (Cat-Cow Stretch)
പൂച്ചയുടെയും പശുവിന്റെയും ചലനങ്ങൾ അനുകരിക്കുന്ന ആസനമാണിത്.

ഗുണങ്ങൾ:

നട്ടെല്ലിന്റെ ചലനശേഷി മെച്ചപ്പെടുത്തുന്നു

കഴുത്തിലെയും പുറത്തിലെയും മുറുക്കം കുറയ്ക്കുന്നു

രക്തചംക്രമണം വർധിപ്പിക്കുന്നു

ചെയ്യേണ്ട വിധം

യോഗ മാറ്റ് വിരിച്ച് അതിൽ മുട്ടുകുത്തി ഇരിക്കുക. കൈപ്പത്തികൾ തറയിൽ പതിപ്പിച്ച് മുന്നോട്ട് വയ്ക്കുക (കുറേക്കാലം മുമ്പ് ചെയ്ത ‘ടേബിൾ ടോപ്പ്’ പൊസിഷൻ). തോളിന് നേരെ താഴെയായി കൈകളും, ഇടുപ്പിന് നേരെ താഴെയായി മുട്ടുകളും ആയിരിക്കണം.

ശ്വസനം (ആദ്യ ഘട്ടം):ദീർഘമായി ശ്വാസമെടുക്കുമ്പോൾ തല ഉയർത്തി മുകളിലേക്ക് നോക്കുക. അതേസമയം നടുവ് ഭാഗം താഴേക്ക് വളയ്ക്കുകയും വേണം.

ശ്വസനം (രണ്ടാം ഘട്ടം): പതുക്കെ ശ്വാസം പുറത്തുവിടുമ്പോൾ തല താഴേക്ക് കുനിച്ച് താടി നെഞ്ചിൽ മുട്ടിക്കുക. ഒപ്പം നടുവ് ഭാഗം മുകളിലേക്ക് പൂച്ചയെപ്പോലെ വളയ്ക്കുകയും ചെയ്യുക.

അധോമുഖ ശ്വാനാസനം (Downward Facing Dog)
യോഗയിലെ ഏറ്റവും ജനപ്രിയമായ ആസനങ്ങളിൽ ഒന്നാണ്.

ഗുണങ്ങൾ:

ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളെയും സ്ട്രെച്ച് ചെയ്യുന്നു

കൈകൾക്കും കാലുകൾക്കും കരുത്ത് നൽകുന്നു

ക്ഷീണം കുറയ്ക്കുന്നു

ചെയ്യുന്ന വിധം

യോഗ മാറ്റിമുകളിൽ കൈപ്പത്തികളും കാൽമുട്ടുകളും നിലത്തു കുത്തി നാലുകാലിൽ നിൽക്കുക (Table pose). കൈകൾ തോളുകളുടെ നേരെ താഴെയും, കാൽമുട്ടുകൾ ഇടുപ്പിന് താഴെയുമായിരിക്കണം.

കൈകാലുകൾ ഉറപ്പിക്കുക: കൈവിരലുകൾ പരമാവധി അകത്തിപ്പിടിച്ച് തറയിൽ നന്നായി അമർത്തിവെയ്ക്കുക.

ഇടുപ്പ് ഉയർത്തുക: ശ്വാസം വിട്ടുകൊണ്ട് കാൽവിരലുകൾ മടക്കി നിലത്തുറപ്പിച്ചു നിർത്തുക. ഒപ്പം കാൽമുട്ടുകൾ ഉയർത്തി, ഇടുപ്പ് മുകളിലേക്കും പിന്നിലേക്കും വലിച്ചുയർത്തുക.

ശരീരഭാരം മുഴുവൻ കൈപ്പത്തികളിലും പാദങ്ങളിലും തുല്യമായി നൽകി, ശരീരം ഇംഗ്ലീഷ് അക്ഷരമാലയിലെ ‘V’ ആകൃതിയിലാക്കുക (തലകീഴായ V).

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: പുറംഭാഗം നിവർന്നിരിക്കാനും കഴുത്ത് അയഞ്ഞു കിടക്കാനും ശ്രദ്ധിക്കുക. പാദങ്ങൾ പൂർണ്ണമായി തറയിൽ മുട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, വിരലുകൾ മാത്രം നിലത്തു കുത്തി നിൽക്കാം.

5-10 തവണ ആഴത്തിൽ ശ്വാസമെടുക്കുകയും വിടുകയും ചെയ്ത ശേഷം, സാവധാനം കാൽമുട്ടുകൾ നിലത്തു മുട്ടി പഴയ നിലയിലേക്ക് മടങ്ങുക.

ത്രികോണാസനം (Triangle Pose)
ശരീരത്തെ വശങ്ങളിലേക്ക് നീട്ടുന്ന ആസനമാണിത്.

ഗുണങ്ങൾ:

അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു

കാലുകളുടെ ശക്തി വർധിപ്പിക്കുന്നു

ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു

ചെയ്യേണ്ട വിധം:

നിവർന്നു നിൽക്കുക: കാലുകൾ പരമാവധി അകത്തി (ഏകദേശം 3.5 – 4 അടി) നിവർന്നു നിൽക്കുക.

പാദങ്ങൾ ക്രമീകരിക്കുക: വലതുപാദം 90 ഡിഗ്രി വലത്തോട്ട് തിരിക്കുക. ഇടതുപാദം അല്പം അകത്തേക്ക് വെക്കുക.

കൈകൾ ഉയർത്തുക: ശ്വാസമെടുക്കുമ്പോൾ രണ്ടു കൈകളും ഇരുവശങ്ങളിലേക്കും തോളുകളുടെ ഉയരത്തിൽ നേരെ ഉയർത്തുക.

വശങ്ങളിലേക്ക് വളയുക: ശ്വാസം വിട്ടുകൊണ്ട്, ഇടുപ്പിൽ നിന്നും വലതുവശത്തേക്ക് പതുക്കെ വളയുക. വലതു കൈകൊണ്ട് വലതു കാൽമുട്ടോ കണങ്കാലോ പിടിക്കുക.

മുകളിലേക്ക് നോക്കുക: ഇടതു കൈ നേരെ മുകളിലേക്ക് ചൂണ്ടിപ്പിടിക്കുകയും, കഴുത്ത് തിരിച്ച് ഇടത് കൈവിരലുകളിലേക്ക് നോക്കുകയും ചെയ്യുക.

തിരിച്ചു വരിക: സാവധാനം ശ്വാസമെടുത്ത് പഴയതുപോലെ നിവർന്നു നിൽക്കുക. ഇതേപോലെ ഇടതുവശത്തും ആവർത്തിക്കുക.

സേതുബന്ധാസനം (Bridge Pose)
പുറംഭാഗം ഉയർത്തി പാലത്തിന്റെ ആകൃതി ഉണ്ടാക്കുന്ന ആസനം.

ഗുണങ്ങൾ:

നട്ടെല്ലിനും അരക്കെട്ടിനും കരുത്ത് നൽകുന്നു

നെഞ്ചും തോളുകളും തുറക്കുന്നു

മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

ചെയ്യേണ്ട വിധം:

മലർന്നു കിടക്കുക. കാലുകൾ മടക്കി കാൽപാദങ്ങൾ തറയിൽ ചേർത്തു വയ്ക്കുക. കൈകൾ നിവർത്തി ശരീരത്തോട് ചേർത്തു വയ്ക്കുക. സാവധാനം ശ്വാസമെടുത്ത് ഇടുപ്പും അരക്കെട്ടും ഭാഗം മുകളിലേക്ക് ഉയർത്തുക. തോളും തലയും നിലത്തു തന്നെ ഉറപ്പിച്ചു നിർത്തുക. കുറച്ചു സെക്കൻഡ് ഈ അവസ്ഥയിൽ തുടരുക.

സുഖാസനം (Easy Pose)
ധ്യാനത്തിനും ശ്വാസാഭ്യാസത്തിനും അനുയോജ്യമായ ലളിതമായ ഇരിപ്പ്.

ഗുണങ്ങൾ:

മനസ്സിനെ ശാന്തമാക്കുന്നു

ഏകാഗ്രത വർധിപ്പിക്കുന്നു

ശ്വാസോച്ഛ്വാസം നിയന്ത്രിക്കാൻ സഹായിക്കുന്നു

ചെയ്യേണ്ട രീതി:

നിവർന്നിരിക്കുക. വലതുകാൽ മടക്കി ഇടതു തുടയുടെ അടിയിലും, ഇടതുകാൽ മടക്കി വലതു തുടയുടെ അടിയിലുമായി വെച്ച് കാലുകൾ ക്രോസ്സ് ചെയ്യുക. നട്ടെല്ല് വളയാതെ നിവർത്തിപ്പിടിക്കുക. കൈകൾ കാൽമുട്ടുകളിൽ ചിൻമുദ്രയിലോ അല്ലെങ്കിൽ കൈപ്പത്തികൾ മുകളിലേക്കോ താഴേക്കോ വെച്ചോ വിശ്രമിക്കാം.

ശവാസനം (Corpse Pose)

യോഗ സെഷന്റെ അവസാനത്തിൽ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ആസനമാണ്.

ഗുണങ്ങൾ:

ശരീരത്തിനും മനസ്സിനും പൂർണ വിശ്രമം നൽകുന്നു

ഉത്കണ്ഠയും ക്ഷീണവും കുറയ്ക്കുന്നു

ഊർജം വീണ്ടെടുക്കാൻ സഹായിക്കുന്നു

ചെയ്യുന്ന വിധം:

കൈകാലുകൾ നീട്ടിവച്ചു മലർന്നു കിടക്കുക. തുടകൾ തമ്മിൽ മുട്ടാത്തവിധം കാലുകൾ അകത്തി വച്ചു തളർത്തിയിടുക. കൈകളും അതതു വശങ്ങളിൽ നീട്ടി മലർത്തി തളർത്തിയിടുക. വിരലുകളും തളർത്തിയിടണം.

കൈകൾ കക്ഷവുമായി ചേർന്നിരിക്കാതെ നോക്കേണ്ടതാണ്. കണ്ണുകൾ രണ്ടും ബലം പിടിക്കാതെ അടയ്ക്കുക. തല നേരെയോ അൽപ്പം ചരിച്ചോ തളർത്തിയിടാവുന്നതാണ്. കാലുകളുടെ വിരലു മുതൽ തല വരെയുള്ള ഭാഗങ്ങൾ എല്ലാം വിശ്രമിക്കുന്നതായി സങ്കൽപ്പിക്കുക.

ഒരു ഭാഗത്തും ഒരു തരത്തിലുള്ള ബലമോ വലിച്ചിലോ തോന്നരുത്. ശരീരത്തിനുള്ളിലുള്ള അവയവങ്ങളായ ഹൃദയം, കരൾ, ശ്വാസകോശം, വൻകുടൽ, ചെറുകുടൽ, ആമാശയം, പാൻക്രിയാസ് എന്നുവേണ്ട ശരീരത്തിലെ എല്ലാ അവയവങ്ങളെയും മനസ്സിൽ കാണുകയും അതെല്ലാം വിശ്രമിക്കുന്നതായി സങ്കൽപ്പിക്കുകയും ചെയ്യുക. ശ്വാസോച്ഛ്വാസം സാധാരണ ഗതിയിൽ മാത്രം. ഈ സമയം ഉറങ്ങിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒഴിഞ്ഞ വയറ്റിൽ അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷം കുറഞ്ഞത് 2-3 മണിക്കൂർ കഴിഞ്ഞ് യോഗ ചെയ്യുക.

ശാന്തമായ സ്ഥലത്ത് പരിശീലിക്കുക.

ശരീരത്തെ അമിതമായി സമ്മർദത്തിലാക്കരുത്.

ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ദിവസവും 15-20 മിനിറ്റ് മുതൽ ആരംഭിക്കാം.

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ച്ചകാരണം റദ്ദാക്കേണ്ടി വന്ന നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടക്കും. ഇന്ത്യയില്‍ 551 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി 5440 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാസംവിധാനങ്ങളാണ് പരീക്ഷയ്ക്കായി ഒരിക്കിയിട്ടുള്ളതെന്ന് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) പറയുന്നു.

ഇത്തവണ സുതാര്യവും നീതിയുക്തവും വിദ്യാര്‍ഥിസൗഹൃദവുമായി പരീക്ഷ സംഘടിപ്പിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എന്‍ടിഎ ആവര്‍ത്തിച്ചു. 51,311 ജാമറുകളും 1,38,560 സിസിടിവികളുമാണ് പരീക്ഷാ നടത്തിപ്പിനായി തയാറാക്കിയിട്ടുള്ളത്. പരീക്ഷ നടക്കുന്ന 95,000 മുറികളിലും സിസിടിവി കാമറയും രണ്ട് ഇന്‍വിജിലേറ്റര്‍മാരുമുണ്ടാകും. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പത്തിലേറെ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ സെന്ററുകളിലും 40-50 സുരക്ഷാ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംശയാസ്പദമായ സാഹചര്യമുണ്ടായാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എഐയുടെ സഹായം തേടാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ദേഹപരിശോധന ഇത്തവണ ശക്തമാക്കും. ബയോമെട്രിക് വെരിഫിക്കേഷന്‍ പരിശോധിക്കാന്‍ 48,448 ഉദ്യോഗസ്ഥരെയും ദേഹപരിശോധനയ്ക്കായി 38,795 ജീവനക്കാരെയുമാണ് നിയോഗിച്ചിരിക്കുന്നത്.

22 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഉച്ചക്കഴിഞ്ഞ് രണ്ടുമുതല്‍ 5.15 വരെയാണ് പരീക്ഷ. രാവിലെ 11.30 മുതല്‍ പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാം. 1.30ന് കൃത്യം വാതിലടയ്ക്കും. അതിന് ശേഷമെത്തുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ്, സാധുവായ ഒരു ഫോട്ടോ ഐഡി, രണ്ട് പാസ്പോര്‍ട്ട് ഫോട്ടോകള്‍ എന്നിവ കൊണ്ടുവരണം.

വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍, വാലറ്റുകള്‍ അല്ലെങ്കില്‍ ലഞ്ച് ബോക്‌സുകള്‍ എന്നിവ കൊണ്ടുവരാന്‍ പാടില്ല.

‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്‌സാപ്പില്‍ വരുന്ന ആ ലിങ്ക് വ്യാജമാണ്! ലിങ്കില്‍ തൊട്ടവര്‍ക്ക് അക്കൗണ്ട് കാലിയായി ‘പണികിട്ടി’! ജാഗ്രതൈ, കെണിയില്‍ വീഴരുതെന്ന് മില്‍മ; സൈബര്‍ സെല്ലില്‍ പരാതി

‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്‌സാപ്പില്‍ വരുന്ന ആ ലിങ്ക് വ്യാജമാണ്! ലിങ്കില്‍ തൊട്ടവര്‍ക്ക് അക്കൗണ്ട് കാലിയായി ‘പണികിട്ടി’! ജാഗ്രതൈ, കെണിയില്‍ വീഴരുതെന്ന് മില്‍മ; സൈബര്‍ സെല്ലില്‍ പരാതി

സാമൂഹ്യ മാധ്യമങ്ങളിലൂടെ മില്‍മയുടെ പേരില്‍ വ്യാപ്തമായി പ്രചരിക്കുന്ന ആകര്‍ഷകമായ സമ്മാന പദ്ധതി സന്ദേശങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. ‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന വ്യാജേന പ്രത്യേക വെബ് ലിങ്കുകള്‍ സഹിതമാണ് വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വഴി തട്ടിപ്പ് സന്ദേശങ്ങള്‍ വ്യാപകമായി പടരുന്നത്. ഇത്തരം വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് പൊതുജനങ്ങള്‍ ആരും തന്നെ കെണിയില്‍ വീഴരുതെന്നും കബളിക്കപ്പെടാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും മില്‍മ മാനേജ്‌മെന്റ് കര്‍ശന മുന്നറിയിപ്പ് നല്‍കി.

വാട്സ്ആപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും, അതിന് പിന്നാലെ ചോദിച്ച വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറുകയും ചെയ്ത ചിലര്‍ക്ക് വലിയ രീതിയില്‍ പണം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പണം നഷ്ടമായെന്ന് കാണിച്ച് ഇരകളായവര്‍ നേരിട്ട് മില്‍മയ്ക്ക് പരാതി നല്‍കിയതോടെയാണ് ഔദ്യോഗിക വിശദീകരണവുമായി അധികൃതര്‍ അടിയന്തരമായി രംഗത്തെത്തിയത്. നിലവില്‍ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയും വ്യക്തികള്‍ വഴിയും ഈ തട്ടിപ്പ് ലിങ്ക് വലിയ തോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇത് വ്യാജമാണെന്നും ആരും ഇത്തരം ലിങ്കുകള്‍ മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 46 വര്‍ഷത്തെ നീണ്ട പാരമ്പര്യമുള്ള മില്‍മയുടെ വിപണിയിലെ വിശ്വാസ്യതയെ തകര്‍ക്കാനും ബ്രാന്‍ഡ് നാമം ഉപയോഗിച്ച് പൊതുജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യാനുമാണ് തട്ടിപ്പുകാര്‍ ഇതിലൂടെ ശ്രമിക്കുന്നത്.

പൊതുജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങളും ലിങ്കുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും അടിയന്തരമായി നീക്കം ചെയ്യാനുള്ള നിയമനടപടികള്‍ ആരംഭിച്ചതായി മില്‍മ അറിയിച്ചു. സൈബര്‍ തട്ടിപ്പിനെതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മില്‍മ അധികൃതര്‍ പോലീസിനും സൈബര്‍ സെല്ലിനും ഔദ്യോഗികമായി പരാതി കൈമാറിയിട്ടുണ്ട്. ഔദ്യോഗികമായ അറിയിപ്പുകള്‍ ഇല്ലാതെ വരുന്ന ഇത്തരം ലിങ്കുകളോട് പൊതുജനങ്ങള്‍ അകലം പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.