by Midhun HP News | Apr 20, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്രയിലെ പരത്വാഡയിലെ ലൈംഗിക ചൂഷണ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസിലെ മുഖ്യപ്രതിയായ അയാന്‍ അഹമ്മദിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചും ആഡംബര ജീവിതത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പ്രതിക്ക് വെളിപ്പെടുത്താനാവത്തത്ര സ്വത്തുക്കള്‍ ഉണ്ടെന്നാണ് വിവരം. ആഡംബര കാറുകളും വന്‍തോതിലുള്ള പണവും വിലകൂടിയ ഗാഡ്ജെറ്റുകളും പ്രദര്‍ശിപ്പിക്കുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഏകദേശം ഇരുനൂറോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അവരുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് 19-കാരനായ അയാന്‍ അഹമ്മദ് അന്വേഷണം നേരിടുന്നത്. ഈ ദൃശ്യങ്ങള്‍ ഇയാളുടെ സാമ്പത്തിക സ്രോതസുകള്‍ എന്താണെന്നുള്ള അന്വേഷണത്തിലേയ്ക്കാണ് വഴിതിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോകളിലും റീലുകളിലും പ്രതി വിലകൂടിയ ആഡംബര വാഹനങ്ങള്‍ ഓടിക്കുന്നതായും തോക്കിന് സമാനമായ ഒന്ന് കൈവശം വെച്ചിരിക്കുന്നതായും കാണാം. ഐഫോണുകള്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം വിലകൂടിയ സ്മാര്‍ട്ട്ഫോണുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം, പണക്കെട്ടുകള്‍ വീശിക്കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്ന ക്ലിപ്പുകളിലുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളിലും റീലുകളിലും, പ്രതി വിലകൂടിയ ആഡംബര വാഹനങ്ങള്‍ ഓടിക്കുന്നുണ്ട്. ഐഫോണുകള്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം വിലകൂടിയ സ്മാര്‍ട്ട്ഫോണുകള്‍ കയ്യിലുള്ളതായി കാണുന്നു. പണക്കെട്ടുകള്‍ വീശിക്കാണിക്കുന്ന ദൃശ്യങ്ങളും ക്ലിപ്പുകളിലുണ്ട്. അയാന്‍ അഹമ്മദ് എങ്ങനെയാണ് ഇത്തരം ആഡംബരമായ ജീവിതശൈലി നയിക്കാനുള്ള പണം കണ്ടെത്തിയതെന്നും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയാണോ പണം ലഭിച്ചതെന്നുമുള്ള അന്വേഷണത്തിലാണ് പൊലീസ്. സോഷ്യല്‍ മീഡിയയിലൂടെ താനൊരു അപകടകാരിയാണെന്ന് വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നു. പ്രതിയുടെ സുഹൃത്ത് വലയത്തെക്കുറിച്ചും അന്വേഷിച്ച് വരികയാണ്. ഇയാള്‍ ഥാര്‍ ഉപയോഗിച്ചിരുന്നതായും ഈ വാഹനത്തിന്റെ ഉടമസ്ഥാവകാശവും പരിശോധിക്കുന്നുണ്ട്. പുറത്ത് വന്ന വിഡിയോയില്‍ കയ്യില്‍ കാണുന്ന തോക്കിന് ലൈസന്‍സുള്ളതാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്.
അമരാവതിയിലെ കട്ടോറ നാക്ക പ്രദേശത്തെ ഒരു ഫ്‌ലാറ്റിലാണ് കുറ്റകൃത്യം നടന്നായി പറയുന്നത്. ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഈ അപ്പാര്‍ട്ട്‌മെന്റ് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചതായാണ് ആരോപണം. അയല്‍വാസികള്‍ ഈ ഫ്‌ളാറ്റിനെ ‘അനാശാസ്യ കേന്ദ്രം’ എന്നാണ് വിളിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖം മറച്ച യുവതീ യുവാക്കള്‍ ഈ അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിരമായി എത്തിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

by Midhun HP News | Apr 20, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബിഡിഎസ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണം അനധികൃത ലോണ്‍ ആപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാക്കിയിരിക്കുകയാണ്. സ്വന്തം ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് ഇരകളെ എങ്ങനെയാണ് ഇവര്‍ ഭീഷണിപ്പെടുത്തുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ ഏപ്രില്‍ 10നാണ് ജീവനൊടുക്കിയത്. ഒരു ലോണ്‍ ആപ്പില്‍ നിന്ന് നിതിന്‍ പണമെടുത്തിരുന്നതായും മരിക്കുന്നതിന് തലേദിവസം ആപ്പ് നടത്തിപ്പുകാരില്‍ നിന്ന് ഭീഷണി കോളുകള്‍ വന്നിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പൊലീസ് കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് 15,000ത്തോളം പേരാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ (NCRP) വഴി അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ 284 പേര്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകാനും എഫ്‌ഐആര്‍ (FIR) രജിസ്റ്റര്‍ ചെയ്യാനും തയ്യാറായത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് ഏഴ് ആത്മഹത്യകളെങ്കിലും ഇത്തരത്തിലുള്ള ലോണ്‍ ആപ്പ് തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ 70 കോടി രൂപ ഇരകള്‍ക്ക് നഷ്ടമായി. ഇതില്‍ 28 കോടി രൂപ (40%) മാത്രമാണ് തിരിച്ചുപിടിക്കാന്‍ സാധിച്ചത്. നിതിന്റെ കേസ് ഉള്‍പ്പെടെ ചില സംഭവങ്ങളില്‍ അറസ്റ്റ് നടന്നിട്ടുണ്ട്. മറ്റുള്ളവയില്‍ അന്വേഷണം തുടരുകയാണ്.
കുറഞ്ഞ വരുമാനമുള്ളവരെയും അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരെയുമാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇരകളില്‍ 32 ശതമാനം പേരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. 20.18 ശതമാനം വീട്ടമ്മമാരുമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ശ്രമിക്കുന്ന വ്യാപാരികള്‍ (9.79%), വിദ്യാര്‍ഥികള്‍ (4.37%) എന്നിവരാണ് ഇവരുടെ വലയില്‍ വീണ മറ്റുള്ളവര്‍.
എപികെ (APK) ഫയലുകള്‍ വഴി നേരിട്ട് ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരാണ് കൂടുതല്‍ അപകടത്തിലാകുന്നത്. കോണ്‍ടാക്റ്റുകളും ഫോട്ടോകളും ഉള്‍പ്പെടെയുള്ള സ്വകാര്യ രേഖകളിലേക്ക് ആക്‌സസ് നല്‍കുന്നതോടെ കടം വാങ്ങുന്നവര്‍ തങ്ങളുടെ അന്തസ്സാണ് പണയവസ്തുവായി നല്‍കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പിന്നീട് പണമൊന്നും വാങ്ങാതെ അത് ഡിലീറ്റ് ചെയ്തവര്‍ക്ക് പോലും ഭീഷണി കോളുകള്‍ വരുന്നുണ്ട്. കാരണം ഇന്‍സ്റ്റാള്‍ ചെയ്ത സമയത്ത് തന്നെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടാകും.
ഫോണിലെ വിവരങ്ങള്‍ എത്രത്തോളം ആപ്പിന് ലഭ്യമാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ലോണ്‍ തുക തന്നെ നിശ്ചയിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ അമിതമായ തുക ഇവര്‍ ആവശ്യപ്പെടും. പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സൈബര്‍ ബുള്ളിയിങ് നടത്തുകയും വിദേശ നമ്പറുകളില്‍ നിന്നും മറ്റും ഇരയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് ഭീഷണി കോളുകള്‍ വരികയും ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഈ വര്‍ഷം കണ്ണൂരിലെ ചക്കരക്കല്‍ പൊലീസ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കോള്‍ സെന്റര്‍ കണ്ടെത്തുകയുണ്ടായി. 40 ജീവനക്കാരുണ്ടായിരുന്ന ഈ തട്ടിപ്പ് സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ 1,836 ലോണ്‍ ആപ്പുകളാണ് പൊലീസ് നിരോധിച്ചത്. ഇക്കാലയളവില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 5,317 വെബ്‌സൈറ്റുകളാണ് പൂട്ടിച്ചത്.

by Midhun HP News | Apr 20, 2026 | Latest News, കേരളം
കണ്ണൂര്‍: ലൈംഗിക അതിക്രമ കേസ് വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്ന് കെ എസ് യു കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ എം സി അതുല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും ആരെയും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അതുല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സാമ്പത്തിക വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും അതുല്‍ വ്യക്തമാക്കി.
ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വാര്‍ത്തകളും പരാതിയും കണ്ടു.
വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതല്‍ പലവിധത്തില്‍ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണ്. നിന്നെ ഫിനിഷ് ചെയ്യും’ എന്നാണ് അടക്കം പറിച്ചില്‍. എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്. പക്ഷേ ഇത് അല്‍പ്പം കടന്ന കയ്യായിപ്പോയി. ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല. വിവിധ ക്യാംപസുകളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി പല വിദ്യാര്‍ഥികളുമായും ഇടപഴകി മുന്നോട്ട് പോയ ഒരാളെന്ന നിലയില്‍ അവര്‍ക്കൊക്കെ എന്റെ രാഷ്ട്രീയത്തെപ്പറ്റി അറിയാം എന്നാണ് കരുതുന്നത്.
സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയില്‍ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കും. ഒരുപാട് ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ നിന്നും കടം മേടിച്ചും തിരിച്ചു കൊടുത്തും പല സുഹൃത്തുക്കളുടെ സഹായം കൊണ്ടുമൊക്കെ പൊതുപ്രവര്‍ത്തനം നടത്തി മുന്നോട്ട് പോകുന്ന സാധാരണക്കാരനാണ് ഞാനും. ഇപ്പോഴും കടവും ലോണുകളുമല്ലാതെ വ്യക്തിപരമായി ഈ പൊതുപ്രവര്‍ത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ല.
വേദനകളും യാതനകളും പ്രതിസന്ധികളും അനവധി ഉണ്ടായിട്ടുണ്ടെങ്കിലും ഈ പൊളിറ്റിക്‌സില്‍ നിലനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് ഇതിനോടുള്ള പാഷനും കോണ്‍ഗ്രസിന്റെ ലെഗസിയുമാണ്. കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പബ്ലിക് ഡൊമെയിനില്‍ തല്‍ക്കാലം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. (കേസിനെ ബാധിക്കുന്നത് കൊണ്ട്). ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും മറ്റ് വിവരങ്ങളുമൊക്കെ കോടതിക്ക് മുമ്പാകെ ഹാജരാക്കും. കോടതി നീതി ഉറപ്പാക്കട്ടെ. കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും തുടരുന്നവരുടെ ഉദ്ദേശം മറ്റൊന്നാണല്ലോ. അവര്‍ക്ക് വിശദീകരണങ്ങളും പോരാതെ വരും.

by Midhun HP News | Apr 20, 2026 | Latest News, കേരളം
കണ്ണൂര്‍: ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടിയ കര്‍ണാടക സ്വദേശിനികള്‍ പിടിയില്‍. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ് സ്വദേശികളെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
മാതമംഗലം പുലിയൂര്‍ കാളി ക്ഷേത്രോത്സവത്തിനിടെയാണ് സ്ത്രീയുടെ മാല പൊട്ടിച്ച സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടിയത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ് സ്വദേശിനികളായ ഇവരെ പെരിങ്ങോം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉത്സവ സമാപന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 2.45-നാണ് മാതമംഗലം പറവൂര്‍ സ്വദേശി പി വി രോഹിണി(76)യുടെ അഞ്ചരപ്പവന്‍ സ്വര്‍ണമാല നാലുപേര്‍ ചേര്‍ന്ന് കഴുത്തില്‍ നിന്ന് പൊട്ടിച്ചത്. രോഹിണി കൊറന്തിയമ്മ തെയ്യത്തെ തൊഴാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ പിറകിലുള്ള നാല് സ്ത്രീ കള്‍ ചേര്‍ന്ന് മാല പൊട്ടിക്കുകയായിരുന്നു. രോഹിണി മോഷ്ടാക്കളുടെ പിന്നാലെ കരഞ്ഞുകൊണ്ട് ഓടി. ഇതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് രണ്ടുപേരെ പിടികൂടി. സംഘത്തിലുണ്ടായ രണ്ടു പേര്‍ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.

ക്ഷേത്രഭാരവാഹികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിങ്ങോം പൊലിസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. സ്ത്രീയുടെ മാല മോഷ്ടിക്കുന്ന ക്ഷേത്രത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ സംഭവം കഴിഞ്ഞയുടനെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊലിസ് പിടികൂടിയ സ്ത്രീകളില്‍നിന്ന് മാല കണ്ടു കിട്ടിയിട്ടില്ല. ഓടി രക്ഷപ്പെട്ട സ്ത്രീകളുടെ കൈയിലായിരിക്കാം മാ ലയെന്ന നിഗമനത്തിലാണ് പൊലീസ്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തിക്കിനും തിരക്കിനും ഇടയിലാണ് കവര്‍ച്ച നടന്നത്.
by Midhun HP News | Apr 20, 2026 | Latest News, ദേശീയ വാർത്ത
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഇറാൻ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ ഇറാൻ ദേശീയ സുരക്ഷാ കൗൺസിലിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കും. ഇതിനായി ഇറാൻ പാർലമെന്റ് പ്രത്യേക ബിൽ തയ്യാറാക്കിയതായാണ് സൂചന. പുതിയ നിയമം നടപ്പിലായാൽ ഇസ്രയേൽ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള പ്രവേശനം പൂർണ്ണമായും നിരോധിക്കും.
ഇറാനെ ആക്രമിച്ച രാജ്യങ്ങളിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ അവരുടെ കപ്പലുകൾ കടത്തിവിടേണ്ടെന്നാണ് ഇറാന്റെ നിലപാട്. സംഘർഷം ലഘൂകരിക്കാനായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് പാകിസ്ഥാന്റെ നിലപാട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വിശ്വസ്തനായ മധ്യസ്ഥൻ ആയി പാകിസ്ഥാൻ പ്രവർത്തിക്കുമെന്ന് ഷഹബാസ് ഷരീഫ് ഉറപ്പ് നൽകി.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലയളവ് ഏപ്രിൽ 22 ന് അവസാനിക്കാനിക്കുകയാണ്. സംഘർഷം വീണ്ടും മൂർച്ഛിച്ചാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാനും ചരക്ക് ഗതാഗതം തടസ്സപ്പെടാനും കാരണമാകും. അത് ആഗോള വിപണികളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര ശ്രമങ്ങളിൽ യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. യുഎസ് ഒരു കരാറിൽ നിന്ന് വളരെ അകലെയല്ല എന്നാണ് റൈറ്റ് അഭിപ്രായപ്പെട്ടത്. പൊതുസ്ഥലത്ത് നിങ്ങൾ കേൾക്കുന്ന കാര്യങ്ങൾക്കിടയിലും ഇറാനികളുമായി ചർച്ചകൾ നടക്കുന്നുണ്ട്. വ്യത്യസ്ത രീതികളിൽ സമ്മർദ്ദം ചെലുത്തുന്ന, ” സൃഷ്ടിപരമായ ചർച്ചക്കാരൻ” എന്നാണ് യുഎസ് പ്രസിഡന്റ് ട്രംപിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സംഘർഷത്തിന് നല്ലൊരു അന്ത്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്രിസ് റൈറ്റ് കൂട്ടിച്ചേർത്തു.

Recent Comments