വീണ്ടും പാമ്പ് കടിയേറ്റ് മരണം, തളിപ്പറമ്പില്‍ 65കാരി മരിച്ചു; ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാലാമത്തേത്

വീണ്ടും പാമ്പ് കടിയേറ്റ് മരണം, തളിപ്പറമ്പില്‍ 65കാരി മരിച്ചു; ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാലാമത്തേത്

കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. തളിപ്പറമ്പില്‍ പാമ്പ് കടിയേറ്റ് 65കാരിയാണ് മരിച്ചത്. മുതുകുടയിലെ നബീസയെയാണ് പാമ്പ് കടിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്ന നാലാമത്തെയാളാണ് നബീസ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീടിന് അകത്തുവച്ചാണോ പുറത്തുവച്ചാണോ നബീസയ്ക്ക് പാമ്പ് കടിയേറ്റത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. വീടിനകത്ത് അവശ നിലയില്‍ കണ്ട നബീസയെ ഉടന്‍ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പ് കടിയേറ്റ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി നബീസയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ശംഖുവരയന്‍ പാമ്പാണ് നബീസയെ കടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച 249.9 ജിഗാവാട്ട്; രാജ്യത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

വെള്ളിയാഴ്ച 249.9 ജിഗാവാട്ട്; രാജ്യത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

ഡല്‍ഹി: രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്. ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തി വെള്ളിയാഴ്ച്ചയാണ് വൈദ്യുതി ഉപഭോഗം 252 ജിഗാവാട്ടില്‍ എത്തിയത്. 2024 മെയ് 30 ന് രേഖപ്പെടുത്തിയ 249.9 ജിഗാവാട്ടായിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം. വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ഏപ്രില്‍ 13 മുതലാണ്.

വരും ദിവസങ്ങളില്‍ ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്,ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യ ഇന്ത്യ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. വൈദ്യുതി ആവശ്യകത ഇനിയും വര്‍ധിച്ചേക്കുമെന്നും അധികൃതര്‍ പറഞ്ഞു. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തുടനീളം വൈദ്യുതിയുടെ ആവശ്യം ഇനിയും ഉയരുകയും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്‌തേക്കാമെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേരളവും കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. വൈകുന്നേരങ്ങളിലെ പവര്‍ക്കെട്ടില്‍ പലയിടത്തും പ്രതിഷേധം ശക്തമായി. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്നും വൈദ്യുതി ഉപയോഗം ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ രണ്ട് ദിവസം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും എവിടെയും ഉഷ്ണതരംഗം സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 29ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള യെല്ലോ അലെര്‍ട്ടും നല്‍കിയിട്ടുണ്ട്.

ഗൂഗിള്‍ പേയോ ഫോണ്‍ പേയോ വേണ്ട; ഇനി വാട്‌സ്ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം

ഗൂഗിള്‍ പേയോ ഫോണ്‍ പേയോ വേണ്ട; ഇനി വാട്‌സ്ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം

ഡല്‍ഹി: മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേയോ, ഫോണ്‍ പോയോ വേണ്ട, മൊബൈല്‍ റീചാര്‍ജിനായി പുതിയ സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്. പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജുകള്‍ നേരിട്ട് വാട്സ്ആപ്പ് ആപ്പിനുള്ളില്‍ തന്നെ ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായിട്ടുള്ള പേയ്മെന്റ്‌സ് കമ്പനിയുടെ സഹായത്തോടെയാണ് വാട്‌സ്ആപ്പ് ഈ പുതിയ സംവിധാനം ഇന്ത്യയില്‍ കൊണ്ടുവന്നത്.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ഉടന്‍ ലഭ്യമാകും. എയര്‍ടെല്‍, ജിയോ, വിഐ പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റീചാര്‍ജ് പ്ലാനുകള്‍ തെരഞ്ഞെടുത്ത് റീചാര്‍ജ് ചെയ്യാവുന്നതാണ്.

പുതിയ റീചാര്‍ജ് സൗകര്യം വാട്സ്ആപ്പിന്റെ ഇന്ത്യയിലെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണ്. നിലവില്‍ ബില്‍ പേയ്മെന്റുകള്‍, മെട്രോ ടിക്കറ്റ് ബുക്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയവ ചാറ്റ് ബോട്ടുകള്‍ വഴിയും മറ്റും സാധ്യമാണ്. ചാറ്റിങ് ആപ്പായ വാട്‌സ്ആപ്പിനെ സമ്പൂര്‍ണമായും ഡിജിറ്റല്‍ സേവന പ്ലാറ്റ്ഫോം കൂടി ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

വാട്‌സ്ആപ്പിലൂടെ എങ്ങനെ മൊബൈല്‍ റീചാര്‍ജ് ചെയ്യാമെന്ന് നോക്കാം

1. ആദ്യം വാട്‌സ്ആപ്പിലെ കാമറ ഐക്കണിന്റെ അടുത്തുള്ള രൂപ ഐക്കണില്‍ ക്ലിക്ക് ചെയ്യുക

2. അതിന് ശേഷം വരുന്ന മെനുവില്‍ നിന്നും മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജ് എന്ന സംവിധാനം തെരഞ്ഞെടുക്കുക

3. അതിന് ശേഷം നിങ്ങളുടെയോ അതോ മറ്റാരുടെയെങ്കിലോ മൊബൈല്‍ നമ്പര്‍ കൊടുക്കുക

4. അതിന് ശേഷം നിങ്ങളുടെ സിം ഏതാണെന്ന് തെരഞ്ഞെടുക്കുക

5. പിന്നീട് വരുന്ന മെനുവില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റീചാര്‍ജ് പ്ലാന്‍ തെരഞ്ഞെടുക്കുക

6. അതിന് ശേഷം നിങ്ങളുടെ പേയ്മെന്റ് രീതി (യുപിഐ/ ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്) എന്നീ ഓപ്ഷനുകളില്‍ നിന്നും തെരഞ്ഞെടുക്കുക

7. അവസാനമായി നിങ്ങളുടെ യുപിഐ പിന്‍ കൊടുത്ത് പേയ്മെന്റ് പൂര്‍ത്തീകരിക്കുക

വയനാട് ഫണ്ട് ശേഖരണം; കോണ്‍ഗ്രസ് ‘മുക്കിയ’ ആപ്പിലെ വിവരങ്ങള്‍ പുറത്ത്

വയനാട് ഫണ്ട് ശേഖരണം; കോണ്‍ഗ്രസ് ‘മുക്കിയ’ ആപ്പിലെ വിവരങ്ങള്‍ പുറത്ത്

കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീടുനിര്‍മിക്കാന്‍ കോണ്‍ഗ്രസ് ‘സ്റ്റാന്‍ഡ് വിത്ത് വയനാട്’ എന്ന ആപ്പിലൂടെ പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്ത്. മൂന്നുകോടിയിലധികം രൂപയാണ് ആപ്പിലൂടെ കോണ്‍ഗ്രസ് പിരിച്ചതെങ്കിലും ആപ്പില്‍ രേഖപ്പെടുത്തിയ കണക്കും പാര്‍ട്ടി പുറത്തുവിട്ട കണക്കും തമ്മില്‍ ബന്ധമില്ല.

5.38 കോടി രൂപ മാത്രമാണ് പാര്‍ട്ടിയുടെ അക്കൗണ്ടില്‍ എത്തിയതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ പുറത്തുവിട്ട കണക്കില്‍ പറഞ്ഞിരുന്നത്. യൂത്ത് കോണ്‍ഗ്രസ് 1.05 കോടി പിരിച്ചുനല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, 3.78 കോടി രൂപ മാത്രമാണ് ആകെ ലഭിച്ച തുകയായി ആപ്പില്‍ കാണിക്കുന്നത്. ഐടി വിദഗ്ധനായ രജിത്ത് രാമചന്ദ്രനാണ് കോണ്‍ഗ്രസ് ആപ്പിലെ വിവരങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.

വന്‍കിട കമ്പനികള്‍, സര്‍വീസ് സംഘടനകള്‍, പ്രവാസി സംഘടനകള്‍ എന്നിവര്‍ നല്‍കിയ തുകയുടെ കണക്ക് ആപ്പില്‍ കാണിച്ചിട്ടില്ല. 2024 സെപ്റ്റംബര്‍ മാസത്തെ കണക്കും രേഖപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ കോട്ടയം ജില്ലയില്‍നിന്നുപോലും നാലുലക്ഷം രൂപ മാത്രമേ ലഭിച്ചൂവെന്നാണ് ആപ്പില്‍ കാണിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം രൂപമാത്രമാണ് ലഭിച്ചതെന്നുമാണ് കണക്ക്.

സംസ്ഥാന സര്‍ക്കാരിന്റെ സഹകരണില്ലാതെ സ്വന്തം നിലയില്‍ 100 വീടുകള്‍ വെച്ചുനല്‍കുമെന്ന് അവകാശപ്പെട്ടാണ് കോണ്‍ഗ്രസ് പണപ്പിരിവ് തുടങ്ങിയത്. പുറത്ത് വിട്ട കണക്കും ആപ്പിലെ കണക്കും തമ്മില്‍ ഒരു ബന്ധവും ഇല്ലെങ്കിലും ആകെ ഒന്നാണെന്ന വിചിത്രമായ കണ്ടെത്തലും അദ്ദേഹം പങ്കുവച്ചു.

NEET UG 2026: അഡ്മിറ്റ് കാർഡ് നാളെ മുതൽ ലഭ്യമാകും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

NEET UG 2026: അഡ്മിറ്റ് കാർഡ് നാളെ മുതൽ ലഭ്യമാകും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

രാജ്യത്തെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി (NEET UG 2026) അഡ്മിറ്റ് കാർഡ് നാളെ പുറത്തിറങ്ങും. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളജുകളിലേക്കുള്ള എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെയുള്ള ബിരുദ പ്രവേശനത്തിനായി ഈ പരീക്ഷ നിർണായകമാണ്.

പരീക്ഷാ കേന്ദ്രങ്ങൾ എവിടെയാണെന്ന് മുൻകൂട്ടി അറിയിക്കുന്നതിന് വേണ്ടിയുള്ള സിറ്റി സ്ലിപ് നേരത്തെ പുറത്ത് വിട്ടിരുന്നു.

വിദ്യാർത്ഥികൾക്ക് അവരുടെ ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്ന് പരീക്ഷാ നഗരം ഏതാണെന്ന് പരിശോധിക്കാം. നീറ്റ് യുജി 2026 പരീക്ഷ മേയ് 3ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നടക്കുന്നത്.

നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡിൽ ഉൾപ്പെടുന്ന പ്രധാന വിവരങ്ങൾ:

ഉദ്യോഗാർത്ഥിയുടെ പേര്

റോൾ നമ്പർ

അപേക്ഷ നമ്പർ

ലിംഗം

ഉദ്യോഗാർത്ഥിയുടെ വിഭാഗം (Category)

ചോദ്യപേപ്പറിന്റെ ഭാഷ (Medium of Question Paper)

പരീക്ഷയുടെ തീയതി

റിപ്പോർട്ടിംഗ് / പ്രവേശന സമയം

പരീക്ഷയുടെ സമയം

പരീക്ഷാ കേന്ദ്ര നമ്പർ

പരീക്ഷാ കേന്ദ്രത്തിന്റെ പേര്

ഹാൾ ടിക്കറ്റ് ഇല്ലാതെ ഒരു വിദ്യാർത്ഥിയെയും പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. പരീക്ഷാ ദിവസത്തിൽ പാലിക്കേണ്ട എല്ലാ നിർദേശങ്ങളും അഡ്മിറ്റ് കാർഡിൽ ഉണ്ടാകും. പരീക്ഷാകേന്ദ്രത്തിൽ എത്ര മണിക്ക് എത്തണം, അനുവദനീയമായ സാധനങ്ങൾ എന്തൊക്കെയാണ്, നിരോധിച്ചിരിക്കുന്ന വസ്തുക്കൾ ഏതൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കണം.

നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്ന രീതി
ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക.

‘NEET UG 2026 Admit Card’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അപേക്ഷ നമ്പറും ജനനത്തീയതിയും അല്ലെങ്കിൽ പാസ്‌വേഡും നൽകുക.

സെക്യൂരിറ്റി പിൻ നൽകുക.

അഡ്മിറ്റ് കാർഡ് PDF രൂപത്തിൽ സ്ക്രീനിൽ കാണാം. അത് ഡൗൺലോഡ് ചെയ്യുക.

അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റ് എടുക്കുക.

ഹാൾ ടിക്കറ്റിൽ നൽകിയിരിക്കുന്ന സ്ഥലത്ത് പാസ്‌പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കുക.

നീറ്റ് യുജി 2026 പരീക്ഷയ്ക്ക് ഡിജിറ്റൽ അല്ലെങ്കിൽ സോഫ്റ്റ് കോപ്പിയിലുള്ള അഡ്മിറ്റ് കാർഡ് പരീക്ഷാകേന്ദ്രങ്ങളിൽ അംഗീകരിക്കില്ലെന്ന് ദേശീയ പരീക്ഷ ഏജൻസി (NTA) വ്യക്തമാക്കി.

എല്ലാ ഉദ്യോഗാർത്ഥികളും അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് എടുത്ത ഹാർഡ് കോപ്പി നിർബന്ധമായും കൈവശം വയ്ക്കണം.

മൊബൈൽ ഫോണിലുള്ള സ്ക്രീൻഷോട്ട് അല്ലെങ്കിൽ PDF മാത്രം കൊണ്ട് വരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.