by Midhun HP News | Apr 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും പവര്‍കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഏര്‍പ്പെടുത്താതെ തന്നെ മുന്നോട്ടുപോകുന്നതിനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിച്ച് വരികയാണെന്നും കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ചൂട് കൂടുതലായതിനാല്‍ ഓരോ ദിവസവും വൈദ്യുതി ആവശ്യകതയില്‍ 50 മെഗാവാട്ടിന്റെ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഉയര്‍ന്ന ആവശ്യകത നിറവേറ്റുന്നതിന് മറ്റു സംസ്ഥാനങ്ങളുമായി ഏര്‍പ്പെട്ടിരുന്ന പവര്‍ ബാങ്കിങ് ക്രമീകരണത്തില്‍ 200 മെഗാവാട്ടിന്റെ കുറവ് 16-ാം തീയതി മുതല്‍ ഉണ്ടായി. വീണ്ടും 200 മെഗാവാട്ടിന്റെ കുറവ് 20-ാം തീയതി മുതലും മറ്റൊരു 200 മെഗാവാട്ടിന്റെ കുറവ് 26-ാം തീയതി മുതലും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന താപനില ഈ മാസം 26 വരെ തുടരാന്‍ സാധ്യതയുണ്ട്. മെയ് മാസത്തില്‍ ഒരാഴ്ചയോളം ഉയര്‍ന്ന താപനില ഉണ്ടായേക്കും. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് കൂടിയ അളവില്‍ വൈദ്യുതി ലഭ്യമാക്കുന്നത് ബുദ്ധിമുട്ട് ആയതിനാല്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടാന്‍ വൈദ്യുതി റെഗുലേററ്ററി കമ്മീഷന്റെ അനുവാദം കെഎസ്ഇബി തേടിയിട്ടുണ്ട്. 22-ാം തീയതിയ്ക്ക് ശേഷം അനുമതി ലഭ്യമാവുമെന്ന് കരുതുന്നുവെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ്
സംസ്ഥാനം ചുട്ടുപൊള്ളുന്നതിനിടെ, തുടര്‍ച്ചയായ രണ്ടാം ദിവസവും വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ്. ഇന്നലെ സംസ്ഥാനത്ത് ആകെ 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വെള്ളിയാഴ്ച ഇത് 116. 11 ദശലക്ഷം യൂണിറ്റായിരുന്നു.
ഇതോടെ വൈദ്യുതി ആവശ്യകതയും കൂടി. ഇന്നലെ 6033 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകതയാണ് ഉണ്ടായത്. വെള്ളിയാഴ്ച 6013 മെഗാവാട്ടായിരുന്നു. ഇതിന് മുന്‍പ് 2024 മെയ് മൂന്നിന് രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുത്തിയത്. 2024 മെയ് മൂന്നിന് 115.94 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.
വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍ എത്തിയതോടെ, പവര്‍കട്ടിലേക്ക് പോകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് സൂചന. നിലവില്‍ തന്നെ പല പ്രദേശത്തും അപ്രഖ്യാപിത പവര്‍ കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. കടുത്ത ചൂടില്‍ കേരളം വെന്തുരുകുകയാണ്. അതിനാല്‍ തന്നെ ഫാനിന്റെയും എസിയുടെ ഉപയോഗം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. എല്‍പിജി ക്ഷാമത്തെ തുടര്‍ന്ന് ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗവും വര്‍ധിച്ചത് മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ കാരണമായതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

by Midhun HP News | Apr 19, 2026 | Latest News, കേരളം
കൊച്ചി: കേരഫെഡ് മുന്‍ ചെയര്‍മാനും സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അശമന്നൂര്‍ മേതല വൈക്കത്ത് വീട്ടില്‍ വി പി ശശീന്ദ്രന്‍ (76) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു.
എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരഫെഡ് മുന്‍ ചെയര്‍മാന്‍, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കൂപ്പടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, അശമന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം, എകെജി മെമ്മോറിയല്‍ എജുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, പെരുമ്പാവൂര്‍ റേഞ്ച് ചെത്ത് കള്ള് ഷാപ്പ് തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിത്വം എന്നിവ വഹിച്ചിരുന്നു. നിലവില്‍ ഓടത്താലി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: പരേതയായ അജിതകുമാരി (മൂവാറ്റുപുഴ പ്ലാപ്പിള്ളിമഠം കുടുംബാംഗം, വിരമിച്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥ). മക്കള്‍: ബിനില്‍രാജ് (ഫെഡറല്‍ ബാങ്ക് അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), ലക്ഷ്മി ലത (ഫെഡറല്‍ ബാങ്ക്, കീഴില്ലം). മരുമക്കള്‍: സുനിത (ഇഎസ്‌ഐ, ചാലക്കുടി), ബി അരുണ്‍ (ഫെഡറല്‍ ബാങ്ക്, അങ്കമാലി).

by Midhun HP News | Apr 19, 2026 | Latest News, കേരളം
കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ലോണ്‍ ആപ്പുകാരുടെ ഭീഷണി വീഷ്ണുവിന് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. വിഷ്ണുവിന്റെ തിരോധാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. പതിനായിരം രൂപയാണ് 25 കാരനായ വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ്, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ലോണ്‍ ആപ്പ് മാഫിയാ സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 13 നാണ് 25 കാരനായ വിഷ്ണുവിനെ കാണാതായത്. ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. വഴിയില്‍ വെച്ച് ഒരു സുഹൃത്തിനെ കണ്ടു. അവര്‍ സംസാരിക്കുന്നതിനിടെ ഒരു ഫോണ്‍കോള്‍ വന്നുവെന്നും, തുടര്‍ന്ന് വിഷ്ണു പരിഭ്രാന്തനായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. ആദ്യം വടകര പൊലീസിനാണ് പരാതി നല്‍കിയിരുന്നത്. പിന്നീട് റൂറല്‍ സൈബര്‍ വിംഗില്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്.
ലോണ്‍ എടുത്ത പതിനായിരം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വിഷ്ണുവിന് തുടക്കത്തില്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയക്കാന്‍ തുടങ്ങി. ഇതോടെ വിഷ്ണു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. സമീപവാസിയില്‍ നിന്നും വിഷ്ണു പണം വായ്പ വാങ്ങിയിരുന്നതായും വിവരമുണ്ട്. കാസര്‍കോടാണ് വിഷ്ണുവിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

by Midhun HP News | Apr 19, 2026 | Latest News, കേരളം
പ്രവാസലോകത്തെ നൊമ്പരപ്പെടുത്തിക്കൊണ്ട് മറ്റൊരു വാർത്ത കൂടി. ദുബായിൽ ജോലി ചെയ്തുവരികയായിരുന്ന കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി ജസീൽ (32) ആണ് കുത്തേറ്റ് മരിച്ചത്. തന്റെ കൂടെ താമസിക്കുന്ന സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കാൻ ഇടപെടുന്നതിനിടെയാണ് ജസീലിന് കുത്തേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.
തർക്കം കൈവിട്ടുപോയ നിമിഷത്തിൽ സമാധാനമുണ്ടാക്കാൻ ശ്രമിച്ച ജസീലിനെ കൂടെയുള്ളവരിൽ ഒരാൾ തന്നെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ദുബായിലെ റാഷിദിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു നിമിഷത്തെ ദേഷ്യം തകർത്തത് ഒരു യുവാവിന്റെ ജീവനും ആ കുടുംബത്തിന്റെ പ്രതീക്ഷകളുമാണ്. പ്രിയപ്പെട്ട ജസീലിന് ആദരാഞ്ജലികൾ.

by Midhun HP News | Apr 19, 2026 | Latest News, കേരളം
കണ്ണൂര്‍: തളിപ്പറമ്പില്‍ വീടിന്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരനായ വിദ്യാര്‍ഥി മരിച്ചു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡിലെ എം സജീര്‍-മുബീന ദമ്പതികളുടെ മകന്‍ ടി അബ്ദുള്‍ വാഹിദാണ്(8) അപകടത്തില്‍പ്പെട്ടത്.
തളിപ്പറമ്പ് സിഎച്ച് എം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഏപ്രില്‍ 16 ന് രാത്രിയില്‍ എളമ്പേരംപാറയലെ വീട്ടില്‍ വെച്ചായിരുന്നു അപകടം. തുടര്‍ന്നു ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 മണിയോടെയായിരുന്നു അന്ത്യം.
തളിപ്പറമ്പ് പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു മൃതദേഹം വിട്ടു നല്‍കും. സഹോദരങ്ങള്‍: മുഹമ്മദ് ഷസില്‍, ആലിയ മെഹ്സിന്‍.

Recent Comments