ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു: ആറു യാത്രക്കാര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു: ആറു യാത്രക്കാര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വിസ് എയര്‍ (SWISS) വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലായി തീപിടിച്ചു. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെ ടേക്ക് ഓഫ് നിര്‍ത്തിവെച്ച് വിമാനത്തില്‍ നിന്നും അടിയന്തരമായി യാത്രക്കാരെ ഒഴിപ്പിച്ചു. പരിക്കേറ്റഴരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX147 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ വെച്ച് തന്നെ എമര്‍ജന്‍സി സ്ലൈഡുകള്‍ ഉപയോഗിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

പുലര്‍ച്ചെ 1.08നാണ് സംഭവം. എയര്‍ബസ് A330 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനായി റണ്‍വേയിലൂടെ കുതിക്കുമ്പോഴാണ് വിമാനത്തിന്റെ എന്‍ജിനുകളില്‍ ഒന്നില്‍ തകരാര്‍ സംഭവിക്കുകയും തീപിടിക്കുകയും ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ 228 യാത്രക്കാരും നാല് ശിശുക്കളുമാണ് ഉണ്ടായിരുന്നത്. ക്രൂ അംഗങ്ങള്‍ക്ക് പരിക്കില്ല.

വിമാനത്തിന്റെ പൈലറ്റുമാര്‍ സമയോചിതമായി ടേക്ക് ഓഫ് വേണ്ടെന്ന് വെക്കുകയും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി യാത്രക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു എന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസസൗകര്യവും തുടര്‍യാത്രയ്ക്കുള്ള ക്രമീകരണങ്ങളും എയര്‍ലൈന്‍ അധികൃതര്‍ ചെയ്തുവരികയാണ്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ സാങ്കേതിക വിദഗ്ധര്‍ ഡല്‍ഹിയിലെത്തി വിമാനം പരിശോധിക്കും.

ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും,മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ലണ്ടൻ വിഷു വിളക്ക് വർണ്ണാഭമായി

ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും,മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ലണ്ടൻ വിഷു വിളക്ക് വർണ്ണാഭമായി

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും,മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ലണ്ടൻ വിഷു വിളക്ക് വർണ്ണാഭമായി.

2026 ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 5.30 PM മുതൽ ലണ്ടനിലെ ക്രോയ്ഡൺ തോണ്ടൺ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ലണ്ടൻ വിഷു വിളക്ക് ആഘോഷങ്ങൾ നടത്തിയത്. അന്നേ ദിവസം ലൈവ് ഓർക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ, വിഷുക്കണി, ചിത്ര ലക്ഷ്മി നേതൃത്വം കൊടുത്ത ദക്ഷിണ യുകെ അവതരിപ്പിച്ച നൃത്തശില്പങ്ങൾ, അകാലത്തിൽ ലണ്ടൻ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓർമകളിൽ ഹരിയേട്ടൻ, ശേഷം ദീപാരാധന, പ്രസാദഊട്ട് (വിഷുസദ്യ) എന്നിവ നടത്തി. നിരവധി സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുത്തു. ക്രോയ്ഡൺ മേയർ ജയ്സൺ പെറി വിശ്ഷ്ട അഥിതി ആയിരുന്നു.

എൻ വാസുദേവൻ നായർ (79) അന്തരിച്ചു

എൻ വാസുദേവൻ നായർ (79) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി അമ്പലമുക്ക് തിരുമംഗലത്തു വീട്ടിൽ (കൊല്ലയിൽ വീട്) എൻ വാസുദേവൻ നായർ (79) അന്തരിച്ചു.

ഭാര്യ: ബി ദേവകി അമ്മ.
മക്കൾ: ഉഷാ സുരേഷ് (അധ്യാപിക, ശ്രീശങ്കരാ വിദ്യാപീഠം, നഗരൂർ),
വി ഹരിദാസ്, ശ്രീജാ ബേബിമോൻ (സിവിൽ പോലീസ് ഓഫീസർ,കൊട്ടാരക്കര).
മരുമക്കൾ: എസ് സുരേഷ് കുമാർ(ദുബായ്), എസ്.റ്റി അശ്വതി (സ്റ്റാഫ് നെഴ്സ്,രോഹിണി ഹോസ്പ്പിറ്റൽ, വിതുര) ബി ബേബി മോൻ (ബിസിനസ്).

സഞ്ചയനം: വ്യാഴാഴ്‌ച രാവിലെ 8.30 ന്.

വീണ്ടും പാമ്പ് കടിയേറ്റ് മരണം, തളിപ്പറമ്പില്‍ 65കാരി മരിച്ചു; ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാലാമത്തേത്

വീണ്ടും പാമ്പ് കടിയേറ്റ് മരണം, തളിപ്പറമ്പില്‍ 65കാരി മരിച്ചു; ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാലാമത്തേത്

കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. തളിപ്പറമ്പില്‍ പാമ്പ് കടിയേറ്റ് 65കാരിയാണ് മരിച്ചത്. മുതുകുടയിലെ നബീസയെയാണ് പാമ്പ് കടിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്ന നാലാമത്തെയാളാണ് നബീസ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീടിന് അകത്തുവച്ചാണോ പുറത്തുവച്ചാണോ നബീസയ്ക്ക് പാമ്പ് കടിയേറ്റത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. വീടിനകത്ത് അവശ നിലയില്‍ കണ്ട നബീസയെ ഉടന്‍ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പ് കടിയേറ്റ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി നബീസയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ശംഖുവരയന്‍ പാമ്പാണ് നബീസയെ കടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച 249.9 ജിഗാവാട്ട്; രാജ്യത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

വെള്ളിയാഴ്ച 249.9 ജിഗാവാട്ട്; രാജ്യത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

ഡല്‍ഹി: രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്. ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തി വെള്ളിയാഴ്ച്ചയാണ് വൈദ്യുതി ഉപഭോഗം 252 ജിഗാവാട്ടില്‍ എത്തിയത്. 2024 മെയ് 30 ന് രേഖപ്പെടുത്തിയ 249.9 ജിഗാവാട്ടായിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം. വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ഏപ്രില്‍ 13 മുതലാണ്.

വരും ദിവസങ്ങളില്‍ ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്,ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യ ഇന്ത്യ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. വൈദ്യുതി ആവശ്യകത ഇനിയും വര്‍ധിച്ചേക്കുമെന്നും അധികൃതര്‍ പറഞ്ഞു. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തുടനീളം വൈദ്യുതിയുടെ ആവശ്യം ഇനിയും ഉയരുകയും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്‌തേക്കാമെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേരളവും കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. വൈകുന്നേരങ്ങളിലെ പവര്‍ക്കെട്ടില്‍ പലയിടത്തും പ്രതിഷേധം ശക്തമായി. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്നും വൈദ്യുതി ഉപയോഗം ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ രണ്ട് ദിവസം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും എവിടെയും ഉഷ്ണതരംഗം സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 29ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള യെല്ലോ അലെര്‍ട്ടും നല്‍കിയിട്ടുണ്ട്.