പവര്‍കട്ട് വരുമോ?, രണ്ടാം ദിവസവും വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ്; ആവശ്യകത 6033 മെഗാവാട്ട്

പവര്‍കട്ട് വരുമോ?, രണ്ടാം ദിവസവും വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ്; ആവശ്യകത 6033 മെഗാവാട്ട്

തിരുവനന്തപുരം: സംസ്ഥാനം ചുട്ടുപൊള്ളുന്നതിനിടെ, തുടര്‍ച്ചയായ രണ്ടാം ദിവസവും വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ്. ഇന്നലെ സംസ്ഥാനത്ത് ആകെ 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വെള്ളിയാഴ്ച ഇത് 116. 11 ദശലക്ഷം യൂണിറ്റായിരുന്നു.

ഇതോടെ വൈദ്യുതി ആവശ്യകതയും കൂടി. ഇന്നലെ 6033 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകതയാണ് ഉണ്ടായത്. വെള്ളിയാഴ്ച 6013 മെഗാവാട്ടായിരുന്നു. ഇതിന് മുന്‍പ് 2024 മെയ് മൂന്നിന് രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുത്തിയത്. 2024 മെയ് മൂന്നിന് 115.94 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍ എത്തിയതോടെ, പവര്‍കട്ടിലേക്ക് പോകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് സൂചന. നിലവില്‍ തന്നെ പല പ്രദേശത്തും അപ്രഖ്യാപിത പവര്‍ കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. കടുത്ത ചൂടില്‍ കേരളം വെന്തുരുകുകയാണ്. അതിനാല്‍ തന്നെ ഫാനിന്റെയും എസിയുടെ ഉപയോഗം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. എല്‍പിജി ക്ഷാമത്തെ തുടര്‍ന്ന് ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗവും വര്‍ധിച്ചത് മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ കാരണമായതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പ്രത്യേക ഫീസ് നല്‍കുന്നവര്‍ക്ക് മുന്‍ഗണന: ഹോര്‍മുസില്‍ ഇറാന്റെ പുതിയ നിബന്ധന

പ്രത്യേക ഫീസ് നല്‍കുന്നവര്‍ക്ക് മുന്‍ഗണന: ഹോര്‍മുസില്‍ ഇറാന്റെ പുതിയ നിബന്ധന

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ പ്രത്യേക ഫീസ് ഈടാക്കാനും തുക നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കാനും ഇറാന്റെ നീക്കം. ഫീസടയ്ക്കുന്ന കപ്പലുകളെ മുന്‍ഗണനകളോടെ കടത്തിവിടുമെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍. സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഫീസ് നല്‍കാത്ത കപ്പലുകളുടെ യാത്ര വൈകിപ്പിക്കാനാണ് ഇറാന്റെ നീക്കം. കടലിടുക്കിലെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി.

വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുന്നതില്‍ യു എസ് തുടര്‍ച്ചയായി വിശ്വാസലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഹോര്‍മുസില്‍ ഇറാന്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഇറാന്റെ തുറമുഖങ്ങളില്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുന്നതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് ഇറാനെ നയിച്ചത്.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ എണ്ണക്കപ്പലുകള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും പരിമിതമായ രീതിയില്‍ കടന്നുപോകാന്‍ ഇറാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഉപരോധത്തിന്റെ മറവില്‍ യു എസ് കടല്‍ക്കൊള്ളയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ഇറാന്റെ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വക്താവ് വ്യക്തമാക്കി. തങ്ങള്‍ കാണിച്ച നല്ല മനസ്സ് അമേരിക്ക ദുരുപയോഗം ചെയ്തുവെന്നാണ് ഇറാന്റെ വാദം. അമേരിക്കന്‍ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായും ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു.

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മിഷന് കോൺ​ഗ്രസിന്റെ പരാതി

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മിഷന് കോൺ​ഗ്രസിന്റെ പരാതി

തൃശ്ശൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോൺ​ഗ്രസിന്റെ പരാതി. കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ അനിൽ അക്കരയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം ഉൾപ്പെടെ നടത്തിയെന്ന് പരാതിയിൽ പറയുന്നു. ഔദ്യോഗിക പ്ലാറ്റ്ഫോം രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാൻ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തു. രാഷ്ട്രീയ പരമായ വിമർശനങ്ങൾ ഉന്നയിച്ചുവെന്നും പരാതിയിൽ പറയുന്നു.

തന്റെ ഔദ്യോഗിക പ്രസംഗം പ്രധാനമന്ത്രി രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചിരുന്നു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കോൺഗ്രസിനെ 59 തവണ പരാമർശിച്ചുവെന്നും എന്നാൽ, സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കാര്യമായി സംസാരിച്ചില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി. ദൂരദർശനിലൂടെയാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസം​ഗത്തെ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും വിമർശിച്ചു. ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ആ പദവിയുടെ അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷപാതമില്ലാതെ രാജ്യത്തിന്റെ ദൃഢനിശ്ചയവും ആത്മവിശ്വാസവും ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. എന്നാൽ ഇന്നലത്തെ നിരാശാജനകവും പൂർണ്ണമായും പക്ഷപാതപരവുമായ പ്രസംഗം രാഷ്ട്രത്തോടുള്ള പ്രസംഗത്തേക്കാൾ “നിരാശ നിറഞ്ഞ പ്രസംഗം” എന്നു പറയുന്നതാകും ഉചിതം. പ്രധാനമന്ത്രി ലോക്‌സഭയിൽ ചെയ്യാൻ ശ്രമിച്ചത് നമ്മുടെ ജനാധിപത്യത്തെയും ഫെഡറൽ ഘടനയെയും ദുർബലപ്പെടുത്തുകയായിരുന്നുവെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.

അടുത്ത രണ്ട് ദിവസം ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട്; മുന്നറിയിപ്പ്

അടുത്ത രണ്ട് ദിവസം ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട്; മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത് രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മലയോര പ്രദേശങ്ങളില്‍ ഒഴികെ ചൂട് അതികഠിനമാകുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കയാണ്. പാലക്കാട് ജില്ലയില്‍ 40°C വരെയും കൊല്ലം ജില്ലയില്‍ 39 °C വരെയും കോട്ടയം ജില്ലയില്‍ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഉയര്‍ന്ന താപനിലയും വായുവിലെ ഈര്‍പ്പവും കാരണം ജനങ്ങള്‍ക്ക് കഠിനമായ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം എന്നതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും, ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

മലക്കപ്പാറയില്‍ വയോധികയെ പുലി കൊന്നു; ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

മലക്കപ്പാറയില്‍ വയോധികയെ പുലി കൊന്നു; ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

തൃശൂര്‍: മലക്കപ്പാറയില്‍ വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. ഇന്‍സൈ അമ്മാള്‍ എന്ന 70 കാരിയാണ് മരിച്ചത്. ഷോളയാര്‍ ഡാമിന് സമീപത്തെ വീടിനടുത്ത് നിന്നും ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന് താഴ്ഭാഗത്തു നിന്നാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത് . ഭൂരിഭാഗവും പുലി ഭക്ഷിച്ച നിലയിലായിരുന്നു. ഷോളയാര്‍ ഡാമിന് സമീപം മകനൊപ്പമാണ് ഇന്‍സൈ അമ്മാള്‍ താമസിച്ചിരുന്നു.

ഇന്നലെ വൈകീട്ടു മുതല്‍ ഇന്‍സൈ അമ്മാളിനെ കാണാനില്ലായിരുന്നു. സമീപപ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വനപ്രദേശത്തിന് സമീപമുള്ള പ്രദേശത്ത് വന്യമൃഗ ആക്രമണം പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.